Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

തടി കുറയ്ക്കാൻ ജിമ്മിലേക്കുള്ള യാത്രക്കിടെ കണ്ട കുന്തമേറ് നീരജിന്റെ ജീവിതം മാറ്റി; ഒറ്റക്കാഴ്‌ച്ചയിൽ ജാവലിനോട് തോന്നിയ പ്രേമം ടോക്യോയിൽ ഇന്ത്യക്ക് സമ്മാനിച്ചത് ചരിത്ര മെഡൽ; ജാവലിൻ ത്രോയിൽ ലോക ജൂനിയർ റെക്കോഡും സ്വന്തമാക്കിയതോടെ വിദേശത്തു പരിശീലനം; ഹരിയാനക്കാരൻ 130 കോടിയുടെ സ്വർണ്ണപുത്രൻ ആകുമ്പോൾ

തടി കുറയ്ക്കാൻ ജിമ്മിലേക്കുള്ള യാത്രക്കിടെ കണ്ട കുന്തമേറ് നീരജിന്റെ ജീവിതം മാറ്റി; ഒറ്റക്കാഴ്‌ച്ചയിൽ ജാവലിനോട് തോന്നിയ പ്രേമം ടോക്യോയിൽ ഇന്ത്യക്ക് സമ്മാനിച്ചത് ചരിത്ര മെഡൽ; ജാവലിൻ ത്രോയിൽ ലോക ജൂനിയർ റെക്കോഡും സ്വന്തമാക്കിയതോടെ വിദേശത്തു പരിശീലനം; ഹരിയാനക്കാരൻ 130 കോടിയുടെ സ്വർണ്ണപുത്രൻ ആകുമ്പോൾ

സ്പോർട്സ് ഡെസ്ക്

ന്യൂഡൽഹി: ഹരിയാനക്കാരനാണ് നീരജ് ചോപ്ര, ഗുസ്തിക്കാരുടെയും ക്രിക്കറ്റ് താരങ്ങളുടെയും നാട്. കായിക രംഗത്ത് എളുപ്പും ശോഭിക്കാൻ ക്രിക്കറ്റ് ബാറ്റേന്തുന്നവർ നിരവധിയുള്ള നാട്ടിൽ ആദ്യം കായിക സ്വപ്‌നങ്ങൾ പോലും നീരജ് ചോപ്രയെന്ന ചെറുപ്പക്കാരന് ഉണ്ടായിരുന്നില്ല. പാനിപ്പറ്റിനെ കൂട്ടുകുടുംബത്തിൽ വളർന്ന നീരജ് വലിയ കടുംബത്തിലെ അംഗമായിരുന്നു. ഭക്ഷണപ്രിയനായ ചോപ്ര മധുരപലാഹരങ്ങൾ തിന്ന് നല്ല തടിയനായി മാറിയിരുന്നു. ഈ തടിയെ കൂട്ടുകാർ കളിയാക്കി തുടങ്ങിയപ്പോൾ ഉണ്ടായ നാണക്കേടാണ് നീരജിനെ ഒരു കായികതാരമാക്കിയത്.

തടി കുറയ്ക്കാൻ ലക്ഷ്യമിട്ട നീരജ് ചോപ്ര പിന്നീട് പോയത് ജിമ്മിലേക്കാണ്. ജിമ്മലേക്ക് പോയിരുന്നത് ശിവാജി സ്‌റ്റേഡിയം കടന്നായിരുന്നു. ഈ സ്‌റ്റേഡിയത്തിൽ കായികതാരങ്ങൾ പ്രാക്ടീസ് ചെയ്യുന്നത് കണ്ട് ചോപ്രയും അങ്ങോട്ട് കണ്ണെറിഞ്ഞു. ജാവലിൻ ത്രോ പരിശീലനം നടത്തുന്ന അത്ലറ്റുകളെ നീരജ് കണ്ടതോടെ ഈ കായിക ഇനത്തോട് നീരജിനും ഇഷ്ടമായി.

സ്‌റ്റേഡിയത്തിൽ എത്തി ജാവലിൻ പരിശീലിക്കാൻ തുടങ്ങിയത് ഒറ്റക്കായിരുന്നു. ബിഞ്ചോളിലെ ജാവലിൻ ത്രോ താരം ജയ്വീറിനെ കണ്ടുമുട്ടിയതാണ് നീരജിന്റെ ജീവിതത്തിലെ വഴിത്തിരിവായത്. ജാവലിൻ ത്രോയിൽ താൽപ്പര്യം അറിയിച്ചതോടെ കൂടുതൽ പരിശീലനങ്ങളിലേക്ക് കടന്നു നീരജ്. 14-ാം വയസ്സിൽ പാഞ്ച്കുലയിലെ സ്പോർട്സ് നഴ്സറിയിലെത്തി അവിടെ നിന്നാണ് പരിശീലനം തുടങ്ങിയത്. സിന്തറ്റിക് ട്രാക്കുകൾ പതിവായി തുടങ്ങിയകാലത്ത് സിന്തറ്റിക്ക് ട്രാക്കിലെ ആദ്യ ജാവലിൻ പരിശീലനം. പിന്നീട് തിരിഞ്ഞു നോക്കേണ്ടി വന്നില്ല ജാവലിൻ ത്രോയിലെ ഈ മിന്നും താരത്തിന്. ആ ഏറാണ് ടോക്യോ ഒളിമ്പിക്‌സിൽ ഇന്ത്യക്ക് സ്വർണ്ണ മെഡൽ സമ്മനിച്ചിരിക്കുന്നത്.

2012-ൽ ലക്ക്നൗവിൽ ആദ്യ ദേശീയ ജൂനിയർ സ്വർണം നേടിയതോടെയാണ് ദേശീയ തലത്തിൽ നീരജ് ചോപ്ര ശ്രദ്ധേയനാകുന്നത്. 68.46 മീറ്റർ എറിഞ്ഞ് ദേശീയ റെക്കോഡും തിരുത്തിയിരുന്നും അദ്ദേഹം. എന്നാൽ അന്താരാഷ്ട്ര തലത്തിൽ നിറം മങ്ങിയ തുടക്കമാണ് നീരജിന് ലഭിച്ചത്. 2013-ൽ യുക്രെയ്നിൽ നടന്ന ലോക യൂത്ത് ചാമ്പ്യൻഷിപ്പിൽ ലഭിച്ചത് 19-ാം സ്ഥാനം മാത്രമായിരുന്നു ലഭിച്ചത്. രണ്ടു വർഷങ്ങൾക്ക് ശേഷം ചൈനയിൽ നടന്ന ഏഷ്യൻ അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ ഒമ്പതാം സ്ഥാനവുമായി മടങ്ങേണ്ടിവന്നു.

ഇതോടെ വിദേശത്ത് പോയി പരിശീലനം നേടിയ നീരജ് ലോക റെക്കോഡുകാരനായ ഉവെ ഹോഹ്നയുടേയും (ജാവലിൻ 100 മീറ്റർ പായിച്ച ജർമൻ താരം) വെർണർ ഡാനിയൽസിന്റേയും ഗാരി കാൽവേർട്ടിന്റേയും ക്ലൗസ് ബർട്ടോനിയെറ്റ്സിന്റേയും ശിഷ്യനായി. നീരജിന്റെ കരിയറിൽ തന്നെ നിർണായകമായിരുന്നു ഈ വിദേശ കോ്ച്ചുമാരുടെ സേവനം. ഈ വിദേശ പരിശീലനമാണ് നീരജിന് സ്വർണ്ണമെഡൽ സമ്മാനിച്ചത്.

2016-ന് ശേഷം നീരജിന്റെ ജൈത്രയാത്രയാണ് കണ്ടത്. ലോക അണ്ടർ -20 ചാമ്പ്യൻഷിപ്പിൽ സ്വർണം നേടി ഈ നേട്ടത്തിലെത്തുന്ന ആദ്യ ഇന്ത്യൻ താരമായി. 86.48 മീറ്റർ എറിഞ്ഞ് ലോക ജൂനിയർ റെക്കോഡും ഇന്ത്യൻ താരം സ്വന്തം പേരിൽ കുറിച്ചു. പിന്നീട് തിരിഞ്ഞുനോക്കിയിട്ടില്ല. 2018-ൽ ഏഷ്യൻ ഗെയിംസിലും കോമൺവെൽത്ത് ഗെയിംസിലും സ്വർണത്തിലേക്ക് എറിഞ്ഞു.

ഇതിനിടയിൽ കൈമുട്ടിന് പരിക്കേറ്റത് നീരജ് ചോപ്രയെ കുറച്ചുകാലം വലച്ചു. ഒടുവിൽ ശസ്ത്രക്രിയക്ക് വിധേയനാകേണ്ടി വന്നു. ഇതോടെ 2019-ലെ ലോക അത്ലറ്റിക്സ്് ചാമ്പ്യൻഷിപ്പിലും ദേശീയ ഓപ്പൺ അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിലും നീരജിന് പങ്കെടുക്കാനായില്ല. 2020-ൽ കോവിഡിനെ തുടർന്ന പരിശീലനവും മുടങ്ങി. എന്നാൽ 2021-ൽ തിരിച്ചുവരവ് കണ്ടു. ആ വർഷം നടന്ന അഞ്ച് മത്സരങ്ങളിൽ നാല് എണ്ണത്തിലും 83 മീറ്ററിന് മുകളിൽ ജാവലിൻ പായിച്ചു.

ഒളിംപിക്സ് ചരിത്രത്തിൽ ആദ്യമായി അത്ലറ്റിക്സിൽ ഇന്ത്യക്ക് മെഡൽ നേട്ടം ചോപ്ര നേടിയത് കൃത്യമായ പരിശീലനത്തിലൂടെയാണ്. ടോക്യോയിൽ ഇന്ത്യയുടെ ആദ്യ സ്വർണം. 2008ലാണ് ഇന്ത്യ വ്യക്തിഗത ഇനത്തിൽ അവസാനമായി സ്വർണം നേടിയത്. ഷൂട്ടിങ്ങിൽ അഭിനവ് ബിന്ദ്രയിലൂടെയായിരുന്നു അത്.

ഫൈനലിൽ ആദ്യ ശ്രമത്തിൽ നീരജ് കണ്ടെത്തിയത് 87.03. രണ്ടാം ശ്രമത്തിൽ 87.58 എന്ന ദൂരമാണ് നീരജ് ചോപ്ര സ്വന്തമാക്കിയത്. മൂന്നാം ശ്രമത്തിൽ 76.79 ആണ് നീരജിന് കണ്ടെത്താനായത്. 90ന് മുകളിൽ ദൂരം കണ്ടെത്തിയിരുന്ന ലോക ഒന്നാം നമ്പർ താരം ജർമനിയുടെ ജൊഹനസ് വെറ്ററായിരുന്നു നീരജിന് മുൻപിലെ പ്രധാന വെല്ലുവിളി. ജൊഹനസ് വെറ്റർ 85.30 ആണ് ആദ്യ ത്രോയിൽ കണ്ടെത്തിയത്. എന്നാൽ വെറ്ററിന് രണ്ടാമത്തെ അവസരത്തിൽ കണ്ടെത്താനായത് 82.52 മാത്രം.

ഇതോടെ ടോക്യോയിലെ ഇന്ത്യയുടെ മെഡൽ നേട്ടം ഏഴായി. ഒരു സ്വർണം രണ്ട് വെള്ളി നാല് വെങ്കലം. ലണ്ടൻ ഒളിംപിക്സിലെ ആറ് മെഡലുകൾ എന്ന നേട്ടം ഇന്ത്യ ടോക്യോയിൽ മറികടന്നു. യോഗ്യതാ റൗണ്ടിൽ ആദ്യ ശ്രമത്തിൽ 86.65 എറിഞ്ഞാണ് നീരജ് ചോപ്ര ഫൈനൽ ഉറപ്പിച്ചത്. അണ്ടർ 20 ലോക ചാമ്പ്യനും ഏഷ്യൻ ഗെയിംസിൽ സ്വർണം നേടിയ താരവുമാണ് നീരജ്. 2018 ഏഷ്യൻ ഗെയിംസിൽ 80.75 എറിഞ്ഞായിരുന്നു നീരജിന്റെ സ്വർണ നേട്ടം. 88.07 ആയിരുന്നു നീരജിന്റെ സീസണിലെ മികച്ച ദൂരം.

അത്ലറ്റിക്സിൽ 1900ലാണ് ഇന്ത്യ ഇതിന് മുൻപ് ഒരു മെഡൽ സ്വന്തമാക്കിയത്. എന്നാൽ അന്ന് ഇന്ത്യക്ക് വേണ്ടി നോർമൻ പ്രിച്ചാർഡ് എന്ന ബ്രിട്ടീഷ് താരമാണ് മത്സരിച്ചത്. ബ്രിട്ടീഷ് ഇന്ത്യക്കായി 200 മീറ്റർ ഹർഡിൽസിൽ വെള്ളിയാണ് പ്രിച്ചാർഡ് നേടിയത്. ഇന്ത്യ സ്വതന്ത്രമായതിന് ശേഷം അത്ലറ്റിക്സിൽ മെഡൽ നേടുന്ന ആദ്യ താരമാണ് നീരജ് ചോപ്ര.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP