Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഹൈക്കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളി; സുപ്രീംകോടതി പരിഗണിക്ക പോലും ചെയ്തില്ല; എന്നിട്ടും ബിഎസ്എൻഎൽ കേബിൾ മോഷണത്തിലെ പ്രതി അജി ഫിലിപ്പിനെ പൊലീസ് തൊടുന്നില്ല; തുണ സിപിഎം നേതൃത്വവും ഉന്നത പൊലീസ് ഉദ്യോഗസ്ഥനും; വിദേശത്തേക്ക് കടത്താനും നീക്കം

ഹൈക്കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളി; സുപ്രീംകോടതി പരിഗണിക്ക പോലും ചെയ്തില്ല; എന്നിട്ടും ബിഎസ്എൻഎൽ കേബിൾ മോഷണത്തിലെ പ്രതി അജി ഫിലിപ്പിനെ പൊലീസ് തൊടുന്നില്ല; തുണ സിപിഎം നേതൃത്വവും ഉന്നത പൊലീസ് ഉദ്യോഗസ്ഥനും; വിദേശത്തേക്ക് കടത്താനും നീക്കം

ശ്രീലാൽ വാസുദേവൻ

അടൂർ: ബിഎസ്എൻഎൽ ബ്രോഡ് ബാൻഡ് കേബിൾ മോഷണക്കേസിലെ ഒന്നാം പ്രതിയുടെ ജാമ്യാപേക്ഷ ഹൈക്കോടതിയും സുപ്രീം കോടതിയും പരിഗണിക്കാതെ തള്ളിയിട്ടും അറസ്റ്റ് ചെയ്യാതെ അടൂർ പൊലീസിന്റെ ഒളിച്ചു കളി. ഏഴംകുളം ഗ്രേസ് വില്ലയിൽ അജി ഫിലിപ്പിനെയാണ് അറസ്റ്റ് ചെയ്യാൻ വിമുഖത കാട്ടുന്നത്. ഹൈക്കോടതിയും രാജ്യത്തെ പരമോന്നത കോടതിയും പൊലീസിൽ കീഴടങ്ങാൻ നിർദേശിച്ചിട്ടും അതിന് തയാറാകാതെ അടൂർ പൊലീസിന്റെയും സിപിഎം ജില്ലാ നേതാവിന്റെയും സഹായത്തോടെ ഒളിവിൽ കഴിയുകയാണ് അജി ഫിലിപ്പ്. ഇയാൾ എറണാകുളത്തെ ക്വട്ടേഷൻ നേതാവിനൊപ്പമാണ് കഴിയുന്നതെന്ന് പൊലീസിന് വിവരം ലഭിച്ചു. ഉദ്യോഗസ്ഥർ ഇയാളെ അറസ്റ്റ് ചെയ്യാൻ തയാറാണെങ്കിലും ഉന്നത പൊലീസുദ്യോഗസ്ഥൻ ഇടപെട്ട് തടഞ്ഞിരിക്കുകയാണ് എന്നാണ് വിവരം. ഇതിന് കാരണമായിരിക്കുന്നത് സിപിഎം ഇടപെടലാണ്. സിപിഎം ഭരിക്കുന്ന നെടുമൺ സർവീസ് സഹകരണ ബാങ്കിലെ ഡയറക്ടർ ബോർഡ് അംഗം കൂടിയാണ് അജി ഫിലിപ്പ്.

സിപിഎം ജില്ലാ നേതാവുമായി ഇയാൾ നിരന്തരമായി സമ്പർക്കം പുലർത്തിയിരുന്നു. മിക്കപ്പോഴും നേതാവിന്റെ വീട്ടിലും എത്തുന്നുണ്ട്. ഒപ്പമുണ്ടായിരുന്ന മൂന്നു മോഷ്ടാക്കളെ നേരത്തേ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്തു കൊണ്ട് അജിയെ അറസ്റ്റ് ചെയ്യുന്നില്ലെന്ന് ചോദിച്ചപ്പോൾ അയാൾ ഹൈക്കോടതിയിൽ മുൻകൂർ ജാമ്യത്തിന് ഹർജി നൽകിയിട്ടുണ്ട് എന്നായിരുന്നു എസ്എച്ച്ഓ പറഞ്ഞിരുന്നത്. മുൻകൂർ ജാമ്യഹർജി നൽകിയതു കൊണ്ട് മാത്രം ഒരാളെ അറസ്റ്റ് ചെയ്യാതിരിക്കരുത് എന്നാണ് നിയമം. എന്നാൽ, ഇല്ലാത്ത ഒരു നിയമം ചൂണ്ടിക്കാട്ടി അറസ്റ്റ് ഒഴിവാക്കി. ഈ സമയമെല്ലാം ഇയാൾ പൊലീസിന്റെ മൂക്കിൻ തുമ്പിലൂടെ അങ്ങോട്ടും ഇങ്ങോട്ടും പായുകയായിരുന്നു. മുതിർന്ന സിപിഎം നേതാവിന്റെ വീട്ടിലും ഒളിത്താവളം കണ്ടെത്തി.

അജിയുടെ മുൻകൂർ ജാമ്യാപേക്ഷയിൽ വാദം കേൾക്കാൻ പോലും ഹൈക്കോടതി തയാറായില്ല എന്നതാണ് വാസ്തവം. പ്രതി കീഴടങ്ങട്ടെയെന്നും പൊലീസ് വേഗത്തിൽ കാര്യങ്ങൾ നീക്കട്ടെയെന്നും നിർദേശിച്ച കോടതി അജിയുടെ മുൻകൂർ ജാമ്യാപേക്ഷ തീർപ്പാക്കി. ഹൈക്കോടതി നിർദ്ദേശം കണ്ടപ്പോൾ തന്നെ സുപ്രീം കോടതി കേസ് പരിഗണിക്കാതെ പോലും തള്ളുകയായിരുന്നു. ഇതോടെ അജിയെ അറസ്റ്റ് ചെയ്യുമെന്നാണ് എല്ലാവരും കരുതിയത്. പക്ഷേ, പൊലീസ് അതിന് തയാറല്ല. അടൂർ ഡിവൈഎസ്‌പി ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കിയിട്ടില്ല. അജിയെ വിദേശത്തേക്ക് കടത്താനുള്ള നീക്കം നടക്കുകയാണ്. ഇതിന്റെ ഭാഗമായി ഇയാൾ കൊച്ചിയിൽ ഒരു ക്വട്ടേഷൻ സംഘത്തലവനൊപ്പം കറങ്ങി നടക്കുന്നു.

40 ലക്ഷത്തിന്റെ ബിഎസ്എൻഎൽ ബ്രോഡ് ബാൻഡ് കേബിൾ മുറിച്ചു കടത്തിയതിനും കല്ലട ഇറിഗേഷൻ പദ്ധതി ഭൂമിയിൽ നിന്ന മരങ്ങൾ മുറിച്ചു നീക്കിയതിനുമാണ് അജി ഫിലിപ്പിനെ ഒന്നാം പ്രതിയാക്കി ജാമ്യമില്ലാ വകുപ്പിട്ട് അടൂർ പൊലീസ് കേസെടുത്തിരുന്നത്. പൊതുമുതൽ നശീകരണം അടക്കമുള്ള വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്.

കേബിൾ മോഷണത്തിന് അജി ഫിലിപ്പിന്റെ സഹോദരൻ ജിജി ഫിലിപ്പ് അടക്കം മൂന്നു പേരെ ജൂൺ മാസത്തിൽ തന്നെ അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തിരുന്നു. അജിയെ അറസ്റ്റ് ചെയ്യാത്ത പക്ഷം പൊലീസിനെതിരേ കോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ് പരാതിക്കാരൻ. അതിലൊക്കെ രസകരമായ കാര്യം പരാതിക്കാരനും പരമ്പരാഗത സിപിഎം കുടുംബത്തിൽ നിന്നുള്ളവരാണ്. ഒളിവിലുള്ള അജി കഴിഞ്ഞ ദിവസം നെടുമൺ സർവീസ് സഹകരണ ബാങ്കിന്റെ ഡയറക്ടർ ബോർഡ് യോഗത്തിന് ചെന്നിരുന്നു. മിനുട്‌സ് ബുക്കിൽ ഒപ്പിട്ട് അജിയെ പോകാൻ അനുവദിച്ചത് ബാങ്ക് പ്രസിഡന്റാണ്. തുടർച്ചയായി മൂന്നു യോഗങ്ങളിൽ പങ്കെടുക്കാതിരുന്നാൽ അംഗത്വം നഷ്ടമാകുമെന്ന് വന്നപ്പോഴാണ് മോഷണക്കേസ് പ്രതിക്കായി ഒപ്പിടാൻ അവസരം ഒരുക്കിയത്.

ബിഎസ്എൻഎൽ കേബിൾ മോഷണത്തിന് ഏഴംകുളം നെടുമൺ തോണ്ടലിൽ ഗ്രേസ് വില്ലയിൽ ജിജി ഫിലിപ്പ്(52), പറക്കോട് അവറുവേലിൽ പുത്തൻവീട്ടിൽ അനൂപ് (18) എന്നിവരാണ് അറസ്റ്റിലായത്. ജിജി ഫിലിപ്പിന്റെ സഹോദരനാണ് അജി ഫിലിപ്പ്. ഇയാൾ നടത്തുന്ന ഏഴംകുളം സ്‌ക്രീൻ ആൻഡ് സൗണ്ട്‌സ് കേബിൾ നെറ്റ്‌വർക്കിന്റെ ജീവനക്കാരാണ് അറസ്റ്റിലായത്. കേസിൽ ഒന്നാം പ്രതി അജി ഫിലിപ്പാണ്.

നാലു തവണയാണ് അജിഫിലിപ്പും കൂട്ടാളികളും ചേർന്ന് ബിഎസ്എൻഎൽ ബ്രോഡ് ബാൻഡ് കേബിൾ മോഷ്ടിച്ചു കടത്തിയത്. ഏപ്രിൽ 17 ന് തുടങ്ങിയ മോഷണം ജൂൺ 13 വരെ തുടർന്നു. പറക്കോട് ബിഎസ്എൻഎൽ എക്‌സ്‌ചേഞ്ച് പരിധിയിൽ ബ്രോഡ് ബാൻഡ് കണക്ഷൻ നൽകുന്നതിന് കരാർ എടുത്തിട്ടുള്ള ഇടത്തിട്ട രാഹുൽ നിവാസിൽ രാഹുൽ കൃഷ്ണൻ നൽകിയ പരാതിയിലാണ് അറസ്റ്റ്. ഏപ്രിൽ മുതൽ ഏഴംകുളം എക്‌സ്‌ചേഞ്ച് പരിധിയിൽ ബ്രോഡ്ബാൻഡ് കണക്ഷൻ നൽകുന്നത് രാഹുലാണ്. കേബിൾ മോഷ്ടിച്ചും മുറിച്ചും കടത്തിയതിലൂടെ 40 ലക്ഷം രൂപയുടെ നഷ്ടം ഉണ്ടായെന്നാണ് പരാതി.

അറസ്റ്റിലായ പ്രതികൾ ഇതേ മേഖലയിൽ സ്വകാര്യ കേബിൾ ടിവി നെറ്റ്‌വർക്ക് നൽകുന്ന കമ്പനിയുടെ ജീവനക്കാരാണ്. ഇവർക്കും ബ്രോഡ് ബാൻഡ് കണക്ഷനുണ്ട്. എങ്കിലും ബിഎസ്എൻഎല്ലിനോടാണ് നാട്ടുകാർ താൽപര്യം കാണിക്കുന്നത്. ജൂൺ 13 ന് രാത്രി 10 മണിയോടെ പറക്കോട് ബ്ലോക്ക് ഓഫീസിന് സമീപമുള്ള ബിഎസ്എൻഎൽ കേബിളുകൾ സ്വിഫ്റ്റ് കാറിൽ എത്തി മോഷ്ടിച്ചുവെന്നായിരുന്നു രാഹുലിന്റെ പരാതി. പൊലീസ് നടത്തിയ അന്വേഷണത്തിൽ കേബിളുകൾ മോഷ്ടിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും ലഭിച്ചിട്ടുണ്ട്. പ്രതികൾ വലിച്ചെറിഞ്ഞ കേബിളും ഇതു കടത്താനുപയോഗിച്ച സ്വിഫ്ട് കാറും പൊലീസ് കസ്റ്റഡിയിൽ എടുത്തു.

ആറു ലക്ഷം രൂപയുടെ നഷ്ടമാണ് ഈ മോഷണത്തിലൂടെ മാത്രം ഉണ്ടായത് എന്നാണ് രാഹുലിന്റെ പരാതി. ഇതിന് മുൻപ് ഏപ്രിൽ17, 18, ജൂൺ ഏഴ് ദിവസങ്ങളിലും സമാന രീതിയിൽ മോഷണം നടന്നുവെന്നും ഇതു വരെ ആകെ 40 ലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടായതായും കണക്കാക്കുന്നു. ഇതിനിടെയാണ് കെഐപിയുടെ ഭൂമിയിൽ നിന്ന മരം മുറിച്ചതിന് അജി ഫിലിപ്പിനെതിരേ നൽകിയിരുന്ന പരാതിയും പൊങ്ങി വന്നത്. ഏപ്രിൽ 23 ന് കല്ലട പദ്ധതി എൻജിനീയർ നൽകിയ പരാതി സിപിഎം സ്വാധീനം ഉപയോഗിച്ച് പ്രതി പൂഴ്്ത്തി വച്ചിരുന്നു. കേബിൾ മുറിച്ച കേസ് സജീവമായതോടെ മരം മുറിയും പൊലീസ് അന്വേഷിക്കാൻ തുടങ്ങി. ദൃക്‌സാക്ഷിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ അജി ഫിലിപ്പിനെ ഈ കേസിൽ പ്രതിയാക്കിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP