Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

വഴിക്കുരുക്കുകൊണ്ട് ഏറെനാൾ യാത്രക്കാരെ പൊറുതിമുട്ടിച്ച കുതിരാന്മല ഇനി പഴങ്കഥ; കുതിരാൻ പിന്നിടാൻ ഇനി വേണ്ടത് ഒരു മിനിറ്റിൽ താഴെ സമയം; ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ തുരങ്കപാതകളിലൊന്ന് ഇനി കേരളത്തിന് സ്വന്തം; കുതിരാനിന്റെ നാൾ വഴികളിലുടെ

വഴിക്കുരുക്കുകൊണ്ട് ഏറെനാൾ യാത്രക്കാരെ പൊറുതിമുട്ടിച്ച കുതിരാന്മല ഇനി പഴങ്കഥ; കുതിരാൻ പിന്നിടാൻ ഇനി വേണ്ടത് ഒരു മിനിറ്റിൽ താഴെ സമയം; ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ തുരങ്കപാതകളിലൊന്ന് ഇനി കേരളത്തിന് സ്വന്തം; കുതിരാനിന്റെ നാൾ വഴികളിലുടെ

മറുനാടൻ മലയാളി ബ്യൂറോ

തൃശ്ശൂർ: ഗതാഗതക്കുരുക്കുകൊണ്ട് ഏറെനാൾ യാത്രക്കാരെ വലച്ച കുതിരാന്മലയുടെ ഉള്ളിലൂടെ ഇനി വാഹനങ്ങൾക്ക് സുഖയാത്ര.ഏറെക്കാലം നീണ്ട കാത്തിരിപ്പിനൊടുവിൽ കുതിരാൻ തുരങ്കം തുറന്നതോടെ തൃശ്ശൂർ-പാലക്കാട് റോഡിലെ വലിയ ഗതാഗതക്കുരുക്കിനാണ് വിരാമമാകുന്നത്.964 മീറ്ററാണു തുരങ്കത്തിന്റെ ദൈർഘ്യം. മണിക്കൂറിൽ 60 കിലോമീറ്റർ വേഗത്തിൽ സഞ്ചരിച്ചാൽ ഒരു മിനിറ്റിൽ താഴെ സമയം കൊണ്ടു തുരങ്കം പിന്നിടാം. ഗതാഗതക്കുരുക്കിൽ വാഹനങ്ങളെ മണിക്കൂറുകൾ ചുറ്റിച്ച അതേ സ്ഥലമാണു തുരങ്കത്തിന്റെ വരവോടെ ഒരു മിനിറ്റിൽ താഴെ സമയം കൊണ്ടു പിന്നിടാവുന്നതായത്.

ഇതിനുപുറമെ കുതിരാനിന്റെ വരവോടെ ദക്ഷിണേന്ത്യയിലെത്തന്നെ ഏറ്റവും വലിയ തുരങ്കപാതകളിലൊന്നാണ് കേരളത്തിന് സ്വന്തമാകുന്നത്.സംസ്ഥാനത്തെ ആദ്യത്തെ തുരങ്കപാതയ്ക്ക് പ്രത്യേകതകൾ ഏറെയാണ്. കേരളീയ മാതൃകയിലാണ് തുരങ്കത്തിന്റെ കവാടം. തുരങ്കത്തിനകത്തെ പൊടിപടലങ്ങൾ ഒഴിവാക്കാൻ പത്തോളം ബ്ലോവറുകൾ സ്ഥാപിച്ചിട്ടുണ്ട്. ഇവ അകത്തുള്ള പൊടിപടലങ്ങൾ തുരങ്കത്തിന് പുറത്തേക്ക് തള്ളിവിടും. വെളിച്ചക്കുറവ് പരിഹരിക്കാൻ 1200 ഓളം എൽഇഡി ലൈറ്റുകളും സജ്ജമാക്കിയിട്ടുണ്ട്.അഞ്ചിടത്ത് വയർലെസ് ഫോൺ, തീയണയ്ക്കാൻ പത്തിടത്ത് സ്ഥിരം സംവിധാനം, രാപകൽ കൺട്രോൾ റൂം എന്നിങ്ങനെ നീളുന്നു തുരങ്കപാതയുടെ പ്രത്യേകത.

തുരങ്കത്തിനുള്ളിലേക്ക് പ്രവേശിച്ചാൽ മൊബൈലിന് റെയ്ഞ്ച് ലഭിക്കില്ലെന്ന പ്രശ്നങ്ങൾക്ക് പരിഹാരമായി ആറോളം ഇടങ്ങളിൽ എമൻജൻസി ലാൻഡ് ഫോൺ സംവിധാനവുമുണ്ട്. വിവിധ സുരക്ഷാ ആവശ്യങ്ങൾക്കായി ധാരാളം സെൻസറുകളും സജ്ജീകരിച്ചിട്ടുണ്ട്. വായുവിന്റെ മർദ്ദ വ്യത്യാസം, ഓക്സിജൻ ലെവൽ എന്നിവയെല്ലാം അളക്കാൻ പ്രത്യേക ഉപകരണങ്ങളും തുരങ്കത്തിനകത്തുണ്ട്. പുറത്തുള്ള കൺട്രോൾ റൂമിനകത്താണ് ഇവയുടെ ക്രമീകരണങ്ങളെല്ലാം നിയന്ത്രിക്കുകയും വിലയിരുത്തുകയും ചെയ്യുക.

തുരങ്കത്തിന്റെ നാൾ വഴികൾ

കുതിരാൻ തുരങ്കത്തിന്റെ കഥ തുടങ്ങുന്നത് 2004-05 കാലത്താണ്.ഗാതഗതക്കുരുക്കുകൊണ്ട് പൊറുതിമുട്ടിയ കുതിരാനിൽ ഇരട്ടക്കുഴൽ തുരങ്കം എന്ന ആശയം രൂപപ്പെടുത്തിയത് ഡൽഹിയിൽ ദേശീയപാത അഥോറിറ്റിയുടെ ചീഫ് ജനറൽ മാനേജരായിരുന്ന കന്തസ്വാമിയും പാലക്കാട് പ്രോജക്ട് ഡയറക്ടറായിരുന്ന എം. കൃഷ്ണനുമാണ്. 2006ൽ വിശദ പദ്ധതിരേഖ തയ്യാറാക്കി. എങ്കിലും പദ്ധതി യാഥാർത്ഥ്യമാക്കൽ അത്ര എളുപ്പമായിരുന്നില്ല. പ്രധാന വെല്ലുവിളി കുതിരാനിലെ സംരക്ഷിത വനവും വന്യജീവി സങ്കേതവുമായിരുന്നു.

അതുകൊണ്ട് തന്നെ സ്ഥലമെടുക്കാൻ സുപ്രീംകോടതിയുടെ അനുമതി വേണം. തുല്യമായ സ്ഥലം സർക്കാരിനു വിട്ടു നൽകണം. വനം പോകുന്നതിന് നഷ്ടപരിഹാരം കെട്ടിവെക്കണം. ഇതെല്ലാം പൂർത്തിയാവാൻ വർഷങ്ങളെടുത്തു. 2007ലും 2008ലും ടെൻഡർ ചെയ്തിരുന്നെങ്കിലും ആരും വന്നില്ല.ഒടുവിൽ 2010ലാണ് കരാർ ഉറപ്പിച്ചത്. ആറുവരിപ്പാതയുടെ കരാറുകാരായ കെ.എം.സി. കമ്പനി തുരങ്കംപണി പ്രഗതി ഗ്രൂപ്പിന് ഉപകരാർ നൽകുകയായിരുന്നു. രണ്ടും ഹൈദരാബാദിലെ കമ്പനികൾ.

നടപടി ക്രമങ്ങൾ ഒക്കെ പൂർത്തിയായി അന്തിമാനുമതി കിട്ടിയത് 2013ൽ. പക്ഷേ, അപ്പോഴേക്കും പ്രാദേശിക എതിർപ്പുകൾ ഉയർന്നു. പദ്ധതി മുന്നോട്ടു പോകില്ലെന്നു മനസ്സിലാക്കിയ ദേശീയപാത അഥോറിറ്റി 2015ൽ ഉപേക്ഷിക്കാൻ തീരുമാനിക്കുകയും വിവരം ഗതാഗത മന്ത്രാലയത്തെ അറിയിക്കുകയും ചെയ്തു. എങ്കിലും ഇത്രയേറെ ഗുണപ്രദമായ ഒരു പദ്ധതി പെട്ടെന്ന് തള്ളിക്കളായാൻ അധികൃതർക്ക് മനസ്സുവന്നില്ല.അവസാനവട്ടം ഒരു ശ്രമം കൂടി നടത്താൻ ഉദ്യോഗസ്ഥർ തീരുമാനിച്ചതാണ് വഴിത്തിരിവായത്.

അതേവർഷം തന്നെ ആദ്യജോലികൾ ആരംഭിച്ചു. 2016 മെയ് 13ന് ഡ്രില്ലിങ് ജമ്പോസ് എന്ന ഉപകരണങ്ങളുമായി രണ്ടറ്റത്തു നിന്നും പാറ തുരക്കൽ തുടങ്ങി. ആദ്യ പൊട്ടിക്കലിൽതന്നെ പാറക്കഷണങ്ങൾ ദേശീയപാതയിലും സമീപപ്രദേശങ്ങളിലും തെറിച്ചുവീണതോടെ പണി നിർത്തേണ്ടിവന്നു. ജൂണിലാണ് വീണ്ടും തുടങ്ങിയത്. പാലക്കാട് നിന്നു വരുമ്പോൾ ഇടതുവശത്തുള്ള തുരങ്കം ഫെബ്രുവരി 22നും രണ്ടാം തുരങ്കം ഏപ്രിൽ 21നും കൂട്ടിമുട്ടി. പിന്നീടും പല തടസങ്ങളുമുണ്ടായെങ്കിലും കഴിഞ്ഞ വർഷങ്ങളിൽ നിർമ്മാണ പ്രവർത്തനങ്ങൾ ഊർജിതമാക്കി. ഒടുവിലിപ്പോൾ സംസ്ഥാനത്തെ ആദ്യ തുരങ്ക പാതയിലുടെ വാഹനങ്ങൾ ഓടാനും തുടങ്ങി.

തുറന്നത് പാലക്കാട് തൃശ്ശുർ തുരങ്കം

രണ്ട് തുരങ്കങ്ങളാണ് കുതിരാനിൽ യാഥാർത്ഥ്യമാവുക.അതിൽ പാലക്കാട് ഭാഗത്തുനിന്ന് തൃശ്ശൂർ ഭാഗത്തേക്ക് പോകുന്ന തുരങ്ക പാതയാണിപ്പോൾ തുറന്നത്. തുരങ്കം യാഥാർഥ്യമായതോടെ ഏകദേശം 1.7 കിലോമീറ്ററോളം ദൂരമാണ് ലാഭിക്കാൻ സാധിക്കുക.10 മീറ്ററാണ് തുരങ്കത്തിന്റെ ഉയരം. രണ്ട് തുരങ്കങ്ങൾ തമ്മിലുള്ള അകലം 24 മീറ്ററും. രണ്ടാം തുരങ്കംകൂടി പൂർത്തിയാകുന്നതോടെ ഗാതാഗത സൗകര്യം ആറുവരിപ്പാതയായി മാറും. കുതിരാൻ തുരങ്ക നിർമ്മാണത്തിനായി പ്രദേശത്തെ കുറ്റൻ പാറകൾ പൊട്ടിച്ചെടുക്കാൻ ആയിരത്തോളം സ്ഫോടനങ്ങളാണ് നടത്തിയത്. ഏകദേശം നാല് ലക്ഷത്തോളം ക്യുബിക് മീറ്റർ കല്ലും പൊടിയും ഇവിടെനിന്നും നീക്കം ചെയ്തു.

ഇടയ്ക്കിടെ മണ്ണിടിച്ചിലുണ്ടാകുന്ന പ്രദേശമാണിത്. അതിനാൽ അപകടങ്ങൾ ഒഴിവാക്കാൻ തുരങ്കത്തിന്റെ മുകൾ ഭാഗത്തായി മലയിൽ ഉരുക്കുവല പതിച്ച് കോൺക്രീറ്റ് ചെയ്തിട്ടുണ്ട്. മണ്ണിടിച്ചിൽ ഒഴിവാക്കാനുള്ള ക്രമീകരണമാണിത്. ഈ ജോലികൾ പൂർണമായും കഴിഞ്ഞിട്ടില്ല. തുരങ്കത്തിനകത്ത് മണ്ണിടിച്ചിലുണ്ടാകുമെന്ന് ആശങ്കപ്പെടുന്ന സ്ഥലങ്ങളിലും അർധവൃത്താകൃതിയിൽ ഉരുക്കുപാളികൾ വെച്ച് കോൺക്രീറ്റ് ചെയ്തിട്ടുണ്ട്.

അപകടമുണ്ടായാൽ ഒറ്റപ്പെട്ടുപോകുന്ന സാഹചര്യം ഒഴിവാക്കാൻ തുരങ്കത്തിനകത്ത് മറ്റൊരു ചെറു ഇടനാഴിയുമുണ്ട്. ആദ്യ തുരങ്കത്തെ രണ്ടാം തുരങ്കവുമായി ബന്ധിപ്പിക്കുന്ന ഇടനാഴിയാണിത്. തുരങ്കത്തിനകത്ത് 540 മീറ്റർ ദൂരം പിന്നിട്ടാൽ ഈ ഇടനാഴിയെത്തും. ഒന്നാമത്തെ തുരങ്കത്തിൽ ഏതെങ്കിലും അപകടങ്ങളോടോ ഗതാഗതക്കുരുക്കോ ഉണ്ടായാൽ ഇതുവഴി രണ്ടാമത്തെ തുരങ്കത്തിലേക്ക് കടക്കാനാകും. എന്നാൽ രണ്ടാമത്തെ തുരങ്കത്തിന്റെ പണി പൂർത്തിയായാൽ മാത്രമേ ഈ ഇടനാഴി ഉപയോഗപ്പെടുത്താനാകു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP