Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഏറ്റത് ഭീഷണിയോ അനുനയമോ? പിടിവാശി വേണ്ടെന്ന് വച്ച് വ്യാപാരികൾ; വ്യാഴാഴ്ച മുതൽ എല്ലാ കടകൾ തുറക്കാനുള്ള തീരുമാനത്തിൽ നിന്നും പിന്മാറി; പ്രശ്‌നം പരിഹരിക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പുനൽകിയെന്ന് ടി നസറുദ്ദീൻ; വെള്ളിയാഴ്ച മുഖ്യമന്ത്രിയുമായി ചർച്ച

ഏറ്റത് ഭീഷണിയോ അനുനയമോ? പിടിവാശി വേണ്ടെന്ന് വച്ച് വ്യാപാരികൾ; വ്യാഴാഴ്ച മുതൽ എല്ലാ കടകൾ തുറക്കാനുള്ള തീരുമാനത്തിൽ നിന്നും പിന്മാറി; പ്രശ്‌നം പരിഹരിക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പുനൽകിയെന്ന് ടി നസറുദ്ദീൻ; വെള്ളിയാഴ്ച മുഖ്യമന്ത്രിയുമായി ചർച്ച

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തിൽ വ്യാഴാഴ്ച നടത്താനിരുന്ന കട തുറന്നുള്ള സമരം മാറ്റിവെച്ചു. സംസ്ഥാന പ്രസിഡന്റ് ടി.നസറുദ്ദീനെ മുഖ്യമന്ത്രി നേരിട്ട് വിളിച്ച് ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് സമരം മാറ്റിയത്. വെള്ളിയാഴ്ച മുഖ്യമന്ത്രിയുമായി നടത്തുന്ന ചർച്ചയ്ക്ക് ശേഷം ഭാവി പരിപാടികൾ തീരുമാനിക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

ലോക്ഡൗൺ അനിശ്ചിതമായി നീണ്ടുപോവുന്നതിലും വ്യാപാരികൾക്ക് സഹായം ലഭിക്കാത്തതിലും പ്രതിഷേധിച്ചാണ് കടതുറന്നിട്ട് സമരം ചെയ്യുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി അറിയിച്ചത്.

ലോക്ക്ഡൗണിൽ ഇളവുകൾ അനുവദിച്ച് കടകൾ തുറക്കാൻ അനുവദിക്കണമെന്ന ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധ സമരം. വിഷയം ചർച്ച ചെയ്ത് പരിഹരിക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പു നൽകിയതായി വ്യാപാരി വ്യവസായി ഏകോപന സമിതി നേതാവ് ടി നസറുദ്ദീൻ അറിയിച്ചു. ഇതോടെയാണ് വ്യാഴാഴ്ച മുതൽ കട തുറക്കാനുള്ള തീരുമാനത്തിൽ നിന്നും വ്യാപാരികൾ പിന്മാറിയത്. വെള്ളിയാഴ്ച മുഖ്യമന്ത്രിയുമായി തിരുവനന്തപുരത്ത് ചർച്ച നടത്തുമെന്നും വ്യാപാരികൾ അറിയിച്ചു.

നേരത്തെ കോഴിക്കോട് കലക്ടർ വ്യാപാരി സംഘടനാ പ്രതിനിധികളുമായി നടത്തിയ ചർച്ച തീരുമാനമാവാതെ പിരിഞ്ഞിരുന്നു. ചർച്ച പരാജയപ്പെട്ട സാഹചര്യത്തിൽ കടകൾ തുറക്കാനുള്ള തീരുമാനവുമായി മുന്നോട്ടുപോവുമെന്ന് വ്യാപാരികൾ പറഞ്ഞിരുന്നു. സർക്കാർ തീരുമാനം മാത്രമേ പാലിക്കാൻ കഴിയുകയുള്ളൂവെന്നും സമരത്തിൽ നിന്ന് പിന്മാറണമെന്ന് വ്യാപാരികളെ അറിയിച്ചുവെന്നും കോഴിക്കോട് ജില്ലാ കളക്ടർ വ്യക്തമാക്കിയിരുന്നു.

പെരുന്നാൾ കച്ചവടത്തിനായി കടകൾ തുറക്കുന്നതുമായി ബന്ധപ്പെട്ടാണ് വ്യാപാരികൾ ഇളവുകൾ ആവശ്യപ്പെട്ട് രംഗത്ത് വന്നത്. പെരുന്നാൾ ദിനം വരെ 24 മണിക്കൂറും കടകൾ തുറന്ന് പ്രവർത്തിപ്പിക്കാൻ അനുവദിക്കണമെന്നും ബാക്കി കാര്യം ചർച്ചയിലൂടെ തീരുമാനിക്കാമെന്നുമായിരുന്നു വ്യാപാരികൾ സർക്കാരിനെ അറിയിച്ചത്. എന്നാൽ ഇത് അംഗീകരിക്കാൻ ബന്ധപ്പെട്ടവർ തയ്യാറായില്ലെന്ന് വ്യാപാരി വ്യവാസായി ഏകോപന സമിതി സംസ്ഥാന സെക്രട്ടറി സേതുമാധവൻ പറഞ്ഞു. 14 ജില്ലകളിലും നാളെ കടകൾ തുറക്കുമെന്നാണ് വ്യാപാരികളുടെ വെല്ലുവിളി. തടയാൻ പൊലീസ് ശ്രമിച്ചാൽ അതും നേരിടാൻ തയ്യാറാണെന്ന നിലപാടിലായിരുന്നു വ്യാപാരികൾ.

എല്ലാ കടകളും തുറക്കാൻ അനുവദിക്കണമെന്നാണ് വ്യാപാരികൾ ആവശ്യപ്പെട്ടത്. ഇക്കാര്യം സർക്കാരിനെ അറിയിക്കാമെന്ന് കലക്ടർ ചർച്ചയിൽ അറിയിച്ചു. ലോക്ക്ഡൗൺ ലംഘിച്ച് കട തുറന്നാൽ പൊലീസിനു നടപടിയെടുക്കേണ്ടി വരുമെന്നും കലക്ടർ പറഞ്ഞു.

്അതിനിടെ വ്യാപാരികൾക്കു പിന്തുണയുമായി കോൺഗ്രസും ബിജെപിയും രംഗത്തുവന്നു. പൊലീസ് കട അടപ്പിച്ചാൽ വ്യാപാരികൾക്കൊപ്പം കോൺഗ്രസ് ഉണ്ടാവുമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ പറഞ്ഞു. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനും വ്യാപാരികൾക്കു പിന്തുണ പ്രഖ്യാപിച്ചു.

ആത്മഹത്യയുടെ വക്കിൽ നിൽക്കുന്നവരെ വെല്ലുവിളിക്കുകയാണ് മുഖ്യമന്ത്രി ചെയ്യുന്നതെന്ന് സുധാകരൻ കുറ്റപ്പെടുത്തി. തെരുവു ഭാഷയിലാണ് മുഖ്യമന്ത്രി സംസാരിക്കുന്നത്. മുഖ്യമന്ത്രിയുടെ വാക്കിൽനിന്നു വരേണ്ട വാക്കല്ല, അത്. പൊലീസ് കടകൾ അടപ്പിക്കാൻ ശ്രമിച്ചാൽ കോൺഗ്രസ് വ്യാപാരികൾക്കൊപ്പം നിൽക്കും. കച്ചവടക്കാരോട് യുദ്ധമല്ല, ചർച്ചയാണ് വേണ്ടതെന്ന് സുധാകരൻ പറഞ്ഞു.

വ്യാപാരികൾ ജീവിക്കാനാണ് സമരം ചെയ്യുന്നത്. ആ ജീവന സമരം സർക്കാരിന് ഉൾക്കൊള്ളാൻ കഴിയാത്തത് എന്തുകൊണ്ടാണെന്ന് സുധാകരൻ ചോദിച്ചു. സംസ്ഥാനത്ത് നിയന്ത്രണങ്ങൾ മയപ്പെടുത്തണമെന്ന് സുധാകരൻ ആവശ്യപ്പെട്ടു.

അതേസമയം സിപിഎമ്മിന്റെ മുൻ എംഎൽഎയും വ്യാപാരി വ്യവസായി സമിതി സംസ്ഥാന പ്രസിഡന്റുമായ വികെസി മമ്മദ് കോയയാണ് കട തുറക്കുന്ന പ്രശ്നത്തിൽ സർക്കാരിനെതിരെ ശക്തമായ നിലപാടുമായി രംഗത്തെത്തി.

സംഘടന കോഴിക്കോട് കളക്ടറേറ്റിന് മുന്നിൽ നടത്തിയ സമരത്തിൽ കടകൾ തുറക്കുന്ന കാര്യത്തിൽ വിട്ടുവീഴ്ചയില്ലെന്ന നിലപാടാണ് അദ്ദേഹം പങ്കുവെച്ചത് .കച്ചവടക്കാരുടെ പ്രശ്നങ്ങൾ സർക്കാർ കേൾക്കണമെന്ന് ആവശ്യപ്പെട്ട വികെസി മമ്മദ് കോയ വിദഗ്ദ സമിതിയുടെ തീരുമാനത്തിൽ പ്രായോഗിക പ്രശ്നങ്ങളുണ്ടെന്ന് കുറ്റപ്പെടുത്തി. എല്ലാ ദിവസവും കടകൾ തുറക്കുന്ന രീതിയിൽ തീരുമാനം ഉണ്ടാകണമെന്നും ആവശ്യപ്പെട്ടു.

എന്നാൽ സർക്കാരിനെ വെല്ലുവിളിച്ച് കടകൾ തുറക്കുന്നതിനോട് യോജിപ്പില്ലെന്നാണ് വ്യാപാരി വ്യവസായി സമിതി സംസ്ഥാന സെക്രട്ടറി ഇ എസ് ബിജു തിരുവനന്തപുരത്ത് സെക്രട്ടേറിയേറ്റിന് മുന്നിൽ സമരം ഉദ്ഘാടനം ചെയ്ത് പറഞ്ഞത്. ഏകോപന സമിതിയുടെ വെല്ലുവിളി സമരം രാഷ്ട്രീയ പ്രേരിതമെന്നും ബിജു ആരോപിച്ചു. വ്യാഴാഴ്ച കടകൾ തുറക്കുമെന്ന തീരുമാനത്തിൽ മാറ്റമില്ലെന്ന നിലപാടിൽ ഉറച്ച് നിൽക്കുകയാണ് വ്യാപാരി വ്യവസായി ഏകോപന സമിതി. ധർമ്മ സമരമെന്നാണ് അവർ പ്രതിഷേധത്തെ വിശേഷിപ്പിക്കുന്നത്.

എല്ലാ കടകളും തുറന്ന് പ്രവർത്തിക്കുക എന്ന ആവശ്യം അംഗീകരിക്കാൻ കഴിയില്ലെന്നായിരുന്നു ഇന്നലെ മുഖ്യമന്ത്രി പറഞ്ഞത്.സർക്കാർ തീരുമാനം അനുസരിച്ചില്ലെങ്കിൽ സമരത്തെ നേരിടുമെന്നും മുഖ്യമന്ത്രി കഴിഞ്ഞ ദിവസം ചൂണ്ടിക്കാട്ടിയിരുന്നു. പക്ഷെ കടകൾ തുറക്കുകയെന്ന തീരുമാനവുമായി മുന്നോട്ട് പോവാൻ തന്നെ വ്യാപാരികൾ തീരുമാനിച്ചതോടെയാണ് അടിയന്തര ചർച്ച നടന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP