Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കടകളിൽ പ്രവേശിക്കാൻ വാക്‌സിനേഷൻ സർട്ടിഫിക്കറ്റോ ആർടിപിസിആർ നെഗറ്റീവ് സർട്ടിക്കറ്റോ വേണം; സർക്കാർ ഓഫിസുകളും പൊതുമേഖലാ സ്ഥാപനങ്ങളും ആഴ്ചയിൽ അഞ്ചു ദിവസം പ്രവർത്തിക്കും; ഞായറാഴ്‌ച്ച് മാത്രം സമ്പൂർണ ലോക്ക്ഡൗണ്; സ്‌കൂളും തിയറ്ററും തുറക്കില്ല: പുതിയ മാറ്റങ്ങളെ കുറിച്ച് അറിയേണ്ടതെല്ലാം

കടകളിൽ പ്രവേശിക്കാൻ വാക്‌സിനേഷൻ സർട്ടിഫിക്കറ്റോ ആർടിപിസിആർ നെഗറ്റീവ് സർട്ടിക്കറ്റോ വേണം; സർക്കാർ ഓഫിസുകളും പൊതുമേഖലാ സ്ഥാപനങ്ങളും ആഴ്ചയിൽ അഞ്ചു ദിവസം പ്രവർത്തിക്കും; ഞായറാഴ്‌ച്ച് മാത്രം സമ്പൂർണ ലോക്ക്ഡൗണ്; സ്‌കൂളും തിയറ്ററും തുറക്കില്ല: പുതിയ മാറ്റങ്ങളെ കുറിച്ച് അറിയേണ്ടതെല്ലാം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ടിപിആർ അടിസ്ഥാനത്തിലുള്ള ലോക്ക്ഡൗൺ മാനദണ്ഡങ്ങളിൽ മാറ്റൽ വരുത്താൻ സംസ്ഥാന സർക്കാർ തീരുമാനിച്ചത് വിമർശനങ്ങൾ കടുത്തതോടയാണ്. ആയിരത്തിൽ പത്തിലേറെപ്പേർ രോഗികളായ വാർഡുകളിൽ മാത്രമാകും ഇനി ട്രിപ്പിൾ ലോക്ഡൗൺ. ശനിയാഴ്ചകളിലും മൂന്നാം ഓണത്തിനും ലോക്ഡൗണില്ല. യുദ്ധകാല അടിസ്ഥാനത്തിൽ പരമാവധി പേർക്കു വാക്‌സീൻ നൽകാനും സർക്കാർ തീരുമാനിച്ചു. ഇന്നലെ ഇത് സംബന്ധിച്ച വിശദമായ ഉത്തരുകൾ പുറത്തിറങ്ങി.

കടകളിൽ പ്രവേശിക്കാൻ നിബന്ധനകൾ

സർക്കാർ ഇന്നലെ പുറത്തിറക്കിയ പുതിയ കോവിഡ് മാർഗരേഖയിൽ കടകളിൽ പ്രവേശിക്കാൻ നിബന്ധനകൾ ഏർപ്പെടുത്തിയതിൽ വിമർശനങ്ങൾ ശക്തമാണ്. മൂന്നുവിഭാഗം ആളുകൾക്കാണു കടകളിൽ പ്രവേശിക്കാൻ അനുമതി. രണ്ടാഴ്ച മുൻപ് ഒരു ഡോസ് വാക്‌സീനെങ്കിലും എടുത്തവർ, 72 മണിക്കൂറിനിടെ എടുത്ത ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉള്ളവർ, കോവിഡ് പോസിറ്റീവായി ഒരു മാസം കഴിഞ്ഞവർ. ബാങ്കുകൾ, മാർക്കറ്റുകൾ, ഓഫിസുകൾ, വ്യവസായ സ്ഥാപനങ്ങൾ, തുറസായ ടൂറിസം കേന്ദ്രങ്ങൾ എന്നിവിടങ്ങളിലും ഈ നിബന്ധന ബാധകമാണ്.

കടകളിൽ 25 ചതുരശ്രമീറ്ററിൽ ഒരാൾ എന്ന നിലയിൽ മാത്രമേ ആളുകളെ പ്രവേശിപ്പിക്കാവൂ. മുതിർന്നവർക്കൊപ്പം കുട്ടികളെ കടകളിൽ കൊണ്ടുപോകുന്നതിന് വിലക്കില്ല. സർക്കാർ ഓഫിസുകളും പൊതുമേഖലാ സ്ഥാപനങ്ങളും ആഴ്ചയിൽ അഞ്ചു ദിവസം പ്രവർത്തിക്കും. വ്യാപാര, വ്യവസായ സ്ഥാപനങ്ങളും ടൂറിസം കേന്ദ്രങ്ങളും ബാങ്കുകളും തിങ്കൾ മുതൽ ശനി വരെ പ്രവർത്തിക്കാം. ഹോട്ടലുകൾക്കും റസ്റ്ററന്റുകൾക്കും രാത്രി 9.30വരെ ഓൺലൈൻ ഡെലിവറി നടത്താം. മാളുകളിലും ഓൺലൈൻ ഡെലിവറിക്ക് അനുമതി നൽകി. റസ്റ്ററന്റുകളിൽ തുറന്ന സ്ഥലങ്ങളിലും കാറുകളിലും ഇരുന്ന് ഭക്ഷണം കഴിക്കാം. റിസോർട്ടുകൾക്കും ഹോട്ടലുകൾക്കും ബയോബബ്ൾ മാതൃകയിൽ പ്രവർത്തിക്കാം.

നിയന്ത്രണത്തിന് പുതിയ രീതിയാണ് ഇനി. ടിപിആർ അടിസ്ഥാനമാക്കിയുള്ള ലോക്ഡൗൺ സമ്പ്രദായം ഉപേക്ഷിച്ചു. പഞ്ചായത്തിലെ ജനസംഖ്യയിൽ രോഗികളുടെ അനുപാതം കണക്കാക്കി നിയന്ത്രണം. എല്ലാ ബുധനാഴ്ചയും അനുപാതം പുനർനിർണയിക്കും. വാർഡ് അടിസ്ഥാനത്തിൽ പരിശോധന നടത്തുമ്പോൾ 1000ൽ പത്തിൽ കൂടുതൽ പേർക്ക് രോഗബാധ ഉണ്ടാകുന്ന പ്രദേശങ്ങളിൽ ട്രിപ്പിൾ ലോക്ഡൗണിന് തുല്യമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും.

മത്സരപരീക്ഷകൾ, റിക്രൂട്ട്‌മെന്റ്, സ്പോർട്സ് ട്രയലുകൾ എന്നിവ നടത്താം. സർവകലാശാലാപരീക്ഷകൾക്കും അനുമതി നൽകി ഉത്തരവായി. എന്നാൽ ചില നിയന്ത്രണങ്ങൾക്ക് മാറ്റമില്ല. സ്‌കൂളുകൾ, കോളജുകൾ, ട്യൂഷൻ സെന്ററുകൾ, തിയറ്ററുകൾ എന്നിവ തുറക്കില്ല. പൊതുപരിപാടികൾക്ക് അനുമതിയില്ല. ആരാധനാലയങ്ങളിൽ വിസ്തീർണം കണക്കാക്കി ആളുകൾ പങ്കെടpക്കണം. വലിയ വിസ്തീർണമുള്ള സ്ഥലങ്ങളിൽ പരമാവധി 40പേർ. വിവാഹങ്ങൾക്കും മരണാനന്തരച്ചടങ്ങിനും 20 പേർക്ക് മാത്രം അനുമതി.

ചൊവ്വാഴ്ച മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന കോവിഡ് അവലോകന യോഗത്തിലെടുത്ത തീരുമാനങ്ങൾ ആരോഗ്യമന്ത്രി വീണാ ജോർജ് ഇന്നലെ നിയമസഭയിൽ പ്രഖ്യാപിക്കുകയാിയരുന്നു. ഇതു സംബന്ധിച്ച സർക്കാർ ഉത്തരവ് പുറത്തിറങ്ങി; ഇവ അർധരാത്രി മുതൽ പ്രാബല്യത്തിലായി. ഞായറാഴ്ചകളിൽ സമ്പൂർണ ലോക്ഡൗൺ തുടരും. എന്നാൽ സ്വാതന്ത്ര്യദിനം, മൂന്നാം ഓണം എന്നിവ കാരണം 15, 22 തീയതികളിൽ ലോക്ഡൗൺ ഉണ്ടാകില്ല.

മറ്റു നിർദേശങ്ങൾ

സ്‌കൂൾ, കോളജ്, ട്യൂഷൻ സെന്റർ, സിനിമ തിയറ്ററുകൾ എന്നിവ തുറക്കാൻ പാടില്ല. ഓൺലൈൻ പഠനത്തിനു മാത്രമായി വിദ്യാഭ്യാസ കേന്ദ്രങ്ങൾ തുറക്കാം. ഓൺലൈൻ ഡെലിവറിക്കു മാത്രമായി മാളുകൾ തുറക്കാം.

കടകൾ, ചന്തകൾ, വ്യാപാര സ്ഥാപനങ്ങൾ, ഓഫിസുകൾ, ധനകാര്യ സ്ഥാപനങ്ങൾ, ഫാക്ടറികൾ, വ്യവസായ സ്ഥാപനങ്ങൾ, തുറസ്സായ വിനോദ സഞ്ചാര കേന്ദ്രങ്ങൾ, മറ്റു സ്ഥാപനങ്ങൾ എന്നിവ ആഴ്ചയിൽ 6 ദിവസം രാവിലെ 7 മുതൽ രാത്രി 9 വരെ തുറക്കാം.

വിവാഹങ്ങൾക്കും മരണാനന്തര ചടങ്ങിനും 20 പേർക്കു മാത്രം അനുമതി.

ആരാധനാലയങ്ങളിൽ 25 ചതുരശ്ര അടിയിൽ ഒരാൾ എന്ന നിലയിൽ പരമാവധി 40 പേർ മാത്രം. വിസ്തീർണം കുറഞ്ഞ മേഖലകളിൽ എണ്ണം ആനുപാതികമായി കുറയ്ക്കണം.

ബാങ്കുകൾ 6 ദിവസം

ബാങ്കുകൾക്ക് ആഴ്ചയിൽ 6 ദിവസം (തിങ്കൾ മുതൽ ശനി വരെ) പ്രവർത്തനാനുമതി. സർക്കാർ ഓഫിസുകൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, സ്വയം ഭരണ സ്ഥാപനങ്ങൾ, കമ്മിഷനുകൾ, കമ്പനികൾ എന്നിവ തിങ്കൾ മുതൽ വെള്ളി വരെ ആഴ്ചയിൽ 5 ദിവസം പ്രവർത്തിക്കാം.

സഭയിൽ 'അഭികാമ്യം'; ഉത്തരവിൽ 'കർശനം, ആശയക്കുഴപ്പം

കടകളിലും മറ്റു സ്ഥാപനങ്ങളിലും പോകാൻ വാക്‌സീൻ രേഖ, ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ്, കോവിഡ് മുക്തി രേഖ ഇവയിലൊന്ന് വേണമെന്ന നിബന്ധന 'അഭികാമ്യമാണ്' എന്നാണു നിയമസഭയിൽ മന്ത്രി പറഞ്ഞത്. എന്നാൽ പിന്നീടു ചീഫ് സെക്രട്ടറിയുടെ ഉത്തരവ് ഇറങ്ങിയപ്പോൾ 'അഭികാമ്യം' എന്നതു കർശന നിബന്ധനയായി മാറി. അതേസമയം ഇക്കാര്യത്തിൽ ആശയക്കുഴപ്പങ്ങൾ നിലനില്ക്കുന്നുണ്ട്.

ഹോട്ടൽ താമസത്തിന് 'ബയോ ബബ്ൾ' മാതൃക

പുതിയ കോവിഡ് വ്യവസ്ഥകൾ പ്രകാരം ഹോട്ടലുകളിലും റിസോർട്ടുകളിലും 'ബയോ ബബ്ൾ' മാതൃകയിൽ താമസസൗകര്യം അനുവദിക്കാം. രോഗമില്ലെന്ന് ഉറപ്പുവരുത്തിയ ശേഷം കൂടിച്ചേരൽ അനുവദിക്കുന്ന രീതിയാണിത്. ഒരു ഡോസ് കോവിഡ് വാക്‌സീനെങ്കിലും എടുക്കുകയും ആർടിപിസിആർ പരിശോധനയിൽ നെഗറ്റീവ് ആകുകയും ചെയ്തവരെ മാത്രമേ പ്രവേശിപ്പിക്കാവൂ. പുറത്തുനിന്ന് മറ്റാർക്കും പ്രവേശനമില്ല. കായിക മത്സരങ്ങളും മറ്റും സംഘടിപ്പിക്കുന്നതും ബയോ ബബ്ൾ രീതിയിലാണ്.

കടകളിൽ 25 ചതുരശ്ര അടിയിൽ ഒരാൾ എന്ന നിലയിൽ മാത്രമേ ആളുകളെ പ്രവേശിപ്പിക്കൂ. കുട്ടികളെയും കടകളിൽ കൊണ്ടുപോകാം. ജീവനക്കാരുടെ കോവിഡ് വാക്‌സിനേഷൻ നിലയും ഒരേ സമയം പ്രവേശിപ്പിക്കാവുന്ന ഉപഭോക്താക്കളുടെ എണ്ണവും പ്രദർശിപ്പിക്കണം. കടയ്ക്കുള്ളിലും പുറത്തും തിരക്ക് ഒഴിവാക്കുന്നതിന്റെ ഉത്തരവാദിത്തം കടയുടമയ്ക്കാണ്. അധികൃതർ പരിശോധന നടത്തും. കടയ്ക്കുള്ളിലും പുറത്തും ആൾക്കൂട്ടം ഒഴിവാക്കാൻ പൊലീസ്തദ്ദേശ വകുപ്പുകൾ വ്യാപാര സംഘടനകളുടെ യോഗം വിളിക്കണം. ഇതിനായി കടകൾ അവശ്യ ക്രമീകരണങ്ങൾ ഏർപ്പെടുത്തണം. ഹോം ഡെലിവറി / ഓൺലൈൻ ഡെലിവറി പ്രോത്സാഹിപ്പിക്കണം.

കണ്ടെയ്ന്മെന്റ് സോണുകളിൽ നിന്നു പുറത്തേക്കും തിരിച്ചുമുള്ള യാത്ര അടിയന്തര സന്ദർഭങ്ങളിലൊഴികെ അനുവദിക്കില്ല. ജില്ലാ ദുരന്ത നിവാരണ അഥോറിറ്റികളാകും കണ്ടെയ്ന്മെന്റ് സോണുകൾ പ്രഖ്യാപിക്കുക. നിയന്ത്രണങ്ങൾ കർശനമായി നടപ്പാക്കാൻ കലക്ടർമാർ സെക്ടറൽ മജിസ്‌ട്രേട്ടുമാരെ നിയോഗിക്കണം. സമ്പർക്ക പട്ടികയിലുള്ളവരെ കണ്ടെത്താനും നിരീക്ഷിക്കാനും (ഹോം ക്വാറന്റീൻ ഉൾപ്പെടെ) വാർഡ് തലത്തിൽ റാപ്പിഡ് റെസ്‌പോൺസ് ടീമുകളെ നിയോഗിക്കും.

ബാങ്കുകളിൽ ഇന്നുമുതൽ പുതിയ വ്യവസ്ഥ

ഇന്നു മുതൽ ഒരു ഡോസ് വാക്‌സീനെങ്കിലും എടുത്തവർക്കോ, 72 മണിക്കൂറിനിടെ എടുത്ത ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉള്ളവർക്കോ ഒരു മാസത്തെ ഇടവേളയിൽ കോവിഡ് വന്നുപോയവർക്കോ മാത്രമേ ബാങ്കുകളിൽ പ്രവേശനമുള്ളൂ. നിർദേശങ്ങൾ സംസ്ഥാനതല ബാങ്കേഴ്സ് സമിതി പുറത്തിറക്കി. ജീവനക്കാരുടെ വാക്‌സിനേഷൻ വിവരങ്ങളും ഒരേസമയം പ്രവേശിക്കാവുന്നവരുടെ എണ്ണവും പ്രദർശിപ്പിക്കണം.

കടകളിലെ പുതിയ നിബന്ധന ശക്തമായ എതിർപ്പ് മറികടന്ന്

കടകളിലും മറ്റും പോകാൻ വാക്‌സീൻ രേഖയോ, ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റോ കോവിഡ് മുക്തരെന്ന രേഖയോ വേണമെന്ന പുതിയ നിബന്ധന ശക്തമായ എതിർപ്പു മറികടന്നാണു സർക്കാർ ഏർപ്പെടുത്തിയിരിക്കുന്നത്. വിദഗ്ധരുമായുള്ള കൂടിക്കാഴ്ചകളിലും കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന അവലോകന യോഗത്തിലും ഈ നിബന്ധന ശരിയല്ലെന്നു പലരും ചൂണ്ടിക്കാട്ടിയിരുന്നു. നിബന്ധന ഏർപ്പെടുത്താമെന്നും കർശനമായി നടപ്പാക്കേണ്ടതുണ്ടോ എന്ന കാര്യം ആലോചിക്കാമെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ നിലപാട്.

നിബന്ധനകൾ വേണമെന്നു പറഞ്ഞത് മുതിർന്ന സർക്കാർ ഉദ്യോഗസ്ഥർ തന്നെയാണ്. എന്നാൽ, വിദഗ്ധ സമിതി ഉൾപ്പെടെ ഇതിനെ എതിർത്തു. ഇമ്യൂൺ പാസ്‌പോർട്ട് പോലെയുള്ള സംവിധാനങ്ങൾ വിദേശ രാജ്യങ്ങളിൽ വലിയ വിവാദമായെന്നും നിയമപരമായും ധാർമികമായും ഇതു ശരിയല്ലെന്നും അവർ വാദിച്ചു. വാക്‌സീൻ ലഭിക്കാത്തതു ജനങ്ങളുടെ കുറ്റമല്ല; കുത്തിവയ്പ് എടുത്തവർ മാത്രം പുറത്തിറങ്ങിയാൽ മതിയെന്നു പറയുന്നത് അവകാശലംഘനമാണ്.

വാക്‌സീൻ ലഭിച്ചവരിൽ ഭൂരിഭാഗവും പ്രായമായവരും മറ്റു രോഗങ്ങളുള്ളവരുമാണെന്നിരിക്കെ അവരെ നിർബന്ധപൂർവം പുറത്തിറക്കുന്നതിലൂടെ വീണ്ടും കോവിഡ് ബാധിക്കാനുള്ള (ബ്രേക് ത്രൂ ഇൻഫക്ഷൻ) സാധ്യതയുണ്ടെന്നും ഇതു മരണകാരണമാകാമെന്നും വിദഗ്ദ്ധർ സർക്കാരിനെ ധരിപ്പിച്ചിരുന്നു. അവലോകന യോഗത്തിൽ ചില ഉദ്യോഗസ്ഥരും ഇക്കാര്യം ചൂണ്ടിക്കാട്ടി.

ജനസംഖ്യാനുപാതിക രോഗനിരക്ക് (ഐപിആർ) 10ൽ കൂടിയാൽ ട്രിപ്പിൾ ലോക്ഡൗൺ ഏർപ്പെടുത്തുമെന്നാണു മന്ത്രി പറഞ്ഞതെങ്കിലും ഉത്തരവിൽ കർശന ലോക്ഡൗൺ എന്നാണു പറയുന്നത്. കോവിഡ് തീവ്രവ്യാപന മേഖലകളെ മൈക്രോ കണ്ടെയ്ന്മെന്റ് സോണുകളാക്കി മാറ്റുന്ന കാര്യം അവലോകന യോഗം അംഗീകരിച്ചെങ്കിലും ഉത്തരവിൽ പരാമർശിച്ചിട്ടില്ല.

വീക്ലി ഇൻഫെക്ഷൻ പോപുലേഷൻ റേഷ്യോ എന്ന പുതിയ രീതിയാണ് ഇനി കോവിഡ് നിയ്ന്ത്രണങ്ങൾക്കായി പിന്തുടരുക. ആയിരം പേരെ പരിശോധിക്കുമ്പോൾ പത്തിൽ കൂടുതൽ പേർ രോഗികളായാൽ അവിടെ ട്രിപ്പിൾ ലോക്ഡൗൺ പ്രഖ്യാപിക്കും. നഗരസഭകളിലും കോർപറേഷനുകളിലും വാർഡ്, ഗ്രാമങ്ങളിൽ പഞ്ചായത്തുകൾ എന്നിവ അടിസ്ഥാനമാക്കിയാവും പരിശോധനകൾ.

ഒരാഴ്ചയിലെ കണക്കുകൾ പരിശോധിച്ചാവും നിയന്ത്രണം വേണോ എന്നു തീരുമാനിക്കുക. മൈക്രോ കണ്ടെയ്‌നന്മെന്റ് സോണുകളിലാവും നിയന്ത്രണം കൊണ്ടുവരുന്നത്. ജീവനോപാധികൾ എക്കാലവും അടച്ചിടാനാകില്ല, ആത്മഹത്യകൾ കൂടുന്നു, ടിപിആർ അടിസ്ഥാനത്തിൽ തദ്ദേശ സ്ഥാപനങ്ങളെ രോഗവ്യാപനമേഖലകളായി പൂട്ടിയിടുന്നത് അശാസ്ത്രീയമാണ് എന്നീ വിമർശനങ്ങളാണു സർക്കാരിനെതിരെ ശക്തമായി ഉയർന്നത്.

പ്രതിപക്ഷത്തിനൊപ്പം വ്യാപാരി വ്യവസായികളും ഡോക്ടർമാരുടെ സംഘടനകളും ചേർന്നതോടെ സർക്കാരിന് മുകളിൽ സമ്മർദം ഏറി. ഓണക്കാലം മുന്നിൽകണ്ടുകൂടിയാണു തീരുമാനം. വാക്‌സിനേഷൻ വ്യാപിപ്പിച്ചു സാമൂഹിക പ്രതിരോധം തീർത്ത് കോവിഡിനെ നിയന്ത്രിക്കാനാകുമെന്നും സർക്കാർ കരുതുന്നു.

അതേസമയം ആഴ്ചയിൽ 6 ദിവസം കടകൾ തുറക്കാൻ സർക്കാർ അനുമതി നൽകിയതിനാൽ സെക്രട്ടേറിയറ്റ് പടിക്കലേത് ഉൾപ്പെടെ എല്ലാ സമര പരിപാടികളും നിർത്തിവച്ചതായി കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ടി.നസിറുദ്ദീൻ അറിയിച്ചു. കടകൾ നഷ്ടമാകുന്ന വ്യാപാരികൾക്ക് അർഹമായ നഷ്ടപരിഹാരം നൽകുന്ന കാര്യത്തിൽ ആലോചിച്ച് തീരുമാനം എടുക്കാമെന്ന് അറിയിച്ചിട്ടു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP