Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ടിഷ്യു പേപ്പറും ടൈൽസും ഫോട്ടോകോപ്പി മെഷീനും ബാഗേജിലെത്തിയത് സംശയമായി; കോൺസുൽ ജനറലിന്റെ ഭാര്യയുടെ മേൽവിലാസത്തിൽ സാധനമെത്തിയതും ഭൂതത്തെ തുറുന്നുവിട്ടു; കോഴിക്കോട്ടെ സിബിഐ റെയ്ഡിന് പിന്നിലെ ബുദ്ധി കേന്ദ്രം; മുക്കത്തെ കാർ ചെയ്‌സ് അടക്കം മൂന്ന് അപായപ്പെടുത്തൽ ശ്രമങ്ങൾ; സുമിത് കുമാർ കസ്റ്റംസിൽ നിന്നും ജിഎസ്ടിയിൽ എത്തുമ്പോൾ

ടിഷ്യു പേപ്പറും ടൈൽസും ഫോട്ടോകോപ്പി മെഷീനും ബാഗേജിലെത്തിയത് സംശയമായി; കോൺസുൽ ജനറലിന്റെ ഭാര്യയുടെ മേൽവിലാസത്തിൽ സാധനമെത്തിയതും ഭൂതത്തെ തുറുന്നുവിട്ടു; കോഴിക്കോട്ടെ സിബിഐ റെയ്ഡിന് പിന്നിലെ ബുദ്ധി കേന്ദ്രം; മുക്കത്തെ കാർ ചെയ്‌സ് അടക്കം മൂന്ന് അപായപ്പെടുത്തൽ ശ്രമങ്ങൾ; സുമിത് കുമാർ കസ്റ്റംസിൽ നിന്നും ജിഎസ്ടിയിൽ എത്തുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ഡി്‌പ്ലോമാറ്റിക് സ്വർണ്ണ കടത്ത് കേസിൽ തിരുവനന്തപുരം എയർ കാർഗോയിലെ കസ്റ്റംസ് ഉദ്യോഗസ്ഥൻ രാമമൂർത്തിയാണ് നിർണ്ണായക ഇടപെടൽ നടത്തിയത്. ഇതിനൊപ്പം കസ്റ്റംസ് കമ്മീഷണർ സുമത് കുമാറിന്റെ നിലപാടുകളും അതി നിർണ്ണായകമായി. രാമമൂർത്തിയുടെ കണ്ടെത്തലിന് കരുത്തായത് സുമിത് കുമാറിന്റെ നിലപാടാണ്. സ്വർണം രക്ഷിച്ചെടുക്കാൻ ഉന്നതർ ഇടപെടൽ നടത്തിയെന്ന് തുറന്നു പറയാനും സുമിത് കുമാർ തയ്യാറായി. ഇതോടെയാണ് മുഖ്യമന്ത്രിയുടെ മുൻ ഐടി സെക്രട്ടറി ശിവശങ്കർ അടക്കമുള്ളവർ സ്വർണ്ണ കടത്തിൽ സംശയ നിഴലിലായതും പിന്നീട് അകത്തായതും. ഈ ഉദ്യോഗസ്ഥാണ് കരിപ്പൂർ കടത്തിലെ അന്വേഷണം കണ്ണൂരിലെ സിപിഎം പാർട്ടി ഗ്രാമത്തിൽ എത്തുമ്പോൾ കേരളത്തിൽ നിന്ന് സ്ഥലം മാറ്റപ്പെടുന്നത്. കേരളത്തിലെ കസ്റ്റംസ് കമ്മീഷണറെ മഹാരാഷ്ട്രയിലെ ജിഎസ് ടിയിലേക്കാണ് മാറ്റുന്നത്.

തിരുവനന്തപുരം വിമാനത്താവളത്തിൽ മുപ്പതുകിലോ സ്വർണം പിടിച്ചയുടൻസരിത്തിന്റെയും സ്വപ്നയുടെയും ഭാഗം ന്യായീകരിക്കാൻ പല മേഖലയിലുള്ളവരും തിരുവനന്തപുരത്തും ഡൽഹിയിലുമുള്ള കസ്റ്റംസ് ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടിരുന്നുവെന്ന് കസ്റ്റംസ് തന്നെ വെളിപ്പെടുത്തിയിരുന്നു്.'ഇവർക്ക് ഈ വ്യക്തികളോടുള്ള പരിചയമെന്തെന്നും കസ്റ്റംസിൽ ബന്ധപ്പെടാനുള്ള കാരണവും ഞങ്ങൾക്ക് അറിഞ്ഞേ പറ്റൂ. അതിനാൽ വിളിച്ച എല്ലാവരേയും വിളിപ്പിക്കും. വരാത്തവരെ എങ്ങനെ വരുത്തണമെന്ന് ഞങ്ങൾക്കറിയാം''-കൊച്ചി കസ്റ്റംസ് പ്രിവന്റീവ് കമ്മിഷണറായിരുന്ന സുമിത് കുമാർ വിശദീകരിച്ചിരുന്നു. 

മൂന്നുമാസത്തിനിടെ യു.എ.ഇ. കോൺസുലാർ ജനറലിന്റെ പേരിൽ വന്ന എട്ട് പാഴ്സലുകളാണ് കസ്റ്റംസിന് സംശയം ജനിപ്പിച്ചത്. മിക്ക പാഴ്സലുകളും വന്നത് അദ്ദേഹത്തിന്റെ ഭാര്യയുടെ മേൽവിലാസത്തിലായിരുന്നു. ടിഷ്യു പേപ്പർ, ടൈൽസ്, ഫോട്ടോകോപ്പി മെഷീൻ എന്നിവയെന്ന പേരിലായിരുന്നു വന്നത്. പ്രാദേശികമായി കിട്ടുന്ന സാധനങ്ങൾ എന്തിനാണ് കയറ്റിയയക്കുന്നുവെന്ന ചോദ്യമാണ് നിർണ്ണായകമായത്. ജനീവാ കൺവെൻഷൻ അനുസരിച്ച് നയതന്ത്ര ബാഗേജുകൾ തുറന്നുപരിശോധിക്കാൻ ആർക്കും അധികാരമില്ല. ടവ്വൽ തൂക്കിയിടാനുള്ള കമ്പികൾ, ഡോർ സ്റ്റോപ്പർ, ബാത്ത്റൂം ഫിറ്റിങ്സ് എന്നപേരിൽ വന്ന പാഴ്സലിൽ കോൺസുലേറ്റിന്റെ സ്റ്റിക്കർ ഉണ്ടായിരുന്നില്ല. അതായിരുന്നു സംശയം കൂട്ടിയത്.

ഫെബ്രുവരിയിൽ സുമീത്കുമാറിന്റെ വാഹനത്തെ പിന്തുടരുകയും തടഞ്ഞുനിർത്തുകയും ചെയ്ത സംഭവത്തിൽ സർവ്വത്ര ദുരൂഹതയും ഉണ്ടായിരുന്നു. എന്നാൽ കസ്റ്റംസിന്റെ പരാതിയിൽ പ്രാഥമികാന്വേഷണത്തിൽ കഴമ്പില്ലെന്നു കണ്ടെത്തിയെന്ന് പൊലീസ് പറയുന്നു. ഓമശ്ശേരി സ്വദേശികളായ കാർ യാത്രികർ മുക്കത്ത് മരുന്നുവാങ്ങാനുള്ള യാത്രയിലായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. എടവണ്ണപ്പാറ-കൊണ്ടോട്ടി റോഡിൽവച്ചാണ് കമ്മിഷണറുടെ വാഹനത്തിലെ ഉദ്യോഗസ്ഥർ വാഹന യാത്രക്കാരെ തടഞ്ഞത്. കാർ യാത്രക്കാർ കസ്റ്റംസ് ഉദ്യോഗസ്ഥരോട് തട്ടിക്കയറുകയും ചെയ്തതായി പരാതിയുണ്ട്. എന്നാൽ ഇതിൽ മറ്റ് സംശയങ്ങളൊന്നും വേണ്ടെന്ന് പൊലീസ് പറയുന്നു.

കാറിൽ പാട്ടുവച്ചതിനാലാണ് ഹോണടിച്ചത് കേൾക്കാതിരുന്നതെന്നാണ് യാത്രക്കാരായ യുവാക്കളുടെ നിലപാട്. എന്നാൽ ഔദ്യോഗിക ചിഹ്നങ്ങളുള്ള ചുവന്ന ബോർഡു വച്ച വാഹനം കാറിലുള്ളവർ ശ്രദ്ധിച്ചില്ലെന്ന ഇവരുടെ നിലപാട് വിശ്വസനീയവുമില്ല. എറണാകുളം രജിസ്റ്റ്രേഷൻ ഉള്ള വാഹനത്തിന്റെ ഉടമസ്ഥാവകാശം മാറ്റിയിട്ടില്ലെന്നതും നിർണ്ണായകമാണ്. കരിപ്പൂർ റോഡിൽ മുൻപും സ്വർണക്കടത്തുസംഘങ്ങൾ വാഹനത്തെ പിൻതുടരുകയും സ്വർണം കൈക്കലാക്കുകയും ചെയ്ത സംഭവങ്ങൾ നടന്നിട്ടുണ്ട്. മാഫിയാ സംഘങ്ങളും ഇവിടെ സജീവമാണ്. അന്വേഷണത്തിനായി കസ്റ്റംസും പ്രത്യേക സംഘത്തെ നിയോഗിച്ചു.

ഇത് മൂന്ന് തവണയാണ് കസ്റ്റംസ് കമ്മിഷണറുടെ വാഹനത്തെ പിന്തുടരുന്ന സംഭവമുണ്ടായത്. കൊച്ചിയിലെ ഔദ്യോഗിക ഭവനത്തിൽനിന്നു പുറത്തേക്കിറങ്ങവെ ഒരു സംഘം പിൻതുടർന്നിരുന്നു. വെല്ലിങ്ടൺ ഐലൻഡിലേക്കുള്ള യാത്രയ്ക്കിടെയും പിന്നീടൊരിക്കൽ തിരുവനന്തപുരത്തുവച്ചും സമാനരീതിയിലുള്ള സംഭവം നടന്നിരുന്നു. സുമിത്ത് കുമാർ വിട്ടുവീഴ്ചയില്ലാത്ത നടപടികളിലൂടെ ശ്രദ്ധേയനായ വ്യക്തിയാണ്. കൊച്ചി കസ്റ്റംസ് കമ്മിഷണറായി ചുമതലയേറ്റതുമുതൽ കള്ളക്കടത്ത് മാഫിയക്കെതിരേ ശക്തമായ നടപടികളാണ് അദ്ദേഹം സ്വീകരിച്ചത്. സ്വർണ്ണ കടത്തിലെ ഉന്നത ബന്ധങ്ങൾ കണ്ടെത്തിയത് സുമിത് കുമാറിന്റെ വിട്ടുവീഴ്ച ഇല്ലാത്ത നിലപാടാണ്.

തിരുവനന്തപുരം വിമാനത്താവളത്തിലെ ഐ.ടി.ഡി.സി. ഡ്യൂട്ടി ഫ്രീ ഷോപ്പിൽനിന്ന് വിദേശമദ്യം കടത്തുന്നത് തടയാൻ ശക്തമായ നടപടികൾ സ്വീകരിച്ചതോടെയാണ് മാഫിയകളുടെ കണ്ണിലെ കരടായി മാറിയത്. സംഭവത്തിൽ 14 പേർ പിടിയിലായി. കസ്റ്റംസ് ഉദ്യോഗസ്ഥർക്കെതിരേ നടപടി വന്നു. ഇവരിൽ ചിലരെ സർവീസിൽനിന്ന് നീക്കം ചെയ്യുന്നതുവരെ കാര്യങ്ങളെത്തി. സ്വപ്നയും ശിവശങ്കറും ഉൾപ്പെട്ട തിരുവനന്തപുരം സ്വർണക്കടത്തു കേസിന്റെ മേൽനോട്ടച്ചുമതലയും ഇദ്ദേഹത്തിനായിരുന്നു. സമ്മർദങ്ങൾക്കു വഴങ്ങാതെ പല ഉന്നത കേന്ദ്രങ്ങളിലും കസ്റ്റംസ് റെയ്ഡ് നടത്തി. കോഴിക്കോട് വിമാനത്താവള കസ്റ്റംസ് വിഭാഗത്തിൽ സിബിഐ. നടത്തിയ മിന്നൽപരിശോധനയും ചർച്ചയായി. ഇതിന് പിന്നിലും സുമിത് കുമാറായിരുന്നു. ഇതോടെ് കോഴിക്കോട്ടെ മാഫിയയ്ക്ക് ശത്രുത കൂടി. കരിപ്പൂരിലെ കടത്തു കേസിൽ ഇപ്പോൾ ഇവരെ എല്ലാം പൊക്കുകയും ചെയ്തു.

കുറച്ചു മാസങ്ങൾക്ക് മുമ്പ് സിബിഐയുടെ കരിപ്പൂർ വിമാനത്താവള പരിശോധനയെത്തുടർന്ന് ഏഴ് ഉദ്യോഗസ്ഥർക്കാണ് സസ്പെൻഷൻ ലഭിച്ചത്. കൊച്ചി ആസ്ഥാനമായ മാഫിയയുടെ ഉദ്യോഗസ്ഥനേതാവും ഉൾപ്പെടുന്നു. ഇയാൾ കോഴിക്കോട് വിമാനത്താവളത്തിലെ ഉയർന്ന ഉദ്യോഗസ്ഥനായിരുന്നു. ഇയാളെ സസ്പെൻഡ് ചെയ്തതോടെയാണ് കൊടുവള്ളി, മുക്കം കേന്ദ്രമാക്കി പ്രവർത്തിക്കുന്ന കളക്കടത്ത് മാഫിയ സുമിത്ത് കുമാറിനെതിരേ തിരിഞ്ഞതെന്നാണ് സംശയം. ഇതാണ് കാർ ചെയ്സിന് കാരണമെന്നും വിലയിരുത്തലുണ്ട്. എന്നാൽ പൊലീസ് ഇത് വിശ്വസിക്കുന്നുമില്ല. അവർ കൊടുവള്ളി മാഫിയയെ രക്ഷിക്കാനുള്ള കഥകളാണ് ഉണ്ടാക്കിയത്.

വയനാട് ജില്ലയിലെ ആദ്യ കസ്റ്റംസ് ഓഫിസിന്റെ ഉദ്ഘാടനമാണ് 2021 ഫെബ്രുവരി 11ന് കൽപ്പറ്റ ബസ് സ്റ്റാൻഡിന് എതിർവശത്ത് ചിറമ്മൽ ബിൽഡിങ്ങിൽ നടന്നത്. ഇതോടെ കൊടുവള്ളി, അടിവാരം, ഓമശ്ശേരി മേഖലകൾ കേന്ദ്രീകരിച്ച് ഹവാല, സ്വർണക്കടത്ത് ഇടപാടുകൾ നടക്കുന്നതായി ആരോപണങ്ങളുള്ള സാഹചര്യത്തിൽ കോഴിക്കോട്ടുനിന്നും കൽപ്പറ്റയിൽനിന്നും ഇവ നിയന്ത്രിക്കാവുന്ന തരത്തിലാണ് പുതിയ ഓഫിസിന്റെ പ്രവർത്തനം ആസൂത്രണം ചെയ്തത്. ഈ പരിപാടി കഴിഞ്ഞ ശേഷം കരിപ്പൂരിലെ കാർഗോ കോംപ്ലക്സിലേക്കുള്ള യാത്രയിലായിരുന്നു കമ്മിഷണർ. ഈ യാത്ര ഏവർക്കും അറിയാമായിരുന്നു. അതുകൊണ്ട് തന്നെ വ്യക്തമായ പ്ലാനിങ് ഈ ചെയ്സിന് പിന്നിലുണ്ടെന്നാണ് കസ്റ്റംസിന്റെ വിലയിരുത്തൽ.

അടിവാരമിറങ്ങി താമരശ്ശേരി ചുങ്കത്തെത്തിയ ശേഷമാണ് ഇടത്തോട്ടു തിരിഞ്ഞ് കൂടത്തായി, മുക്കം, അരീക്കോട്, കൊണ്ടോട്ടി വഴി കരിപ്പൂരേക്ക് യാത്ര ചെയ്യാൻ തീരുമാനിച്ചത്. എന്നാൽ മുക്കത്തെത്തിയപ്പോഴാണ് ഒരു കാറിലും രണ്ടു ബൈക്കിലുമായുള്ള സംഘം പിൻതുടരുന്നതായി സംശയമുയർന്നത്. കസ്റ്റംസ് വാഹനത്തിനൊപ്പം വാഹനമോടിക്കുകയും മറികടക്കുകയും ചെയ്തതോടെയാണ് ദുരൂഹത തിരിച്ചറിഞ്ഞത്. എടവണ്ണപ്പാറയിൽവച്ച് കസ്റ്റംസ് ഉദ്യോഗസ്ഥർ കാർ റോഡിൽ വിലങ്ങനെയിട്ട് വാഹനങ്ങളിലുള്ളവരെ ചോദ്യം ചെയ്തിരുന്നു.

യുവാക്കൾ തട്ടിക്കയറുകയും ചെയ്തു. തുടർന്ന് കസ്റ്റംസ് ഉദ്യോഗസ്ഥർതന്നെ വാഹനത്തിന്റെ വിവരങ്ങൾ ശേഖരിച്ചു. ഇതിനുശേഷം പൊലീസിനു പരാതി നൽകിയെങ്കിലും നടപടികളെടുക്കാൻ വൈകി. കസ്റ്റംസ് കമ്മിഷണർ സമൂഹമാധ്യമത്തിൽ സംഭവം വിവരിച്ചതോടെയാണ് പൊലീസും അന്വേഷണത്തിനു തയ്യാറായത്. അതിന് ശേഷം എല്ലാം രാജിയാക്കുകയും ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP