Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

വാർദ്ധക്യകാലത്ത് എന്തുചെയ്യുമെന്ന ആശങ്ക വേണ്ട; ജീവിതകാലം മുഴുവൻ സന്തോഷമാക്കാം ഒരു പ്രതിവിധി; ചികിൽസയ്ക്ക് ആയുഷ് ക്ലീനിക്കും സമാധാനത്തിന് ആശ്രമതുല്യമായ അന്തരീക്ഷവും; ശാന്തമായ വാർദ്ധക്യ ജീവിതത്തിന് ഗസ്റ്റ് ഹൗസ് സൗകര്യങ്ങളുമായി സായിഗ്രാമം

വാർദ്ധക്യകാലത്ത് എന്തുചെയ്യുമെന്ന ആശങ്ക വേണ്ട; ജീവിതകാലം മുഴുവൻ സന്തോഷമാക്കാം ഒരു പ്രതിവിധി; ചികിൽസയ്ക്ക് ആയുഷ് ക്ലീനിക്കും സമാധാനത്തിന് ആശ്രമതുല്യമായ അന്തരീക്ഷവും; ശാന്തമായ വാർദ്ധക്യ ജീവിതത്തിന് ഗസ്റ്റ് ഹൗസ് സൗകര്യങ്ങളുമായി സായിഗ്രാമം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: വാർദ്ധക്യകാലത്ത് ദമ്പതിമാർക്ക് സമാധാനത്തോടെ അദ്ധ്യാത്മിക അന്തരീക്ഷത്തിൽ ജീവിക്കാൻ ഇടമൊരുക്കി സായി ഗ്രാമം. ഇവിടെ തയ്യാറായിരിക്കുന്ന ഗസ്റ്റ് ഹൗസിൽ ഒറ്റത്തവണ ഡോണേഷൻ നൽകി ജീവിതകാലം മുഴുവൻ താമസിക്കാം. മാസം തോറും മറ്റ് പണം ഒന്നും അടക്കണ്ടതില്ല. ഭക്ഷണം, ആയുഷ് ആശുപത്രിയിലെ ചികിൽസ, വൈദ്യുതി, വെള്ളം എന്നിവയൊക്കെ സൗജന്യമായിരിക്കും. അവരുടെ കാലം കഴിഞ്ഞാൽ ഗസ്റ്റ് ഹൗസ് ട്രസ്റ്റിലേക്ക് തിരിച്ചുവരും. ഗ്രാമത്തിന്റെ പരിശുദ്ധിയും ആശ്രമത്തിന്റെ പവിത്രതയും ഉള്ളിടത്ത് താങ്ങാനാകുന്ന ചെലവിൽ വാർധക്യകാല ജീവിതം സന്തോഷത്തോടെ ചെലവഴിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഒരു വഴിയാണ് സായിഗ്രാമം തുറന്നു നൽകുന്നത്. ഇന്ത്യയുടെ ഉപരാഷ്ട്രപതി വരെ ഈ ഗസ്റ്റ് ഹൗസിൽ അതിഥിയായിരുന്നുവെന്നതാണ് സവിശേഷത.

പാണ്ഡവന്മലയുടെ താഴ്‌വാരത്തിൽ മാമം നദിക്കരയിലുള്ള ഇരുപത്തഞ്ചേക്കറോളം വരുന്ന അതിവിശാലമായ സായിഗ്രാമത്തിനുള്ളിലാണ് താമസസൗകര്യമൊരുക്കുന്നത്. ഒരു ബെഡ് റൂമും അറ്റാച്ച്ഡ് ബാത്തുറുമും ഹാളും സിറ്റൗട്ടും പാൻട്രിയുമടക്കം 450 സ്‌ക്വയർഫീറ്റിൽ തയ്യാറായിരിക്കുന്ന ഫ്‌ളാറ്റിന് 23 ലക്ഷം രൂപയാണ് ഡൊണേഷൻ. രണ്ട് ബെഡ്‌റൂമുകളുള്ള 1000 സ്‌ക്വയർഫീറ്റ് ഫ്‌ളാറ്റിന് ഡൊണേഷൻ 36 ലക്ഷം രൂപയും. ഒരുതവണ ഇത്രയും തുക മുടക്കിയാൽ പിന്നെ ഒരു ചെലവും വഹിക്കേണ്ടിവരില്ല എന്നതാണ് ഇതിന്റെ സവിശേഷത. ആജീവനാന്തകാലത്തേയ്ക്കുള്ള മുഴുവൻ ചെലവുകളും സായിഗ്രാമം വഹിക്കും. നല്ല വെജിറ്റേറിയൻ ഭക്ഷണം, മെഡിക്കൽ ക്ലീനിക്ക്, യോഗ, മെഡിറ്റേഷൻ തുടങ്ങിയ അദ്ധ്യാത്മിക ക്ലാസുകൾ, സൗജന്യ ആംബുലൻസ് സർവീസ്, ആരാധന നടത്തുന്നതിന് മഹാഗണപതി, ശിവപാർവതി, സുബ്രഹ്മണ്യസ്വാമി എന്നീ ദേവിദേവന്മാരുടെ ക്ഷേത്രങ്ങൾ, ഷിർദ്ദി സായി ബാബാ മന്ദിർ, സത്യസായി ബാബ ക്ഷേത്രം, അയ്യപ്പ ക്ഷേത്രം, സായി ഗണേശ് കൺവൻഷൻ ഹാൾ, ലൈബ്രറി എന്നിവയെല്ലാം സായിഗ്രാമത്തിന്റെ പ്രത്യേകതയാണ്.

ജീവകാരുണ്യപ്രവർത്തനങ്ങൾക്ക് പ്രാധാന്യം നൽകുന്ന നിരവധി ആത്മീയ സംഘടനകൾ കേരളത്തിലുണ്ട്. അക്കൂട്ടത്തിൽ മുൻനിരയിലുള്ള ഏറ്റവും വിശ്വാസ്യതയുമുള്ള സ്ഥാപനമാണ് തോന്നയ്ക്കൽ സായി ഗ്രാമം. ആത്മീയതയുടെ അന്തരീക്ഷവും ആത്മാർത്ഥമായ സഹകരണവും ആത്മനിർവൃതി നൽകുന്ന സേവനവുമാണ് സായിഗ്രാമത്തിന്റെ സവിശേഷത. അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റാൻ സ്വയം പര്യാപ്തമായിരിക്കുക എന്നുള്ള ഗാന്ധിജിയുടെ ഗ്രാമസ്വരാജ് സ്വപ്നത്തെ കാലങ്ങൾക്കിപ്പുറം, യാഥാർത്ഥ്യമാക്കുന്ന സ്ഥാപനമായി മാറിയിരിക്കുകയാണ് സായിഗ്രാമം. ഒരു മാതൃകാഗ്രാമം തന്നെ ഇതിനുള്ളിൽ സൃഷ്ടിച്ചെടുക്കാൻ സായിഗ്രാമം എക്സിക്യൂട്ടീവ് ഡയറക്ടർ കെ.എൻ ആനന്ദകുമാറിന്റെ നേതൃത്വത്തിലുള്ള ടീമിന് സാധിച്ചിട്ടുണ്ട്.

ഭക്ഷ്യസാധനങ്ങളുടെ ഉത്പാദനം, സോളാർ സ്റ്റേഷൻ, മഴവെള്ള സംഭരണി, മലിന ജലശുദ്ധീകരണ പ്ലാന്റ്, ഗോശാല, സൗജന്യ ഭക്ഷണം നൽകുന്ന ക്യാന്റീൻ, സ്‌കൂൾ-കോളേജ്-സിവിൽ സർവ്വീസ് അക്കാദമി, നെയ്ത്തുശാല, മൺപാത്ര നിർമ്മാണശാല, ആശുപത്രി, ആരാധനാലയങ്ങൾ, ചെറുകിട കുടിൽ വ്യവസായ യൂണിറ്റുകൾ എന്നിങ്ങനെ ഒരു ഗ്രാമത്തിന് ആവശ്യമായതെല്ലാം സായിഗ്രാമത്തിൽ ഒരുക്കിയിട്ടുണ്ട്. ആഹാരത്തിനായുള്ള അരിയും പച്ചക്കറിയും ഇവിടെ കൃഷി ചെയ്യുന്നുണ്ട്. സായിഗ്രാമത്തിന് സമീപത്തുള്ള വയൽ പാട്ടത്തിനെടുത്താണ് നെൽകൃഷി. സംസ്ഥാന സർക്കാരിന്റെ സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി 10 ഏക്കർ വയൽ പാട്ടത്തിനെടുത്താണ് സായിഗ്രാമം നെൽകൃഷി ചെയ്തു വരുന്നത്. 4500 സ്‌ക്വയർ ഫീറ്റുള്ള ഹൈടെക്ക് ഫാമിലും അല്ലാതെ, സായിഗ്രാമത്തിന്റെ ഭൂമിയിലും പച്ചക്കറികളും പഴവർഗങ്ങളും കൃഷി ചെയ്യുന്നു.

ശുദ്ധജലത്തിനായി കിണറുകളേയും കുളങ്ങളേയും ഇവിടെ സംരക്ഷിച്ചു പോരുന്നു. 2 ലക്ഷം ലിറ്റർ മഴവെള്ള സംഭരണിയും, 50,000 ലിറ്ററിന്റെ ജലശുദ്ധീകരണ കേന്ദ്രവും 15,000 ലിറ്ററിന്റെ മലിന ജലശുദ്ധീകരണ പ്ലാന്റും സായിഗ്രാമത്തിലുണ്ട്. പാൽ ഉൽപാദനത്തിൽ സ്വയംപര്യാപ്തത നേടുന്നതിനായുള്ള ഗോശാല, സായിഗ്രാമത്തിന്റെ മാറ്റ് കൂട്ടുന്നു. ഗോകുലം എന്ന് പേരിട്ടിരിക്കുന്ന ഇവിടുത്തെ ഗോശാലയിൽ ജഴ്സി ഇനത്തിൽപ്പെട്ട പശുക്കളാണ് വിഹരിക്കുന്നത്. 24 മണിക്കൂറും റേഡിയോ ഗാനങ്ങൾ ഗോശാലയിൽ മുഴങ്ങി കേൾക്കുന്നുണ്ട്.

നാലു കോടിയിലധികം ആളുകൾ സൗജന്യമായി ആഹാരം കഴിച്ച സായി നാരായണാലയം സായിഗ്രാമത്തിന്റെ അക്ഷയ പാത്രമാണ്. സംഗീത ചക്രവർത്തി ദക്ഷിണാമൂർത്തി സ്വാമികളാണ് ക്യാഷ് കൗണ്ടർ ഇല്ലാത്ത ഈ ഊട്ടുപുര ഉദ്ഘാടനം ചെയ്തത്. സായി ഗ്രാമത്തിൽ തന്നെ ഉൽപ്പാദിപ്പിക്കുന്ന അരിയും പച്ചക്കറികളുമാണ് ആഹാരത്തിനായി ഉപയോഗിക്കുന്നത്.

പഴമ കൈമോശം വരാത്ത രീതിയിലാണ് ഇവിടെ ആഹാരം പാകം ചെയ്യുന്നത്. ഗ്യാസ് കുറ്റികൾ സായി നാരായണാലയം എന്ന ഊട്ടുപുരയിൽ കയറ്റിയിട്ടില്ല. ബയോഗ്യാസും വിറകുമാണ് ഭക്ഷണം പാചകം ചെയ്യാൻ ഉപയോഗിക്കുന്നത് എന്നത് ആരിലും അതിശയമുളവാക്കുന്ന ഒന്നാണ്. രാവിലെ 6 മണിക്ക് തുളസിയും കരിപ്പട്ടിയും ചേർത്ത് ആവി പറക്കുന്ന കാപ്പിയോടു കൂടിയാണ് സായി നാരായണാലയത്തിലെ ഒരു ദിനം ആരംഭിക്കുന്നത്. ദിവസം ശരാശരി 500 പേരിലധികം ആളുകൾ അതിഥികളായി സായി ഗ്രാമത്തിൽ എത്താറുണ്ട്. ഈ സംഖ്യ 1000 ആയാലും വരുന്നവർക്കൊക്കെ മതിവരുവോളം ഭക്ഷണം വിളമ്പുവാൻ സായി നാരായണാലയം തയ്യാറാണ്.

'അന്നം ബ്രഹ്മമാണ്' എന്ന തത്വം ഇവിടെ ആലേഖനം ചെയ്തിട്ടുണ്ട്. തിരുവനന്തപുരം ജില്ലയെ വിശപ്പ് രഹിത ജില്ലയാക്കി മാറ്റുവാൻ സായിഗ്രാമം വഹിച്ച പങ്ക് വളരെ വലുതാണ്. ഇന്ത്യയുടെ പ്രഥമ പൗരനായിരുന്ന എ.പി.ജെ അബ്ദുൾ കലാം മുതൽ ഇപ്പോഴത്തെ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു, വിവിധ സംസ്ഥാനങ്ങളിലെ ഗവർണർമാർ, കേന്ദ്ര മന്ത്രിമാർ, സാമൂഹിക രാഷ്ട്രീയ മേഖലകളിലെ മറ്റ് പ്രമുഖർ മുതലായവർ സായി നാരായണാലയത്തിലെ രുചി അറിഞ്ഞവരാണ്.

സായിഗ്രാമത്തിൽ 9 ക്ഷേത്രങ്ങൾ ഉണ്ടെങ്കിലും അവിടെ ഭണ്ഡാരങ്ങളോ വഴിപാട് രസീതുകളോ ഇല്ല. ഗണപതി, ശിവപാർവ്വതി, മുരുകൻ, സായി ഗായത്രി, അയ്യപ്പൻ, ബുദ്ധൻ, സത്യസായി ബാബ എന്നിവർക്കാണ് ക്ഷേത്രങ്ങൾ ഉള്ളത്. പുട്ടപർത്തിയിലും സായിഗ്രാമത്തിലും മാത്രം ആരാധനയുള്ള ക്ഷേത്രമാണ് സായി ഗായത്രി. സ്ത്രീകളാണ് സായി ഗായത്രി ക്ഷേത്രങ്ങളിൽ പൂജകൾ ചെയ്യുന്നത് എന്നതാണ് മറ്റൊരു പ്രത്യേകത. ക്ഷേത്രത്തിലേക്ക് ആവശ്യമുള്ള ചന്ദനത്തിരിയും പൂവും സായിഗ്രാമത്തിൽ തന്നെ ഉൽപാദിപ്പിക്കുന്നു.

വിസ്മൃതിയിലാണ്ടു പോയ ചർക്കയിലും തറികളിലുമായി വസ്ത്രങ്ങൾ നെയ്യുന്ന നെയ്ത്തുശാലയും, മൺപാത്രനിർമ്മാണശാലയും, മുളകൊണ്ടുള്ള ഉല്പന്നങ്ങൾ ഉണ്ടാക്കുന്ന യൂണിറ്റും സായിഗ്രാമത്തിലുണ്ട്. കുട്ടികൾക്കും മറ്റു അന്തേവാസികൾക്കും ആവശ്യമുള്ള സോപ്പും ഇവിടെ തന്നെ ഉൽപാദിപ്പിക്കുന്നു. ടോയിലറ്റ് ആവശ്യത്തിനായുള്ള ഫിനോയിൽ നിർമ്മാണവും സായിഗ്രാമത്തിൽ നടക്കുന്നുണ്ട്. വിദ്യാഭ്യാസ മേഖലയിലും ആരോഗ്യ മേഖലയിലും വരെ സായി ഗ്രാമം സ്വയം പര്യാപ്തമായി കഴിഞ്ഞു. ഇവിടെ ആഹാരം, വിദ്യാഭ്യാസം, ആരോഗ്യം എന്നിവ സൗജന്യമാണ്. വിദ്യാഭ്യാസത്തിനായി മോണ്ടിസോറി മുതൽ ഐഎഎസ് അക്കാഡമി വരെ സായിഗ്രാമത്തിലുണ്ട്.

തിരുവനന്തപുരം കോരാണി ഗവ. യു.പി സ്‌കൂളിൽ കഴിഞ്ഞ 10 വർഷമായി സായി ട്രസ്റ്റാണ് സൗജന്യ നോട്ട്ബുക്ക് വിതരണം നടത്തി വരുന്നത്. ഒരിക്കൽ നോട്ട്ബുക്ക് വിതരണത്തിനായി ആ സ്‌കൂളിലേക്ക് സായിഗ്രാമം എക്സിക്യൂട്ടീവ് ഡയറക്ടർ കെ.എൻ ആനന്ദകുമാർ പോയപ്പോൾ, വിശന്ന് തലകറങ്ങുന്ന കുട്ടികളുടെ കാര്യം സ്‌കൂൾ പ്രിൻസിപ്പൽ ശ്രദ്ധയിൽപ്പെടുത്തി. പിറ്റേ ദിവസം മുതൽ ഇന്നുവരെ 3 വർഷമായി സായിഗ്രാമത്തിലെ സായി നാരായണാലയത്തിൽ നിന്നും ആ സ്‌കൂളിലേക്ക് പ്രഭാത ഭക്ഷണം നൽകി വരുന്നു.

2 ലക്ഷം സ്‌ക്വയർ ഫീറ്റ് കെട്ടിടങ്ങൾക്കായുള്ള 25 കെ വി സോളാർ സ്റ്റേഷൻ സായിഗ്രാമത്തിൽ പ്രവർത്തിക്കുന്നുണ്ട്. ദൈനംദിന പ്രവർത്തനങ്ങൾക്കായുള്ള മുഴുവൻ വൈദ്യുതിയും സൗരോർജ്ജത്തിൽ നിന്നുമാണ് ലഭ്യമാക്കുന്നത്. കേരളത്തിൽ ഏതു തരം പ്രതിസന്ധികൾ വന്നാലും കൈത്താങ്ങായി ശ്രീ സത്യസായി ഓർഫനേജ് ട്രസ്റ്റ് കേരള മുന്നിൽ തന്നെയുണ്ട്. ഓഖി, നിപ്പ, പ്രളയം തുടങ്ങി ഇപ്പോൾ ലോകത്തെ മുഴുവൻ പിടിച്ചു കുലുക്കിയ കോവിഡ് എന്ന മഹാമാരി വന്നപ്പോഴും കേരളത്തിന് ജീവകാരുണ്യത്തിന്റെ കുട പിടിച്ച് ആശ്വാസമേകാൻ സായി ട്രസ്റ്റ് മുന്നിൽ തന്നെ ഉണ്ടായിരുന്നു.

കൊറോണ പ്രതിരോധ പ്രവർത്തനങ്ങളിൽ സായി ട്രസ്റ്റിന്റെ സേവനങ്ങൾ ഏറെ സഹായകരമായി എന്ന് കേരളാ മുഖ്യമന്ത്രി തന്നെ സ്തുതിക്കുകയുണ്ടായി. ആരോഗ്യ പരിപാലനം, സാധു ജന സംരക്ഷണം, രോഗികൾക്കും അശരണർക്കും സാന്ത്വനം, വിദ്യാഭ്യാസം എന്നിങ്ങനെ നിരവധി പദ്ധതികൾ ഇപ്പോഴും നടപ്പിലാക്കി, പാവപ്പെട്ടവർക്ക് തണലായി മാറുകയാണ് സായിഗ്രാമം. എല്ലാ അത്യാവശ്യ ഘടകങ്ങളും സ്വന്തമായി ഉൽപാദിപ്പിച്ച് സ്വയം പര്യാപ്തരാവുക വഴി, ഗാന്ധിജി സ്വപ്നം കണ്ട പൂർണ ഗ്രാമ സ്വരാജ് ആയി മാറുകയാണ് സായിഗ്രാമം.

അതോടൊപ്പമാണ് ജീവിതസായാഹ്നത്തിൽ ആളുകൾക്ക് തണലേകാൻ ഗസ്റ്റ് ഹൗസുകളുമായി സായിഗ്രാമം എത്തിയിരിക്കുന്നത്. ആളുകൾക്ക് സമ്മർദ്ദങ്ങളിൽ നിന്നെല്ലാം ഒരു മുക്തിക്കുള്ള അവസരമൊരുക്കുന്നതും പുണ്യപ്രവർത്തിയായി അവർ കാണുന്നു. തികച്ചും ശാന്തവും ശുദ്ധവുമായ അന്തരീക്ഷം അന്തേവാസികൾക്ക് കൂടുതൽ സമാധാനവും അതുവഴി ആരോഗ്യവും നൽകുമെന്നാണ് സായിഗ്രാമം അധികൃതരുടെ ഉറപ്പാണ്. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: 8592092018.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP