Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

നോർത്ത് സീയിൽ കടലിളക്കം; ജർമ്മനിയിലും ഇറ്റലിയിലും ബെൽജിയത്തിലും നഗരങ്ങൾ വെള്ളത്തിൽ; 200 പേരോളം മരണമടഞ്ഞു; തുർക്കിയിലും സാർഡിനിയയിലും കാട്ടുതീ; വിചിത്ര കാലാവസ്ഥയിൽ ശ്വാസം മുട്ടി യൂറോപ്പ്

നോർത്ത് സീയിൽ കടലിളക്കം; ജർമ്മനിയിലും ഇറ്റലിയിലും ബെൽജിയത്തിലും നഗരങ്ങൾ വെള്ളത്തിൽ; 200 പേരോളം മരണമടഞ്ഞു; തുർക്കിയിലും സാർഡിനിയയിലും കാട്ടുതീ; വിചിത്ര കാലാവസ്ഥയിൽ ശ്വാസം മുട്ടി യൂറോപ്പ്

സ്വന്തം ലേഖകൻ

ബൈബിളിലെ ലോകാവസാനത്തെ സൂചിപ്പിക്കുന്ന തരത്തിലുള്ള വിചിത്രമായ കാലാവസ്ഥയിൽ പരിഭ്രാന്തരായി പകച്ചു നിൽക്കുകയാണ് യൂറോപ്പ്. ഒരു ഭാഗത്ത് മഴയും വെള്ളപ്പൊക്കവുംനാശം വിതറുമ്പോൾ മറുഭാഗത്ത് ഭീഷണി ഉയർത്തുന്നത് കാട്ടുതീയും. ജർമ്മനിയിലും ബെൽജിയത്തിലും ഇന്നലെ വെള്ളപ്പൊക്കത്തിൽ 200 പേരോളം മരണമടഞ്ഞതായി റിപ്പോർട്ടുകൾ വരുന്നു. അതേസമയം ഇറ്റലിയിൽ കനത്ത പേമാരിയിൽ വൻ ഉരുൾപൊട്ടൽ ഉണ്ടായി.

വെള്ളപ്പൊക്കം മാത്രമല്ല യൂറോപ്പിനെ ആശങ്കയിലാഴ്‌ത്തുന്നത്, സാർഡിനിയയിലും തുർക്കിയിലും ആയിരക്കണക്കിന് ഏക്കർ വനഭൂമിയെ ഭസ്മമാക്കിക്കൊണ്ട് കാട്ടുതീ ആളിപ്പടരുകയാണ്. 1,500 ഓളം പേരെ ഇതിനോടകം തന്നെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചു കഴിഞ്ഞു. വടക്കു കിഴക്കൻ സ്പെയിനിലെ കറ്റലോണിയയിലും കഴിഞ്ഞ വാരാന്ത്യത്തിൽ ആളിപ്പടർന്ന കാട്ടുതീയിൽ 1500 ഹെക്ടർവനം കത്തി നശിച്ചിരുന്നു. ഞായറാഴ്‌ച്ച ഒരു ദിവസം മാത്രം ഗ്രീസിൽ ഏകദേശം അമ്പതോളം ഇടങ്ങളിലാണ് അഗ്‌നിബാധയുണ്ടായത്.

റഷ്യൻ വിനോദസഞ്ചാരികൾക്ക് ഏറെ പ്രിയപ്പെട്ട മെഡിറ്ററേനിയൻ സീ റിസോർട്ടിനരികിലെ കാട്ടിലേക്ക് തീ പടർന്നതോടെ പരിസരത്തെ വീടുകളിൽ നിന്നും നിരവധി പേരെ ഒഴിപ്പിച്ചു. തീരദേശ പട്ടണമായ മാനവ്ഗാടിന്റെ ചുറ്റുമുള്ള വനങ്ങളിൽ ഹെലികോപ്റ്ററുകൾ ഉപയോഗിച്ച് തീകെടുത്താൻ നടത്തുന്ന ശ്രമത്തിന്റെ ചിത്രങ്ങളും വീഡിയോകളും സമൂഹമാധ്യമങ്ങളീൽ വൈറലാവുകയാണ്. പട്ടണത്തിന്റെ ഭാഗമയ നാലു ഡിസ്ട്രിക്റ്റുകളിൽ നിന്നും ആളുകളെ മാറ്റി പാർപ്പിച്ചു എന്നും ഇപ്പോൾ തീ നിയന്ത്രണാധീനമായിട്ടുണ്ട് എന്നും അധികൃതർ അറിയിച്ചു.

അതേസമയം ഇറ്റാലിയൻ ദ്വീപായ സാർഡിനിയയിൽ വാരാന്ത്യത്തിൽ വൻ കാട്ടുതീ പൊട്ടിപ്പുറപ്പെട്ടതോടെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. ഓറിസ്റ്റനൊ പ്രവിശ്യയിലെ 20,000 ഹെക്ടർഭൂമിയാണ് കത്തിനശിച്ചത്. ആയിരത്തി അഞ്ഞൂറോളം പേരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചിട്ടുമുണ്ട്. 7,500 അഗ്‌നിശമനപ്രവർത്തകരെ അധികൃതർ ഇവിടെ നിയമിച്ചിട്ടുണ്ട്. അതുകൂടാതെ ഫ്രാൻസും ഗ്രീസും കാട്ടുതീ കെടുത്തുവാൻ പ്രത്യേക വിമാനങ്ങളും അയച്ചിട്ടുണ്ട്.പതിനായിരം ഹെക്ടർ കൃഷിഭൂമിയും തീയിൽ ഭസ്മമായി. നിരവധി വീടുകൾ കത്തിനശിക്കുകയും വളർത്തുമൃഗങ്ങൾ വെന്തു മരിക്കുകയും ചെയ്തതായും റിപ്പോർട്ടുകളുണ്ട്.

അതേസമയം ഗ്രീസിൽ കഴിഞ്ഞ ഞായറാഴ്‌ച്ച ഒരൊറ്റ ദിവസം മാത്രം 50 ഇടങ്ങളിൽ അഗ്‌നിബാധയുണ്ടായതായി ഗ്രീസ് പ്രധാനമന്ത്രി കിരിയാകോസ് മിറ്റ്സോടാകിസ് അറിയിച്ചു. മറ്റൊരു അതിതീവ്ര ഉഷ്ണതരംഗം വരുന്നു എന്നതിന്റെ സൂചനയായാണ് ശാസ്ത്രജ്ഞർ ഇതിനെ കണക്കാക്കുന്നത്. ഓഗസ്റ്റ് മാസം ഗ്രീസിനെ സംബന്ധിച്ച് അതികഠിനമായ ഒരു മാസമായിരിക്കും എന്നും അവർ മുന്നറിയിപ്പ് നൽകുന്നു. സ്പെയിനിലും ഇക്കഴിഞ്ഞ വാരന്ത്യത്തിൽ വൻ കാട്ടുതീ ഉണ്ടായി. 1500 ഹെക്ടറോളം വനഭൂമി കത്തിനശിച്ചതായാണ് റിപ്പോർട്ട്. ഈ വർഷം ഇതുവരെ 35,000 ഹെക്ടർ വനഭൂമിയാണ് സ്പെയിനിൽ കാട്ടുതീയിൽ വെന്തു വെണ്ണീറായത്.

അതേസമയം ഒരു വിരോധാഭാസം എന്നപോലെ വടക്കൻ യൂറോപ്പ് കനത്ത മഴയിൽ നനഞ്ഞു കുതിരുകയാണ്. ഒപ്പം വെള്ളപ്പൊക്കത്തിൽ മുങ്ങുകയും ചെയ്യുന്നു. വടക്കൻ ഇറ്റലിയിൽ ചൊവ്വാഴ്‌ച്ച പെയ്ത കനത്ത മഴയിൽ പലയിടങ്ങളിലും റോഡുകൾ പൂർണ്ണമായും മുങ്ങി. ജർമ്മനിയും ബെൽജിയവും വെള്ളപ്പൊക്കത്തിന്റെ പിടിയിൽ നിന്നും ഇനിയും മോചിതരായിട്ടില്ല. കഴിഞ്ഞ ഒരു പതിറ്റാണ്ടിൽ യൂറോപ്പ് ദർശിച്ച ഏറ്റവും ദുരിതപൂർണ്ണമായ ഒരു കാലഘട്ടത്തിലൂടെയാണ് ഈ രാജ്യങ്ങളിലെ പല ഭാഗങ്ങളും കടന്നുപോകുന്നത്. ജർമ്മനിയിൽ മാത്രം എകദേശം 180 പേർ വെള്ളപ്പൊക്കത്തിൽ മരണമടഞ്ഞതായാണ് വാർത്തകൾ വരുന്നത്. തൊട്ടടുത്തെ ബ്വെൽജിയത്തിൽ 41 പേർ മരണമടഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP