Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഹോംഗ്രൗണ്ടിന്റ മികവിൽ ആദ്യമായി യൂറോകപ്പ് ഉയർത്താനിറങ്ങിയ ഇംഗ്ലണ്ടിനെ പെനാൽട്ടി ഷൂട്ടൗട്ടിൽ നിലംപരിശാക്കി ഇറ്റലി രണ്ടാം കിരീടവുമായി മടങ്ങി; അസൂറികളെ ജേതാക്കളാക്കിയത് ഷൂട്ടൗട്ടിൽ രണ്ട് ഗോളുകൾ തടുത്ത ഇറ്റാലിയൻ ഗോൾകീപ്പർ ജിയാൻലുജി ഡൊന്നാരുമ്മ

ഹോംഗ്രൗണ്ടിന്റ മികവിൽ ആദ്യമായി യൂറോകപ്പ് ഉയർത്താനിറങ്ങിയ ഇംഗ്ലണ്ടിനെ പെനാൽട്ടി ഷൂട്ടൗട്ടിൽ നിലംപരിശാക്കി ഇറ്റലി രണ്ടാം കിരീടവുമായി മടങ്ങി;  അസൂറികളെ ജേതാക്കളാക്കിയത് ഷൂട്ടൗട്ടിൽ രണ്ട് ഗോളുകൾ തടുത്ത ഇറ്റാലിയൻ ഗോൾകീപ്പർ ജിയാൻലുജി ഡൊന്നാരുമ്മ

സ്പോർട്സ് ഡെസ്ക്

വെംബ്ലി: സ്വന്തം കാണികൾക്ക് മുന്നിൽ ആദ്യ യൂറോകപ്പ് കിരീടം ലക്ഷ്യം വെച്ചിറങ്ങിയ ഇംഗ്ലീഷ് പടയ്ക്ക് കണ്ണിരോടെ മടക്കം.പെനാൽട്ടി ഷൂട്ടൗട്ട് വരെ ആവേശം നിറഞ്ഞ ഫൈനൽ മത്സരത്തിൽ ഇംഗ്ലണ്ടിനെ കീഴടക്കി ഇറ്റലി യൂറോ കപ്പ് കിരീടത്തിൽ മുത്തമിട്ടു. തകർപ്പൻ സേവുകളുമായി കളം നിറഞ്ഞ ഗോൾകീപ്പർ ജിയാൻ ലൂയി ഡോണറുമ്മയാണ് ഇറ്റലിക്ക് പെനാൽട്ടി ഷൂട്ടൗട്ടിൽ വിജയം സമ്മാനിച്ചത്. പെനാൽട്ടി ഷൂട്ടൗട്ടിൽ 3-2 എന്ന സ്‌കോറിനാണ് അസൂറിപ്പടയുടെ വിജയം.

നിശ്ചിത സമയത്ത് ഇരുടീമുകളും ഓരോ ഗോൾ നേടി സമനില പാലിച്ച ശേഷമാണ് മത്സരം എക്‌സ്ട്രാ ടൈമിലേക്കും പിന്നീട് പെനാൽട്ടി ഷൂട്ടൗട്ടിലേക്കും നീണ്ടത്. ഷൂട്ടൗട്ടിൽ ജെയ്ഡൻ സാഞ്ചോ, ബുകായോ സാക എന്നിവരുടെ ഷോട്ടുകൾ തടുത്തിട്ട ഇറ്റാലിയൻ ഗോൾകീപ്പർ ജിയാൻല്യൂജി ഡൊന്നാരുമയാണ് ടീമിന് വിജയവും കിരീടവും സമ്മാനിച്ചത്. മാർക്കസ് റാഷ്‌ഫോഡിന്റെ ഷോട്ട് പോസ്റ്റിലിടിച്ച് പുറത്തുപോയി. മറുവശത്ത് ഇറ്റാലിയൻ താരങ്ങളായ ആൻഡ്രിയ ബെലോട്ടി, ജോർജീഞ്ഞോ എന്നിവരുടെ ഷോട്ടുകൾ ഇംഗ്ലിഷ് ഗോൾകീപ്പർ ജോർദാൻ പിക്‌ഫോർഡ് തടുത്തെങ്കിലും ഡൊമിനിക്കോ ബെറാർഡി, ലിയനാർഡോ ബൊനൂച്ചി, ബെർണാദേഷി എന്നിവർ ലക്ഷ്യം കണ്ടതോടെയാണ് അസൂറിപ്പട കിരീടം ഉറപ്പാക്കിയത്. ഇംഗ്ലിഷ് നിരയിൽ ഹാരി കെയ്ൻ, ഹാരി മഗ്വയർ എന്നിവർ മാത്രമാണ് ഷോട്ടുകൾ ലക്ഷ്യത്തിലെത്തിച്ചത്.

റോബർട്ടോ മാൻചീനിയുടെ തന്ത്രങ്ങളുടെ മികവിലാണ് ഇറ്റലി യൂറോയിൽ മുത്തമിട്ടത്.കഴിഞ്ഞ 34 മത്സരങ്ങളിലായി പരാജയമറിയാതെ കുതിപ്പ് തുടരുന്ന ഇറ്റലി ഒരു മത്സരം പോലും തോൽക്കാതെയാണ് യൂറോ കപ്പ് സ്വന്തമാക്കിയത്. ആദ്യം ലീഡ് നേടിയ ശേഷമാണ് ഇംഗ്ലണ്ട് കളി കൈവിട്ടത്. അനാവശ്യമായി പ്രതിരോധത്തിലേക്ക് നീങ്ങിയതാണ് ത്രീ ലയൺസിന് വിനയായത്. 1968ന് ശേഷം ഇതാദ്യമായാണ് ഇറ്റലി യൂറോ കപ്പിൽ മുത്തമിടുന്നത്.

വെംബ്ലി സ്റ്റേഡിയത്തിൽ കാണികൾ ഇരിപ്പുറപ്പിക്കും മുൻപേ ആതിഥേയർ ഗോൾ നേടുന്ന കാഴ്ചയോടെയാണ് മത്സരത്തിന് തുടക്കമായത്. ആദ്യ മിനിറ്റുകളിൽത്തന്നെ ഇറ്റലിക്ക് അനുകൂലമായി ലഭിച്ച കോർണർ കിക്ക് നിർവീര്യമാക്കി നടത്തിയ പ്രത്യാക്രമണത്തിൽനിന്നാണ് ഇംഗ്ലണ്ട് ഗോൾ നേടിയത്. ഇംഗ്ലണ്ട് പ്രതിരോധത്തിലെ ഹാരി മഗ്വയറിന്റെ പിഴവിലാണ് ഇറ്റലിക്ക് അനുകൂലമായി കോർണർ ലഭിച്ചത്.കോർണർ ഇറ്റലിക്ക് അനുകൂലമെങ്കിലും ഗോളടിച്ചത് ഇംഗ്ലണ്ടായിരുന്നു. ഇറ്റലിയുടെ കോർണർ കിക്ക് ക്ലിയർ ചെയ്ത ശേഷം ഇംഗ്ലിഷ് താരങ്ങളുടെ പ്രത്യാക്രമണം.

ഇതിനിടെ ഹാരി കെയ്ൻ വഴി പന്ത് വലതു വിങ്ങിൽ കീറൻ ട്രിപ്പിയറിന്. ഇറ്റാലിയൻ ബോക്‌സിനു സമീപത്തേക്ക് ഓടിക്കയറിയ ട്രിപ്പിയർ ഒരുനിമിഷം കാത്തശേഷം പന്ത് കോരി ബോക്‌സിലേക്ക് വിട്ടു. ഓടിയെത്തിയ ലൂക്ക് ഷായുടെ കണ്ണുംപൂട്ടിയുള്ള ഹാഫ് വോളി ഇറ്റാലിയൻ ഗോൾകീപ്പർ ജിയാൻല്യൂജി ഡൊന്നാരുമയ്ക്ക് യാതൊരു അവസരവും നൽകാതെ വലയിൽ. ലൂക്ക് ഷായിൽ തുടങ്ങി ലൂക്ക് ഷായിലൂടെ ഗോളിലെത്തി അവസാനിച്ച മുന്നേറ്റം. സ്‌കോർ 1-0.

ഇതോടെ യൂറോ ഫൈനൽ ചരിത്രത്തിലെ ഏറ്റവും വേഗതയേറിയ ഗോൾ നേടിയ താരം എന്ന റെക്കോഡ് ലൂക്ക് ഷോ സ്വന്തമാക്കി. താരം ഇംഗ്ലണ്ടിനായി നേടുന്ന ആദ്യ അന്താരാഷ്ട്ര ഗോൾ കൂടിയാണിത്. തുടക്കത്തിൽ തന്നെ ഗോൾ വഴങ്ങിയതോടെ ഇറ്റലി പതറി. ഏഴാം മിനിട്ടിൽ ഇറ്റലിക്ക് ഇംഗ്ലണ്ട് ബോക്സിന് തൊട്ടുപുറത്തുനിന്നും ഫ്രീകിക്ക് ലഭിച്ചെങ്കിലും കിക്കെടുത്ത ഇൻസീന്യെയ്ക്ക് പിഴച്ചു. പന്ത് ക്രോസ് ബാറിന് മുകളിലൂടെ പറന്നു. ഇറ്റലിയുടെ ഓരോ ആക്രമണത്തെയും സമർഥമായി തന്നെ ഇംഗ്ലീഷ് പ്രതിരോധനിര നേരിട്ടു. ഗോൾ നേടിയതോടെ പ്രതിരോധത്തിൽ കൂടുതൽ ശക്തി പകരാൻ ഇംഗ്ലണ്ടിന് സാധിച്ചു. 35-ാം മിനിട്ടിൽ ഇറ്റലിയുടെ ഫെഡറിക്കോ കിയേസയുടെ തകർപ്പൻ ലോങ്റേഞ്ചർ ഇംഗ്ലീഷ് പോസ്റ്റിനെ തൊട്ടുരുമ്മി കടന്നുപോയി. പിന്നാലെ ഇംഗ്ലണ്ടിന്റെ മേസൺ മൗണ്ടിന് മികച്ച ഒരു അവസരം ലഭിച്ചെങ്കിലും താരത്തിന് പന്ത് കാലിൽ കുരുക്കാൻ സാധിച്ചില്ല. ആദ്യ പകുതിയിൽ ഇംഗ്ലണ്ട് തന്നെയാണ് ആധിപത്യം പുലർത്തിയത്.

രണ്ടാം പകുതിയിൽ 48-ാം മിനിട്ടിൽ ഇംഗ്ലണ്ടിന്റെ റഹിം സ്റ്റെർലിങ് പന്തുമായി ബോക്സിലേക്ക് കയറിയെങ്കിലും താരത്തിന് സ്‌കോർ ചെയ്യാനായില്ല. 50-ാം മിനിട്ടിൽ ഇറ്റലിക്ക ഇംഗ്ലീഷ് ബോക്സിന് തൊട്ടുപുറത്തുനിന്നും ഫ്രീകിക്ക് ലഭിച്ചു. കിക്കെടുത്ത ഇൻസീന്യെയ്ക്ക് വീണ്ടും പിഴച്ചു. പന്ത് പോസ്റ്റിന് പുറത്തേക്ക് പോയി. 56-ാം മിനിട്ടിൽ ഹാരി മഗ്വയറിന്റെ ഹെഡ്ഡർ ഇറ്റാലിയൻ ക്രോസ് ബാറിന് മുകളിലൂടെ പറന്നു, തൊട്ടുപിന്നാലെ ഇൻസീന്യെ പോസ്റ്റിലേക്ക് ഷോട്ടുതിർത്തെങ്കിലും പിക്ക്ഫോർഡ് അത് തട്ടിയകറ്റി അപകടം ഒഴിവാക്കി.61-ാം മിനിട്ടിൽ കിയേസയുടെ ഗോളെന്നുറച്ച ഷോട്ട് മികച്ച ഡൈവിലൂടെ പിക്ക്ഫോർഡ് തട്ടിയകറ്റി. 63-ാം മിനിട്ടിൽ ഇംഗ്ലണ്ടിന്റെ ജോൺ സ്റ്റോൺസിന്റെ ഹെഡ്ഡർ ഡോണറുമ്മ തട്ടിയകറ്റി.

ഒടുവിൽ 67-ാം മിനിട്ടിൽ ഇറ്റലി സമനില ഗോൾ നേടി. പ്രതിരോധതാരം ലിയോണാർഡോ ബൊനൂച്ചിയാണ് ടീമിനായി സ്‌കോർ ചെയ്തത്. കോർണർ കിക്കിലൂടെയാണ് ഗോൾ പിറന്നത്. ഇംഗ്ലീഷ് ബോക്സിനുള്ളിലേക്ക് പറന്നിറങ്ങിയ കോർണർ കിക്കിന് വെരാട്ടി തലവെച്ചെങ്കിലും അത് കൃത്യമായി പിക്ക്ഫോർഡ് രക്ഷപ്പെടുത്തി. എന്നാൽ പന്ത് ക്രോസ് ബാറിൽ തട്ടി ബൊനൂച്ചിയുടെ കാലിലേക്കാണെത്തിയത്. മാർക്ക് ചെയ്യപ്പെടാതെയിരുന്ന ബൊനൂച്ചി പന്ത് അനായാസം വലയിലെത്തിച്ചു.അമിതമായി പ്രതിരോധത്തിലേക്ക് ഇറങ്ങിയതാണ് ഇംഗ്ലണ്ടിന് തിരിച്ചടിയായത്. ഇംഗ്ലണ്ട് ടൂർണമെന്റിൽ വഴങ്ങുന്ന രണ്ടാമത്തെ മാത്രം ഗോളാണിത്. ബൊനൂച്ചിയുടെ ടൂർണമെന്റിലെ ആദ്യ ഗോളാണിത്.

74-ാം മിനിട്ടിൽ തുറന്ന അവസരം ഇറ്റലിയുടെ ബെറാർഡിക്ക് ലഭിച്ചെങ്കിലും താരത്തിന്റെ കിക്ക് ക്രോസ്ബാറിന് മുകളിലൂടെ പറന്നു. 83-ാം മിനിട്ടിൽ പകരക്കാരനായെതതിയ ഇംഗ്ലണ്ടിനെ ബുക്കായോ സാക്കയ്ക്ക് മികച്ച അവസരം ലഭിച്ചെങ്കിലും താരത്തിന് അത് മുതലാക്കാനായില്ല. വൈകാതെ നിശ്ചിത സമയം അവസാനിച്ചു. മത്സരം എക്സ്ട്രാ ടൈമിലേക്ക് നീണ്ടു.95-ാം മിനിട്ടിൽ സ്റ്റെർലിങ് ബോക്സിലേക്ക് കുതിച്ചെങ്കിലും താരത്തിന് ലക്ഷ്യത്തിലേക്ക് ഷോട്ടുതിർക്കാനായില്ല. 103-ാം മിനിട്ടിൽ ഇറ്റലിയുടെ മുന്നേറ്റത്തെ സധൈര്യത്തോടെ നേരിട്ട പിക്ക്ഫോർഡ് ഇംഗ്ലീഷ് ഗോൾവല കാത്തു.

105-ാം മിനിട്ടിൽ ഇറ്റാലിയൻ ബോക്സിന് പുറത്തുനിന്നും ഇംഗ്ലണ്ടിന് ഫ്രീകിക്ക് ലഭിച്ചു. പക്ഷേ അവസരം ഗോളാക്കി മാറ്റാൻ താരങ്ങൾക്ക് കഴിഞ്ഞില്ല. 106-ാം മിനിട്ടിൽ ഇറ്റലിയുടെ ബെർണാഡെസ്‌കിയുടെ ഫ്രീകിക്ക് പിക്ക്ഫോർഡ് കൈയിലൊതുക്കി.എക്സ്ട്രാ ടൈമിലും കാര്യമായ നീക്കങ്ങൾ ഇരുടീമുകൾക്കും നടത്താനായില്ല. ഇതോടെ മത്സരം പെനാൽട്ടി ഷൂട്ടൗട്ടിലേക്ക് നീണ്ടു. 1976-ലാണ് ഇതിനുമുൻപ് ഒരു യൂറോ കപ്പ് ഫൈനൽ മത്സരം പെനാൽട്ടി ഷൂട്ടൗട്ടിലേക്ക് നീണ്ടത്.

ഇറ്റലി കഴിഞ്ഞ മത്സരത്തിൽ കളിച്ച അതേ ടീമിനെ നിലനിർത്തിയപ്പോൾ ഇംഗ്ലണ്ട് ഒരു മാറ്റവുമായാണ് ഫൈനലിൽ ഇറങ്ങിയത്. ബുക്കായോ സാക്കയ്ക്ക് പകരം കീറൺ ട്രിപ്പിയർ ടീമിൽ ഇടം നേടി. വർണാഭമായ സമാപന ചടങ്ങുകളോടെയാണ് ഫൈനൽ മത്സരം ആരംഭിച്ചത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP