Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ജനകീയാസൂത്രണപദ്ധതിയുടെ രജത ജൂബിലി ആഘോഷത്തിൽ ഡോ. തോമസ് ഐസക്കിന് കടുത്ത അവഗണന; 35 പ്രസംഗകരിൽ ഐസക്കിന്റെ സ്ഥാനം 31-ാമത്; എലഗന്റ് ബിനോയ് അടക്കമുള്ളവർ ഐസക്കിനും മുകളിൽ; മുന്മന്ത്രിയെ ഉൾപ്പെടുത്തിയിരിക്കുന്നത് ആസൂത്രണ ബോർഡ് മുൻ അംഗമെന്ന നിലയിൽ; സിപിഎമ്മിനുള്ളിലെ ഭിന്നത സർക്കാർ പരിപാടികളിലും പ്രതിഫലിക്കുമ്പോൾ

ജനകീയാസൂത്രണപദ്ധതിയുടെ രജത ജൂബിലി ആഘോഷത്തിൽ ഡോ. തോമസ് ഐസക്കിന് കടുത്ത അവഗണന; 35 പ്രസംഗകരിൽ ഐസക്കിന്റെ സ്ഥാനം 31-ാമത്; എലഗന്റ് ബിനോയ് അടക്കമുള്ളവർ ഐസക്കിനും മുകളിൽ; മുന്മന്ത്രിയെ ഉൾപ്പെടുത്തിയിരിക്കുന്നത് ആസൂത്രണ ബോർഡ് മുൻ അംഗമെന്ന നിലയിൽ; സിപിഎമ്മിനുള്ളിലെ ഭിന്നത സർക്കാർ പരിപാടികളിലും പ്രതിഫലിക്കുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സംസ്ഥാനം ജനകീയാസൂത്രണത്തിന്റെ രജത ജൂബിലി ആഘോഷിക്കുമ്പോൾ പദ്ധതിക്ക് യാഥാർത്ഥ്യമാക്കുന്നതിന് ചുക്കാൻ പിടിച്ച മുൻ ധനമന്ത്രി തോമസ് ഐസക്കിന് അവഗണിച്ച് സംസ്ഥാന സർക്കാർ. ജനകീയാസൂത്രണ പദ്ധതിക്ക് രൂപം നൽകുന്നതിന് മുഖ്യ പങ്ക് വഹിച്ച തോമസ് ഐസക്കിന് 35 പേരുള്ള പ്രംസംഗകരുടെ പട്ടികയിൽ 31-ാം സ്ഥാനം മാത്രമാണ് നൽകിയിരിക്കുന്നത്. നിയമസഭയിൽ പ്രാതിനിധ്യമില്ലാത്ത കക്ഷികളുടെയും താഴെയാണ് തോമസ് ഐസക്കിന്റെ സ്ഥാനം. ജനാധിപത്യ കേരള കോൺഗ്രസ് (സ്‌കറിയ തോമസ്) സംസ്ഥാന പ്രസിഡന്റ് കൂടിയായ എലഗന്റ് ബാർ ഉടമ ബിനോയ് തോമസിന്റെ (എലഗന്റ് ബിനോയ്) പേരാണ് ഐസക്കിന് മുകളിൽ.

കെസി ജോസഫ് അടക്കമുള്ള മുന്മന്ത്രിമാരുടെയൊക്കെ പേര് പ്രസംഗകരുടെ പട്ടികയിൽ മുൻനിരയിൽ ഇടംപിടിച്ചപ്പോഴാണ് ഐസക്കിനെ പിന്നാമ്പുറത്തേയ്ക്ക് തള്ളിയത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ തോമസ് ഐസക്ക് അടക്കമുള്ള മുതിർന്ന നേതാക്കളെ തഴഞ്ഞത് ഏറെ ചർച്ചയായിരുന്നു. അദ്ദേഹത്തിന്റെ പിൻഗാമിയായി രണ്ടാം പിണറായി സർക്കാരിൽ വകുപ്പ് ഏൽപ്പിച്ചതാകട്ടെ അദ്ദേഹത്തിന്റെ നയങ്ങളുടെ വിമർശകനായ ബാലഗോപാലിനെയും. സ്ഥാനാർത്ഥി നിർണയം മുതൽ ആരംഭിച്ച അവഗണനയുടെ തുടർച്ചയായാണ് ജനകീയാസൂത്രണത്തിന്റെ രജത ജൂബിലി ആഘോഷത്തേയും നീരിക്ഷകർ കാണുന്നത്.

ഓഗസ്റ്റ് 17 ചൊവ്വാഴ്ച വൈകിട്ട് 4.30ന് ഗോർഖി ഭവനിലെ സി ഡിറ്റ് സ്റ്റുഡിയോയിൽ നടക്കുന്ന ചടങ്ങിൽ തദ്ദേശ സ്വയംഭരണവകുപ്പ് മന്ത്രി എം. വി ഗോവിന്ദൻ അധ്യക്ഷതയിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് ആഘോഷ പരിപാടികളുടെ ഉദ്ഘാടനം നിർവ്വഹിക്കുന്നത്. സ്പീക്കർ എംബി രാജേഷ്, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, ഗതാഗതവകുപ്പ് മന്ത്രി ആന്റണി രാജു, പ്രതിപക്ഷനേതാവ് വി ഡി സതീശൻ, ആസൂത്രണ ബോർഡ് ഉപാധ്യക്ഷൻ വി കെ രാമചന്ദ്രൻ എന്നിവർക്കൊപ്പം 1996ൽ പദ്ധതി നടപ്പാക്കുമ്പോൾ തദ്ദേശസ്വയംഭരണവകുപ്പ് മന്ത്രിയായിരുന്ന പാലൊളി മുഹമ്മദ് കുട്ടിയും മുഖ്യ പ്രാസംഗകരിൽ ഇടംനേടിയിട്ടുണ്ട്.

മുന്മന്ത്രി തോമസ് ഐസക്കിനെ മുൻ ആസൂത്രണ ബോർഡ് അംഗം എന്ന നിലയിൽ മാത്രമാണ് ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുള്ളതെന്നതും ശ്രദ്ധേയമാണ്. പദ്ധതി ആവിഷ്‌കരിക്കുന്നതിൽ ഐസക്കിന്റെ പങ്ക് നിസ്തുലമാണ്. തോമസ് ഐസക് അധ്യക്ഷനായ സമിതിയാണ് 1996 ൽ ജനകീയാസൂത്രണ പദ്ധതി ആവഷിക്കരിക്കുന്നത്. മുൻ ആസൂത്രണ ബോർഡ് അംഗം ഇഎം ശ്രീധരനും ഈ സംഘത്തിലുണ്ടായിരുന്നു. പിന്നീട് പത്തു വർഷത്തോളം സംസ്ഥാനത്തെ ധനകാര്യമന്ത്രിയായിരുന്ന തോമസ് ഐസക് ജനകീയാസൂത്രണത്തെ കൂടുതൽ ശക്തിപ്പെടുത്തുന്നതിൽ നിർണായക പങ്ക് വഹിക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ പദ്ധതിയുടെ രജതജൂബിലി ആഘോഷ ചടങ്ങിൽ വേണ്ടത്ര പ്രാധാന്യം അദ്ദേഹത്തിന് നൽകുന്നില്ല എന്നതാണ് ശ്രദ്ധേയം. ധനമന്ത്രിയെന്ന നിലയിൽ മികച്ച പ്രകടനം കാഴ്ചവെച്ചിട്ടും സിപിഎം കേന്ദ്രകമ്മിറ്റി അംഗം കൂടിയായ തോമസ് ഐസക്കിനെ ഇത്തവണ തെരഞ്ഞെടുപ്പിൽ മൽസരിപ്പിക്കാതിരുന്നതും വിവാദമായിരുന്നു.

ജനകീയാസൂത്രണത്തിന്റെ രജത ജൂബിലി ആഘോഷം ഒരു വർഷം നീണ്ടുനിൽക്കുന്ന പരിപാടികളിലൂടെ സംഘടിപ്പിക്കാനാണ് സർക്കാർ തീരുമാനിച്ചിരിക്കുന്നത്. ഭരണ, പ്രതിപക്ഷ വ്യത്യാസമില്ലാതെ എല്ലാ രാഷ്ട്രീയ പാർട്ടികളെയും സംഘടനകളെയും വിശിഷ്ട വ്യക്തികളെയും തദ്ദേശ സ്വയംഭരണ സ്ഥാപന പ്രതിനിധികളെയും ഉൾപ്പെടുത്തിക്കൊണ്ടുള്ള വിപുലമായ സംഘാടക സമിതി ഇതിനകം രൂപീകരിച്ചിട്ടുണ്ട്.

സംസ്ഥാനത്തെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ജനകീയാസൂത്രണത്തിന്റെ രജത ജൂബിലി ആഘോഷം ഓഗസ്റ്റ് 17ന് സംഘടിപ്പിക്കുന്നുണ്ട്. ഉച്ച തിരിഞ്ഞ് 2 മണിക്ക് അവിടങ്ങളിൽ പരിപാടികൾ ആരംഭിക്കും. 1996 മുതൽ ഇതുവരെയുള്ള അധ്യക്ഷന്മാരെയും ജനപ്രതിനിധികളെയും ജനകീയാസൂത്രണത്തിൽ വ്യക്തിമുദ്ര പതിപ്പിച്ച സന്നദ്ധപ്രവർത്തകരെയും ഉദ്യോഗസ്ഥരെയും എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ആദരിക്കും. കഴിഞ്ഞ 25 വർഷത്തെ നേട്ടങ്ങളെക്കുറിച്ചുള്ള അവതരണവും ഉണ്ടാവും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ വേദികളിൽ സജ്ജമാക്കിയ സ്‌ക്രീനുകളിൽ സംസ്ഥാനതല ഉദ്ഘാടന പരിപാടികൾ തത്സമയം പ്രദർശിപ്പിക്കും.

സംസ്ഥാനതല ഉദ്ഘാടന വേദിയിൽ വൈകുന്നേരം 4.15ന് ജനകീയാസൂത്രണത്തിന്റെ ആരംഭഘട്ടത്തിൽ ജനതയെ ബോധവൽക്കരിക്കാനായി സംഘടിപ്പിച്ച ജനാധികാര കലാജാഥയിലെ, 'അധികാരം ജനതയ്ക്ക്' എന്ന സംഗീതശിൽപ്പം പുനരാവിഷ്‌കരിക്കും. 1996ൽ രംഗാവതരണം നടത്തിയ അതേ കലാകാരന്മാരാണ് 25 വർഷത്തിന് ശേഷം കലാജാഥാവതരണം നടത്തുന്നത്. ഉദ്ഘാടന വേദിയിൽ വെച്ച് ജനകീയാസൂത്രണത്തിനെക്കുറിച്ചുള്ള പുസ്തക പരമ്പരയിലെ ആദ്യ പുസ്തകം പ്രകാശനം ചെയ്യും.

ജനകീയാസൂത്രണത്തിന്റെ രജതജൂബിലിയോടനുബന്ധിച്ച് വരുന്ന ഒരു വർഷക്കാലം എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും വിപുലമായ പ്രവർത്തനങ്ങളാണ് സംഘടിപ്പിക്കുന്നത്.

ജനകീയാസൂത്രണ പ്രസ്ഥാനത്തിന്റെ സ്മാരകമെന്ന നിലയിൽ മിയോവാക്കി മാതൃകയിൽ ജനവനം പച്ചതുരുത്തുകൾ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപന പ്രദേശങ്ങളിലും നിർമ്മിക്കും. ജനവനങ്ങളുടെ സുസ്ഥിര പരിപാലനം പ്രാദേശിക സർക്കാരുകൾ ഉറപ്പുവരുത്തും.

രജത ജൂബിലി വേളയിൽ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും നേതൃത്വത്തിൽ വയോജനങ്ങൾക്ക് ഉല്ലാസവും മാനസീകാരോഗ്യവും ഉറപ്പുവരുത്താനായി വയോജന ക്ലബ്ബുകൾ രൂപീകരിക്കും. തദ്ദേശ സ്വയംഭരണ സംവിധാനവുമായി ബന്ധപ്പെട്ട നിയമങ്ങളെക്കുറിച്ച് ജനപ്രതിനിധികൾക്കും ഉദ്യോഗസ്ഥർക്കും പൊതുജനങ്ങൾക്കും അവബോധമുണ്ടാക്കാൻ നിയമ സാക്ഷരതാ പരിപാടികൾ സംഘടിപ്പിക്കും. ഓരോ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും കഴിഞ്ഞ ഇരുപത്തിയഞ്ച് വർഷത്തെ മുന്നേറ്റങ്ങൾ പ്രതിപാദിച്ചുകൊണ്ടുള്ള വിശദമായ റിപ്പോർട്ട് തയ്യാറാക്കും. രജതജൂബിലിയുടെ ഭാഗമായി ഗ്രാമ/വാർഡ് സഭകൾ നല്ല ജനപങ്കാളിത്തത്തോടെ സംഘടിപ്പിക്കും.

ജനകീയാസൂത്രണത്തെക്കുറിച്ചുള്ള വിശദാംശങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ട് 25 പുസ്തകങ്ങൾ ഇംഗ്ലീഷിലും മലയാളത്തിലുമായി പ്രസിദ്ധീകരിക്കും. അക്കാദമിക് സ്വഭാവമുള്ള ഗ്രന്ഥങ്ങളും ഇവയിൽ ഉണ്ടാവും. കേന്ദ്ര-സംസ്ഥാന-പ്രാദേശിക സർക്കാർ ബന്ധങ്ങളെ സംബന്ധിച്ച ദേശീയ സെമിനാറും സംഘടിപ്പിക്കുന്നുണ്ട്. രജതജൂബിലി ആഘോഷങ്ങളുടെ സമാപനം കുറിച്ചുകൊണ്ട് അധികാര വികേന്ദ്രീകരണവും തദ്ദേശ ഭരണവും സംബന്ധിച്ച അന്തർദേശീയ കോൺഗ്രസിന് കേരളം ആതിഥ്യം വഹിക്കും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP