Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സെയ്തലവിയുടെ അവകാശവാദവും അഹമ്മദിന്റെ ഒളിച്ചു കളിയിലും സംശയങ്ങൾ ഏറെ; കാനറാ ബാങ്കിൽ അടക്കം പരിശോധനകൾ നീണ്ടേക്കും; ബംപറിന് പിന്നിൽ അട്ടിമറിയുണ്ടോ എന്ന് പരിശോധിക്കാൻ കേന്ദ്ര ഏജൻസികളും; ജയപാലന് കാശു കൊടുക്കുക ദുരൂഹതകൾ തീർത്ത ശേഷം

സെയ്തലവിയുടെ അവകാശവാദവും അഹമ്മദിന്റെ ഒളിച്ചു കളിയിലും സംശയങ്ങൾ ഏറെ; കാനറാ ബാങ്കിൽ അടക്കം പരിശോധനകൾ നീണ്ടേക്കും; ബംപറിന് പിന്നിൽ അട്ടിമറിയുണ്ടോ എന്ന് പരിശോധിക്കാൻ കേന്ദ്ര ഏജൻസികളും; ജയപാലന് കാശു കൊടുക്കുക ദുരൂഹതകൾ തീർത്ത ശേഷം

ആർ പീയൂഷ്

കൊച്ചി: ഓണം ബംപർ ലോട്ടറി സമ്മാനമടിച്ച സംഭവത്തിൽ സാമ്പത്തിക തിരിമറിക്കായി നീക്കം നടന്നോ എന്ന സംശയത്തിൽ കേന്ദ്ര അന്വേഷണ ഏജൻസികൾ അന്വേഷണം ആരംഭിച്ചു. പൊലീസിലെ സംസ്ഥാന രഹസ്യാന്വേഷണ വിഭാഗവും പരിശോധിക്കുന്നുണ്ട്. ലോട്ടറി റിസൾട്ട് വന്നതിന് പിന്നാലെ വിദേശത്തുള്ള ഹോട്ടൽ ജീവനക്കാരൻ സെയ്തലി സമ്മാനാർഹൻ താനാണെന്ന വാദം ഉന്നയിച്ച് മാധ്യമങ്ങൾക്ക് മുന്നിൽ വന്നിരുന്നു. വാട്ട്സാപ്പ് വഴി വാങ്ങിയ ലോട്ടറി നാട്ടിലുള്ള സുഹൃത്തിന്റെ പക്കലുണ്ട് എന്നും മകൻ ലോട്ടറി കണ്ട് സ്ഥിരീകരിച്ചുവെന്നുമായിരുന്നു അവകാശവാദം.

എന്നാൽ കേരളാ ലോട്ടറി കടലാസ് ലോട്ടറിയാണ്. അത് ഫിസിക്കലായി തന്നെ വാങ്ങണമെന്നാണ് ചട്ടം. പ്രത്യക്ഷ സാന്നിധ്യം വിൽപ്പനയിൽ വേണം. സെയ്തലവിയുടെ വിശദീകരണം അനുസരിച്ച് കൂട്ടുകാരൻ അഹമ്മദാണ് ലോട്ടറി വാങ്ങിയത്. കോഴിക്കോട്ടുകാരന് ഗുഗിൾ പേയിലൂടെ 300 രൂപയും അയച്ചു. പിന്നീട് ലോട്ടറിയുടെ ഫോട്ടോയും ഫോണിൽ എത്തി. പക്ഷേ ഇത്തരമൊരു ലോട്ടറി വാങ്ങലിന് നിയമപരമായി അംഗീകാരമുണ്ടോ എന്ന് കാട്ടി മറുനാടൻ വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മൂന്ന് മണിക്കൂറിന് ശേഷം മരട് സ്വദേശിയാണ് യഥാർത്ഥ സമ്മാനാർഹൻ എന്ന വിവരം പുറത്തു വന്നത്.

ഇതോടെ സെയ്തലിയുടെ സുഹൃത്ത് ലോട്ടറി അടിച്ചു എന്ന് കള്ളം പറഞ്ഞതാണ് എന്ന് വിശദീകരിച്ചു രംഗത്ത് വരികയും ചെയ്തു. ഇക്കാരണങ്ങളൊക്കെ കോർത്തിണക്കി നോക്കുമ്പോൾ ലോട്ടറിയുടെ മറവിൽ കള്ളപ്പണ ഇടപാട് നടത്താൻ ശ്രമമുണ്ടായോ എന്ന സംശയം ഉടലെടുത്തതോടെയാണ് അന്വേഷണം ആരംഭിച്ചത്. സുഹൃത്ത് അഹമ്മദിന്റെ പക്കൽ നിന്നും ലോട്ടറി മകൻ കണ്ട് ബോദ്ധ്യപ്പെട്ടതിന് ശേഷമാണ് മാധ്യമങ്ങൾക്ക് മുന്നിൽ വന്നതെന്ന് സെയ്തലി വ്യക്തമാക്കിയിരുന്നു. എന്നാൽ അപ്പോൾ തന്നെ അഹമ്മദലി ഇക്കാര്യം വ്യാജമാണെന്ന് പറഞ്ഞ് രംഗത്ത് വന്നില്ല. പകരം മരടിലാണ് ലോട്ടറിയുടെ യഥാർത്ഥ അവകാശി എന്ന വാർത്ത വന്നതിന് ശേഷമാണ് താൻ പറഞ്ഞത് വ്യാജമാണെന്നും സെയ്തലിയെ തമാശക്ക് പറ്റിച്ചതാണെന്നും പുറത്ത് പറയുന്നത്.

അതുവരെ ഇയാൾ ഒന്നും മിണ്ടാതെ എന്തുകൊണ്ടാണ് മാറി നിന്നത് എന്ന ചോദ്യം പ്രസക്തമാണ്. ഇതൊക്കെയാണ് ബംബർ ടിക്കറ്റിന്റെ മറവിൽ സാമ്പത്തിക തിരിമറി നടത്താൻ ശ്രമിച്ചോ എന്ന സംശയം ഉയരാൻ കാരണം. ഇതോടെയാണ് കേന്ദ്ര അന്വേഷണ ഏജൻസികൾ അന്വേഷണം ആരംഭിച്ചത്. അഹമ്മദലിയുടെ പക്കൽ നിന്നും സ്ഥിരമായി സെയ്തലിയും സുഹൃത്തും വാട്ട്സാപ്പ് വഴി ടിക്കറ്റ് വാങ്ങാറുണ്ടെന്നുള്ള വിവരം പുറത്ത് വന്നതോടെ സ്പെഷ്യൽ ബ്രാഞ്ചും അന്വേഷണത്തിനൊരുങ്ങുകയാണ്. കേരളാ ലോട്ടറി ടിക്കറ്റ് ഓൺലൈൻ വിൽപ്പന ഇല്ലാത്ത സാഹചര്യത്തിൽ ഇത്തരത്തിൽ ടിക്കറ്റ് വിൽപ്പന നടത്തുന്നത് നിയമ വിരുദ്ധമാണ്. ഇത് ഓൺലൈൻ ചൂതാട്ടത്തിന്റെ പട്ടികയിൽ വരും. ആ സാഹചര്യത്തിൽ അഹമ്മദിനെതിരെ പൊലീസ് കേസെടുക്കാനും സാധ്യതയുണ്ട്.

എന്നാൽ അഹമ്മദ് ലോട്ടറി വിൽപ്പന നടത്തിയിട്ടില്ല എന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഇതെല്ലാം ലോട്ടറിയുടെ മറവിലെ നിയമ വിരുദ്ധ പ്രവർത്തനങ്ങളുടെ തെളിവുകളാണ്. കൂടാതെ അഹമ്മദ് സെയ്തലിക്ക് നൽകിയത് വ്യാജമായി നിർമ്മിച്ച് വിൽപ്പന നടത്തിയ ലോട്ടറിയാണോ എന്നും അന്വേഷിക്കേണ്ടതായിട്ടുണ്ട്. അങ്ങനെയെങ്കിൽ കേരളത്തിൽ വ്യാജ ലോട്ടറിയുടെ വൻ സംഘം ഉണ്ടെന്നുള്ളതിന്റെ തെളിവായി മാറും. 12 കോടി രൂപയുടെ കേരള ലോട്ടറി ഓണം ബംപർ മരട് പനോരമ നഗർ പൂപ്പനപ്പറമ്പിൽ പി.ആർ. ജയപാലന് (56) എന്നു വ്യക്തമായത് ഇന്നലെ വൈകുന്നേരമാണ്. ഈ താമസത്തിന് ജയപാലൻ പറയുന്ന കാരണങ്ങൾ വസ്തുതാപരമാണോ എന്നും പരിശോദിക്കും.

ഓട്ടോ ഡ്രൈവറായ ജയപാലൻ സ്ഥിരം ലോട്ടറി എടുക്കുന്ന ആളാണ്. ടിവി വാർത്തയിലൂടെ ഒന്നാം സമ്മാനം തന്റെ ലോട്ടറിക്കാണെന്നു മനസ്സിലാക്കിയപ്പോൾ കുടുംബത്തിലെ ചിലർക്കു മാത്രം സൂചന നൽകിയിരുന്നു. സമൂഹമാധ്യമങ്ങളിലും മറ്റുമായി ചിലർ അവകാശവാദവുമായി മുന്നോട്ടു വന്നതോടെയാണു വിവരം പുറത്തറിയിക്കാതിരുന്നതെന്നു ജയപാലൻ പറയുന്നു. കനറാ ബാങ്കിന്റെ മരട് ശാഖയിൽ ടിക്കറ്റ് കൈമാറി. ഇതിന്റെ നടപടികൾ പൂർത്തിയായപ്പോഴേക്കും വൈകുന്നേരമായി. അതിനു ശേഷമാണു ബന്ധുക്കളെ അറിയിച്ചതെന്ന് ജയപാലൻ പറയുന്നു. ഈ സാഹചര്യത്തിൽ ജയപാലൻ ബാങ്കിൽ എത്തി സമയം അടക്കം പരിശോധിച്ച് വ്യക്തത വരുത്തും. അതിന് ശേഷമേ സമ്മാനത്തുക നൽകൂവെന്നാണ് ലഭിക്കുന്ന സൂചന.

കള്ളപ്പണം വെളുപ്പിച്ചെടുക്കാനുള്ള ശ്രമങ്ങൾ ഇതിനിടയിലുണ്ടായോ എന്നാണ് സംശയം. എറണാകുളം തൃപ്പൂണിത്തുറയിൽ വിറ്റ ടിക്കറ്റിൽ ബംബറടിച്ചതായി വയനാട് സ്വദേശിയായ ദുബായിലെ ജോലിക്കാരൻ അവകാശപ്പെട്ടപ്പോൾതന്നെ ആശയക്കുഴപ്പമായി. ഇതിനിടെ തൃപ്പൂണിത്തുറ, കായംകുളം സ്വദേശികൾക്കും ബംബറടിച്ചെന്ന വ്യാജപ്രചാരണവും സംശയം കൂട്ടി. ഭാഗ്യക്കുറി വിൽപ്പനയിലൂടെ കോടികളുടെ ഒന്നാം സമ്മാനമടിക്കുന്നവരെ കള്ളപ്പണ ഇടപാടുകാർ സമീപിക്കാറുണ്ട്. സഹകരിക്കാൻ താത്പര്യമുള്ളവരിൽ നിന്ന് സമ്മാനമടിച്ച ടിക്കറ്റ് വാങ്ങുകയും പണം 'ബ്ലാക്ക്' ആയി കൈമാറുകയും ചെയ്യും. കമ്മിഷനും നികുതിയുമെല്ലാം കിഴിച്ച് സർക്കാരിൽനിന്നു ലഭിക്കുന്ന തുകയെക്കാൾ അല്പം കൂടുതൽ നൽകുകയും ചെയ്യും.

യഥാർഥ ഒന്നാംസമ്മാനക്കാരൻ പിന്നെ ചിത്രത്തിലേ ഉണ്ടാവുകയില്ല. സമ്മാനടിക്കറ്റ് ബാങ്കുകളിൽ ഹാജരാക്കുന്നത് കള്ളപ്പണക്കാരോ അവരുടെ ഏജന്റുമാരോ ആയിരിക്കും. ഇത്തവണയും അവകാശവാദങ്ങളിൽ സംശയങ്ങൾ സജീവമാണ്. അതുകൊണ്ടാണ് കേന്ദ്ര ഏജൻസികൾ പരിശോധന നടത്തുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP