Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

നെതർലൻഡ്‌സ് മുൻ അംബാസഡർ വേണു രാജാമണി ഡൽഹിയിൽ കേരളത്തിന്റെ പ്രത്യേക പ്രതിനിധി; നിയമനം എ.സമ്പത്തിന് പകരം ചീഫ് സെക്രട്ടറിക്ക് തുല്യമായ റാങ്കിൽ; നിയമസഭാ സമ്മേളനം ഒക്ടോബർ 4 മുതൽ വിളിച്ചുചേർക്കാനും മന്ത്രിസഭായോഗ തീരുമാനം

നെതർലൻഡ്‌സ് മുൻ അംബാസഡർ വേണു രാജാമണി ഡൽഹിയിൽ കേരളത്തിന്റെ പ്രത്യേക പ്രതിനിധി; നിയമനം എ.സമ്പത്തിന് പകരം ചീഫ് സെക്രട്ടറിക്ക് തുല്യമായ റാങ്കിൽ;  നിയമസഭാ സമ്മേളനം ഒക്ടോബർ 4 മുതൽ വിളിച്ചുചേർക്കാനും മന്ത്രിസഭായോഗ തീരുമാനം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: 15ാം കേരള നിയമസഭയുടെ മൂന്നാം സമ്മേളനം ഒക്ടോബർ 4 മുതൽ വിളിച്ചു ചേർക്കുന്നതിന് ഗവർണറോട് ശുപാർശ ചെയ്യാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. 1986 ബാച്ച് റിട്ടയേർഡ് ഇന്ത്യൻ വിദേശകാര്യ സർവ്വീസ് ഉദ്യോഗസ്ഥനായ വേണു രാജാമണിയെ സംസ്ഥാന സർക്കാരിന്റെ ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടിയായി പാർട്ട് ടൈം അടിസ്ഥാനത്തിൽ ഒരു വർഷകാലയളവിലേക്ക് ചീഫ് സെക്രട്ടറിക്ക് തുല്യമായ റാങ്കിൽ നിയമിക്കുവാൻ തീരുമാനിച്ചു. ലോകമെമ്പാടുമുള്ള വിദേശമലയാളികളുടെ പൊതുവായ പ്രശ്നങ്ങൾ കേന്ദ്രസർക്കാരുമായും വിവിധ നയതന്ത്ര മിഷനുകളുമായും സമയബന്ധിതമായി ഉന്നയിച്ച് പരിഹാരം കാണുന്നതിന്റെ ഭാഗമായാണ് നിയമനം.

നെതർലൻഡ്‌സ് മുൻ അംബാസഡറാണ് വേണു രാജാമണി. നേരത്തെ മുൻ എംപി. എ. സമ്പത്ത് വഹിച്ചിരുന്ന പദവിയാണിത്. കേരളത്തിനു വേണ്ടി പ്രവർത്തിക്കാൻ അവസരം കിട്ടുന്നതിൽ ആഹ്‌ളാദമുണ്ടെന്ന് വേണു രാജാമണി പറഞ്ഞു. എ. സമ്പത്തിന് 90,000 രൂപയായിരുന്നു പ്രതിമാസ ശമ്പളം. സൗജന്യ താമസവും വാഹനവും ലഭിക്കും. പ്രൈവറ്റ് സെക്രട്ടറി അടക്കം അഞ്ച് സഹജീവനക്കാരുടെ സേവനവും ലഭ്യമാവും.

മറ്റു നിയമനങ്ങൾ

ഹൈക്കോടതിയിലെ സീനിയർ ഗവൺമെന്റ് പ്ലീഡറായി അഡ്വ. ജോബി ജോസഫിനെ നിയമിക്കുവാൻ തീരുമാനിച്ചു. കേരള റിയൽ എസ്റ്റേറ്റ് റഗുലേറ്ററി അഥോറിറ്റി മെമ്പറായി എംപി. മാത്യൂസിനെ നിയമിക്കുവാൻ തീരുമാനിച്ചു. സംസ്ഥാന പട്ടികജാതി പട്ടികയിൽ ഉൾപ്പെട്ടതിനാൽ ചെമ്മാൻ/ചെമ്മാർ സമുദായത്തെ ഒ.ഇ.സി. പട്ടികയിൽ നിന്നും നീക്കം ചെയ്യാൻ തീരുമാനിച്ചു.

കൃഷിക്കാരുടെ വരുമാനം കാർഷികോത്പാദനക്ഷമത, ഉല്പന്ന സംഭരണം, ഉല്പന്നങ്ങളുടെ വില, മൂല്യവർദ്ധിത പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം, മറ്റ് അനുബന്ധ വരുമാനങ്ങൾ എന്നിവയിൽ വർദ്ധനവ് വരുത്താൻ ആവശ്യമായ ശുപാർശകൾ സമർപ്പിക്കാൻ മുഖ്യമന്ത്രി അധ്യക്ഷനായി മന്ത്രിസഭാ ഉപസമിതി രൂപീകരിക്കും. കൃഷി വകുപ്പ് മന്ത്രി, തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി, സഹകരണ വകുപ്പ് മന്ത്രി, വ്യവസായവകുപ്പ് മന്ത്രി, ധനകാര്യവകുപ്പ് മന്ത്രി എന്നിവർ അംഗങ്ങളാകും.

ഒരു തദ്ദേശസ്വയംഭരണ സ്ഥാപനത്തിൽ ഓരോ വർഷവും അഞ്ച് വീതം തൊഴിലവസരങ്ങൾ സൃഷ്ടിക്കാനുള്ള മാർഗ്ഗരേഖ തയ്യാറാക്കാൻ തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി അധ്യക്ഷനായി മന്ത്രിസഭാ ഉപസമിതി രൂപീകരിക്കും. സഹകരണവകുപ്പ് മന്ത്രി, വ്യവസായവകുപ്പ് മന്ത്രി, ധനകാര്യവകുപ്പ് മന്ത്രി എന്നിവർ അംഗങ്ങളായിരിക്കും.

ആദിവാസി മേഖലകളിൽ ഇന്റർനെറ്റ് കണക്ടിവിറ്റി 

ഉൾപ്രദേശങ്ങളിലെ ആദിവാസി മേഖലകളിൽ ഓൺലൈൻ വിദ്യാഭ്യാസത്തിനാവശ്യമായ ഇന്റർനെറ്റ് കണക്ടിവിറ്റി ലഭ്യമാക്കുന്നതിന് നയപരവും ഭരണപരവുമായ നടപടികൾ തത്വത്തിൽ അംഗീകരിച്ചു. ടെലികോം ടവർ സ്ഥാപിക്കുന്നതിന് സർക്കാർ വകുപ്പുകൾ / തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ / സർക്കാർ സ്ഥാപനങ്ങൾ എന്നിവയുടെ കൈവശമുള്ള ഭൂമി, പരമാവധി 5 സെന്റ് വരെ പാട്ടത്തിന് നൽകും. ഭൂമി പാട്ടത്തിന് നൽകുന്നതിനുള്ള അധികാരം ആ സ്ഥലത്ത് സ്ഥിതി ചെയ്യുന്ന സ്ഥാപനത്തിന്റെ മേധാവിയിൽ നിക്ഷിപ്തമാക്കും.

സർക്കാർ വകുപ്പുകൾ/തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ / മറ്റു സർക്കാർ സ്ഥാപനങ്ങൾ എന്നിവയുടെ കൈവശമുള്ള, ടവർ സ്ഥാപിക്കാൻ അനുയോജ്യമായ ഇടം 5000 രൂപ വാർഷിക നിരക്കിൽ വാടകയ്ക്ക് നൽകും. ഇപ്രകാരം അനുമതി നൽകി ഉത്തരവ് ഇറക്കാനുള്ള അധികാരം ജില്ലാതല മേധാവിക്കാണ്. അവർ ഇല്ലാത്ത സാഹചര്യത്തിൽ അതത് ഓഫീസ് മേധാവിക്കായിരിക്കും ഇതിനുള്ള അധികാരം.

ആദിവാസി കോളനികൾക്ക് ഇന്റർനെറ്റ് കണക്ടിവിറ്റി നൽകുവാൻ കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് /തദ്ദേശസ്വയംഭരണം/പൊതുമരാമത്ത് വകുപ്പുകളുടെ ഉടമസ്ഥതയിലുള്ള പോളുകളിലൂടെ കേബിൾ വലിക്കുന്നതിന് മൂലധനമായോ വാടകയായോ തുക ഈടാക്കില്ല.

മൊബൈൽ ടവറുകൾ സ്ഥാപിക്കുന്നതിനും ഭൂമിക്കടിയിലൂടെയും അല്ലാതെയും കേബിളുകൾ വലിക്കുന്നതിനും തദ്ദേശസ്വയംഭരണം / പൊതുമരാമത്ത്/ബന്ധപ്പെട്ട അധികാരികൾ എന്നിവയിൽ നിന്നും ലഭിക്കേണ്ട അനുമതികൾ നിശ്ചിത കാലാവധി കഴിയുമ്പോൾ കൽപിത അനുമതികളായി കണക്കാക്കും.

കണക്ടിവിറ്റി നൽകുന്നതിന് ഒപ്ടിക്കൽ ഫൈബർ കേബിൾ സ്ഥാപിക്കുന്നതിന്റെ / വലിക്കുന്നതിന്റെ ഭാഗമായി റോഡുകൾ കുഴിക്കുന്നതിന് മൺസൂൺ കാലയളവിലും അനുമതി നൽകും. സർക്കാർ ഭൂമിയിലോ, കെട്ടിടത്തിലോ മൊബൈൽ ടവർ സ്ഥാപിക്കുന്നതിന്റെയും കേബിളുകൾ വലിക്കുന്നതിന്റെയും ഭാഗമായി വനംവകുപ്പിന്റെ അനുമതി വേണ്ടിവന്നാൽ പരിശോധിച്ച് മൂന്നു ദിവസത്തിനകം നൽകും.

കേബിളുകൾ മുഖേനയോ വയർലെസ്സ് സംവിധാനം മുഖേനയോ കണക്ടിവിറ്റി നൽകുവാൻ കഴിയാത്ത ഇടങ്ങളിൽ ബദൽ സംവിധാനമായി വി എസ്.എ.ടി. സാങ്കേതികവിദ്യ ഉപയോഗിക്കും.കെ.എസ്.ഇ.ബി.യുടെ സേവനം ലഭ്യമല്ലാത്ത സ്ഥലങ്ങളിൽ അനർട്ടിന്റെ സഹായത്തോടെ ബാറ്ററി പിൻബലമുള്ള സോളാർ പാനലുകൾ സ്ഥാപിക്കും. കെ.എസ്.ഇ.ബി.യുടെ പോളുകൾ വഴി കേബിളുകൾ വലിക്കുന്നതിന് വാർഷിക വാടകയിനത്തിൽ ഇളവുകൾ അനുവദിച്ച് ഊർജ്ജവകുപ്പ് ഉത്തരവ് ഇറക്കിയിട്ടുണ്ട്. കേബിളുകളും ഡക്റ്റുകളും സ്ഥാപിക്കുന്നതിന് കെ.എസ്.ഇ.ബി. അംഗീകാരം വേണ്ടിടത്ത് സൗജന്യമായി നൽകും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP