Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സിപിഎം ഭരിക്കുന്ന സീതത്തോട് സഹകരണ ബാങ്കിലെ കോടികളുടെ തട്ടിപ്പ് സെക്രട്ടറിയുടെ തലയിൽ കെട്ടി വച്ചു; സെക്രട്ടറിയെ സിപിഎം എൽ.സിയിൽ നിന്ന് പുറത്താക്കി'; പാർട്ടി സമ്മേളനത്തിന് മുന്നോടിയായി സെക്രട്ടറിയെ പൊലീസിന് എറിഞ്ഞു കൊടുത്ത് മുഖം രക്ഷിക്കാൻ നേതാക്കൾ; തനിക്ക് വധഭീഷണിയുണ്ടെന്ന് കെയു ജോസിന്റെ വെളിപ്പെടുത്തൽ

സിപിഎം ഭരിക്കുന്ന സീതത്തോട് സഹകരണ ബാങ്കിലെ കോടികളുടെ തട്ടിപ്പ് സെക്രട്ടറിയുടെ തലയിൽ കെട്ടി വച്ചു; സെക്രട്ടറിയെ സിപിഎം എൽ.സിയിൽ നിന്ന് പുറത്താക്കി'; പാർട്ടി സമ്മേളനത്തിന് മുന്നോടിയായി സെക്രട്ടറിയെ പൊലീസിന് എറിഞ്ഞു കൊടുത്ത് മുഖം രക്ഷിക്കാൻ നേതാക്കൾ; തനിക്ക് വധഭീഷണിയുണ്ടെന്ന് കെയു ജോസിന്റെ വെളിപ്പെടുത്തൽ

മറുനാടൻ മലയാളി ബ്യൂറോ

പത്തനംതിട്ട: കഴിഞ്ഞ ദിവസം മറുനാടൻ പറഞ്ഞതു പോലെ സംഭവിച്ചു. സിപിഎം നേതൃത്വം നൽകുന്ന സീതത്തോട് സർവീസ് സഹകരണ ബാങ്കിൽ നടന്ന കോടികളുടെ തിരിമറിയുടെ ഉത്തരവാദിത്തം മുഴുവൻ സെക്രട്ടറി കെയു ജോസിന്റെ തലയിൽ കെട്ടിവച്ച് നേതാക്കൾ തലയൂരി. സിപിഎമ്മിന്റെ ആങ്ങമൂഴി ലോക്കൽ കമ്മറ്റിയിൽ നിന്ന് ജോസിനെ പുറത്താക്കി. പാർട്ടി സമ്മേളനം തുടങ്ങുന്നതിന് മുൻപ് തന്നെ ജോസിനെ തട്ടിപ്പ് കേസിൽ പൊലീസിന് എറിഞ്ഞു കൊടുത്ത് തങ്ങളുടെ ഭാവി സുരക്ഷിതമാക്കിയിരിക്കുകയാണ് രണ്ടു ജനപ്രതിനിധികളും മറ്റു നേതാക്കളും.

ഞായറാഴ്ച ചേർന്ന ആങ്ങമൂഴി ലോക്കൽ കമ്മറ്റി യോഗമാണ് ജോസിനെ പുറത്താക്കിയത്. ബാങ്കിൽ നടന്ന കോടികളുടെ വെട്ടിപ്പിന്റെ ഉത്തരവാദിത്തം ജോസിനാണെന്ന് വരുത്തി തീർത്താണ് നടപടി. സാധാരണ പാർട്ടി സമ്മേളനം പ്രഖ്യാപിച്ചാൽ ഒരു അംഗത്തിനെതിരേയും നടപടി പാടില്ല. ഇവിടെ അതും ലംഘിച്ചാണ് തിരക്കിട്ട് സസ്പെൻഷൻ. ഇനി ജോസിനെ പൊലീസ് അറസ്റ്റ് ചെയ്യുന്നതോടെ സിപിഎമ്മിന് കൈകഴുകാം. ജോസ് തട്ടിപ്പുകാരനാണെന്ന് മനസിലാക്കി ഞങ്ങൾ നേരത്തേ പുറത്താക്കിയെന്ന് മേനി നടിക്കുകയും ചെയ്യാം. അതേ സമയം, താൻ നിരപരാധിയാണെന്നും തട്ടിപ്പിൽ പങ്കില്ലെന്നുമാണ് ജോസിന്റെ പക്ഷം. താൻ സത്യങ്ങൾ തുറന്നു പറയുമെന്ന് ചിലരെങ്കിലും ഭയക്കുന്നു. തനിക്ക് വധഭീഷണി ഉണ്ടെന്ന് ജോസ് ബന്ധുക്കളെ അറിയിച്ചുവെന്നും പറയുന്നു.

ബാങ്കിൽ നിന്ന് വിവിധ സമയങ്ങളിലായി ഡയറക്ടർ ബോർഡ് അംഗങ്ങളും പാർട്ടി നേതാക്കളും മറ്റും ബിനാമി പേരിൽ തട്ടിയെടുത്ത തുക തിരിച്ചടയ്ക്കണമെന്ന് സെക്രട്ടറിയോട് ആവശ്യപ്പെട്ടിരുന്നു. അതിന് തയാറാകാത്ത സാഹചര്യത്തിലാണ് ലോക്കൽ കമ്മറ്റിയിൽ നിന്ന് പുറത്താക്കിയത്. രണ്ടു കോടിയോളമാണ് തിരിമറി നടത്തിയിരിക്കുന്നത്. തൽക്കാലം പിടിച്ചു നിൽക്കാൻ 50 ലക്ഷം തിരികെ അടയ്ക്കാനാണ് സെക്രട്ടറിയോട് ആവശ്യപ്പെട്ടിരിക്കുന്നത്. അതിന് തയാറല്ലെന്നാണ് ജോസ് പറഞ്ഞിരിക്കുന്നത്.

2018-19 സാമ്പത്തിക വർഷത്തെ ഓഡിറ്റാണ് ബാങ്കിൽ അവസാനമായി നടന്നിട്ടുള്ളത്. ഈ റിപ്പോർട്ടിൽ 2,16,52,409.33 രൂപയാണ് നഷ്ടം. അന്നു വരെയുള്ള ആകെ നഷ്ടം 5, 75,69,056.97 രൂപയാണ്. ഇതിന് ശേഷം ഓഡിറ്റ് നടന്നിട്ടില്ല. നടന്നിരുന്നുവെങ്കിൽ തട്ടിപ്പിന്റെ ആഴം ഇതിലൊക്കെ ഭീകരമാകുമായിരുന്നു. ആകെ 20 കോടിക്ക് അടുത്ത് നിക്ഷേപമുള്ള ബാങ്കാണ് ഇത്രയും വലിയ നഷ്ടത്തിൽ പ്രവർത്തിക്കുന്നത്. നേതാക്കൾ പറയുന്നത് അനുസരിച്ച് വഴി വിട്ട് പ്രവർത്തിക്കേണ്ട ഗതികേടിലായിരുന്നു സെക്രട്ടറി ജോസ്. മുൻപ് സീതത്തോട് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ, സിപിഎം ലോക്കൽ സെക്രട്ടറി, സീതത്തോട് ബാങ്ക് ആങ്ങമൂഴി ബ്രാഞ്ച് മാനേജർ എന്നീ നിലകളിൽ ജോസ് പ്രവർത്തിച്ചിരുന്നു.

സീതത്തോട് പഞ്ചായത്തിൽ കഴിഞ്ഞ ഭരണ സമിതിയുടെ കാലത്ത് മാലിന്യ സംസ്‌കരണ പ്ലാന്റ് സ്ഥാപിച്ചത് 70 കി.മീറ്റർ അകലെ ഗവിയിലായിരുന്നു. പ്ലാന്റ് ഇതു വരെ പ്രവർത്തനം ആരംഭിച്ചിട്ടില്ല. പഞ്ചായത്ത് ആസ്ഥാനത്ത് നിന്ന് 70 കിമീറ്റർ അകലെയുള്ള പ്ലാന്റിൽ കൊണ്ടുപോയി മാലിന്യം സംസ്‌കരിക്കാൻ ആരും തയാറാകുന്നില്ല എന്നതു തന്നെയാണ് കാരണം. പ്ലാന്റ് നിർമ്മാണം സംബന്ധിച്ചും അഴിമതിയാരോപണം ഉയരുന്നുണ്ട്. സിപിഎം ലോക്കൽ കമ്മറ്റി അംഗവും ഡിവൈഎഫ്ഐ നേതാവുമായ രാഹുലിന്റെ നേതൃത്വത്തിലാണ് പ്ലാന്റ് നിർമ്മിച്ചത്. ഈയിനത്തിൽ കമ്മിഷനായി ലഭിച്ച 10 ലക്ഷം രൂപ സീതത്തോട് ബാങ്കിലുള്ള രാഹുലിന്റെ അക്കൗണ്ടിൽ നിക്ഷേപിച്ചിരുന്നു.

രണ്ടു വർഷം മുൻപ് ഈ തുക രാഹുൽ അറിയാതെ ഒരു ഉന്നത സിപിഎം നേതാവ് പിൻവലിച്ച് തനിക്ക് റാന്നി എംപ്ലോയീസ് സഹകരണ സംഘം, ജില്ലാ സഹകരണ ബാങ്കിന്റെ സീതത്തോട് ശാഖ, കെഎസ്എഫ്ഇയുടെ ചിറ്റാർ, പെരുനാട് ശാഖകൾ എന്നിവിടങ്ങളിലുള്ള ബാധ്യത തീർത്തു. തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് വേണ്ടിയായിരുന്നുവത്രേ ഇത്. ഈ സംഭവം ഏരിയാ കമ്മറ്റിയംഗം പിആർ പ്രമോദ് പാർട്ടിക്കുള്ളിലും പുറത്തും ചർച്ചയാക്കിയിരുന്നു. ഇതേ തുടർന്ന് രാഹുലും നേതാക്കളുമായി അകന്നു. ഇത്തരം നിരവധി തട്ടിപ്പുകൾ ഭരണ സമിതി മൂടി വച്ചത് ഒന്നൊന്നായി പുറത്തു വന്നു കൊണ്ടിരിക്കുകയാണ്.

കൃഷിഭവൻ അഡ്വാൻസ് എന്ന് കാണിച്ച് വൻ തുക ബാങ്കിൽ നിന്ന് വകമാറ്റി. 2018 ൽ 721 പേരുടെ വാർഷിക വരിസംഖ്യയാണ് സീതത്തോട് ലോക്കൽ കമ്മറ്റി പാർട്ടി പത്രത്തിന് അടച്ചത്. ഇതിനായി വ്യാജ ലഡ്ജർ വഴി ബാങ്കിൽ നിന്ന് വക മാറ്റിയത് 12.12 ലക്ഷം രൂപയാണെന്ന് പറയപ്പെടുന്നു. കൃഷിഭവൻ അഡ്വാൻസ് എന്ന പേരിൽ 2018 സെപ്റ്റംബർ മൂന്നിന് 3530 റഫറൻസ് നമ്പരായി 12,12000 രൂപ പമ്പ ഫെർട്ടിലൈസേഴ്സ് ആൻഡ് കെമിക്കൽസിന് നൽകിയെന്നാണ് ഡീറ്റെയിൽഡ് ജനറൽ വൗച്ചറിൽ ചൂണ്ടിക്കാണിച്ചിരിക്കുന്നത്. ബിനാമി പേരിൽ അഡ്വാൻസ് നൽകിയ തുക പത്രത്തിന് വരിസംഖ്യ അടയ്ക്കാനാണ് ഉപയോഗിച്ചത് എന്നാണ് ആരോപണം. ഇതേ ലഡ്ജറിൽ ബാലമുരളി എന്നയാൾക്ക് ലക്ഷങ്ങൾ ഒരു മാസം തന്നെ അഞ്ചു തവണ നൽകിയിട്ടുള്ളതായും പറയുന്നുണ്ട്.

ബാലമുരളി എന്നത് ഒരു സാങ്കൽപ്പിക കഥാപാത്രമാണെന്നും ഈ പേരിലേക്ക് പണം അഡ്വാൻസ് ചെയ്ത് ജീവനക്കാരോ ഡയറക്ടർ ബോർഡ് അംഗങ്ങളോ വാങ്ങിയെടുത്തിരിക്കാമെന്നാണ് സംശയിക്കുന്നത്. കൃഷിഭവൻ അഡ്വാൻസ്, സസ്പെൻസ് അക്കൗണ്ട്, എഫ്.ഡി വായ്പ, പണ്ടമില്ലാതെ സ്വർണ പണയ വായ്പ എന്നിങ്ങനെ പലതരം തട്ടിപ്പുകൾ ബാങ്കിൽ അരങ്ങേറി. ബാങ്കിലേക്ക് പരിശോധനയ്ക്ക് ഓഡിറ്റ് സംഘത്തെയോ സഹകരണ ജോയിന്റ് രജിസ്ട്രാർ ഓഫീസിൽ ഉള്ളവരെയോ പ്രവേശിപ്പിക്കാറില്ല. ഒട്ടനവധി ബിനാമി അക്കൗണ്ടുകൾ ബാങ്കിലുണ്ട്. നേതാക്കളിൽ ചിലർ വളം ഇടപാടുകളിൽ 25 ശതമാനം കമ്മിഷൻ നേരിട്ട് കൈപ്പറ്റിയിരുന്നു. ഈ തുക ബാങ്കിലെ ബിനാമി അക്കൗണ്ടിലേക്ക് നിക്ഷേപിച്ചിട്ട് പിന്നീട് അവിടെ നിന്ന് പിൻവലിക്കുകയാണ് ചെയ്തിരുന്നത്. കൃത്യമായുള്ള ഒരു അന്വേഷണവുംബാങ്കിൽ നടക്കുന്നില്ല. ഇതു കാരണം തട്ടിപ്പ് സംഘം രക്ഷപ്പെടുകയുമാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP