Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

വിമർശനത്തിന്റെ കൂരമ്പ് ചില നേതാക്കൾക്കെതിരെ മാത്രം എയ്തു വിടുന്നു; നിലത്തു വീണവരെ ചവുട്ടി കൂട്ടുന്നതിൽ ചിലർ മത്സരബുദ്ധി കാണിക്കുന്നു; സിപിഎം സമ്മേളനങ്ങളിൽ വിരാജിക്കുന്നത് പിണറായി ഫാൻസുകാരായ വെട്ടുകിളികൾ മാത്രം; ചീഫ് മാർഷലായ മുഖ്യമന്ത്രിക്കെതിരെ വിമർശനങ്ങൾ ഒന്നുമില്ല

വിമർശനത്തിന്റെ കൂരമ്പ് ചില നേതാക്കൾക്കെതിരെ മാത്രം എയ്തു വിടുന്നു; നിലത്തു വീണവരെ ചവുട്ടി കൂട്ടുന്നതിൽ ചിലർ മത്സരബുദ്ധി കാണിക്കുന്നു; സിപിഎം സമ്മേളനങ്ങളിൽ വിരാജിക്കുന്നത് പിണറായി ഫാൻസുകാരായ വെട്ടുകിളികൾ മാത്രം; ചീഫ് മാർഷലായ മുഖ്യമന്ത്രിക്കെതിരെ വിമർശനങ്ങൾ ഒന്നുമില്ല

അനീഷ് കുമാർ

കണ്ണൂർ: സിപിഎം ബ്രാഞ്ച് - ലോക്കൽ സമ്മേളനങ്ങളിൽ ചില നേതാക്കളെ കോർണർ ചെയ്തു വിമർശിക്കുന്നതായി ആരോപണം. സംസ്ഥാന നേതൃത്വം സൈഡ് ലൈൻ ചെയ്ത നേതാക്കളെയാണ് ബ്രാഞ്ച് - ലോക്കൽ സമ്മേളനങ്ങളിൽ പന്തുതട്ടുന്നതു പോലെ ചിലർ തട്ടിക്കളിക്കുന്നത്. അതിരൂക്ഷമായ വിമർശനമാണ് മുഖ്യമന്ത്രി പിണറായി വിജയനെയും സർക്കാരിനെയും അന്ധമായി ആരാധിക്കുന്ന. ഇത്തരം വെട്ടുകിളികൂട്ടങ്ങളിൽ നിന്നും മറ്റു നേതാക്കൾക്ക് നേരിടേണ്ടി വരുന്നത്. പാർട്ടിയെ തകർക്കാൻ കൂട്ടുനിൽക്കുന്ന ശത്രുക്കളെന്നു വരെ ചില ഫാൻസുകാർ ഒരു കാലത്ത് പിണറായി പക്ഷത്തെ നേതാക്കളായി വിരാജിച്ച പഴയ പടക്കുതിരകളെ വിശേഷിപ്പിക്കുന്നത്. പാർട്ടി നേതൃത്വത്തിന്റെ അപ്രീതിക്കിരയായി നിലംപരിശായ ഇത്തരം നേതാക്കളെ അക്ഷരാർത്ഥത്തിൽ ചവുട്ടി കൂട്ടുകയാണ് ചെയ്യുന്നത്.

എന്നാൽ ഒരു കാലത്ത് വിമർശനവും സ്വയം വിമർശനവുമെന്ന ശൈലി മാറി പാർട്ടി നേതാക്കളെ പാടിപുകഴ്‌ത്തുന്ന ദർബാറുകളായി പാർട്ടി സമ്മേളനങ്ങൾ മാറി തുടങ്ങിയെന്നാണ് പുതിയ മാറ്റത്തെ കുറിച്ച് രാഷ്ട്രീയ നിരീക്ഷകർ പറയുന്നത്. എന്നാൽ ചില നേതാക്കൾക്കെതിരെ മാത്രം സൈഡ് ലൈൻ ചെയ്ത വിമർശനങ്ങൾ വരുന്നത് ഇത്തരം ചില രഹസ്യ അജൻഡകളുടെ ഭാഗമായാണെന്നാണ് വിലയിരുത്തൽ പാർട്ടിയിലും സർക്കാരിലും ചീഫ് മാർഷലായ മുഖ്യമന്ത്രി പിണറായി വിജയനെതിരെ ചില സോപ്പു വിമർശനങ്ങളല്ലാതെ ഗൗരവകരമായ വിമർശനങ്ങളൊന്നും പാർട്ടി സമ്മേളനങ്ങളിൽ ഉയർന്നിട്ടില്ല.

സിൽവർ ലൈൻ - ജലപാത പദ്ധതികളുടെ ഭാഗമായി നടത്തുന്ന കുടിയിറക്കലിനെതിരെ ചില മുറുമുറുപ്പുകൾ അങ്ങിങ്ങായി ഉയരുന്നുവെങ്കിലും മേൽ കമ്മിറ്റി പ്രതിനിധികളായി സമ്മേളനങ്ങളിൽ പങ്കെടുക്കുന്നവർ 'ഇതൊക്കെ നിസാരമാണെന്ന മട്ടിലാണ് മറുപടി പറയുന്നത്.പി.ജയരാജനോട് അനുഭാവം പുലർത്തുന്ന ലോക്കൽ സമ്മേളനങ്ങളിൽ പിണറായി പക്ഷത്തെ കരുത്തരായ നേതാക്കളായ എ.എൻ ഷംസീറും പി.ശശിയുമൊക്കെയാണ് മേൽകമ്മിറ്റി പ്രതിനിധികളായി പങ്കെടുക്കുന്നത്. ജയരാജന് അനുകൂലമായി പാർട്ടി സമ്മേളനങ്ങളിൽ ശബ്ദമുയരാതിരിക്കാനായി ജില്ലാ നേതൃത്വം ജാഗരൂകരാണ്.

സിപിഎം ബ്രാഞ്ച് സമ്മേളനങ്ങൾ ഏതാണ്ട് പൂർത്തിയാകാറായപ്പോൾ നേതൃസ്ഥാനങ്ങളിൽ യുവനിരയ്ക്കു മുൻതൂക്കം നൽകുന്ന ചിത്രമാണ് തെളിയുന്നത്.പതിവിൽ നിന്നും വ്യത്യസ്തമായി ഒട്ടേറെ വനിതകൾ ഇക്കുറി ബ്രാഞ്ച് സെക്രട്ടറിമാരായിട്ടുണ്ട്. ഓരോ ലോക്കൽ കമ്മിറ്റികളിലും പകുതിയിലധികം ബ്രാഞ്ചുകളിലെങ്കിലും നവാഗതർ ബ്രാഞ്ച് സെക്രട്ടറിമാരാകണമെന്ന അനൗദ്യോഗിക നിർദ്ദേശമാണു നടപ്പാക്കിയത്.

നിയമസഭാ തെരഞ്ഞെടുപ്പിൽ പരീക്ഷിച്ചു വിജയിച്ച തലമുറമാറ്റം പാർട്ടി ഘടകങ്ങളിലും നടപ്പിലാക്കാൻ സിപിഎം സംസ്ഥാന, ദേശീയ നേതൃയോഗങ്ങളിൽ ധാരണയായിരുന്നു. പുതിയ തലമുറയെ പാർട്ടിയിലേക്കു കൂടുതലായി അടുപ്പിക്കാനുള്ള കർമപദ്ധതികളുടെ ഭാഗമാണ് സിപിഎം ഘടകങ്ങളിൽ യുവ പ്രാതിനിധ്യം ഉറപ്പാക്കുന്നത്. യുവാക്കളെ എന്നപോലെ യുവതികൾക്കും താഴേത്തട്ടു മുതൽ പാർട്ടി പദവികൾ ഉറപ്പാക്കാനും നിർദ്ദേശം നൽകിയിരുന്നു.

23-ാം പാർട്ടി കോൺഗ്രസിനു മുന്നോടിയായുള്ള ബ്രാഞ്ച് സമ്മേളനങ്ങൾ കഴിഞ്ഞ പത്തു മുതലാണ് തുടങ്ങിയത്.പകുതിയിലധികം ബ്രാഞ്ചുകളിൽ സമ്മേളനങ്ങൾ പൂർത്തിയായി. നിലവിൽ യുവാക്കൾ സെക്രട്ടറിമാരായിരുന്ന ബ്രാഞ്ചുകളിൽ അവർതന്നെ തുടരും. യുവാക്കൾക്കു പാർട്ടി പദവികളിൽ പങ്കാളിത്തം ഉറപ്പിക്കുന്നതു ഡിവൈഎഫ്ഐയിലേക്കു പുതിയ ചെറുപ്പക്കാരെ ആകർഷിക്കാൻ സഹായിക്കുമെന്നും സിപിഎം കണക്കുകൂട്ടുന്നുണ്ട്.

ബ്രാഞ്ച് സെക്രട്ടറിമാരായി കൂടുതൽ യുവാക്കളും യുവതികളും എത്തുന്നതു സിപിഎം, ഡിവൈഎഫ്ഐ അനുകൂല സോഷ്യൽ മീഡിയ പേജുകളിലും ആഘോഷമാണ്. ബ്രാഞ്ച് സെക്രട്ടറിമാരായ യുവതികൾക്ക് പിന്തുണയും ആശംസകളും അറിയിച്ചുള്ള പോസ്റ്റുകളും സാമൂഹ്യമാധ്യമങ്ങളിൽ നിറയുന്നുണ്ട്. സഹകരണ സംഘങ്ങൾ ഉൾപ്പെടെ പാർട്ടി ഭരിക്കുന്ന സ്ഥാപനങ്ങളിലും നേതൃപദവികളിൽ യുവപ്രാതിനിധ്യം ഉറപ്പാക്കാൻ നേരത്തേ സിപിഎം നിർദ്ദേശമുണ്ട്.

ഒക്ടോബറിൽ ലോക്കൽ സമ്മേളനങ്ങളും ഡിസംബറിൽ ഏരിയ സമ്മേളനങ്ങളും പൂർത്തിയാകും. ഡിസംബർ, ജനുവരി മാസങ്ങളിലാണു ജില്ലാ സമ്മേളനങ്ങൾ. ബ്രാഞ്ച് കമ്മിറ്റികളിലെ തലമുറമാറ്റത്തിന്റെ പ്രവണത മേൽഘടകങ്ങളിൽ എത്രമാത്രമുണ്ടാകുമെന്നതും ആകാംക്ഷ ഉണർത്തുന്നതാണ്. കേന്ദ്രകമ്മിറ്റി അംഗങ്ങളുടെ പ്രായപരിധി 75 ആക്കാൻ സിപിഎം തീരുമാനിച്ചിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP