Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഹരിതയിലെ പരാതിയിൽ പൊലീസ് അന്വേഷണം തുടങ്ങിയതോടെ ലീഗ് വെട്ടിൽ; ലൈംഗിക അധിക്ഷേപ പരാതി പിൻവലിപ്പിക്കാൻ മുനവറലി തങ്ങൾ രംഗത്തെത്തിയതിലും അമർഷം; എംഎസ്എഫ് മലപ്പുറം ജില്ലാ പ്രസിഡന്റ് ഞരമ്പ് രോഗിയെന്ന് 'ഹരിത' നേതാവ്; വനിത കമീഷനെ സമീപിച്ചതിനെതിരെ അബ്ദുസമദ് പൂക്കോട്ടൂരും

ഹരിതയിലെ പരാതിയിൽ പൊലീസ് അന്വേഷണം തുടങ്ങിയതോടെ ലീഗ് വെട്ടിൽ; ലൈംഗിക അധിക്ഷേപ പരാതി പിൻവലിപ്പിക്കാൻ മുനവറലി തങ്ങൾ രംഗത്തെത്തിയതിലും അമർഷം; എംഎസ്എഫ് മലപ്പുറം ജില്ലാ പ്രസിഡന്റ് ഞരമ്പ് രോഗിയെന്ന് 'ഹരിത' നേതാവ്; വനിത കമീഷനെ സമീപിച്ചതിനെതിരെ അബ്ദുസമദ് പൂക്കോട്ടൂരും

മറുനാടൻ ഡെസ്‌ക്‌

കോഴിക്കോട്: എംഎസ്എഫ് നേതാക്കൾക്കെതിരെ വനിതാ വിഭാഗമായ ഹരിത അംഗങ്ങൾ നൽകിയ പരാതിയിൽ പൊലീസ് 2 പേരുടെ മൊഴിയെടുത്തു. ഇവർ നൽകിയ പരാതി വനിതാ കമ്മിഷൻ പൊലീസിനു കൈമാറിയതിനെ തുടർന്നാണു പൊലീസ് നടപടി ആരംഭിച്ചത്. പൊലീസ് അന്വേഷണം തുടങ്ങിയതോടെ ലീഗ് കൂടുതൽ വിവാദത്തിലേക്കാണ് എത്തിയിരിക്കുന്നത്.

എംഎസ്എഫ് സംസ്ഥാന നേതാക്കൾ അശ്ലീലച്ചുവയോടെ സംസാരിക്കുകയും ഫോണിലൂടെ ഭീഷണിപ്പെടുത്തുകയും ചെയ്‌തെന്നാണു ഹരിത സംസ്ഥാന കമ്മിറ്റി അംഗങ്ങൾ വനിതാ കമ്മിഷനു പരാതി നൽകിയത്. കമ്മിഷൻ കോഴിക്കോട് സിറ്റി പൊലീസ് കമ്മിഷണറോട് റിപ്പോർട്ട് തേടിയിരുന്നു. തുടർന്ന് അസി. കമ്മിഷണർക്ക് അന്വേഷണച്ചുമതല കൈമാറി.

പരാതിക്കാരുടെ വിശദമായ മൊഴി എടുത്തശേഷം പൊലീസ് റിപ്പോർട്ട് സമർപ്പിക്കും. അതേസമയം പരാതി പിൻവലിക്കാൻ ഹരിത അംഗങ്ങൾക്കു മേൽ സമ്മർദമുണ്ട്. ആഭ്യന്തരമായി കൈകാര്യം ചെയ്യേണ്ടിയിരുന്ന വിഷയത്തിൽ പാർട്ടിക്കു പുറത്തേക്കു പരാതി പോയതിൽ ലീഗ് നേതാക്കൾ അതൃപ്തി അറിയിച്ചിട്ടുണ്ട്.

അതേസമയം സംഘടനാ നേതാക്കളിൽ നിന്ന് ലൈംഗികാധിക്ഷേപം നേരിടേണ്ടി വന്നെന്ന എം.എസ്.എഫ് വനിതാ വിഭാഗത്തിന്റെ പരാതി പിൻവലിപ്പിക്കാൻ ലീഗ് രംഗത്തുണ്ട്. വനിതാ കമ്മീഷന് നൽകിയ പരാതി പിൻവലിപ്പിക്കാൻ യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് മുനവറലി ശിഹാബ് തങ്ങളാണ് പരാതിക്കാരിയോട് ആവശ്യപ്പെട്ടത്. എന്നാൽ പരാതി പിൻവലിക്കില്ലെന്നാണ് ഹരിത നേതാക്കൾ പറയുന്നത്. അധിക്ഷേപം നടത്തിയവർക്കെതിരെ നടപടി വേണമെന്നും ഇവർ ആവശ്യപ്പെട്ടു.

എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ. നവാസ്, ജില്ലാ ജനറൽ സെക്രട്ടറി വി അബ്ദുൾ വഹാബ് എന്നിവർക്കെതിരെ ഹരിതാ നേതാക്കൾ വനിതാ കമ്മീഷനിൽ പരാതി നൽകിയത്. നവാസും അബ്ദുൾ വഹാബും ലൈംഗിക അധിക്ഷേപം നടത്തിയെന്ന് കാണിച്ചാണ് 10 വനിതാ നേതാക്കൾ പരാതി നൽകിയത്.

നവാസ് അശ്ലില ചുവയോടെ സംസാരിച്ചെന്നും ജന.സെക്രട്ടറി ഫോണിലൂടെ അപമാനിച്ചെന്നും പരാതിയിൽ പറയുന്നു. ലീഗ് നേതൃത്വത്തിന് പരാതി നൽകിയിട്ടും നടപടിയുണ്ടായില്ല, ആത്മാഭിമാനം സംരക്ഷിക്കാൻ വനിതാ കമ്മീഷൻ ഇടപെടണമെന്നാണ് ആവശ്യം. സ്ത്രീകളെ 'തൊലിച്ചികൾ' എന്നാണ് മലപ്പുറം ജില്ലാ സെക്രട്ടറി വി. അബ്ദുൾ വഹാബ് അധിക്ഷേപിച്ചതെന്നും ഹരിതയുടെ നേതാക്കൾ വനിതാ കമ്മീഷന് നൽകിയ പരാതിയിൽ പറയുന്നു.

മുസ്ലിം ലീഗ് നേതൃത്വത്തിന് പരാതി നൽകിയിട്ടും നടപടിയുണ്ടായില്ല എംഎസ്എഫ് സംസ്ഥാന ഭാരവാഹികളുടെ പൊതു ഇടങ്ങളിലെ നിരന്തരമായ സ്ത്രീ വിരുദ്ധ പരാമർശങ്ങളിൽ അതൃപ്തി പ്രകടിപ്പിച്ച് ഹരിത മുസ്ലിം ലീഗ് നേൃത്വത്തിന് നേരത്തെ പരാതി നൽകിയിരുന്നു.

എം.എസ്.എഫ് പ്രസിഡന്റ് പി.കെ നവാസിനെതിരെയും ഭാരവാഹികൾക്കെതിരെയും ഗുരുതരമായ വിമർശനമാണ് എം.എസ്.എഫിന്റെ വിദ്യാർത്ഥിനി വിഭാഗമായ ഹരിതയുടെ നേതൃത്വം സമർപ്പിച്ച പരാതിയിൽ പറയുന്നത്. മലപ്പുറം ജില്ലയിലെ ഹരിതയുടെ രൂപീകരണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ചർച്ചയ്ക്കെടുത്ത എം.എസ്.എഫ് സംസ്ഥാന കമ്മിറ്റിയിൽ ഹരിതയുടെ വീശദീകരണം ആവശ്യപ്പെട്ട എം.എസ്.എഫ് പ്രസിഡണ്ട് പി.കെ നവാസ് അതിനെ 'വേശ്യയുടെ ചാരിത്ര്യപ്രസംഗം' എന്ന് വിശേഷിപ്പിച്ചുവെന്നും 'വേശ്യക്കും' ന്യായീകരണം ഉണ്ടാവുമെന്ന തലത്തിലാണ് ഹരിതയുടെ വിശദീകരണം ആവശ്യപ്പെട്ടതെന്നുമാണ് പരാതിയിൽ പറയുന്നത്.

മുസ്ലിംലീഗ് പാർട്ടിയിൽ സ്ത്രീകൾ പ്രവർത്തിക്കണമെങ്കിൽ മറ്റു പല നിബന്ധനകളും ഉണ്ട് എന്ന സ്വകാര്യ കാമ്പയിനുകളും സംസ്ഥാന നേതാക്കൾ നടത്തുന്നുണ്ട്. ഒരു 'പ്രത്യേകതരം ഫെമിനിസം' പാർട്ടിയിൽ വളർത്തുകയാണ് എന്ന് ഹരിതയുടെ സംസ്ഥാന നേതാക്കളെക്കുറിച്ച് സംസ്ഥാന പ്രസിഡണ്ടും മലപ്പുറം ജില്ലയിലെ ചില പേരറിയാവുന്ന ഭാരവാഹികളും പറഞ്ഞു നടക്കുന്നുവെന്നും ചോർന്ന പരാതിയിൽ എഴുതിയിട്ടുണ്ട്.

ഹരിതയുടെ പ്രവർത്തകർ വിവാഹം കഴിക്കാൻ മടി ഉള്ളവരാണെന്നും വിവാഹം ചെയ്തു കഴിഞ്ഞാൽ കുട്ടികൾ ഉണ്ടാവാൻ സമ്മതിക്കാത്തവരാണെന്നും പറയുന്ന സംസ്ഥാന നേതാക്കളുടെ വോയ്സ് മെസേജുകൾ ലഭിച്ചിട്ടുണ്ടെന്നും പെൺകുട്ടികളുടെ സംഘടന ആയതു കൊണ്ടുമാത്രം ആർക്കും ഓർഡർ ഇടാം എന്ന ധാർഷ്ട്യം അനുവദിക്കരുത് എന്നുമാണ് സംസ്ഥാന നേതാക്കൾക്കെഴുതിയ പരാതിയിൽ ഹരിത നേതൃത്വം പറയുന്നത്.

യാസർ എടപ്പാളാണ് ഹരിതയെ നിയന്ത്രിക്കുന്നത് എന്ന് വരുത്തി തീർക്കാനുള്ള ശ്രമങ്ങളും പി.കെ നവാസിന്റെ ഭാഗത്തു നിന്നുണ്ടായി. പെൺകുട്ടികളുടെ സ്വഭാവശുദ്ധിയെ സംശയത്തിൽ നിർത്തുന്ന തരത്തിൽ ആയിരുന്നു പ്രസിഡന്റിന്റെ സംസാരം. തങ്ങൾ തീരുമാനിക്കുന്നതു മാത്രമേ ചെയ്യാവൂ എന്ന മേൽഘടകങ്ങളുടെ അഹന്തയ്ക്കു മുന്നിൽ സംഘടനാ ശേഷി ദുർബലമാകുന്നത് പരിഹാസ്യമാണ്. പെൺകുട്ടികളുടെ സംഘടന ആയതു കൊണ്ടുമാത്രം ആർക്കും ഓർഡർ ഇടാം എന്ന ധാർഷ്ട്യവും അപകടകരവും അനുവദിക്കാൻ സാധിക്കാത്തതുമാണ് എന്നും പരായിൽ ഹരിതയുടെ സംസ്ഥാന നേതാക്കൾ ഉന്നയിക്കുന്നു.

ജൂൺ 22നാണ് എം.എസ്.എഫ് ആസ്ഥാന കേന്ദ്രമായ ഹബീബ് സെന്ററിൽ വച്ച് മലപ്പുറം ജില്ലയിലെ ഹരിത രൂപീകരണവുമായി ബന്ധപ്പെട്ട ചർച്ചകൾ നടന്നത്. ഇതിൽ എം.എസ്.എഫ് പ്രസിഡന്റ് പി.കെ നവാസ് ഉൾപ്പെടെയുള്ളവർ നടത്തിയ സ്ത്രീവിരുദ്ധ പരാമർശമാണ് പരാതിക്ക് ആധാരമായത്.

എം.എസ്.എഫ് മലപ്പുറം ജില്ലാ പ്രസിഡന്റ് ഞരമ്പ് രോഗിയെന്ന് 'ഹരിത' നേതാവ്

എം.എസ്.എഫ് ജില്ല പ്രസിഡന്റിനെ ഞരമ്പ് രോഗിയെന്ന് വിളിച്ച് ഹരിത നേതാവ്. മലപ്പുറം ജില്ലയിലെ പ്രമുഖ ഹരിത നേതാവും തളിപറമ്പ് സർ സയിദ് കോളജിലെ എം.എസ്.എഫ് യൂനിറ്റ് വൈസ് പ്രസിഡന്റുമായി ആഷിഖ ഖാനമാണ് ഫേസ്‌ബുക്ക് പോസ്റ്റിലൂടെയാണ് പരാമർശം നടത്തിയത്. എന്താണ് ചാറ്റ് ചെയ്തതെന്ന് വ്യക്തമാക്കണമെന്നും പെട്ടിതാങ്ങിയും കുടപിടിയനുമായ നിങ്ങളെ സംരക്ഷിക്കാൻ മുകളിൽ കുറെ എണ്ണം ഉണ്ടെന്ന് കരുതി ഐന്റ നേർക്ക് വരേണ്ടെന്നും സംഘടനയിൽ പ്രവർത്തിക്കുന്ന പെൺകുട്ടികളോട് ആത്മാർത്ഥയുണ്ടെങ്കിൽ ഇതിനെതിരെ നടപടിയെടുക്കണമെന്നും ഈ ഞരമ്പ് രോഗിയെ പുറത്താക്കാൻ മുസ്ലിം ലീഗ് നേതൃത്വം തയാറാകണമെന്നും ഹരിത അംഗം പോസ്റ്റിൽ പറയുന്നു.

ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

മിസ്റ്റർ കബീർ മുതുപറമ്പ,
നിങ്ങൾ നിങ്ങടെ ഉള്ളിലുള്ള സ്വഭാവം വെച്ചിട്ട് എന്നെ അളക്കാൻ വരരുത്.
ഞാൻ വെല്ലുവിളിക്കുകയാണ് നിങ്ങളെ,
എന്താണ് ഞാൻ നിങ്ങളുമായിട്ട് മോശമായിട്ട് ചാറ്റ് ചെയ്തത്. സംഘടനയുമായി ബന്ധപ്പെട്ട വിഷയങ്ങളല്ലാതെ മറ്റെന്തെങ്കിലും എന്നെങ്കിലും ഞാൻ നിങ്ങളോട് സംസാരിച്ചിട്ടുണ്ടോ. എന്തർത്ഥത്തിലാണ് നിങ്ങൾ എനിക്കെതിരെ അപവാദ കഥകൾ മെനയുന്നത്.
നിങ്ങടെ കുഞ്ഞാപ്പു സ്വഭാവം കണ്ടുനിൽക്കുന്നവർ ഉണ്ടാവും, പക്ഷേ ആ കൂട്ടത്തിലേക്ക് എന്നെ കൂട്ടേണ്ട.
കഴിഞ്ഞ ഒന്നര വർഷത്തിനിടക്ക് ഒരിക്കൽ പോലും ഞാനെന്റെ വാട്ട്‌സാപ്പ് ക്ലിയർ ചാറ്റ് ചെയ്തിട്ടില്ല. അതുകൊണ്ട് തന്നെ എന്തൊക്കെ മെസ്സേജ് ആണോ അതെല്ലാം ഇതിൽ തന്നെ ഉണ്ട്.
പെട്ടിതാങ്ങിയും കുടപിടിയനുമായ നിങ്ങളെ സംരക്ഷിക്കാൻ മുകളിൽ കുറെയെണ്ണം ഉണ്ടെന്ന് കരുതി അതും വെച്ച് എന്റെ നേർക്ക് വരേണ്ട!
സംഘടനയിൽ പ്രവർത്തിക്കുന്ന പെൺകുട്ടികളോട് ആത്മാർത്ഥതയുടെ ഒരംശമെങ്കിലും ഉണ്ടെങ്കിൽ ഇതിനെതിരെ നടപടിയെടുത്ത് ഈ ഞരമ്പ് രോഗിയെ എടുത്ത് പുറത്തിടാൻ മുസ്ലിം ലീഗ് നേതൃത്വം തയ്യാറാവണം!
ഈ വൃത്തികെട്ട ഗ്രൂപ്പിസത്തിനൊപ്പം നിൽക്കാൻ താല്പര്യമില്ലാത്തതിനാൽ രാഷ്ട്രീയ പ്രവർത്തനം തന്നെ അവസാനിപ്പിച്ച് പോയതാണ്. പക്ഷേ ഇത്ര അധപതിച്ച ആരോപണം ഗ്രൂപ്പ് മുതലാളി ജില്ലാ പ്രസിഡന്റിൽ നിന്ന് വന്ന സ്ഥിതിക്ക് ഇനിയും മിണ്ടാതിരുന്നാൽ അത് ഞാനെന്റെ ആത്മാഭിമാനത്തെ പണയം വെക്കുന്നതിന് തുല്യമാണ്..
പ്രിയപ്പെട്ട സംഘടനാ സുഹൃത്തുക്കൾ ക്ഷമിക്കുക,
എന്റെ വ്യക്തിത്വത്തെയാണ് ഇവിടെ ചോദ്യം ചെയ്തിരിക്കുന്നത്. ഇതിനെതിരെ എനിക്ക് പ്രതികരിച്ചേ മതിയാകൂ!
ആഷിഖ ഖാനം

ആഷിഖ ഖാനത്തെ എം.എസ്.എഫ് ജില്ല പ്രസിഡന്റ് കബീർ മുതുപറമ്പ അധിക്ഷേപിക്കുന്ന തരത്തിലുള്ള ശബ്ദ രേഖ പുറത്തായിരുന്നു. രാത്രി ഒമ്പതരക്ക് ശേഷവും ഹരിത അംഗങ്ങൾ തനിക്ക് വാട്‌സ് ആപിൽ സന്ദേശങ്ങൾ അയക്കുന്നുണ്ടെന്നും ഇവർ അടക്കവും ഒതുക്കവുമുള്ളവരാകണമെന്നും ശബ്ദ രേഖയിൽ പറയുന്നു. എം.എസ്.എഫ് ജില്ലാ സമിതി യോഗത്തിൽ ജില്ല പ്രസിഡന്റ് സംസാരിക്കുന്ന ശബ്ദരേഖയാണ് പുറത്തായത്. ഇതിനെതിരെയാണ് ഹരിത അംഗം രംഗത്ത് എത്തിയത്.

വനിത കമീഷനെ സമീപിച്ചതിനെതിരെ അബ്ദുസമദ് പൂക്കോട്ടൂർ

എം.എസ് .എഫ് ഹരിത നേതൃത്വം വനിത കമീഷനിൽ നൽകിയ പരാതിക്കെതിരെ എസ്.വൈ.എസ് നേതാവ് അബ്ദുസമദ് പൂക്കോട്ടൂർ രംഗത്ത്. എം.എസ്.എഫ് പൂക്കോട്ടൂർ പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച സെമിനാറിൽ സംസാരിക്കവേയാണ് പ്രതികരണം.

നമ്മുടെ അടിസ്ഥാന പ്രശ്‌നങ്ങളെക്കുറിച്ചാണ് നാം ചർച്ച ചെയ്യേണ്ടത്. പ്രശ്‌നങ്ങൾ പഠിച്ച് പ്രതികരിക്കാൻ കഴിയണം. വനിത കമീഷനിൽ പരാതി കൊടുക്കുകയല്ല വേണ്ടത്. ആഭ്യന്തര കാര്യങ്ങൾ മറ്റുള്ളയിടത്ത് പറയുകയല്ല വേണ്ടത്. കൃത്യമായ നേതൃത്വമുണ്ട്. ആ നേതൃത്വത്തെ അറിയിക്കുകയാണ് വേണ്ടത്. ഇത് കുടുംബ കോടതിയിലെ പ്രശ്നമാണോയെന്നും അദ്ദേഹം ചോദിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP