Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സ്‌കൂളുകളിൽ പെൺകുട്ടികൾക്ക് സൗജന്യമായി പാഡുകൾ; ആർത്തവ ശുചിത്വ പരിപാലന പദ്ധതിക്ക് തുടക്കം; ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും അവബോധം പ്രധാനം: മന്ത്രി വീണാ ജോർജ്

സ്‌കൂളുകളിൽ പെൺകുട്ടികൾക്ക് സൗജന്യമായി പാഡുകൾ; ആർത്തവ ശുചിത്വ പരിപാലന പദ്ധതിക്ക് തുടക്കം; ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും അവബോധം പ്രധാനം: മന്ത്രി വീണാ ജോർജ്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: പഠനകാലത്ത് ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ആർത്തവത്തെ കുറിച്ചുള്ള അവബോധം പ്രധാനമാണെന്ന് ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോർജ്. ആർത്തവ ശുചിത്വ പരിപാലന പദ്ധതി നടപ്പാക്കുമ്പോൾ അതത് സ്‌കൂളുകളിലെ ആൺ കുട്ടികളിലും, ആർത്തവം എന്നത് സ്വാഭാവികവും ജൈവികവുമായ ഒരു പ്രക്രിയയാണെന്ന ബോധം വളരുന്നതിനും, അതു വഴി സഹ വിദ്യാർത്ഥിനികളോടുള്ള അവരുടെ സമീപനം മാറുന്നതിനും ആ രീതിയിലുള്ള വിദ്യാഭ്യാസം ലഭിക്കുന്നതിനും സഹായിക്കുമെന്നും മന്ത്രി വ്യക്തമാക്കി. വനിത വികസന കോർപറേഷന്റെ ആർത്തവ ശുചിത്വ പരിപാലന പദ്ധതി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

സാമൂഹികവും വിദ്യാഭ്യാസപരവും ആരോഗ്യപരവുമായ കാരണങ്ങളാൽ വളരെയധികം പ്രാധാന്യമുള്ള ഒരു പദ്ധതിക്കാണ് തുടക്കം കുറിക്കുന്നത്. കൗമാരപ്രായക്കാരായിട്ടുള്ള പ്രത്യേകിച്ച് 6 മുതൽ 12 വരെ ക്ലാസിൽ പഠിക്കുന്ന പെൺമക്കൾക്ക് വേണ്ടി പ്രത്യേകമായി ആവിഷ്‌ക്കരിച്ചിരിക്കുന്ന പരിപാടിയാണിത്. ഈ പ്രായത്തിലുള്ള പെൺകുട്ടികളുടെ ആരോഗ്യ സംരക്ഷണം ഉറപ്പാക്കുക എന്നുള്ളതാണ് പ്രധാനം. ഈ പദ്ധതിയിലൂടെ സാമൂഹികമായും സാമ്പത്തികമായും പിന്നോക്കം നിൽക്കുന്ന കുടുംബങ്ങളിൽ നിന്നും വരുന്ന വിദ്യാർത്ഥിനികളുടെ പഠനവേളയിലെ ആർത്തവകാലം സർക്കാരിന്റെ സംരക്ഷണയിൽ ആരോഗ്യകരവും ശുചിത്വമുള്ളതുമാക്കി മാറ്റി അവരെ ആരോഗ്യവതികളാക്കി മാറ്റുന്നു.

കൗമാര പ്രായക്കാരായ പെൺകുട്ടികൾക്ക് സൗജന്യമായി ഗുണനിലവാരമുള്ള സുരക്ഷിതമായ പാഡുകളും അനുബന്ധ ഉപകരണങ്ങളും വിദ്യാലയങ്ങളിൽ ലഭ്യമാക്കി മികച്ച ശുചിത്വ പ്രവണതകൾ പ്രോത്സാഹിപ്പിക്കുന്നു. ഈ പദ്ധതി പൂർണമായും നടപ്പിലാക്കുന്ന ഇന്ത്യയിലെ ആദ്യ സംസ്ഥാനമായിരിക്കും കേരളം. സംസ്ഥാന സർക്കാരിന്റെ ലക്ഷ്യങ്ങളിൽ ഒന്നുകൂടിയാണ് നടപ്പിലാക്കുന്നത്. പരിസ്ഥിതിക്ക് ദോഷകരമല്ലാത്ത രീതിയിൽ ആർത്തവ മാലിന്യങ്ങൾ നശിപ്പിക്കുന്നതിനുള്ള സംവിധാനങ്ങൾ ഉറപ്പാക്കുന്നു. മുതിർന്ന ടീച്ചർമാരുടെ/സ്‌കൂൾ കൗൺസിലർമാരുടെ സേവനം പ്രയോജനപ്പെടുത്തി പെൺകുട്ടികളുടെ കൗമാരസംബന്ധമായ ആരോഗ്യ പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നതിനും സംശയ നിവാരണം വരുത്തുന്നതിനും സാഹചര്യം ഒരുക്കുകയും ചെയ്യുന്നതായും മന്ത്രി വീണാ ജോർജ് വ്യക്തമാക്കി.

എം.എച്ച്.എം. തീം പ്രകാശനം പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻ കുട്ടി നിർവഹിച്ചു. ഈ പരിപാടിക്ക് വിദ്യാഭ്യാസ വകുപ്പിന്റെ എല്ലാ പിന്തുണയും നൽകുന്നതായി വി. ശിവൻകുട്ടി പറഞ്ഞു. ജൈവിക പ്രക്രിയ മാത്രമായ ആർത്തവത്തെ കുറിച്ച് നമ്മുടെ സമൂഹത്തിൽ നിലനിൽക്കുന്ന തെറ്റിദ്ധാരണകൾ മാറാൻ ഈ പരിപാടി സഹായിക്കട്ടെ. സമ്പൂർണ സാക്ഷരത അവകാശപ്പെടുന്ന കേരളത്തിൽ പോലും സ്ത്രീ അശുദ്ധയാണെന്ന് വാദിക്കുന്നവർ ഈ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും ഉണ്ടെന്ന് കണ്ടതാണ്. സ്ത്രീക്ക് പ്രകൃതി നൽകിയിയിരിക്കുന്ന സ്വാഭാവികമായ ഒരു സവിശേഷതയെ പഴയകാലത്ത് അശുദ്ധമായി കണക്കാക്കിയിരുന്നത് അവരുടെ അറിവില്ലായ്മ മൂലമായിരുന്നു. എന്നാൽ ശാസ്ത്രം അത്ഭുതകരമായ നേട്ടം ഉണ്ടാക്കിയിട്ടും ആർത്തവത്തിന്റെ പേരിൽ സ്ത്രീയെ അകറ്റി നിർത്താനാണ് ശ്രമിക്കുന്നത്. സ്വതന്ത്രമായ ജീവിതത്തിന് ആർത്തവം ഒരു തടസമല്ലെന്ന് പെൺകുട്ടികൾക്ക് ബോധ്യമുണ്ടാകണം. അതിനവരെ പ്രാപ്തമാക്കണം. പെൺകുട്ടികൾ മാത്രമല്ല ആൺകുട്ടികളും ഇത് മനസിലാക്കണം. എങ്കിൽ മാത്രമേ ലിംഗനീതി ഉറപ്പാകൂവെന്നും മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP