Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മുടിമുറിച്ച് സമരം ചെയ്ത് ഉദ്യോഗാർത്ഥികൾ; അഡ്‌മിനിസ്‌ട്രേറ്റീവ് വിധിയെ തടയാൻ പി എസ് സി ഹൈക്കോടതിയിൽ; കാലാവധി നീട്ടില്ലെന്ന് മുഖ്യമന്ത്രി നിയമസഭയിലും; ഇത് പി എസ് സിയെ പാർട്ടി സർവ്വീസ് കമ്മീഷൻ ആക്കരുതെന്ന് ഷാഫി പറമ്പിലും; ഈ കണ്ണീർ സർക്കാർ കണ്ടില്ലെന്ന് നടിക്കുമ്പോൾ

മുടിമുറിച്ച് സമരം ചെയ്ത് ഉദ്യോഗാർത്ഥികൾ; അഡ്‌മിനിസ്‌ട്രേറ്റീവ് വിധിയെ തടയാൻ പി എസ് സി ഹൈക്കോടതിയിൽ; കാലാവധി നീട്ടില്ലെന്ന് മുഖ്യമന്ത്രി നിയമസഭയിലും; ഇത് പി എസ് സിയെ പാർട്ടി സർവ്വീസ് കമ്മീഷൻ ആക്കരുതെന്ന് ഷാഫി പറമ്പിലും; ഈ കണ്ണീർ സർക്കാർ കണ്ടില്ലെന്ന് നടിക്കുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: പി എസ് സി റാങ്ക് ലിസ്റ്റിന്റെ കാലാവധി നീട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ അറിയിച്ചു. സാധാരണ റാങ്ക് ലിസ്റ്റ് കാലാവധി ഒരു വർഷമാണ്. പുതിയ പട്ടിക വന്നില്ലെങ്കിൽ മൂന്ന് വർഷമെന്നാണ് കണക്ക്. മറ്റന്നാൾ കാലാവധി അവസാനിക്കുന്ന ലിസ്റ്റുകളുടെ കാലാവധി മൂന്ന് വർഷം കഴിഞ്ഞതാണെന്നും മുഖ്യമന്ത്രി പറഞ്ഞു. അതിനിടെ അഡ്‌മിനിസ്‌ട്രേറ്റീവ് വിധിക്കെതിരെ പി എസ് എസി ഹൈക്കോടതിയെ സമീപിച്ചു. ഇതോടെ ഉദ്യോഗാർത്ഥികളുടെ നിരാശയും കൂട്ടി.

റാങ്ക് ലിസ്റ്റ് നീട്ടാത്തതിൽ പ്രതിഷേധിച്ച് സെക്രട്ടറിയേറ്റിന് മുന്നിൽ വനിതാ സിപിഒ ഉദ്യോഗാർത്ഥികളുടെ മുടി മുറിക്കൽ സമരം നടക്കുകയും ചെയ്തു. കോവിഡ്, പ്രളയ കാലഘട്ടത്തിൽ ഒഴിവുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നും അത് കണക്കിലെടുത്ത് റാങ്ക് ലിസ്റ്റ് കാലാവധി നീട്ടണമെന്നമാണ് വനിതാ സിപിഒ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട ഉദ്യോഗാർത്ഥികളുടെ ആവശ്യം. ഓഗസ്റ്റ് 4 നാണ് റാങ്ക് ലിസ്റ്റിന്റെ കാലാവധി അവസാനിക്കുന്നത്. വനിതകളോട് സർക്കാർ വിവേചനം കാണിക്കുകയാണെന്ന് സർക്കാർ ചർച്ചക്ക് പോലും തയ്യാറാകുന്നില്ലെന്നും പ്രതിഷേക്കാർ ആരോപിച്ചു.

നിയമസഭയിൽ ഇന്ന് പി എസ് സി വിഷയത്തിലായിരുന്നു അടിയന്ത്ര പ്രമേയ ചർച്ചയ്ക്ക് പ്രതിപക്ഷം നോട്ടീസ് നൽകിയത്. ഈ ചർച്ചയിലാണ് ഉദ്യോഗാർത്ഥികൾക്കെതിരെ മുഖ്യമന്ത്രി നിലപാട് എടുത്തത്. ലഭ്യമായ എല്ലാ ഒഴിവും നികത്തണം എന്നതാണ് സർക്കാർ നയം. ഓഗസ്റ്റ് 4 ന് അവസാനിക്കുന്ന എല്ലാ പട്ടികയും മൂന്ന് വർഷം പിന്നിട്ടുന്നവയാണ്. പട്ടികയുടെ കാലാവധി മൂന്ന് വർഷം കഴിഞ്ഞാൽ നീട്ടുന്നത് പരിമിതി ഉണ്ട്. അതിന് അസാധാരണ സാഹചര്യം വേണം. ഒന്നുകിൽ നിയമന നിരോധനം വേണം. അല്ലെങ്കിൽ ഒഴിവുകൾ റിപ്പോർട്ട് ചെയ്യാതിരിക്കണം. ഇവ രണ്ടും ഇപ്പോൾ ഇല്ല. മാറ്റിവച്ച പി എസ് സി പരിക്ഷകളും അഭിമുഖങ്ങളും രോഗ തീവ്രത കുറഞ്ഞാൽ നടത്തും. ഇക്കാര്യങ്ങളൊന്നും സഭ നിർത്തി വച്ച് ചർച്ച ചെയ്യണ്ടതില്ലെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.

പി എസ് സിയെ കരുവന്നൂർ സഹകരണബാങ്കിന്റെ നിലവാരത്തിലേക്ക് താഴ്‌ത്തരുതെന്നും അതിനെ പാർട്ടി സർവ്വീസ് കമ്മീഷനാക്കരുതെന്നും ഷാഫി പറമ്പിൽ എംഎൽഎ അഭിപ്രായപ്പെട്ടു. അഡ്‌മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ വിധിക്കെതിരെ എന്തിനാണ് പി എസ് സി അപ്പീൽ പോയത്. അതിന് എന്തിനാണ് സർക്കാർ പിന്തുണ നൽകുന്നത്. സർക്കാർ ഉദ്യോഗാർത്ഥികളോട് പ്രതികാര നടപടി എടുക്കുകയാണ്. സർക്കാരിന് പിടിവാശിയാണെന്നും ഷാഫി ആരോപിച്ചു.

കോപ്പിയടിച്ച് പാർട്ടിക്കാരെ റാങ്ക് ലിസ്റ്റിൽ കയറ്റിയത് തങ്ങളല്ല എന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശൻ സഭയിൽ പറഞ്ഞു. പിൻവാതിൽ വഴി ബന്ധുക്കളെ നിയമിച്ചത് തങ്ങൾ അല്ല. പെരുമാറ്റചട്ടവും ലോക്ഡൗണും മൂലം കാലാവധി നീട്ടിയതിന്റെ ഗുണം ഉദ്യോഗാർത്ഥികൾക്ക് കിട്ടിയില്ല. സമരക്കാർക്ക് നൽകിയ ഉറപ്പ് സർക്കാർ പാലിച്ചില്ല. കോവിഡ് കാലത്ത് സഹാനുഭൂതി കിട്ടണം. തെരഞ്ഞെടുപ്പിന് മുമ്പ് സമരം ചെയ്തവരോട് പ്രതികാര ബുദ്ധി കാണിക്കരുത്. സമരം ചെയ്യന്നവരെ മക്കൾ ആയി കാണണമെന്നും വി ഡി സതീശൻ പറഞ്ഞു. തുടർന്ന് പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചു.

ഷാഫി പറമ്പിലിന്റെ അടിയന്തര പ്രമേയത്തിന് മുഖ്യമന്ത്രിയുടെ മറുപടി...

പി.എസ്.സി റാങ്ക് ലിസ്റ്റുകളുടെ കാലാവധിക്കുള്ളിൽ ലഭ്യമാകുന്ന മുഴുവൻ ഒഴിവുകളിലും നിയമനം നടത്തുകയെന്നതാണ് സർക്കാരിന്റെ പ്രഖ്യാപിതനയം. ഇതിനാവശ്യമായ സത്വര നടപടികൾ സർക്കാരും നിയമനാധികാരികളും പബ്ലിക് സർവ്വീസ് കമ്മീഷനും സ്വീകരിക്കുന്നുണ്ട്.

റിക്രൂട്ട്മെന്റ്, പിഎസ്‌സി പരീക്ഷ നടത്തിപ്പ്, റാങ്ക്ലിസ്റ്റ് തയ്യാറാക്കൽ, റാങ്ക്ലിസ്റ്റുകളുടെ കാലാവധി, ഉദ്യോഗാർത്ഥികളെ ശുപാർശ ചെയ്യൽ തുടങ്ങിയവ പി.എസ്.സി.യുടെ ഭരണഘടനാദത്തമായ അധികാര പരിധിയിലാണ്. ഇക്കാര്യങ്ങൾ കേരള പബ്ലിക് സർവീസ് കമ്മീഷൻ റൂൾസ് ഓഫ് പ്രൊസിജ്യുറിലാണ് വ്യവസ്ഥ ചെയ്യുന്നത്. ഇതിൽ ചട്ടം 13 ആണ് പി.എസ്.സി. റാങ്ക്ലിസ്റ്റുകളുടെ കാലാവധി പരാമർശിക്കുന്നത്.
സാധാരണ ഗതിയിൽ ഒരു പി.എസ്.സി. റാങ്ക്ലിസ്റ്റിന്റെ കാലാവധി ഒരു വർഷമാണ്. ഒരു വർഷത്തിനിടയിൽ പുതിയ റാങ്ക് ലിസ്റ്റ് നിലവിൽ വന്നിട്ടില്ലെങ്കിൽ പുതിയ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നതുവരെയോ, മൂന്നു വർഷമോ ഏതാണോ ആദ്യം അതുവരെ റാങ്ക്ലിസ്റ്റിന് കാലാവധിയുണ്ടാവും. ഈ വ്യവസ്ഥ യൂണിഫോമ്ഡ് ഫോർസിന് ബാധകമല്ല. ഓഗസ്റ്റ് 4 ന് അവസാനിക്കുന്ന എല്ലാ റാങ്കുലിസ്റ്റുകളും മൂന്നു വർഷത്തെ കാലാവധി കഴിഞ്ഞവയാണ്.

കോവിഡ് വ്യാപനത്തെ തുടർന്ന് യഥാസമയം മത്സര പരീക്ഷകൾ നടത്താൻ പി.എസ്.സി.ക്ക് കഴിയാത്ത സാഹചര്യമുണ്ടായി. എന്നാൽ ഒഴിവുകൾ റിപ്പോർട്ട് ചെയ്യുന്നതിനെയും നിയമന ശിപാർശ നൽകുന്നതിനെയും ഇത് ബാധിക്കുന്നില്ല. കോവിഡ് സാഹചര്യത്തിൽ ഒഴിവുകൾ ഉണ്ടാകുന്ന കാര്യത്തിലോ, ഒഴിവുകൾ പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്യുന്ന കാര്യത്തിലോ ഒരു തടസ്സവും ഉണ്ടായിട്ടില്ല. മാത്രവുമല്ല, ഒഴിവുകൾ പി.എസ്.സി.ക്ക് റിപ്പോർട്ട് ചെയ്യാൻ സർക്കാർ എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ട്. 05.02.2021നും 03.08.2021-നുമിടയിൽ കാലാവധി പൂർത്തിയാകുന്ന വിവിധ റാങ്ക് ലിസ്റ്റുകളുടെ കാലാവധി 04.08.2021 വരെ ദീർഘിപ്പിച്ച് നൽകിയിട്ടുമുണ്ട്.

ചട്ടം 13 പ്രകാരം റാങ്ക്ലിസ്റ്റുകളുടെ കാലാവധി മൂന്നു വർഷത്തിലധികം നീട്ടുന്നതിന് ചില നിബന്ധനകളുണ്ട്:
1) നിയമനനിരോധനം നിലവിലുണ്ടായിരിക്കുക.
2) ഒഴിവുകൾ റിപ്പോർട്ട് ചെയ്യുന്നതിന് നിയമനാധികാരികൾക്ക് നിയന്ത്രണമോ കാലതാമസമോ തടസ്സമോ ഉണ്ടായിരുന്ന അസാധാരണ സാഹചര്യം.

ഇത്തരം സാഹചര്യങ്ങളിൽ മാത്രമാണ് റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടാൻ സർക്കാർ പി.എസ്.സി.യോട് ശുപാർശ ചെയ്യാറുള്ളത്. കഴിഞ്ഞ എൽ.ഡി.എഫ്. സർക്കാരിന്റെ കാലത്തോ ഈ സർക്കാരിന്റെ കാലത്തോ പി.എസ്.സിക്ക് ഒഴിവുകൾ റിപ്പോർട്ട് ചെയ്യുന്നതിന് ഒരു നിയന്ത്രണവും ഏർപ്പെടുത്തിയിരുന്നില്ല. ഒഴിവുകൾ റിപ്പോർട്ട് ചെയ്യാതിരിക്കുന്ന നിയമനാധികാരികൾക്കെതിരെ നടപടി സ്വീകരിക്കുമെന്നാണ് സർക്കാർ എടുത്ത നിലപാട്. അതിനാൽ റാങ്ക് ലിസ്റ്റുകൾ വീണ്ടും നീട്ടാനുള്ള സാഹചര്യം ഇപ്പോൾ നിലവിലില്ല.

റാങ്ക് ലിസ്റ്റുകളുടെ കാലാവധി ഓഗസ്റ്റ് 4-ന് അവസാനിക്കുന്നത് കണക്കിലെടുത്ത് അതുവരെയുള്ള മുഴവൻ ഒഴിവുകളും നിയമനാധികാരികൾ പി.എസ്.സി.ക്ക് റിപ്പോർട്ട് ചെയ്യുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും ഇതിനായി സെക്രട്ടറിമാരുടെ യോഗം വിളിച്ച് ചുമതലപ്പെടുത്തണമെന്നും മന്ത്രിമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ഒഴിവുകൾ റിപ്പോർട്ടുചെയ്യുന്നതിൽ വീഴ്ചവരുത്തുന്ന വകുപ്പു മേധാവികൾക്കും നിയമനാധികാരികൾക്കും എതിരെ കർശന നടപടി സ്വീകരിക്കും.

സീനിയോറിറ്റി തർക്കം, പ്രൊമോഷന് യോഗ്യരായവരുടെ അഭാവം, കോടതി കേസുകൾ എന്നിവ മൂലം റെഗുലർ പ്രൊമോഷനുകൾ തടസ്സപ്പെട്ട് എൻട്രി കേഡറിൽ ഒഴിവുകൾ പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്യാൻ കഴിയാത്ത കേസുകൾ കണ്ടെത്തി ചീഫ് സെക്രട്ടറി അദ്ധ്യക്ഷനായ സമിതിക്ക് റിപ്പോർട്ട് ചെയ്യാൻ വകുപ്പധ്യക്ഷന്മാർക്ക് നിർദ്ദേശം നൽകുകയുണ്ടായി. ഇതിന്റെ അടിസ്ഥാനത്തിൽ സീനിയോറിറ്റി തർക്കം നിലനിൽക്കുന്ന കേസുകളിൽ റെഗുലർ പ്രൊമോഷൻ സ്റ്റേ ചെയ്തുകൊണ്ട് കോടതി/ട്രിബ്യൂണലിൽ നിന്നും ഇടക്കാല ഉത്തരവുകൾ നൽകിയിട്ടുള്ള കേസുകളിൽ താൽക്കാലിക പ്രൊമോഷൻ നടത്തി അതിന്റെ ഫലമായി വരുന്ന ഒഴിവുകൾ പി.എസ്.സി.ക്ക് റിപ്പോർട്ട് ചെയ്യാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. ഒരു തസ്തികയിൽ പ്രൊമോഷൻ അനുവദിക്കുന്നതിന് ഒഴിവുകൾ നിലനിൽക്കുകയും എന്നാൽ പ്രൊമോഷൻ നൽകുന്നതിന് അർഹത/ യോഗ്യതയുള്ളവരുടെ അഭാവം നിലനിൽക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ പ്രസ്തുത തസ്തികകൾ എൻട്രി കേഡറിലേക്ക് താൽക്കാലികമായി തരംതാഴ്‌ത്തി, ആ ഒഴിവുകളും പി.എസ്.സി.ക്ക് റിപ്പോർട്ട് ചെയ്യാനും നിർദ്ദേശം നൽകിയിട്ടുണ്ട്.

എല്ലാ ഒഴിവുകളും കൃത്യതയോടെ യഥാസമയം റിപ്പോർട്ട് ചെയ്യുന്നതിന് ഓൺലൈൻ സംവിധാനം ഇതിനകം ഏർപ്പെടുത്തിയിട്ടുണ്ട്. ഒഴിവുകൾ റിപ്പോർട്ട് ചെയ്യുന്നതിന്റെ കൃത്യത പരിശോധിക്കുന്നതിനായി അഡ്‌മിനിസ്ട്രേറ്റീവ് വിജിലൻസ് വിവിധ ഓഫീസുകളിൽ പരിശോധന നടത്തുന്നുണ്ട്. ഇതിനു പുറമേ, ഒഴിവുകൾ കൃത്യമായി റിപ്പോർട്ട് ചെയ്യുന്നുവെന്ന് ഉറപ്പുവരുത്തുന്നതിനായി ചീഫ് സെക്രട്ടറിയുടെ മേൽനോട്ട ചുമതലയിൽ ധനകാര്യവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി, ഉദ്യോഗസ്ഥ ഭരണപരിഷ്‌കാര വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി എന്നിവരുൾപ്പെട്ട സമിതി 13.02.2021-ൽ രൂപീകരിച്ചിരുന്നു.

നിയമനങ്ങൾ പരമാവധി പി.എസ്.സി മുഖേന നടത്തണമെന്നതാണ് സർക്കാരിന്റെ നയം. കോവിഡ് വ്യാപനം കാരണം മാറ്റിവച്ചിട്ടുള്ള പി.എസ്.സി പരീക്ഷകളും ഇന്റർവ്യൂകളും കോവിഡ് വ്യാപനത്തിന്റെ തീവ്രത കുറഞ്ഞാലുടനെ പുനരാരംഭിക്കാൻ പി.എസ്.സി നടപടി സ്വീകരിക്കുന്നതാണ്.

നിലവിലുള്ള ഒഴിവുകൾ റിപ്പോർട്ട് ചെയ്യാതിരിക്കുകയും റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടി നൽകുകയും ചെയ്യുക എന്നുള്ളത് സർക്കാരിന്റെ നയമല്ല. റാങ്ക് ലിസ്റ്റുകളിൽ നിന്നും മുഴുവൻ ഒഴിവുകളിലും നിയമനം നടത്താൻ നടപടികൾ സ്വീകരിച്ചിട്ടുള്ളതിനാൽ അവയുടെ കാലാവധി നീട്ടേണ്ട സാഹചര്യം നിലവിലില്ല. റാങ്ക് ലിസ്റ്റുകളുടെ കാലാവധി അവസാനിക്കുന്നതിനുമുമ്പ് ഉണ്ടാകുന്ന എല്ലാ ഒഴിവുകളും പി.എസ്.സി.ക്ക് റിപ്പോർട്ട് ചെയ്യാൻ സർക്കാർ എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ട്.

അനീതിയെന്ന് സമരക്കാർ

കോവിഡ്, പ്രളയ കാലഘട്ടത്തിൽ ഒഴിവുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നും അത് കണക്കിലെടുത്ത് റാങ്ക് ലിസ്റ്റ് കാലാവധി നീട്ടണമെന്നമാണ് വനിതാ സിപിഒ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട ഉദ്യോഗാർത്ഥികളുടെ ആവശ്യം. ഓഗസ്റ്റ് 4 നാണ് റാങ്ക് ലിസ്റ്റിന്റെ കാലാവധി അവസാനിക്കുന്നത്. വനിതകളോട് സർക്കാർ വിവേചനം കാണിക്കുകയാണെന്ന് സർക്കാർ ചർച്ചക്ക് പോലും തയ്യാറാകുന്നില്ലെന്നും പ്രതിഷേക്കാർ ആരോപിച്ചു.

മറ്റന്നാൾ കാലാവധി അവസാനിക്കുന്ന ലിസ്റ്റുകളുടെ കാലാവധി മൂന്ന് വർഷം കഴിഞ്ഞതാണെന്നും മുഖ്യമന്ത്രി സഭയിൽ പറഞ്ഞു. മുഖ്യമന്ത്രി സഭയിൽ സർക്കാർ നിലപാട് വ്യക്തമാക്കിയതിന് പിന്നാലെയായിരുന്നു ഉദ്യോഗാർത്ഥികളുടെ മുടിമുറിക്കൽ സമരം. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP