Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഓഡിറ്റ് സർട്ടിഫിക്കറ്റ് പ്രകാരം 161 കോടിയുടെ നിക്ഷേപം; പിരിഞ്ഞു കിട്ടാനുള്ളത് 96 കോടിയുടെ വായ്പയും; ഫണ്ട് വകമാറ്റൽ 100 കോടി കഴിഞ്ഞിട്ടുണ്ടാകുമെന്നും വിലയിരുത്തൽ; അറ്റകുറ്റപണികൾക്കും ബ്രാഞ്ചു മാറ്റത്തിനും ആസ്തി വാങ്ങലിനും ജോയിന്റ് രജിസ്റ്റാറുടെ അനുമതിയുമില്ല; കണ്ടലയിൽ എല്ലാം തോന്നിയ പോലെ; കാട്ടക്കടയിലെ ഈ ബാങ്കിൽ നടക്കുന്നതും കരുവന്നൂരിന് സമാന കൊള്ള

ഓഡിറ്റ് സർട്ടിഫിക്കറ്റ് പ്രകാരം 161 കോടിയുടെ നിക്ഷേപം; പിരിഞ്ഞു കിട്ടാനുള്ളത് 96 കോടിയുടെ വായ്പയും; ഫണ്ട് വകമാറ്റൽ 100 കോടി കഴിഞ്ഞിട്ടുണ്ടാകുമെന്നും വിലയിരുത്തൽ; അറ്റകുറ്റപണികൾക്കും ബ്രാഞ്ചു മാറ്റത്തിനും ആസ്തി വാങ്ങലിനും ജോയിന്റ് രജിസ്റ്റാറുടെ അനുമതിയുമില്ല; കണ്ടലയിൽ എല്ലാം തോന്നിയ പോലെ; കാട്ടക്കടയിലെ ഈ ബാങ്കിൽ നടക്കുന്നതും കരുവന്നൂരിന് സമാന കൊള്ള

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കാട്ടക്കടയിലെ കണ്ടല സഹകരണ ബാങ്ക് തട്ടിപ്പിലെ കൂടുതൽ വിവരങ്ങൾ പുറത്ത്. അതിനിടെ രാഷ്ട്രീയമാണ് ആരോപണത്തിന് പിന്നിലെന്ന് സ്ഥാപിക്കാനും ഗൂഡശ്രമം തുടങ്ങി. എല്ലാം തെറ്റായ പ്രചരണമാണെന്ന് ബാങ്ക് പ്രസിഡന്റ് എൻ ഭാസുരാംഗൻ പറയുന്നുണ്ടെങ്കിലും കാര്യങ്ങൾ അത്ര സുഖകരമല്ലെന്നാണ് മറുനാടന് ലഭിക്കുന്ന സൂചന. ബാങ്കിനെതിരെ സഹകരണ വകുപ്പ് നടപടിയുണ്ടാകുമെന്നാണ് സൂചന.

വകുപ്പ് നിർദ്ദേശങ്ങൾക്ക് വിരുദ്ധമായി അധിക പലിശ വാഗ്ദാനം ചെയ്ത് നിക്ഷേപകരിൽ നിന്നും ഫണ്ട് സ്വരൂപിക്കുന്നുവെന്ന് സഹകരണ വകുപ്പ് നടത്തിയ അന്വേഷണത്തിലും കണ്ടെത്തിയിട്ടുണ്ട്. ഗുരുതര ആരോപണങ്ങളാണ് ഇതിലുള്ളത്. പ്രകാരം സ്വരൂപിക്കുന്ന ഫണ്ട് പ്രസിഡന്റ്ന്റെ ഇഷ്ടനുസരണം വിനിയോഗിക്കുന്നുവെന്നാണ് ആക്ഷേപം. മറ്റ് ഭരണസമിതി അംഗങ്ങൾക്ക് അഭിപ്രായസ്വാതന്ത്ര്യം ഇല്ല. അല്ലെങ്കിൽ അവർക്ക് അനധികൃതമായി ലോണോ ചിട്ടിയോ നൽകിയിട്ടുണ്ടാവും.

2018-19ലെ ഓഡിറ്റ് സർട്ടിഫിക്കറ്റ് പ്രകാരം 161 കോടി നിക്ഷേപം ഉണ്ട്. പിരിഞ്ഞു കിട്ടാനുള്ള വായ്പ 96 കോടിയേ ഉള്ളൂ. 65 കോടി രൂപയുടെ ഫണ്ട് വകമാറ്റൽ ഉണ്ട്. 2019-20 , 2020-21 കണക്ക് പ്രകാരം ഫണ്ട് ഡൈവേർഷൻ 100 കോടി അധികരിച്ചിട്ടുണ്ടാവും. ഈ തുക ചിട്ടി നൽകുന്നതിനും, അനധികൃത നിർമ്മാണ പ്രവർത്തനങ്ങൾക്കുമായിരിക്കും വിനിയോഗിച്ച്ത് എന്നാണ് വിലയിരുത്തൽ. ഈ ചിട്ടിയിൽ 90% വും പിരിഞ്ഞു കിട്ടില്ല, പിരിച്ചെടുക്കാൻ നടപടി സ്വീകരിക്കുകയുമില്ല. ബിനാമി ഇടപാടുകളാണ് ഇവയെന്നാണ് സംശയം. പരാതി കിട്ടിയതോടെ അടിയന്തര നടപടിക്ക്ു മുതിരുകയാണ് സഹകരണ വകുപ്പ്.

ഇപ്രകാരമാണ് ബാങ്കിന്റെ പ്രവർത്തനമെങ്കിൽ സമീപ ഭാവിയിൽ ഗുരുതര സാമ്പത്തിക പ്രതിസന്ധി നേരിടുമെന്നാണ് വിലയിരുത്തൽ. പ്രസിഡന്റ്ന്റെ വ്യക്തി ബന്ധങ്ങൾ കണക്കിലെടുത്തും, അധിക പലിശ മോഹിച്ചുമാണ് നാട്ടുകാർ നിക്ഷേപം നടത്തുന്നത്. പെട്ടെന്ന് ഒരു പ്രതിസന്ധി വന്നാൽ ബാങ്കിന്റെ തകർച്ച ഭീകരമായിരിക്കും. ഇത് തിരിച്ചറിഞ്ഞാണ് ഇടപെടലിന് തയ്യാറെടുക്കുന്നത്. ബാങ്ക് നടത്തുന്ന അറ്റകുറ്റ പണികൾ, നിർമ്മാണ പ്രവർത്തനങ്ങൾ,ബ്രാഞ്ച് മാറ്റം, ആസ്തിവാങ്ങൽ ഇവയ്‌ക്കൊന്നിനും ജോയിന്റെ രജിസ്റ്റാറുടെ അംഗീകാരം വാങ്ങാറില്ലെന്നാണ് ആക്ഷേപം.

വകുപ്പ് നിർദ്ദേശങ്ങൾക്ക് അതീതമായാണ് ബാങ്ക് പ്രവർത്തിക്കുന്നത് എന്നാണ് ഉയരുന്ന പരാതി. മാറനല്ലൂർ ക്ഷീര സംഘത്തിന് ജോയിന്റ് രജിസ്റ്റാറിന്റെ അനുമതി ഇല്ലാതെ 1.94 കോടി രൂപ നൽകിയിട്ടുണ്ടെന്നാണ് സൂചന. ഈ തുക ഈടാക്കാൻ ക്ഷീര സംഘത്തിന്റെ വസ്തു ട്രാൻസ്ഫർ ചെയ്യുമെന്ന് പറയുന്നുവെങ്കിലും ഇതുവരെ ചെയ്തിട്ടില്ലെന്നും മറുനാടന് വിവരം ലഭിച്ചു. അംഗങ്ങളുടെ നിക്ഷേപ തുകയിൽ നിന്നാണ് 1.94 കോടി ട്രാൻസ്ഫർ ചെയ്തിട്ടുള്ളതെന്നാണ് വിലയിരുത്തൽ.

നിക്ഷേപകർക്ക് പലിശ നൽകുന്നുണ്ട്. എന്നാൽ ക്ഷീര സംഘത്തിൽ നിന്ന് പലിശ ലഭിക്കുന്നില്ലെന്നാണ് പരാതി. സംഘത്തിന്റെ അറ്റ നഷ്ടം 21.55 കോടി രൂപയാണ് 2018-19ൽ. ഇപ്പോൾ 30 കോടി അധികരിച്ചിട്ടുണ്ടാവും എന്നാണ് വിലയിരുത്തൽ. കേരള ബാങ്ക് വായ്പ 27.15 കോടിയാണ് 2018-19. ഇപ്പോൾ ഈ തുക അധികരിച്ചിട്ടുണ്ടാവും. ബാങ്കിന്റെ പ്രവർത്തനങ്ങളിലെ ന്യുനതകൾ ചൂണ്ടികാണിച്ച് കാട്ടാക്കട അസിസ്റ്റന്റ് രജിസ്ട്രാർ ജോയിന്റ് രജിസ്ട്രാർക്ക് റിപ്പോർട്ട് നൽകിയിട്ടുണ്ട്. എന്നാൽ നടപടി ഉണ്ടായിട്ടില്ലെന്നും വിമർശനമുണ്ട്.

കരുവന്നൂർ സഹകരണ ബാങ്കിലെ 100 കോടിയിലധികം രൂപയുടെ തട്ടിപ്പു പുറത്തു വന്നതിന് പിന്നാലെ തലസ്ഥാനത്ത് കാട്ടാക്കടയ്ക്കടുത്തുള്ളകണ്ടല സഹകരണ ബാങ്കിൽ 60 കോടിയിലേറെ രൂപ ആവിയായി എന്ന വാർത്തയും മറുനാടൻ പുറത്തു വിട്ടത്. ബാങ്കിലെ അഴിമതിക്കും തട്ടിപ്പിനും ചുക്കാൻ പിടിക്കുന്നത് ബാങ്ക്് പ്രസിഡന്റും മിൽമ മേഖല അഡ്‌മിനിസ്‌ട്രേറററുമായ എൻ ഭാസുരാംഗനാണന്നാണ് സഹകരണ വകുപ്പിന് ലഭിച്ച പരാതിയിൽ പറയുന്നത്. സിപിഐ ജില്ലാ നേതാവു കൂടിയാണ് ഭാസുരാംഗൻ.

കഴിഞ്ഞ സർക്കാരിന്റെ കാലത്തു തന്നെ കണ്ടല സഹകരണ ബാങ്കിലെ തട്ടിപ്പ്് ഉദ്യോഗസ്ഥർ മുകളിലേക്ക് അറിയിച്ചുവെങ്കിലും സിപിഐ നേതാവിന്റെ ബാങ്കായതിനാൽ നടപടി വേണ്ടന്ന് നിർദ്ദേശിച്ചുവെന്നാണ് അറിയുന്നത്. കരുവന്നൂർ പ്രശ്‌നം രൂക്ഷമായതോടെ വിഷയം വീണ്ടും ഉന്നത ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽ എത്തിച്ചിരിക്കുകയാണ് കാട്ടാക്കട അസിസ്റ്റന്റ് രജിസ്ട്രാറിന് കീഴിലെ മലയിൻ കീഴ് യൂണീറ്റിലെ ഉദ്യോഗസ്ഥർ. തട്ടിപ്പിന്റെ വ്യാപ്തി മനസിലാക്കി പ്രശ്‌നം ഒതുക്കാനും ബാങ്ക് പ്രസിഡന്റിനെ സംരക്ഷിക്കാനുമാണ് സർക്കാർ ശ്രമിക്കുന്നത്.

2008ൽ ഒരു ഭൂമി ബാങ്കിൽ പണയപ്പെടുത്തി 88 ലക്ഷം രൂപ വായ്പ എടുത്തിരുന്നു.അതേ വസ്തു തന്നെ 2010ൽ വീണ്ടും പണയപ്പെടുത്തി ഒരുകോടി പത്ത് ലക്ഷം രൂപയും വായ്പ എടുത്തിട്ടുണ്ട്. വീണ്ടും ഇതേ വസ്ത 2011ൽ പണയപ്പെടുത്തി ഒന്നര കോടി രൂപ വായ്പ എടുത്തു. സിപിഐ നേതൃത്വത്തിലുള്ള ഭരണസമിതിയാണ് ബാങ്കിന്റെ തലപ്പത്തുള്ളത്. ബാങ്ക് ഭരണസമിതിക്കെതിരെ അന്വേഷണം വേണമെന്ന ആവശ്യവുമായി നാട്ടുകാരും രംഗത്ത് എത്തിയിട്ടുണ്ട്.

ഭാസുരാംംഗൻ ജില്ലാ സഹകരണ ബാങ്കിന്റെ പ്രസിഡന്റ് ആയിരുന്ന കാലത്ത് തട്ടികൂട്ടിയ എസ്.എച്ച്.ജി സംഘങ്ങളുടെ പേരിൽ കണ്ടല സഹകരണ ബാങ്കിനെ നോഡൽ ഏജൻസിയായി 5 കോടി രൂപ തിരിമറി നടത്തിയതായും പി.മുരളീധരൻ നൽകിയ പരാതിയിൽ പറയുന്നു.

പരാതിയുടെ പൂർണ്ണ രൂപം.

മാറനല്ലൂർ സർവ്വീസ് സഹകരണ ബാങ്കിൽ സംഘം പ്രസിഡന്റ് എൻ.ഭാസുരാംഗന്റെ നേതൃത്വത്തിൽ നടക്കുന്നത് മതിയായ രേഖയില്ലാത്ത വായ്പ തിരുമറി സംബന്ധിച്ചും, നിയമനങ്ങളിൽ നടക്കുന്ന അഴിമതിയെ സംബന്ധിച്ചും ബാങ്കിന്റെ യഥാർത്ഥ ധന സ്ഥിതി മറച്ചുവച്ച് ആഡിറ്റിൽ കൃത്രിമം കാട്ടി , സംഘത്തിന്റെ ക്ലാസിഫിക്കേഷൻ ഉയർത്തികാണിച്ച് തട്ടിപ്പ് നടത്തുന്നത് സംബന്ധിച്ചും , വകുപ്പിന്റെ അനുമതി വാങ്ങാതെ കോടികൾ മുടക്കി നിർമ്മാണ പ്രവർത്തനങ്ങൾ നടത്തി സ്വത്തുകൊള്ളയിക്കുന്നതു സംബന്ധിച്ചുമാണ് മുൻ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മുരളീധരൻ നായർ പരാതി നൽകിയിട്ടുള്ളത്.

കണ്ടല സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എൻ.ഭാസുരാംഗൻ , മാറനല്ലൂർ ക്ഷീര വ്യവസായ സഹകരണസംഘം (ക്ഷീര )യ്ക്കുവേണ്ടി 2008ൽഊരൂട്ടമ്പലം സബ് രജിസ്ട്രാരാഫീസിൽ 907 നമ്പരായി ഗഹാൻ രജിസ്റ്റർ ചെയ്ത് 88 ലക്ഷം രൂപ വായ്പ വാങ്ങി. അതേ ഭൂമി തന്നെ വീണ്ടും ജാമ്യം നൽകി 2010ൽ2 61നമ്പരായി ഗഹാൻ രജിസ്റ്റർ ചെയ്ത് ഒരുകോടി 10 ലക്ഷം രൂപ വായ്പ വാങ്ങി. ഇതേ ഭൂമി തന്നെ വീണ്ടും പണയപ്പെടുത്തി2011ൽ 111 നമ്പരായി ഗഹാൻ രജിസ്റ്റർ ചെയ്ത് ഒരുകോടി 50 ലക്ഷം രൂപ വായ്പ വാങ്ങി.

ഒരു വസ്ത തന്നെ മൂന്ന് തവണ പണയപ്പെടുത്തി വായ്പ എടുത്തിരിക്കുകയാണ്.ഒരു സംഘം മറ്റൊരു സംഘത്തിന് വായ്പ കൊടുക്കുമ്പോൾ ഗഹാൻ പതിക്കാൻ നിയമമില്ലാതിരിക്കെയാണ് ഈ ക്രമക്കേട്. ഇത് ചൂണ്ടിക്കാട്ടി മുൻപ് പരാതി നൽകിയെങ്കിലും അത് ഉന്നത സ്വാധീനമുള്ള ബാങ്ക് പ്രസിഡന്റ് എൻ.ഭാസുരാംഗൻ പരാതി ചവറ്റുകൊട്ടയിലാക്കി.മാറനല്ലൂർക്ഷീരസംഘം കണ്ടല സർവ്വീസ് സഹകരണ ബാങ്കിൽ നിന്നും വായ്പ എടുത്ത ഇടപാടിൽ ക്ഷീര വികസന വകുപ്പിന്റെ അനുമതിവാങ്ങിയിട്ടില്ല. കഴിഞ്ഞ പത്ത് വർഷമായി കണ്ടല സർവ്വീസ് സഹകരണ ബാങ്കിന് ഈ വായ്പ സംബന്ധിച്ച് തിരിച്ചടവില്ലാതെ കിട്ടാക്കടമായി കിടക്കുകയാണ്.

കണ്ടല സർവ്വീസ് സഹകരണ ബാങ്കിന്റെ കീഴിൽ പ്രവർത്തിക്കുന്ന പി.കെ.വി മൊമ്മോറിയൽ കണ്ടല സഹകരണ ആശുപത്രിയുടെ പേരിലും കോടികണക്കിന് രൂപ കണ്ടല സർവ്വീസ് സഹകരണ ബാങ്കിൽ നിന്നും ഡിപ്പാർട്ട് മെന്റിന്റെ അനുമതിയില്ലാതെ വായ്പ എടുത്ത് വൻതോതിൽ വെട്ടിപ്പ് നടത്തിയിട്ടുണ്ട്. ആശുപത്രി നടത്തിപ്പിൽ തുടക്കം മുതൽ തന്നെ വ്യാപകമായ തോതിൽ തിരിമറി നടന്നിട്ടുള്ളതായി കണ്ടെത്തിയിട്ടും നടപടിയുണ്ടായില്ല. ആശുപത്രിയുടെ പേരിൽ കോടികണക്കിന് രൂപ ചെലവിട്ട് മിഷീനുകൾ വാങ്ങിയതായി രേഖുണ്ടെങ്കിലും പലതും ആശുപത്രിയിൽ കാണാനില്ലെന്നാണ് ആശുപത്രി ജീവനക്കാർ തന്നെ രഹസ്യമായി പറയുന്നു.ആശുപത്രിയുടെ പേരിൽ വൻ കൊള്ളയാണ് നടക്കുന്നത്.

കണ്ടല സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എൻ.ഭാസുരാംഗൻ തിരുവനന്തപുരം ജില്ലാ ബാങ്കിന്റെ പ്രസിഡന്റായിരുന്ന കാലത്ത് കണ്ടല സർവ്വീസ് സഹകരണ ബാങ്കിനെ നോഡൽ ഏജൻസിയായി മാറനല്ലൂർ ,മലയിൻകീഴ്, കാട്ടാക്കട ഗ്രാമപഞ്ചായത്തുകളിൽ വ്യാജ എസ്.എച്ച്.ജി സംഘങ്ങൾ തട്ടികൂട്ടി തിരുവനന്തപുരം ജില്ലാ ബാങ്കിൽ നിന്നും അഞ്ച് കോടിയിലേറെ രൂപ തട്ടിയെടുത്തത് സംബന്ധിച്ച് പരാതി നൽകിയെങ്കിലും യാതൊന്നുമുണ്ടായില്ല.വ്യാജ എസ്.എച്ച്.ജി സംഘങ്ങൾ തിരുവനന്തപുരം ജില്ലാ ബാങ്കിൽ നിന്നും എടുത്ത വായ്പ ഇതേവരെ തിരിച്ചടവും നടത്തിയിട്ടില്ല.

കണ്ടല സർവ്വീസ് സഹകരണ ബാങ്കിൽ ഡിപ്പാർട്ട് മെന്റ് അനുവദിച്ചതിലും കൂടുതൽ പേരെ ജീവനക്കാരിയി നിയമിച്ചിട്ടുണ്ട്.അതിലേറെയും സ്വന്തക്കാരും പാർശ്വവർത്തികളുമാണ്.ഇവിടെ ഒരു നിയമനംപോലും സഹകരണ പരീക്ഷാ ബോർഡിൽ അറിയിച്ച് ടെസ്റ്റ് നടത്തിയിട്ടില്ല.ആഡിറ്റിൽ ക്രിതൃമം കാട്ടി ബാങ്കിന്റെ യഥാർത്ഥ ധനനസ്ഥിതി മറച്ചുവയ്ക്കുകയാണ്.കണ്ടല സർവ്വീസ് സഹകരണ ബാങ്കിന്റെ തൂങ്ങാംപാറ ഹെഡ് ഓഫീസിലും, ഓഫീസ് ബ്രാഞ്ചും,മാറനല്ലൂർ ,പുന്നാവൂർ, പാപ്പാറ ശാഖകളിൽ രണ്ടെണ്ണം വാടക കെട്ടിടങ്ങളിലാണ് പ്രവർത്തിക്കുന്നത്. ഇവിടെ അനുമതി നേടാതെ പലപ്രാവശ്യം സ്വന്തക്കാരായ കരാറുകാരെ വച്ച് നിർമ്മാണപ്രവർത്തനങ്ങൾ നടത്തി കോടികളാണ് തട്ടിയെടുത്തിട്ടുള്ളത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP