Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ജയതിലകിനെ രക്ഷിക്കാൻ ഉത്തരവ് തിരുത്തൽ നാടകം; ജയതിലക് കാൻസൽ ചെയ്തു എന്നത് മാറ്റി ; ഗവൺമെന്റ് പരിശോധിച്ചു തീരുമാനമെടുത്തു എന്നാക്കി; ശാലിനിയുടെ ഗുഡ്‌സ് സർവീസ് എൻട്രി റദ്ദാക്കലിൽ മോദിഫിക്കേഷൻ ഓർഡർ; ആദ്യ ഉത്തരവ് ടൈപ്പിസ്റ്റ് പിഴവാകാനും ഗൂഢാലോചന

ജയതിലകിനെ രക്ഷിക്കാൻ ഉത്തരവ് തിരുത്തൽ നാടകം; ജയതിലക് കാൻസൽ ചെയ്തു എന്നത് മാറ്റി ; ഗവൺമെന്റ് പരിശോധിച്ചു തീരുമാനമെടുത്തു എന്നാക്കി; ശാലിനിയുടെ ഗുഡ്‌സ് സർവീസ് എൻട്രി റദ്ദാക്കലിൽ മോദിഫിക്കേഷൻ ഓർഡർ; ആദ്യ ഉത്തരവ് ടൈപ്പിസ്റ്റ് പിഴവാകാനും ഗൂഢാലോചന

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: മരം മുറിയിൽ വിവരവകാശ നിയമപ്രകാരം മറുപടി നൽകിയ ഉദ്യോഗസ്ഥരോടുള്ള പ്രതികാര നടപടി വിവരവകാശ നിയമം അട്ടിമറിക്കുന്നതിന് തുല്യം എന്ന വിലയിരുത്തൽ സജീവമായിരുന്നു. റവന്യൂ സെക്രട്ടറി ജയതിലക് ഐ എ എസ് വിവരവകാശ നിയമത്തെ അട്ടിമറിക്കുന്നു എന്നായിരുന്നു ആരോപണം. ജയതിലകിനെതിരെ നടപടി എടുക്കണമെന്നാവശ്യപ്പെട്ട് മുഖ്യ വിവരവകാശകമ്മീഷണർക്കും ചീഫ് സെക്രട്ടറിക്കും പരാതിയുമായി മരം മുറിയിൽ വിവരവകാശ പ്രകാരം മറുപടി ലഭിച്ച വിവരവകാശ പ്രവർത്തകനും കെപിസിസി സെക്രട്ടറിയും ആയ അഡ്വ. സി. ആർ, പ്രാണകുമാർ എത്തുകയും ചെയ്തു. ഇതോടെ ജയതിലകിനെ രക്ഷിക്കാൻ അടിയന്തര നടപടിയുമായി സർക്കാർ. പഴയ ഉത്തരവ് സർക്കാർ തിരുത്തി.

നേരത്തെ തനിക്ക് തോന്നി അവർക്ക് സത്യസന്ധതയില്ലെന്ന തരത്തിലാണ് ജയതിലക് ഉത്തരവിറക്കിയത്. ഇത് പുലിവാലാകുമെന്ന് തിരിച്ചറിഞ്ഞതോടെ തീരുമാനം സർക്കാർ എടുത്തു എന്ന തലത്തിലേക്ക് കാര്യങ്ങളെ മാറ്റി. ഏതായാലും റവന്യൂവകുപ്പിലെ അണ്ടർ സെക്രട്ടറിക്ക് പണി തന്നെ. ജയതിലകിനെതിരെ വിവരാവകാശ കമ്മീഷണർ നടപടി എടുക്കുമെന്ന സൂചനകളെ തുടർന്നാണ് ഇത്. ആദ്യ ഉത്തരവ് ക്ലർക്കിന്റേയും ടൈപ്പിസ്റ്റിന്റേയും പിഴയായി മാറാനും സാധ്യതകളുണ്ട്. ജയതിലകിനെ ആരോ ചതിച്ചതാണ് ആദ്യ ഉത്തരവ് എന്ന് വരുത്താനാണ് സാധ്യത.

മരം മുറിയിൽ പ്രതികളായ അഗസ്റ്റിൻ സഹോദരങ്ങൾ അടക്കം ഇനിയും പൊലീസ് അറസ്റ്റ് ചെയ്തിട്ടില്ല. രണ്ട് മാധ്യമ പ്രവർത്തകരേയും വനം വകുപ്പ് കുറ്റപ്പെടുത്തി റിപ്പോർട്ട് തയ്യാറാക്കി. ഇതിൽ 24 ന്യൂസിലെ ദീപക് ധർമ്മടത്തെ ജോലിയിൽ നിന്ന് ചാനൽ മേധാവി ആർ ശ്രീകണ്ഠൻ നായർ മാറ്റുകയും ചെയ്തു. മറ്റേ മാധ്യമത്തിന് ഒന്നും സംഭവിച്ചതുമില്ല. ദീപക് ധർമ്മടവും തിരികെ ജോലിയിൽ പ്രവേശിച്ചു. അങ്ങനെ എല്ലാവരും സന്തുഷ്ടർ. ഇവിടെ പണി കിട്ടിയ ഒരുപാടു പേരുണ്ട്. വിവരാവകാശം കൊടുത്തവർക്ക് സ്ഥലം മാറ്റം. ഇതിനൊപ്പം ഇപ്പോൾ അണ്ടർ സെക്രട്ടറി ശാലിനിക്ക് ഇന്റഗ്രിറ്റി പ്രശ്നവും. സർക്കാർ മുതൽ ആരും കട്ടുകൊണ്ടു പോകരുതെന്ന് ആഗ്രഹിച്ചതിനാണ് ഈ നടപടി. ഇത് ഏറെ വിവാദമായി.

മരുമുറിയിൽ വിവരവകാശപ്രകാരം മറുപടി നൽകിയ അണ്ടർ സെക്രട്ടറി ശാലിനിക്ക് നേരത്തെ സർക്കാർ നൽകിയ ഗുഡ്സ് സർവീസ് ക്യാൻസൽ ചെയ്താണ് 15ന് ഉത്തരവ് ഇറക്കിയത്. ശാലിനിക്ക് ഇന്റഗ്രിറ്റി ഇല്ലന്നായിരുന്നു വകുപ്പു സെക്രട്ടറി കൂടിയായ അഡീഷണൽ ചീഫ് സെക്രട്ടറി ജയതിലകിന്റെ കണ്ടുപിടിത്തം. ഇന്റഗ്രിറ്റി ഇല്ല എന്ന് ആരോപിച്ചു ശാലിനിയുടെ ഗുഡ് സർവീസ് ക്യാൻസൽ ചെയ്ത് സർക്കാർ ഉത്തരവിറക്കി. ജയതിലകിന്റെ വിവാദ ഉത്തരവാണ് മുട്ടിൽ അടക്കമുള്ളിടത്തെ മരം മുറിക്കാർക്ക് തുണയായത്. വിവരാവകാശമാണ് ഇതിന് പിന്നിലെ റവന്യൂ ഗൂഢാലോചനയെ പുറത്തു കൊണ്ടു വന്നത്. ഇതാണ് ശാലിനിക്ക് വിനയായത്.

അഡീഷണൽ ചീഫ് സെക്രട്ടറി റാങ്കിലുള്ള ഉദ്യോഗസ്ഥൻ തന്റെ കീഴിലുള്ള ഉദ്യോഗസ്ഥക്ക് ഇന്റഗ്രിറ്റി ഇല്ല എന്ന സർട്ടിഫിക്കറ്റ് നൽകുന്നത് ഉദ്യോഗസ്ഥയുടെ പ്രൊമോഷനെ ബാധിക്കും. റവന്യു വകുപ്പിലെ സമർത്ഥയായ ഉദ്യോഗസ്ഥ എന്ന നിലയിൽ ആണ് ശാലിനി അറിയപ്പെടുന്നത്. അതെല്ലാം എടുത്ത് പറഞ്ഞാണ് ജയതിലക് അവർക്ക് ഈ വർഷം ഏപ്രിലിൽ ഗുഡ്സ് സർവീസ് എൻട്രി നൽകി ഉത്തരവിറക്കിയത്. 29.6.21 ന് മരം മുറിയുമായി ബന്ധപ്പെട്ട വിവരവകാശത്തിന് ശാലിനി മറുപടി നൽകിയതാണ് സർക്കാരിനെ പ്രകോപിപ്പിച്ചത്. ഇതിന് പിന്നാലെയാണ് ജയതിലക്കിന്റെ ഉത്തരവ്. ഇതിനെതിരെ പരാതികൾ വിവരാവകാശ കമ്മീഷന് മുന്നിലെത്തി. ഇതോടെയാണ് പഴയ ഉത്തരവിന് പകരം പുതിയ ഉത്തരവ് എത്തുന്നത്.

രണ്ട് മാസത്തേക്ക് ശാലിനിയോട് ലീവിൽ പോകാനും സർക്കാർ നിർദ്ദേശിച്ചിട്ടുണ്ട്. ലീവിൽ പ്രവേശിച്ച ശാലിനിയെ പ്രതികാര ബുദ്ധിയോടെ വേദനിപ്പിക്കുയാണ് സർക്കാർ. കഴിഞ്ഞ മാസം 28നാണ് മരംമുറിയുമായി ബന്ധപ്പെട്ട വിവാദ ഫയലിന്റെ വിവരാദാംശങ്ങൾ തേടി വിവരാവകാശനിയമ പ്രകാരമുള്ള അപേക്ഷ ശാലിനിക്ക് ലഭിക്കുന്നത്. അടുത്ത ദിവസം തന്നെ അതുമായി ബന്ധപ്പെട്ട രേഖകൾ കൈമാറുകയും ചെയ്തിരുന്നു. എല്ലാ വകുപ്പുകളുടെയും നിർദ്ദേശങ്ങളും മറികടന്ന് റവന്യു മന്ത്രിയാണ് മരംമുറിക്ക് അനുവാദം നൽകിയതെന്ന് ആ രേഖയിൽ പറഞ്ഞിരുന്നു. അപ്പോൾ തന്നെ റവന്യൂ അണ്ടർ സെക്രട്ടറിയായ ശാലിനിയോട് നിർബന്ധിത അവധിയിൽ പ്രവേശിക്കാൻ റവന്യു സെക്രട്ടറി ആവശ്യപ്പെട്ടിരുന്നു.

മരംമുറി സംബന്ധിച്ച വിവാദ ഉത്തരവിൽ മുൻ റവന്യു മന്ത്രി ഇ. ചന്ദ്രശേഖരന്റെ വ്യക്തമായ പങ്കു സൂചിപ്പിക്കുന്ന ഫയൽ പുറത്തുവന്നത് എൽഡിഎഫ് സർക്കാരിനെ പ്രതിരോധത്തിലാക്കിയിരുന്നു. പബ്ലിക്ക് ഇൻഫർമേഷൻ ഓഫീസർ കൂടിയായ ഒ.ജി. ശാലിനിയെ പ്രിൻസിപ്പൽ സെക്രട്ടറി എ.ജയതിലക് ശാസിക്കുകയും രണ്ടു മാസം അവധിയിൽ പോകാൻ ആവശ്യപ്പെടുകയും ചെയ്യുകയായിരുന്നു. മരംമുറിയുമായി ബന്ധപ്പെട്ട ഫയലുകൾ റവന്യു മന്ത്രിയുടെ കൈവശമിരിക്കെയാണ് അണ്ടർ സെക്രട്ടറി ഇതിന്റെ പകർപ്പ് വിവരാവകാശ പ്രകാരം അപേക്ഷകന് കൈമാറിയത്. ഇക്കഴിഞ്ഞ 29 നാണ് തിരുവനന്തപുരം സ്വദേശിക്ക് വിവരാവകാശ പ്രകാരം മറുപടിയും രേഖകളും കൈമാറിയത്. ഇതിലെ മുന്മന്ത്രി ഇ. ചന്ദ്രശേഖരന്റെ ഇടപെടൽ വ്യക്തമാക്കുന്ന വിവരങ്ങൾ മാധ്യമങ്ങളിലൂടെ പുറത്തുവരികയും ചെയ്തു.

വിഷയത്തിൽ യഥാർഥ ഫയലുകൾ ജൂൺ മൂന്ന് മുതൽ ഇപ്പോഴത്തെ റവന്യു മന്ത്രി കെ.രാജന്റെ പരിഗണനയിലിരിക്കെയാണ് അണ്ടർ സെക്രട്ടറി അതിന്റെ ഡിജിറ്റൽ പകർപ്പുകളെടുത്ത് വിവരാവകാശ നിയമപ്രകാരം നൽകിയത്. ഫിസിക്കൽ ഫയൽ മന്ത്രിയുടെ പക്കലിരിക്കുന്നതിനാൽ പലർക്കും വിവരാവകാശ പ്രകാരം പകർപ്പുകൾ ലഭ്യമായിരുന്നില്ല. ഈ സാഹചര്യത്തിലാണ് അണ്ടർ സെക്രട്ടറി വിവരങ്ങൾ കൈമാറിയത്. ഇതാണ് സർക്കാരിനെ ചൊടിപ്പിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP