Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

പ്രിയപ്പെട്ട മന്ത്രി, താങ്കളുടെ അധികാരം സെക്രട്ടറിയുടെ മുന്നിൽ അടിയറവ് വച്ചോ? റവന്യൂ അണ്ടർ സെക്രട്ടറിയെ സ്ഥലം മാറ്റിയതിൽ വിമർശിച്ച് വി ഡി സതീശൻ; അധികാരത്തെ പറ്റി ഉത്തമ ബോധ്യമുണ്ടെന്ന് റവന്യു മന്ത്രിയുടെ മറുപടി; ഉദ്യോഗസ്ഥ കാര്യങ്ങളിൽ ഇടപെടാറില്ലെന്നും വിശദീകരണം; സെക്രട്ടറിയേറ്റിലെ ഉദ്യോഗസ്ഥയുടെ ഗുഡ് സർവ്വീസ് എൻട്രി റദ്ദാക്കിയ നടപടിയിൽ ഏറ്റുമുട്ടി സതീശനും രാജനും

പ്രിയപ്പെട്ട മന്ത്രി, താങ്കളുടെ അധികാരം സെക്രട്ടറിയുടെ മുന്നിൽ അടിയറവ് വച്ചോ? റവന്യൂ അണ്ടർ സെക്രട്ടറിയെ സ്ഥലം മാറ്റിയതിൽ വിമർശിച്ച് വി ഡി സതീശൻ; അധികാരത്തെ പറ്റി ഉത്തമ ബോധ്യമുണ്ടെന്ന് റവന്യു മന്ത്രിയുടെ മറുപടി; ഉദ്യോഗസ്ഥ കാര്യങ്ങളിൽ ഇടപെടാറില്ലെന്നും വിശദീകരണം; സെക്രട്ടറിയേറ്റിലെ ഉദ്യോഗസ്ഥയുടെ ഗുഡ് സർവ്വീസ് എൻട്രി റദ്ദാക്കിയ നടപടിയിൽ ഏറ്റുമുട്ടി സതീശനും രാജനും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: മരംമുറി വിവാദത്തിലെ പ്രതികാര നടപടികളുടെ പേരിൽ ഏറ്റുമുട്ടി പ്രതിപക്ഷ നേതാവും റവന്യു മന്ത്രിയും. വിവരാവകാശ നിയമപ്രകാരം രേഖകൾ നൽകിയ സെക്രട്ടറിയേറ്റിലെ ഉദ്യോഗസ്ഥ ശാലിനിയെ തസ്തികയിൽ നിന്ന് മാറ്റുകയും ഗുഡ് സർവീസ് എൻട്രി പിൻവലിക്കുകയും ചെയ്തതിനെതിരെ റവന്യൂ മന്ത്രിയെ രൂക്ഷമായി വിമർശിച്ച് പ്രതിപക്ഷ നേതാവ് വിഡി.സതീശൻ ഫെയ്സ് ബുക്കിൽ പോസ്റ്റ് ചെയ്തതാണ് തർക്കത്തിന്റെ തുടക്കം.

ഈ സംസ്ഥാനത്തിനിപ്പോൾ ഒരു റവന്യൂ മന്ത്രിയുണ്ടോയെന്ന് ചോദിച്ച സതീശൻ വകുപ്പിന്റ സൂപ്പർ മന്ത്രിയായി സ്വയം അവരോധിതനായ സെക്രട്ടറിക്ക് മന്ത്രി തന്റെ അധികാരം പൂർണമായി അടിയറ വെച്ചോയെന്നും ആരാഞ്ഞു. യുക്തിക്കു നിരക്കുന്ന ഭരണരീതിയും പൊതു നന്മയും ഒരു വനിതാ ജീവനക്കാരിയുടെ അന്തസും ഒക്കെ സംരക്ഷിക്കേണ്ടത് അങ്ങയുടെ കൂടി ചുമതലയാണെന്ന് സതീശൻ മന്ത്രിയെ ഓർമപ്പെടുത്തി. മുഖ്യമന്ത്രിയോടും സി പി എമ്മിനോടും ഒരു ലളിതമായ ചോദ്യം? നിങ്ങളാരംഭിച്ചിരിക്കുന്ന സ്ത്രീപക്ഷ കേരളം പരിപാടിയുടെ ഭാഗമാണോ ഇതെന്നും സതീശൻ ഫേസ്‌ബുക്കിലൂടെ ചോദിച്ചു.

അതേ സമയം പ്രതിപക്ഷനേതാവിന് മറുപടിയുമായി മന്ത്രി കെ. രാജനും രംഗത്തെത്തി. ഉദ്യോഗസ്ഥക്കെതിരായ നടപടി താൻ അറിഞ്ഞില്ലെന്ന് ആവർത്തിച്ച കെ. രാജൻ, മന്ത്രി ഇടപെടേണ്ട പ്രശ്നമുണ്ടെങ്കിൽ ഇടപെടുമെന്നും കൂട്ടിച്ചേർത്തു. മുഖ്യമന്ത്രിയോ മന്ത്രിമാരോ അറിയേണ്ട വിഷയങ്ങൾ ഉണ്ടെങ്കിൽ മാത്രമേ ബന്ധപ്പെട്ട ഫയലുകൾ മന്ത്രിമാരുടെ മുന്നിലേക്ക് വരാറുള്ളൂ. പ്രതിപക്ഷ നേതാവ് എന്തുകൊണ്ടാണ് അങ്ങനെ സംസാരിച്ചതെന്ന് അറിയില്ല. റവന്യൂ വകുപ്പിലെ ഉദ്യോഗസ്ഥന്മാർ നടക്കുന്ന പ്രക്രിയയിൽ ഇടപെടേണ്ട കാര്യമുണ്ടായിട്ടില്ല. റവന്യൂ വകുപ്പ് മന്ത്രി ഇടപെടേണ്ട പ്രശ്നമാണെങ്കിൽ മന്ത്രി തന്നെ ഇടപെടും. അതിന് ഒരു പ്രയാസവുമില്ല. ആ അധികാരത്തെക്കുറിച്ചൊക്കെ നല്ല ധാരണയുണ്ട്. ഇപ്പോൾ അത്തരത്തിൽ ഒരു പ്രശ്നം ഉണ്ടായിട്ടില്ല.- കെ. രാജൻ പറഞ്ഞു.

ഉദ്യോഗസ്ഥ ഭരണത്തിന്റെ ദൈനംദിന കാര്യങ്ങളിൽ തങ്ങൾ ഇടപെടേണ്ടതില്ല. ഇപ്പോൾ സർക്കാറിന്റെ നിയന്ത്രണത്തിൽ തന്നെയാണ് കാര്യങ്ങൾ നടക്കുന്നത്. സർക്കാറിന്റെ അധികാരം ലംഘിക്കുകയോ സർക്കാറെടുക്കേണ്ട തീരുമാനം മറ്റാരെങ്കിലും എടുക്കുകയോ ചെയ്താൽ അതിനെതിരെ നടപടിയെടുക്കും. അണ്ടർ സെക്രട്ടറിയുടെ കാര്യം സാധാരണ ഗതിയിൽ മന്ത്രിയുടെ ശ്രദ്ധയിൽ പെടേണ്ട കാര്യമില്ലെന്നും മന്ത്രി കെ. രാജൻ പറഞ്ഞു. സൂപ്പർ മന്ത്രിയെന്ന പ്രതിപക്ഷ നേതാവിന്റെ ആരോപണത്തോട് പ്രതികരണത്തിനില്ലെന്നും മന്ത്രി അറിയിച്ചു.

റവന്യു പ്രിൻസിപ്പൽ സെക്രട്ടറി ജയതിലകായിരുന്നു ഒ.ജി ശാലിനിക്കെതിരെ നടപടി സ്വീകരിച്ചത്. ആഭ്യന്തര പരിശോധനയിൽ ശാലിനിക്ക് ഗുഡ് സർവീസ് നൽകാനുള്ള ഉദ്യോഗസ്ഥയല്ലെന്ന് തെളിഞ്ഞതായി റവന്യു സെക്രട്ടറി പ്രതികരിച്ചിരുന്നു. മരം മുറിയുമായി ബന്ധപ്പെട്ട് വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യത്തിന് ശാലിനി ഫയലുകളുടെ പകർപ്പ് നൽകിയതാണ് സർക്കാരിനെ പ്രകോപിപ്പിച്ചതെന്ന റിപ്പോർട്ടുകൾക്ക് പിന്നാലെയാണ് ഫേസ് ബുക്ക് പോസ്റ്റിലൂടെ പ്രതിപക്ഷ നേതാവ് പ്രതികരിച്ചത്.

വി.ഡി സതീശന്റെ ഫേസ്‌ബുക്ക് പോസ്റ്റ്:

ഈ സംസ്ഥാനത്തിനിപ്പോൾ ഒരു റവന്യൂ മന്ത്രിയുണ്ടോ? ഉണ്ടെങ്കിൽ, പ്രിയപ്പെട്ട ശ്രീ കെ.രാജൻ അങ്ങ് ആ വകുപ്പിൽ നടക്കുന്നതൊക്കെ അറിയുന്നുണ്ടോ? അതോ ആ വകുപ്പിന്റെ സൂപ്പർ മന്ത്രിയായി സ്വയം അവരോധിതനായ സെക്രട്ടറിക്ക് അധികാരം പൂർണമായി അടിയറ വെച്ചോ? ഇത് ചോദിക്കേണ്ടി വരുന്നത് അങ്ങനെയൊരു സാഹചര്യം ഉരുത്തിരിഞ്ഞതിനാലാണ്. റവന്യൂ വകുപ്പിലെ അണ്ടർ സെക്രട്ടറിയായ ഉദ്യോഗസ്ഥക്ക് നേരിടേണ്ടി വന്ന തിക്ത അനുഭവങ്ങൾ താങ്കൾ അറിഞ്ഞില്ല എന്നു പറയുന്നത് കേട്ടപ്പോൾ ചോദിച്ചു പോയി എന്നേയുള്ളൂ.

റവന്യൂ വകുപ്പിലെ അണ്ടർ സെക്രട്ടറിയെ ആദ്യം അവർ വഹിച്ചിരുന്ന വിവരാവകാശ ഇൻഫർമേഷൻ ഓഫീസർ തസ്തികയിൽ നിന്ന് പൊടുന്നനെ മാറ്റുന്നു. പ്രിൻസിപ്പൽ സെക്രട്ടറി ആ ഉദ്യോഗസ്ഥയെ വിളിച്ചു വരുത്തി അവധിയിൽ പോകാൻ വാക്കാൽ നിർദ്ദേശിക്കുന്നു. അവധി അപേക്ഷയിൽ വ്യക്തിപരമായ കാരണങ്ങളാൽ അവധിയിൽ പോകുന്നു എന്നും എഴുതാനായിരുന്നു ഉത്തരവ്.

അവിടം കൊണ്ടും കഴിഞ്ഞില്ല .അരിശം തീരാഞ്ഞ് ഈ ഉദ്യോഗസ്ഥയുടെ ഗുഡ് സർവീസ് എൻട്രി സെക്രട്ടറി യജമാനൻ റദ്ദാക്കി.എന്നാൽ 2021 ന് ഇതേ ഉദ്യോഗസ്ഥൻ ഒപ്പിട്ടു നൽകിയതാണ് ഗുഡ് സർവീസ്. ഇനി ഫയലിൽ അദ്ദേഹം എഴുതിയത് നോക്കുക:- ''എന്നാൽ ചില ഫയലുകളുടെ പ്രാഥമിക പരിശോധനയിൽ ഈ ഉദ്യോഗസ്ഥയുടെ സത്യസന്ധത വിശ്വാസ്യത (integrity) സംശയത്തിന് അതീതമല്ലെന്ന് കണ്ടെത്തി.

'അതിനാൽ 'എന്റെ' അഭിപ്രായത്തിൽ അവർ ഗുഡ് സർവീസ് എൻട്രിക്ക് അർഹയല്ല. ഈ സാഹചര്യത്തിൽ 'ഞാൻ'ഗുഡ് സർവീസ് എൻട്രി റദ്ദാക്കുന്നു.'ഒപ്പ്: എ.ജയതിലക് .പ്രിൻസിപ്പൽ സെക്രട്ടറി .( 15'7.2021)എനിക്ക്, ഞാൻ, എന്റെ - ഇങ്ങനെ ഫയലെഴുന്നതാവാം പോസ്റ്റ് ട്രൂത്ത് കാലഘട്ടത്തിലെ ഒരു രീതി. നമോവാകം.

2021 ഏപ്രിലിനും ജൂലൈക്കുമിടയിൽ ഈ അണ്ടർ സെക്രട്ടറി ആകെ ചെയ്ത പാതകം എന്തെന്നല്ലേ? മുട്ടിൽ മരംമുറി ഫയൽ വിവരാവകാശ നിയമം അനുസരിച്ച് പുറത്ത് നൽകി എന്നതാണ് അവർ ചെയ്ത കുറ്റം. ഈ സർക്കാരിന്റെ ഒരു രീതി വെച്ച് അവർക്കെതിരെ കുറഞ്ഞത് ഒരു യു.എ.പി.എ കേസെങ്കിലും ചുമത്തേണ്ടതായിരുന്നു. ഗുഡ് സർവീസ് എൻട്രി റദ്ദാക്കുക മാത്രമല്ലെ ചെയ്തുള്ളൂ. (നവോത്ഥാനം, മതിൽ, ഒപ്പമുണ്ട്, കരുതൽ എന്നീ വാക്കുകൾ ഓർക്കരുതെന്ന് അപേക്ഷ ) .

'അണ്ടർ സെക്രട്ടറിയായ ഉദ്യോഗസ്ഥ മികച്ച രീതിയിൽ അവരിൽ നിക്ഷിപ്തമായ ജോലി നിർവഹിച്ചു. അവർ അശ്രാന്തം പരിശ്രമിച്ച് കെട്ടിക്കിടന്ന ഫയലുകൾ തീർപ്പാക്കി.അവർ സഹ പ്രവർത്തകർക്ക് പ്രചോദനവും വഴികാട്ടിയും മികച്ച മേലുദ്യോഗസ്ഥയുമായി പ്രവർത്തിച്ചു. റവന്യൂ ചട്ടങ്ങളെ കുറിച്ചുള്ള അവരുടെ അറിവ് അപാരമാണ്. കുറ്റമറ്റ രീതിയിൽ ഫയൽ നോട്ടുകൾ തയാറാക്കുന്നു. അവർക്ക് ജോലിയോടുള്ള ആത്മാർഥതയും ആത്മാർപ്പണവും കണക്കിലെടുത്ത് ഗുഡ് സർവീസ് എൻട്രി നൽകുന്നു.' ഒപ്പ്.എ.ജയതിലക് .(1. 4.2021) ഇതായിരുന്നു ഗുഡ് സർവീസ് എൻട്രി നൽകിയ ഫയലിൽ എ.ജയതിലക് എഴുതിയത്.

മൂന്നു മാസം കൊണ്ട് അണ്ടർ സെക്രട്ടറിയുടെ ഗുഡ് സർവീസ് ബാഡ് സർവീസായി.ഫയലുകൾക്ക് സ്‌കി സോഫ്രേനിയവരും കാലം. വായിക്കുന്നവർ കുഴയും .പ്രിയപ്പെട്ട രാജൻ റവന്യൂ മന്ത്രിയെന്ന നിലയിൽ താങ്കളുടെ വകുപ്പിൽ നടക്കുന്നതൊക്കെ ഒന്നറിയാൻ ശ്രമിക്കുക. എളുപ്പമല്ല... എങ്കിലും യുക്തിക്കു നിരക്കുന്ന ഭരണരീതിയും പൊതു നന്മയും ഒരു വനിതാ ജീവനക്കാരിയുടെ അന്തസും ഒക്കെ സംരക്ഷിക്കേണ്ടത് അങ്ങയുടെ കൂടി ചുമതലയാണ്.മുഖ്യമന്ത്രിയോടും സി പി എമ്മിനോടും ഒരു ലളിതമായ ചോദ്യം?നിങ്ങളാരംഭിച്ചിരിക്കുന്ന സ്ത്രീപക്ഷ കേരളം പരിപാടിയുടെ ഭാഗമാണോ ഇത്?

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP