Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

കണിയാപുരത്തുകാരൻ ഗുണ്ടയെ വള്ളക്കടവിലെ ഡോൺ ബോംബെറിഞ്ഞു കൊന്നത് 1999ൽ സബ് ജയിലിന് മുന്നിൽ; എൽടിടിഇ കബീറിന്റെ ജീവനെടുത്തത് ബോംബ് നിർമ്മാണ വിദഗ്ധന്റെ മരണ ഭയം; ബീമാപള്ളിയിൽ വെടിവയ്‌പ്പ് നടന്നത് 2009ലും; ഇന്നലെ മരിച്ചത് 'മാലിക്ക്' വിവാദത്തിലെ അട്ടക്കുളങ്ങര വെർഷനിലെ വില്ലൻ; പരോളിൽ കരാട്ടെ ഫാറൂഖ് മരിച്ചത് ഹൃദയാഘാതം മൂലം

കണിയാപുരത്തുകാരൻ ഗുണ്ടയെ വള്ളക്കടവിലെ ഡോൺ ബോംബെറിഞ്ഞു കൊന്നത് 1999ൽ സബ് ജയിലിന് മുന്നിൽ; എൽടിടിഇ കബീറിന്റെ ജീവനെടുത്തത് ബോംബ് നിർമ്മാണ വിദഗ്ധന്റെ മരണ ഭയം; ബീമാപള്ളിയിൽ വെടിവയ്‌പ്പ് നടന്നത് 2009ലും; ഇന്നലെ മരിച്ചത് 'മാലിക്ക്' വിവാദത്തിലെ അട്ടക്കുളങ്ങര വെർഷനിലെ വില്ലൻ; പരോളിൽ കരാട്ടെ ഫാറൂഖ് മരിച്ചത് ഹൃദയാഘാതം മൂലം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: എല്ലാ കഥാപാത്രവും യാദൃശ്ചികം. ആരെങ്കിലുമായി സാമ്യം തോന്നിയാൽ അതും ആകസ്മികം. റമദാപള്ളിക്ക് ചുറ്റം നടക്കുന്നതൊന്നിനും ഒന്നുമായും സാമ്യവുമില്ല. പക്ഷേ എല്ലാം എല്ലാവർക്കും അറിയാം. ബീമാപള്ളിക്ക് സമാനമായ സെറ്റ്. ബീമാപള്ളിയിൽ നടന്ന വെടിവയ്‌പ്പ് അങ്ങനെ പലതും. കേരളത്തിൽ ഒരിക്കൽ മാത്രം സംഭവിച്ച ജയിലിന് മുന്നിലെ ബോംബാക്രമണവും കൊലപാതകവും. ഇതിനേയും റമദാപള്ളിയുമായി ബന്ധപ്പെട്ടുത്തി കഥയുടെ ഭാഗമാക്കുന്നു. എല്ലാം യാദൃശ്ചികമായതു കൊണ്ട് അതിനേയും കുറ്റപ്പെടുത്താനോ വിമർശിക്കാനോ കഴിയില്ല. ഈ സിനിമ ചർച്ചയാക്കി ഒരു വ്യക്തിയാണ് കരാട്ടെ ഫാറൂഖ്.

അട്ടകുളങ്ങര ജയിലിന് മുന്നിൽ ഗുണ്ടാ കുടിപ്പകയുടെ ഭാഗമായി യുവാവിനെ ബോംബെറിഞ്ഞ് കൊന്ന കേസിലെ പ്രതി കരാട്ടെ ഫാറൂഖ് മരിച്ചു. പ്രമാദമായ കേസിൽ തൂക്കികൊല്ലാൻ വിധിച്ച ഫറൂഖിന്റെ ശിക്ഷ ജീവപര്യന്തമാക്കി മാറ്റുകയായിരുന്നു. പരോളിലായിരുന്ന ഫറൂക്ക് ഹൃദയാഘാതം മൂലമാണ് മരിച്ചത്. കേരളത്തിലെ ഗുണ്ടാകുടിപ്പകയുടെ ചരിത്രത്തിൽ ഞെട്ടലുണ്ടാക്കിയ സംഭവമായിരുന്നു 1999 ജുലൈ 16ലെ എൽടിടിഇ കബീർ വധം. കോടതിയിൽ നിന്നും ജയിലെത്തിച്ച കബീർ ജയിൽ കവാടത്തിലേക്കു കയറുന്നതിനിടെയാണ് ബോബേറുകൊണ്ട് നിലത്തുവീണത്. പട്ടാപ്പകൽ കാറിലെത്തിയ ഫാറൂഖും സംഘവും ആയിരുന്നു കബീറിനെ ബോംബറിഞ്ഞ് കൊലപ്പെടുത്തിയത്.പുറത്തിറങ്ങിയ മാലിക് സിനിമയിലും സമാനരംഗമുണ്ട്.

ഫാറൂഖിനെയും സഹായി സത്താറിനെയും തിരുവനന്തപുരം സെഷൻസ് കോടതി തൂക്കികൊല്ലാൻ വിധിച്ചു. ശിക്ഷ പിന്നീട് ജീവപര്യന്തമാക്കി. സിനിമാക്കഥയെ വെല്ലുന്ന കൊലക്ക് ശേഷമുള്ള ഫറൂഖിന്റെ ജയിൽജീവിതവും വ്യത്യസ്തമായിരുന്നു. പൂജപ്പുര ജയിലിലെ അനുസരണയുള്ള തടവുകാരനായ ഫാറൂഖ് ജയിലിൽ വെച്ച് തീപ്പെട്ടിക്കൊള്ളികൾ കൊണ്ട് താജ്മഹൽ രൂപം ഉണ്ടാക്കി അന്നത്തെ ജയിൽ ഡിജിപി എംജിഎ രാമന് സമ്മാനിച്ചത് വലിയ വാർത്തയായി. എംജിഎ രാമന്റെ വീട്ടിലെ സ്വീകരണ മുറിയിൽ ഇന്നും ഈ സമ്മാനമുണ്ട്.

വിയ്യൂർ ജയിലേക്ക് മാറ്റിയ ശേഷം ഫറൂക്കിനെ അസുഖങ്ങൾ അലട്ടിതുടങ്ങി. തിരുവനന്തപുരം ജില്ലയിൽ പ്രവേശിക്കരുതെന്ന നിബന്ധനയോടെ ജയിൽ ഉപദേശക സമിതി ചികിത്സക്ക് പരോൾ നൽകി. കോവിഡ് നിയന്ത്രണങ്ങളുടെ ഭ?ഗാമായി കൂട്ടത്തോടെ തടവുകാർക്ക് പരോൾ നൽകിയപ്പോൾ ചികിത്സക്കായി വീട്ടിലേക്ക് പോകാൻ അനുമതി ഫറൂഖിന് അനുമതി ലഭിച്ചു. ഹൃദ്രോഗിയായ ഫറൂഖ് ബീമാപ്പള്ളിയിലെ വീട്ടിൽ വച്ചാണ് ഇന്നലെ രാവിലെ മരിച്ചത്.

2009 മെയ് 17നായിരുന്നു തിരുവനന്തപുരം ബീമാപ്പള്ളിയിലെ വെടിവെപ്പ്. ആറു പേർക്ക് കൊല്ലപ്പെടുകയും അമ്പതോളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. സിപിഎമ്മിന്റെ മുതിർന്ന നേതാവായ കോടിയേരി ബാലകൃഷ്ണനായിരുന്നു അന്നത്തെ ആഭ്യന്തര മന്ത്രി.അതിനും ഏറെ കാലം മുമ്പായിരുന്നു ജയിലിന് മുന്നിലെ ബോംബേറ്. അതിൽ പ്രതിയായതും ബീമാപള്ളിക്ക് അടുത്ത് വള്ളക്കടവിലുള്ള കരാട്ടെ ഫാറൂഖ് എന്ന ഗുണ്ടാ നേതാവ്.

ബീമാപള്ളിയുടെ പരിസരത്തെ കച്ചവടവും ഗുണ്ടാ ഇടപാടുകളുമായി അടുത്തു നിന്ന ഫാറൂഖ്. തിരുവനന്തപുരം സബ് ജയിൽ അന്ന് അട്ടക്കുളങ്ങരയിലായിരുന്നു. ഇതിന് മുമ്പിലായിരുന്നു എൽ ടി ടി ഇ കബീറിനെ കൊന്നത്. ഭീകരവാദത്തിന്റെ വേരുകൾ കേരളത്തിലും ഉണ്ടോ എന്ന് ഭയപ്പെടുത്തിയ സംഭവം. എന്നാൽ പൊലീസ് അതിന് അനുവദിച്ചില്ല. നാടകീയ നീക്കങ്ങൾക്കൊടുവിൽ ഫാറൂഖിനെ പിടികൂടി. വള്ളക്കടവിലെ ബംഗ്ലാദേശ് കോളനിയിലെ അസന്മാർഗ്ഗിക പ്രവർത്തനങ്ങളുടെ നേതാവിനെ അഴിക്കുള്ളിലാക്കി.

ബീമാപള്ളി കലാപത്തിന് വർഷങ്ങൾക്ക് മുമ്പായിരുന്നു എൽടിടിഇ കബീറിന്റെ കൊല. പതിയിരുന്ന് ആക്രമിക്കുന്ന കണിയാപുരത്തെ വില്ലൻ. കൊലക്കേസ് പ്രതിയായ എൽ.ടി.ടി.ഇ. കബീറാണ് 1999 ജൂലായ് 17-ന് ഉച്ചയ്ക്ക് ഒരുമണിയോടെ നടന്ന ബോംബേറിൽ കൊല്ലപ്പെട്ടത്. സംഭവത്തിൽ ഫോർട്ട് പൊലീസ് കേസെടുത്തു. ആക്രമണത്തിൽ രണ്ടു പൊലീസുകാർക്കും പരിക്കേറ്റിരുന്നു. ഇതും കഴിഞ്ഞ് പത്തു കൊല്ലം കഴിഞ്ഞാണ് ബീമാപള്ളിയിലെ കൊല. എന്നാൽ റമദാപള്ളിയുടെ കഥയിൽ കലാപ ശേഷം നായകൻ അഴിക്കുള്ളിലാകുന്നു. അപ്പോൾ കൊല്ലനായി ഒരു ക്രിമിനലിനെ പൊലീസ് കണ്ടെത്തുന്നു. ഇയാളെ ആരോ ജയിലിന് മുമ്പിൽ ഇട്ട് കൊല്ലുന്നു.

അതുകൊണ്ടു തന്നെ യഥാർത്ഥ സംഭവവുമായി മാലിക്കിലെ ബോംബേറ് കൊലയ്ക്ക് യാതൊരു ബന്ധവുമില്ല. എന്നാൽ സമാന സംഭവം ഉണ്ടായിട്ടുള്ളതു കൊണ്ടു തന്നെ പലരും അതിനേയും ബീമാപള്ളി വെടിവയ്‌പ്പുമായി അറിയാതെ ചേർത്തു വായിക്കുകയും ചെയ്യുന്നുണ്ട്. കരാട്ടെ ഫാറൂഖിന് ബീമാപള്ളിയിലെ കച്ചവടവും മറ്റുമായുള്ള അടുപ്പമാണ് ഇതിന് കാരണം. അട്ടക്കുളങ്ങര ജയിലിലേക്ക് കൊണ്ടുപോകുകയായിരുന്ന കബീറിനെയാണ് ബോംബെറിഞ്ഞു കൊലപ്പെടുത്തിയത്. അന്ന് പത്രങ്ങളിലെ ചർച്ച ചെയ്ത ഫോട്ടോയായിരുന്നു കബീറിന്റെ മരണ ചിത്രം.

ജീൻസ് ഇട്ടു കമഴ്ന്നു കിടക്കുന്ന ഫോട്ടോ ഇപ്പോളും മനസ്സിൽ ഉണ്ട്. തലയിൽ ആയിരുന്നു പരിക്ക് എന്നു തോന്നുന്നു-തലസ്ഥാനവാസികൾ ആ സംഭവത്തെ ഓർത്തെടുക്കുന്നത് ഇങ്ങനെയാണ്. തല തകർന്ന ശരീരം റോഡിലെ ഇരുമ്പു കൈവരിയിൽ തൂങ്ങിക്കിടക്കയായിരുന്നു. ഈ കേസിൽ ഫാറൂഖിനെ വിചാരണ കോടതി വധശിക്ഷയ്ക്ക് വിധിച്ചു. പിന്നീട് അത് അപ്പീലിലൂടെ തടവു ശിക്ഷയുമായി.

എൽ റ്റി റ്റി ഇ കബീറിനെ പൊലീസ് അകമ്പടിയിൽ ആറ്റിങ്ങൽ കോടതിയിൽ ഹാജരാക്കി തിരികെ കൊണ്ടുവരവേ അട്ടക്കുളങ്ങര ജയിലിന് മുൻവശം വെച്ച് കബീറിനെ ബോംബെറിഞ്ഞ് കൊലപ്പെടുത്തുകയായിരുന്നു. എഎസ്‌ഐ. കൃഷ്ണൻകുട്ടിയെ വധിച്ച കേസിലെ പ്രതിയായിരുന്നു കബീർ. പല ക്രിമിനൽ കേസുകളിലും പ്രതികളായിരുന്നവരെ സർവീസിലിരിക്കെ കൃഷ്ണൻകുട്ടി കസ്റ്റഡിയിൽ ദേഹോപദ്രവം ഏല്പിച്ച വിരോധമാണ് കൊലപാതകത്തിന് പ്രേരിപ്പിച്ചത്. 1998 മെയ് 21-നാണ് പ്രതികൾ കൃഷ്ണൻകുട്ടിയുടെ ചെമ്പഴന്തി രാജാജി നഗറിലെ വീട്ടിലെത്തി കൃഷ്ണൻകുട്ടിയെ വെട്ടിക്കൊലപ്പെടുത്തിയത്.

കൃഷ്ണൻകുട്ടി പൊലീസിൽ നിന്നും വിരമിച്ചതിന്റെ അടുത്ത ദിവസങ്ങളിലാണ് ആക്രമണം നടന്നത്. ഈ കേസിൽ രണ്ടാം പ്രതിയായ ബ്രൂസിലി ബിനിലിനെ കോടതി ശിക്ഷിച്ചിരുന്നു. കബീർ കൊലക്കേസിൽ കേസിൽ മൂന്നാംപ്രതിയുടെ ജീവപര്യന്തം തടവുശിക്ഷ ഹൈക്കോടതി റദ്ദാക്കി. കുടപ്പനക്കുന്ന് സ്വദേശി ജീരകം അനി എന്നറിയപ്പെടുന്ന അനിൽദാസിന്റെ ജീവപര്യന്തം തടവാണ് ഡിവിഷൻ ബെഞ്ച് വർഷങ്ങൾക്ക് മുമ്പ് റദ്ദാക്കിയത്.

സാക്ഷിമൊഴി വിശ്വാസയോഗ്യമല്ലെന്ന് വിലയിരുത്തിയാണിത്. എറിയാനുള്ള ബോംബ് അനിൽദാസാണ് എടുത്തുകൊടുത്തതെന്നായിരുന്നു കേസ്. അഞ്ചുകൊല്ലം ഒളിവിൽക്കഴിഞ്ഞശേഷം അനിൽദാസ് കീഴടങ്ങുകയായിരുന്നു. 2013 ജൂലായ് 24-ന് തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതി ജീവപര്യന്തം തടവുശിക്ഷ വിധിച്ചു. അതിനെതിരേ അനിൽദാസ് നൽകിയ അപ്പീലിലാണ് ശിക്ഷ റദ്ദാക്കിയത്.

കരാട്ടെ ഫാറൂഖിന്റെ സംഘാംഗമായിരുന്നു എൽടിടിഇ കബീർ. എന്നാൽ പിന്നീട് ഇവർ തെറ്റി. തന്നെ സഹായിക്കുന്നില്ല ഫാറൂഖ് എന്ന തോന്നൽ കബീറിനുണ്ടായി. ഫാറൂഖിനെ വകവരുത്തുമെന്ന് പലരോടും കബീർ വീമ്പു പുറഞ്ഞു. ജയിലിൽ നിന്ന് പുറത്തിറങ്ങിയാൽ തന്നെ കബീർ കൊല്ലുമെന്ന് ഫാറൂഖ് വിലയിരുത്തി. ഈ സാഹചര്യത്തിലാണ് ഫാറൂഖ് കബീറിനെ കൊന്നതെന്നാണ് സൂചന. കണിയാപുരത്തെ സുലൈമാന്റെ ക്വട്ടേഷൻ ഏറ്റെടുക്കുകയും ചെയ്തു. ആറ്റിങ്ങൽ കോടതിയിലേക്ക് കബീറിനെ കൊണ്ടു പോയത് ബസിലാണ്. തമ്പാനൂരിലും ആറ്റിങ്ങൽ ജയിലിനു മുമ്പിലും ഓപ്പറേഷൻ പ്ലാൻ ചെയ്തു. അതു നടന്നില്ല. ഒടുവിൽ സെൻട്രൽ ജയിലിന് മുമ്പിൽ കൃത്യം നടപ്പാക്കിയെന്നാണ് പൊലീസ് കണ്ടെത്തൽ.

ഫാറൂഖിന് ബോംബ് നിർമ്മാണത്തിൽ പ്രാവീണ്യമുണ്ടായിരുന്നു. തീവ്രവാദികളിൽ നിന്ന് ഇക്കാര്യത്തിൽ പരിശീലനം കിട്ടിയിരുന്നുവെന്നും രഹസ്യാന്വേഷണ ഏജൻസികൾ കണ്ടെത്തിയിരുന്നു. നിലവിൽ ജയിലിലാണ് ഫാറൂഖ്. 1999ലെ ഫാറൂഖിന്റെ കബീർ കൊലയെയാണ് മാലിക് സിനിമയിൽ റമദാ പള്ളി കഥയുടെ പശ്ചാത്തലത്തിൽ പുനരാവിഷ്‌കരിച്ചിരിക്കുന്നതെന്നായിരുന്നു ഉയർന്ന വാദം. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP