Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

നിയമസഭ കയ്യാങ്കളി കേസ്: കുറ്റവിമുക്തർ ആക്കണമെന്ന മന്ത്രി വി.ശിവൻ കുട്ടി അടക്കമുള്ള പ്രതികളുടെ ഹർജി തള്ളണം; രമേശ് ചെന്നിത്തലയും അഭിഭാഷക പരിഷത്തും കക്ഷി ചേരാൻ ഹർജി നൽകി; മൂന്നാം കക്ഷിക്ക് കാര്യമില്ലെന്ന് വാദിച്ച് ശക്തമായി എതിർത്ത് സർക്കാർ

നിയമസഭ കയ്യാങ്കളി കേസ്: കുറ്റവിമുക്തർ ആക്കണമെന്ന മന്ത്രി വി.ശിവൻ കുട്ടി അടക്കമുള്ള പ്രതികളുടെ ഹർജി തള്ളണം; രമേശ് ചെന്നിത്തലയും അഭിഭാഷക പരിഷത്തും കക്ഷി ചേരാൻ ഹർജി നൽകി; മൂന്നാം കക്ഷിക്ക് കാര്യമില്ലെന്ന് വാദിച്ച് ശക്തമായി എതിർത്ത് സർക്കാർ

അഡ്വ.പി.നാഗ് രാജ്

തിരുവനനന്തപുരം: നിയമസഭ കയ്യാങ്കളി കേസിൽ മന്ത്രി വി.ശിവൻ കുട്ടി അടക്കമുള്ള പ്രതികൾ നൽകിയ വിടുതൽ ഹർജി തള്ളണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫ് നേതാവ് രമേശ് ചെന്നിത്തലയും അഭിഭാഷക പരിഷത്തും കേസിൽ കക്ഷി ചേരൽ ഹർജി സമർപ്പിച്ചു. സി പി എം എം എൽ എ മാർ സ്പീക്കറുടെ ഡയസും വിദേശ നിർമ്മിത മൈക്ക് സെറ്റുമടക്കമുള്ള പൊതുമുതൽ നശിപ്പിച്ച കേസിൽ പ്രതികൾ തങ്ങളെ വിചാരണ കൂടാതെ കുറ്റ വിമുക്തരാക്കണം എന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. കക്ഷിചേരൽ ഹർജിയെ പ്രോസിക്യൂഷൻ ഡെപ്യൂട്ടി ഡയറക്ടർ ബാലചന്ദ്രമേനോൻ ശക്തമായി എതിർത്തു.

വിടുതൽ ഹർജിയിൽ മൂന്നാം കക്ഷികൾക്ക് കക്ഷി ചേരാനാവില്ലെന്നും ഹർജി തള്ളണമെന്നും സർക്കാർ ബോധിപ്പിച്ചു. തുടർന്ന് വിടുതൽ ഹർജികളും കക്ഷി ചേരൽ ഹർജികളും ഓഗസ്റ്റ് 31 ന് പരിഗണിക്കാനായി മാറ്റി. തലസ്ഥാനത്തെ വിചാരണ കോടതിയിലാണ് നാടകീയ രംഗങ്ങൾ അരങ്ങേറിയത്. തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് ആർ. രേഖയാണ് കേസ് പരിഗണിക്കുന്നത്. സർക്കാരിന്റെ കേസ് പിൻവലിക്കൽ ഹർജി തള്ളിയ സിജെഎം കോടതി ഉത്തരവ് ചോദ്യം ചെയ്ത് സംസ്ഥാന സർക്കാർ സമർപ്പിച്ച ക്രിമിനൽ റിവിഷൻ ഹർജി തള്ളിയ ഹൈക്കോടതിയും സുപ്രീം കോടതിയും പ്രതികൾ വിചാരണ നേരിടാൻ ഉത്തരവിട്ടിരുന്നു.

സഭയിലെ കൈയാങ്കളിക്ക് സാമാജികർക്ക് പരിരക്ഷയില്ലെന്നും വിചാരണ നേരിടണമെന്നും ചൂണ്ടിക്കാട്ടി സർക്കാർ അപ്പീൽ തള്ളിക്കൊണ്ട് ജൂലൈ 28 ന് സുപ്രീം കോടതി വിധി പ്രസ്താവിച്ചു. പിൻവലിക്കൽ ഹർജി തള്ളിയ സിജെഎം കോടതി വിചാരണക്ക് മുന്നോടിയായി കുറ്റം ചുമത്താൻ പ്രതികളോട് ഹാജരാകാൻ അന്ത്യശാസനം നൽകിയ സാഹചര്യത്തിലാണ് പ്രതികൾ വിടുതൽ ഹർജിയുമായി കോടതിയെ സമീപിച്ചത്. അതേ സമയം സർക്കാർ ക്രിമിനൽ റിവിഷൻ ഹർജിയുമായി ഹൈക്കോടതിയെയും തുടർന്ന് സുപ്രീം കോടതിയെയും സമീപിച്ചെങ്കിലും പരാജയപ്പെട്ടു. സംസ്ഥാന സർക്കാർ പ്രതികൾ പറയേണ്ട വാദമാണ് പറയുന്നതെന്ന് ചൂണ്ടിക്കാട്ടി സർക്കാരിനെ രൂക്ഷമായി വിമർശിക്കുകയും ചെയ്തു.

നിയമം നിർമ്മിക്കുന്ന ജനപ്രതിനിധികൾ ക്രിമിനൽ നിയമത്തിൽ നിന്ന് പരിരക്ഷ അവകാശപ്പെടുന്നത് അവരിലുള്ള വിശ്വാസം നശിപ്പിക്കലാകുമെന്നും സുപ്രീം കോടതി വിധിന്യായത്തിൽ ചൂണ്ടിക്കാട്ടി. ജനപ്രതിനിധികളായ പ്രതികൾക്ക് മറ്റേതൊരു പൗരനെയും പോലെ ക്രിമിനൽ നിയമം ബാധകമാണ്. സാമാജികർക്ക് പ്രത്യേക അവകാശവും പരിരക്ഷയും നൽകുന്നത് അവരെ മറ്റുള്ളവർക്ക് മുകളിലാക്കാനല്ല. മറിച്ച് സ്വതന്ത്രമായി കടമകൾ നിർവഹിക്കാനാണ്. സഭക്കകത്തെ കുറ്റങ്ങൾക്ക് അംഗങ്ങൾക്കെതിരെ നടപടിയെടുക്കാൻ സ്പീക്കറുടെ അനുമതി ആവശ്യമില്ല. സഭയ്ക്കകത്തെ സംഭവങ്ങളുടെ വീഡിയോ റെക്കോർഡിംഗുകൾ സഭാ നടപടികളുടെ ഭാഗമല്ല. അതിന് നിയമ പരിരക്ഷയുമില്ല.

സാമാജികരുടെ പരിരക്ഷ സംബന്ധിച്ച ഭരണഘടനാ വകുപ്പിനെ തെറ്റായി മനസ്സിലാക്കിയാണ് വിചാരണ പിൻവലിക്കാൻ പബ്ലിക് പ്രോസിക്യൂട്ടർ സിജെഎം കോടതിയിൽ അപേക്ഷ നൽകിയത്. സാമാജികർ ക്രിമിനൽ നിയമത്തിന് അതീതരാണെന്ന തോന്നലുളവാക്കുന്ന നടപടിയാണിത്. ബാഹ്യ പ്രേരണ കൂടാതെ സ്വതന്ത്രമായി പ്രവർത്തിക്കാൻ പ്രോസിക്യൂട്ടർ ബാധ്യസ്ഥനാണെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി. ബജറ്റ് അവതരിപ്പിക്കുന്നതിനെതിരെ പ്രതിഷേധിച്ച് സഭയ്ക്കകത്തെ പൊതുമുതൽ നശിപ്പിക്കുന്നത് അംഗങ്ങളുടെ നിയമനിർമ്മാണ കർത്തവ്യമായി കാണാനാകില്ല.

ഭരണഘടനാ ഉപാധികളെ ചവിട്ടിമെതിച്ച അംഗങ്ങളുടെ നടപടി ഭരണഘടന ഉറപ്പു നൽകുന്ന അവകാശത്തിന് കീഴിൽ വരില്ല. പ്രതിഷേധത്തിന്റെ പേരിൽ പൊതു - സ്വകാര്യ മുതൽ നശിപ്പിക്കുന്നത് ക്ഷമിക്കേണ്ടതല്ലെന്ന് ഒട്ടേറെ കേസുകളിൽ സുപ്രീം കോടതിയും പാർലമെന്റും നിലപാടെടുത്തിട്ടുണ്ട്. പൊതു മുതൽ നശിപ്പിപിക്കുന്നത് തടയുന്ന കേന്ദ്ര നിയമത്തിന് ശക്തി പകരാൻ 2019 ൽ കേരള സർക്കാരും നിയമം പാസ്സാക്കിയതാണെന്നും സംസ്ഥാന സർക്കാർ അപ്പീൽ തള്ളിയ വിധിന്യായത്തിൽ സുപ്രീം കോടതി വ്യക്തമാക്കി. പ്രതികളുടെ വാദം വാദിയായ സംസ്ഥാന സർക്കാർ ഉന്നയിച്ചതിനെയും സുപ്രീം കോടതി രൂക്ഷമായി വിമർശിച്ചു.

മന്ത്രിമാരായ ഇ. പി.ജയരാജനും കെ.റ്റി. ജലീലും അടക്കമുള്ള പ്രതികൾ തങ്ങൾക്കെതിരായ കേസ് അടിസ്ഥാന രഹിതമാണെന്ന് കാണിച്ചാണ് വിടുതൽ ഹർജി സമർപ്പിച്ചത്. ഹർജിയിൽ സർക്കാർ നിലപാട് 2020 നവംബർ 21 ന് ബോധിപ്പിക്കാൻ വിചാരണ കോടതി ഉത്തരവിട്ടിരുന്നു. ക്രിമിനൽ നടപടി ക്രമത്തിലെ 239 വകുപ്പ് പ്രകാരമുള്ള കുറ്റവിമുക്തരാക്കൽ ഹർജിയിലാണ് സർക്കാർ നിലപാടറിയിക്കേണ്ടത്. പ്രതികൾ വരുത്തിയ നാശ നഷ്ടത്തിന്റെ ആനുപാതിക തുകയായ 35,000 രൂപയുടെ ബോണ്ടിൽ പ്രതികൾക്ക് ജാമ്യം അനുവദിച്ചിരുന്നു. പ്രതികളെല്ലാവരും തുക കെട്ടി വച്ചതിനെ തുടർന്ന് ജാമ്യം അനുവദിക്കുകയായിരുന്നു.

കേസ് വിചാരണ സ്റ്റേ ചെയ്യണമെന്ന സർക്കാരിന്റെ ഹർജി ഹൈക്കോടതി തള്ളിയിരുന്നു. മന്ത്രിമാർ വിചാരണക്കോടതിയിൽ ഹാജരാകാനും വിചാരണ നേരിടാനും ഭയപ്പെടുന്നതെന്തിനെന്നും ഹൈക്കോടതി ഒക്ടോബർ 27 ന് സർക്കാരിനോട് ചോദിച്ചിരുന്നു. പ്രതികൾ ഒക്ടോബർ28 ന് ഹാജരാകാൻ സിജെഎം കോടതി അന്ത്യശാസനം നൽകിയിരുന്നു. ഈ ഉത്തരവ് ചോദ്യം ചെയ്തും കീഴ്‌ക്കോടതിയിൽ ഹാജരാകാൻ ഉള്ള ഉത്തരവ് സ്റ്റേ ചെയ്യണമെന്നുമുള്ള ഹർജിയിൽ ഇടപെടാൻ ഹൈക്കോടതി വിസമ്മതിച്ചിരുന്നു. സ്റ്റേ ആവശ്യം തള്ളുകയും ചെയ്തു. തുടർന്നാണ് പ്രതികൾ വിടുതൽ ഹർജിയുമായി രംഗത്തെത്തിയത്.

ശിവൻകുട്ടിയടക്കം 4 പ്രതികൾ കോടതിയിൽ കീഴടങ്ങി ജാമ്യം എടുത്തിരുന്നു. വിചാരണ കോടതിയിലാണ് പ്രതികൾ കീഴടങ്ങി ജാമ്യ ഹർജി സമർപ്പിച്ചത്. ഒന്നാം പ്രതി കെ.അജിത് , രണ്ടാം പ്രതി കുഞ്ഞമ്പു മാസ്റ്റർ , നാലാം പ്രതി സി.കെ.സദാശിവൻ , അഞ്ചാം പ്രതി വി.ശിവൻകുട്ടി എന്നിവരാണ് കോടതിയിൽ കീഴടങ്ങിയത്. നാലു പ്രതികൾക്കും 35,000 രൂപ വീതമുള്ള പ്രതികളുടെ സ്വന്തവും തുല്യ തുകക്കുള്ള 2 ആൾ ജാമ്യ ബോണ്ടിന്മേലുമാണ് ജാമ്യം അനുവദിച്ചത്. മൂന്നാം പ്രതി മന്ത്രി ഇ.പി.ജയരാജനും ആറാം പ്രതി മുൻ മന്ത്രി കെ.റ്റി. ജലീലും ഹാജരാകാൻ സമയം തേടി അപേക്ഷ സമർപ്പിച്ചു. ആറു പ്രതികളും കുറ്റം ചുമത്തലിന് ഹാജരാകാൻ മുൻ സിജെഎം ജയകൃഷ്ണൻ ഉത്തരവിട്ടിരുന്നു.

മന്ത്രി ജയരാജനടക്കമുള്ള പ്രതികൾ ചെയ്തത് ഏഴേകാൽ വർഷത്തെ കഠിന തടവും പരിധിയില്ലാത്ത പിഴ ശിക്ഷയും ലഭിക്കാവുന്ന കുറ്റം. കൂടാതെ 2, 20, 093 രൂപയുടെ നഷ്ടോത്തരവാദിത്വം ഒറ്റക്കും കൂട്ടായും കെട്ടി വക്കേണ്ട കുറ്റവും. കുറ്റ സ്ഥാപനത്തിൻ മേൽ 1984 ൽ നിലവിൽ വന്ന പൊതുമുതൽ നശിപ്പിക്കൽ തടയൽ നിയമത്തിലെ വകുപ്പ് 3 (1) പ്രകാരം അഞ്ചു വർഷത്തെ കഠിന തടവും പരിധിയില്ലാത്ത പിഴശിക്ഷയും കോടതിക്ക് വിധിക്കാവുന്നതാണ്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വകുപ്പ് 427 (ദ്രോഹം ചെയ്യുന്നത് വഴി നാശനഷ്ടം വരുത്തൽ) പ്രകാരം 2 വർഷത്തെ കഠിന തടവിനും പരിധിയില്ലാത്ത പിഴ തുകക്കും ശിക്ഷാർഹരാണ്.കൂടാതെ വകുപ്പ് 447 ( വസ്തു കൈയേറ്റം) പ്രകാരം മൂന്നു മാസത്തെ തടവിനും അഞ്ഞൂറ് രൂപ പിഴക്കും ശിക്ഷാർഹരാണ്.

പ്രതികൾ ചെയ്ത കുറ്റകൃത്യങ്ങൾ വെളിവാക്കുന്ന ദൃശ്യങ്ങൾ ക്രൈം ബ്രാഞ്ച് കോടതിയിൽ ഹാജരാക്കിയിട്ടുണ്ട്. പാളയം ലെജിസ്ലേറ്റീവ് അസംബ്ലിയിലെ ഇലക്ട്രോണിക് കൺട്രോൾ റൂമിൽ സൂക്ഷിച്ചിരുന്ന സെർവ്വറിൽ നിന്നും ഡാറ്റാകൾ കോപ്പി ചെയ്ത ഡി വി ഡികൾ അന്വേഷണ ഉദ്യോഗസ്ഥനായ ക്രൈം ബ്രാഞ്ച് ഡി വൈഎസ് പി കോടതിയിൽ ഹാജരാക്കിയിട്ടുണ്ട്. ആലങ്കാരികമല്ലാതെ പറഞ്ഞാൽ നഷ്ടം സംഭവിച്ചത് സർക്കാരിനല്ല മറിച്ച് പൊതു ഖജനാവിനാണ്. അത് നികുതി ദായകരുടെ പണവുമാണ്. സർക്കാരിന്റെ ഹർജി തള്ളിയ ഉത്തരവിൽ കോടതി നിരീക്ഷിച്ചു.

2015 മാർച്ച് 13 ന് രാവിലെ 8.55 മണിക്ക് ബഡ്ജറ്ററി അസംബ്ലി സെഷനിലാണ് സംഭവങ്ങൾ അരങ്ങേറിയത്. പ്രതിപക്ഷ അംഗങ്ങൾ സ്പീക്കറുടെ ഡയസിലും ഇരിപ്പിടത്തിലും അതിക്രമിച്ച് കടന്ന് പൊതുമുതലായ എമർജൻസി ലാമ്പും കംപ്യൂട്ടർ മോണിറ്ററും ഔദ്യോഗിക ചെയറും സ്റ്റാന്റ് ബൈ മൈക്കും ഇലക്ട്രോണിക് പാനലും തച്ചുടച്ചതായി രേഖകളിൽ നിന്നും പ്രഥമദൃഷ്ട്യാ വെളിവാകുന്നുണ്ട്. സഭക്കകത്ത് സംസാരിക്കുന്നതിനും വോട്ട് ചെയ്യുന്നതിനും ഉള്ള പ്രിവിലേജ് (പ്രത്യേക അവകാശം) മാത്രമേ സഭാംഗങ്ങൾക്കുള്ളു.

എന്നാൽ സഭക്കുള്ളിൽ ചെയ്യുന്ന ക്രിമിനൽ കുറ്റങ്ങൾക്ക് പ്രിവിലേജ് ഇല്ല. സഭക്കുള്ളിൽ അക്രമ സംഭവം നടന്നത് സെഷനിലാണ്. ആയത് ഗൗരവമേറിയ കുറ്റമാണ്. നിയമസഭാംഗങ്ങൾക്ക് അവരവർ പ്രതിനിധീകരിക്കുന്ന നിയോജക മണ്ഡലങ്ങളിൽ തങ്ങളുടെ കർത്തവ്യങ്ങൾ കാര്യക്ഷമമായും സ്വതന്ത്രമായും നിർവ്വഹിക്കുന്നതിനാണ് പ്രിവിലേജ് നൽകിയിരിക്കുന്നത്. സാമാജികർ പ്രത്യേക കടമകൾ നിർവഹിക്കേണ്ടതായുണ്ട്. നിയമനിർമ്മാണ പ്രക്രിയ നടത്തുന്ന നിയമനിർമ്മാണ സഭയിലെ അംഗങ്ങളായതിനാൽ രാജ്യത്തെ നിയമങ്ങൾ അനുസരിക്കേണ്ട ഉത്തരവാദിത്വമുണ്ട്. ആയതിൽ അവർക്ക് ഉയർന്ന കടമയുണ്ട്. ഉത്തരവിൽ സി ജെ എം ചൂണ്ടിക്കാട്ടി. യാതൊരു ഉത്തമ വിശ്വാസവുമില്ലാതെയും ബാഹ്യ സ്വാധീനത്തിന് വഴങ്ങിയുമാണ് സർക്കാർ അഭിഭാഷക പിൻവലിക്കൽ ഹർജി സമർപ്പിച്ചതെന്നും ഉത്തരവിന്റെ അവസാന പാരഗ്രാഫിൽ ചൂണ്ടിക്കാട്ടിയാണ് കോടതി ഹർജി തള്ളിക്കൊണ്ടുള്ള ഉത്തരവിൽ ഒപ്പ് വച്ചത്.

പ്രതികൾ വിചാരണ നേരിടാൻ കോടതി 22 ന് ഉത്തരവിട്ടിരുന്നു. കേസ് പിൻവലിക്കാൻ സർക്കാർ കോടതിൽ സമർപ്പിച്ച അപേക്ഷ തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേട്ട് കോടതി തള്ളിക്കൊണ്ടാണ് പ്രതികൾ വിചാരണ നേരിടാൻ സി ജെ എം ആർ. ജയകൃഷ്ണൻ ഉത്തരവിട്ടത്. വിചാരണക്ക് മുന്നോടിയായി പ്രതികൾക്ക് മേൽ കുറ്റം ചുമത്തുന്നതിന് എല്ലാ പ്രതികളും ഒക്ടോബർ 15 ന് ഹാജരാകാനും കോടതി ഉത്തരവിട്ടിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP