Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സ്വകാര്യ ബസുകാർ വിദ്യാർത്ഥികളെ കയറ്റുന്നില്ലെന്ന പരാതി വന്നപ്പോൾ ഇടപ്പള്ളിയിൽ മാസ് എൻട്രി; കൊച്ചിക്കാർ കൈയടിച്ച ഓപ്പറേഷൻ ബ്രേക്ക് ത്രൂവും ക്ലീൻ എറണാകുളവും; ഓക്സിജൻ വാർ റൂമും പേഷ്യന്റ് ലിഫ്റ്റ് കെയറും പോലെ കിടിലൻ ഐഡിയകൾ; ജില്ലാ കളക്ടർ എസ്.സുഹാസ് പടിയിറങ്ങുമ്പോൾ കൊച്ചിക്കാർ പറയുന്നു പോയ് വരൂ ബ്രോ

സ്വകാര്യ ബസുകാർ വിദ്യാർത്ഥികളെ കയറ്റുന്നില്ലെന്ന പരാതി വന്നപ്പോൾ ഇടപ്പള്ളിയിൽ മാസ് എൻട്രി; കൊച്ചിക്കാർ കൈയടിച്ച ഓപ്പറേഷൻ ബ്രേക്ക് ത്രൂവും ക്ലീൻ എറണാകുളവും; ഓക്സിജൻ വാർ റൂമും പേഷ്യന്റ് ലിഫ്റ്റ് കെയറും പോലെ കിടിലൻ ഐഡിയകൾ; ജില്ലാ കളക്ടർ എസ്.സുഹാസ് പടിയിറങ്ങുമ്പോൾ കൊച്ചിക്കാർ പറയുന്നു പോയ് വരൂ ബ്രോ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: കഴിഞ്ഞ വർഷം ജൂണിൽ എറണാകുളം ജില്ലയുടെ ഭരണസാരഥ്യം ഏറ്റെടുക്കുമ്പോൾ കളക്ടർ എസ്.സുഹാസ് പറഞ്ഞത് തനിക്ക് അഭിമാനവും സന്തോഷവും ഉണ്ടെന്നാണ്. അസി. കളക്ടർ, ഫോർട്ടുകൊച്ചി സബ് കളക്ടർ എന്നീ നിലകളിൽ പ്രവർത്തിച്ചതിനാൽ എറണാകുളം സുഹാസിന് സുപരിചിതവുമായിരുന്നു. ഇന്നിപ്പോൾ അദ്ദേഹം പടിയിറങ്ങുമ്പോൾ കൊച്ചിക്കാർ പറയും ദാ...ഒരു ചുണക്കുട്ടി പോവായി.

പ്രതിസന്ധികളെ അവസരമാക്കി മാറ്റി എറണാകുളത്തെ വളർച്ചയിലേക്ക് നയിച്ചതാണ് സുഹാസിന്റെ മിടുക്ക്. അദ്ദേഹം പടിയിറങ്ങുന്നത് കേരളത്തിന്റെ ദ്രുതവികസനത്തിന് ചാലകശക്തിയാകാൻ പോന്ന പുതിയ ചുമതലകൾ ഏറ്റെടുക്കാനാണ്. സംസ്ഥാനത്തെ അടിസ്ഥാന സൗകര്യ വികസനത്തിൽ നിർണായക പങ്കുവഹിക്കുന്ന കേരള റോഡ്സ് ആൻഡ് ബ്രിഡ്ജസ് ഡെവലപ്പ്മെന്റ് കോർപ്പറേഷൻ, ദക്ഷിണേന്ത്യയിലെ തന്നെ വ്യോമയാന, ടൂറിസം മേഖലയിലെ നിർണായക ശക്തിയായ കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് എന്നിവയുടെ കുതിപ്പിനായി തന്റെ മാനേജ്മെന്റ്് മികവ് വിനിയോഗിക്കുമ്പോൾ അത് സംസ്ഥാനത്തിനാകെ കരുത്ത് പകരും.

മഹാപ്രളയത്തിൽ നിന്ന് കരകയറുന്നതിനിടെ വരവ്

2018 ലുണ്ടായ മഹാപ്രളയത്തിൽ നിന്ന് കരകയറുന്നതിനിടെയാണ് 2019 ജൂൺ 20 ന് ജില്ലാ കളക്ടറായി എസ്. സുഹാസ് ചുമതലയേൽക്കുന്നത്. ജില്ലയുടെ ഭരണസാരഥ്യമേറ്റതിനു ശേഷം അദ്ദേഹം ആദ്യമെത്തിയത് കടലാക്രമണം രൂക്ഷമായതിനെ തുടർന്ന് ദുരിതമനുഭവിക്കുന്ന ചെല്ലാനം തീരമേഖലയിലായിരുന്നു. തുടർന്ന് 2019 ലെ വെള്ളപ്പൊക്കം, പിന്നീടുള്ള രണ്ടു വർഷത്തെ കോവിഡ് ദുരിതകാലം. ഇതിനിടയിൽ എറണാകുളം ഉപതിരഞ്ഞെടുപ്പ്, ലോക്സഭാ തിരഞ്ഞെടുപ്പ്, തദ്ദേശ സ്ഥാപന തിരഞ്ഞെടുപ്പ്, നിയമസഭാ തിരഞ്ഞെടുപ്പ് എന്നിവയും കൃത്യതയോടെയും സുതാര്യതയോടെയും പരാതി രഹിതമായും നിർവഹിക്കാൻ സുഹാസിന് കഴിഞ്ഞു.

പ്രതിസന്ധികളും വെല്ലുവിളികളും നിറഞ്ഞ മൂന്നു വർഷത്തിൽ ജില്ലയുടെ പ്രവർത്തനങ്ങൾക്ക് കരുത്തായത് എസ്. സുഹാസിന്റെ കരുത്തുറ്റ നേതൃത്വമായിരുന്നു. ജോലിയിൽ വീഴ്ച വരുത്തുന്നവർക്കെതിരേ കർശനമായ നിലപാട് സ്വീകരിക്കാനും നൂതനാശയങ്ങൾ മികവോടെ ആവിഷ്‌ക്കരിക്കാനും അദ്ദേഹത്തിന് കഴിഞ്ഞു. കടലാക്രമണം, റോഡുകളുടെ അറ്റകുറ്റപ്പണി, മാലിന്യപ്രശ്നം എന്നിവ പരിഹരിക്കാൻ മുൻഗണന നൽകുമെന്നാണ് അദ്ദേഹം ചുമതലയേറ്റ ശേഷം പറഞ്ഞത്.

വിദ്യാർത്ഥികൾക്കായി ഒരു മാസ് എൻട്രി

സ്‌കൂൾ, കോളേജ് വിദ്യാർത്ഥികളെ വഴിയാധാരമാക്കുന്ന സ്വകാര്യ ബസുകൾക്ക് മൂക്കുകയറിടാൻ റോഡിൽ പരിശോധനയ്ക്കിറങ്ങി കളക്ടറുടെ മാസ് എൻട്രി. വിദ്യാർത്ഥികളെ ബസിൽ കയറ്റുന്നില്ലെന്ന പരാതി വ്യാപകമായ സാഹചര്യത്തിലാണ് ചുമതലയേറ്റ് ഏതാനും ദിവസങ്ങൾക്കുള്ളിൽ കളക്ടർ നേരിട്ട് പരിശോധനയ്ക്കെത്തിയത്. ഇടപ്പള്ളി ചങ്ങമ്പുഴ പാർക്ക് ബസ് സ്റ്റോപ്പിലായിരുന്നു കളക്ടറുടെ മുന്നറിയിപ്പില്ലാതെയുള്ള സന്ദർശനം.

2018 ലെ പ്രളയത്തെ തുടർന്നുള്ള അനന്തര നടപടികളിൽ ജില്ല സംസ്ഥാനത്തിനു തന്നെ മാതൃകയാകുന്ന പ്രവർത്തനമാണ് എസ്. സുഹാസിന്റെ നേതൃത്വത്തിൽ നടത്തിയത്. പ്രളയാനന്തര നടപടികളിൽ എറണാകുളം ജില്ലയിലെ ഡിജിറ്റൽവൽക്കരണം, പ്രളയദുരിതാശ്വാസപ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട വിവരശേഖരണം, ഗുണഭോക്താക്കളെ കണ്ടെത്തൽ, സഹായവിതരണം തുടങ്ങിയവ കുറ്റമറ്റ രീതിയിൽ തുടരാൻ കളക്ടർക്ക് കഴിഞ്ഞു.

പ്രളയ ദുരിതാശ്വാസവുമായി ബന്ധപ്പെട്ട് അപ്പീലുകളിന്മേലുള്ള നടപടികൾ സമയബന്ധിതമായി പൂർത്തിയാക്കാൻ കഴിഞ്ഞു. ലൈഫ് മിഷൻ പദ്ധതി നടത്തിപ്പിലും ജില്ല മികച്ച പ്രവർത്തനമാണ് കാഴ്ചവെച്ചത്.

201920 സാമ്പത്തിക വർഷം സംസ്ഥാനത്ത് റെവന്യൂ റിക്കവറി ഇനത്തിൽ ഏറ്റവും അധികം തുക പിരിച്ചെടുത്ത നേട്ടം എറണാകുളം ജില്ലക്കായിരുന്നു. 171.49 കോടി രൂപയാണ് ജില്ലയിൽ പിരിച്ചെടുത്തത് ഇതിൽ 115.99 കോടി രൂപ റെവന്യൂ റിക്കവറി ഇനത്തിലും 55.50 കോടി രൂപ ലാൻഡ് റെവന്യൂ ഇനത്തിലുമായിരുന്നു. ജില്ല കളക്ടറുടെ ഏകോപന മികവും ജീവനക്കാരുടെ അർപ്പണ ബോധവുമായിരുന്നു നേട്ടത്തിനു പിന്നിൽ

വെല്ലുവിളികളെ അതിജീവിച്ച് നേട്ടങ്ങൾ

കൊച്ചി നഗരത്തിലെ വെള്ളക്കെട്ട് പരിഹരിക്കുന്നതിനായി ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ ഓപ്പറേഷൻ ബ്രേക്ക് ത്രൂ മൂന്ന് ഘട്ടങ്ങളിലായി നടപ്പാക്കി. രണ്ടാംഘട്ട പ്രവർത്തനങ്ങളുടെ ഭാഗമായി 20 കൊല്ലമായി അടഞ്ഞ് കിടന്നിരുന്ന കോയിത്തറ കനാൽ പൂർണമായി ശുചീകരിച്ച് വെള്ളം തേവരക്കായലിലേക്ക് എത്തിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നടത്തി. പനമ്പിള്ളി നഗർ, കടവന്ത്ര, കൊച്ചു കടവന്ത്ര പ്രദേശങ്ങളിലെ വെള്ളക്കെട്ടിന് ഇത് പരിഹാരമായി. ജില്ലയെ മാലിന്യമുക്തമാക്കാൻ 'ക്ലീൻ എറണാകുളം' മാലിന്യനിർമ്മാർജ്ജന യജ്ഞം നടപ്പാക്കി.

ഓഫീസുകളിലെ മാലിന്യ നിർമ്മാർജ്ജനത്തിൽ മാതൃകാപരമായ പദ്ധതിയും ജില്ലാ ഭരണകൂടം നടപ്പാക്കി. ഓഫീസുകളിലെ ജൈവ അജൈവ മാലിന്യങ്ങൾ കൃത്യമായി വേർതിരിക്കുകയും ഭക്ഷണാവശിഷ്ടങ്ങളും മറ്റും കമ്പോസ്റ്റാക്കുകയും ചെയ്യുകയാണ് പദ്ധതി. ഓഫീസുകളിൽ ബയോ ഡൈജസ്റ്റർ പോട്ട് സ്ഥാപിച്ചാണ് കമ്പോസ്റ്റ് നിർമ്മാണം.

ജിഡയുമായി ബന്ധപ്പെട്ട പ്രധാന പദ്ധതികൾ പൂർത്തീകരിക്കാൻ നേതൃത്വം നൽകി. പിഴലമൂലമ്പിള്ളി പാലത്തിന്റെ ഉദ്ഘാടനം 2020 ജൂൺ 22 ന് നടന്നു. എറണാകുളം കളക്ടറേറ്റിലെ മികച്ച ജീവനക്കാർക്കുള്ള പ്രതിമാസ അവാർഡിനായി പൊതുജനങ്ങൾക്ക് ജീവനക്കാരുടെ പേരുകൾ നിർദ്ദേശിക്കുവാൻ അവസരമൊരുക്കി. തിരഞ്ഞെടുക്കപ്പെടുന്ന ജീവനക്കാർക്ക് സമ്മാനവും നൽകി.

കൊച്ചി ക്യാൻസർ റിസർച്ച് സെന്ററിൽ 2019 ഓഗസ്റ്റ് 30 ന് കിടത്തിച്ചികിത്സ ആരംഭിക്കാനും ഓപ്പറേഷൻ തിയേറ്റർ പ്രവർത്തനസജ്ജമാക്കാനും സ്പെഷ്യൽ ഓഫീസർ കൂടിയായ ജില്ലാ കളക്ടർ എസ്.സുഹാസിന്റെ നേതൃത്വത്തിൽ സാധിച്ചു. വില്ലേജ് ഓഫീസുകളുടെ പ്രവർത്തനം മെച്ചപ്പെടുത്തുന്നതിന് വില്ലേജ് ഓഫീസുകളിൽ പരിശോധന നടത്തി പൊതുജനങ്ങളോട് ഓഫീസ് സേവനം, സേവനം ലഭിക്കാനെടുക്കുന്ന സമയം തുടങ്ങിയ വിവരങ്ങൾ ചോദിച്ചറിഞ്ഞു. അടിസ്ഥാന സൗകര്യങ്ങളും വിലയിരുത്തി.

കോവിഡ് ആദ്യവ്യാപന ഘട്ടത്തിൽ വിസ്‌ക് കോവിഡ് പരിശോധനാ സംവിധാനം വികസിപ്പിച്ചു. ജില്ലയിലെ ഈ മാതൃക ദേശീയ തലത്തിൽ ശ്രദ്ധിക്കപ്പെട്ടു.

കോവിഡ് വ്യാപനത്തിന്റെ രണ്ടാംഘട്ടത്തിൽ വ്യാപനം രൂക്ഷമായിരുന്ന ജില്ലയിലെ സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാക്കുന്നതിന് നിയന്ത്രണങ്ങൾ കടുപ്പിച്ചു. ഓരോ ദിവസവും ദുരന്ത നിവാരണ അഥോറിറ്റി യോഗം ചേർന്ന് പ്രതിരോധ പദ്ധതികൾ ആസൂത്രണം ചെയ്തു. കോവിഡ് രോഗികൾക്കായി പ്രത്യേക ആശുപത്രികളും നിരീക്ഷണ കേന്ദ്രങ്ങളും ആദ്യമായി സജ്ജമാക്കിയ ജില്ലകളിലൊന്നായി എറണാകുളം.

കോവിഡ് വ്യാപനത്തിന്റെ രണ്ടാംഘട്ടത്തിൽ ജില്ലയിൽ ഓക്സിജൻ ലഭ്യത ഉറപ്പാക്കുന്നതിനാവശ്യമായ നടപടികൾ സ്വീകരിച്ചു. ഒരു ഘട്ടത്തിൽ രാജ്യത്ത് ഏറ്റവുമുയർന്ന കോവിഡ് വ്യാപനമുണ്ടായിരുന്ന എറണാകുളം ജില്ലയിൽ രാജ്യത്ത് ആദ്യമായി പ്ലാന്റിൽ നിന്ന് നേരിട്ട് ബെഡുകളിലെത്തുന്ന കോവിഡ് ചികിത്സാ കേന്ദ്രം സജ്ജമാക്കി. ബിപിസിഎല്ലിന്റെ സഹകരണത്തോടെ അമ്പലമുഗളിലായിരുന്നു ഇത്.

സമഗ്രമായ കോവിഡ് പ്രതിരോധത്തിന് നേതൃത്വം നൽകി. ഓക്സിജൻ വാർ റൂം, പേഷ്യന്റ് ലിഫ്റ്റ് കെയർ തുടങ്ങിയ നൂതനാശയങ്ങൾ ന്യൂയോർക്ക് ടൈംസ് പോലുള്ള അന്താരാഷ്ട്ര മാധ്യമ ശ്രദ്ധ നേടി

ഓക്സിജൻ ബഫർ സ്റ്റോക്ക് ഉറപ്പാക്കുന്നതിനായി ഓക്സിജൻ ഉത്പാദന കേന്ദ്രങ്ങൾ മുഴുവൻ സമയ പ്രവർത്തനസജ്ജമാക്കി. എറണാകുളം മെഡിക്കൽ കോളേജിൽ ഓക്സിജൻ പ്ലാന്റ് പ്രവർത്തനമാരംഭിച്ചു. വ്യാവസായിക സിലിണ്ടറുകൾ ശുചീകരിച്ച് മെഡിക്കൽ ഓക്സിജൻ ലഭ്യമാക്കുന്ന പദ്ധതി ജില്ലയിൽ നടപ്പാക്കി

എറണാകുളം ജില്ലയിൽ. ചെല്ലാനത്തും കുട്ടമ്പുഴയിലും പ്രത്യേക വാക്സിനേഷൻ ക്യാമ്പുകൾ സംഘടിപ്പിച്ചു. കൊച്ചി ബാംഗ്ലൂർ വ്യവസായ ഇടനാഴിക്കായുള്ള എറണാകുളം ജില്ലയിലെ സ്ഥലമേറ്റെടുപ്പിന് നടപടി ആരംഭിച്ചു. മഴക്കാലത്തിനു മുന്നാടിയായി ഈ വർഷം സിയാലിൽ സംയോജിത വെള്ളപ്പാക്ക നിവാരണ പദ്ധതി പ്രവാഹിന് തടക്കം കുറിച്ചു. സിയാൽ പദ്ധതികളെ ജില്ലാ ഭരണകൂടത്തിന്റെയും തദ്ദേശ സ്ഥാപനങ്ങളുടെയും പദ്ധതികളുമായി സംയോജിപ്പിച്ചാണ് 130 കോടി ചെലവ് വരുന്ന പദ്ധതി

സിയാൽ എംഡിയുടെ ചുമതലയേറ്റ ശേഷം പ്രവാസികൾക്കായി കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ റാപ്പിഡ് പി സി ആർ പരിശോധനാ കേന്ദ്രം ആരംഭിച്ചു. തമ്മനം പുല്ലേപ്പടി റോഡ് വികസനം യാഥാർഥ്യമാക്കുന്നതിന് ഭൂമിയേറ്റെടുക്കൽ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു.

വൈറ്റില ജംഗ്ഷൻ വികസനത്തിനായി 20 വർഷത്തേക്കുള്ള മാസ്റ്റർ പ്ലാൻ തയാറാക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നു.കോ വിഡ് രണ്ടാം വ്യാപന ഘട്ടത്തിൽ എയ്ഡ്സ് രോഗികൾക്കായി വാക്സിനേഷൻ ക്യാംപ് സംഘടിപ്പിച്ച് പുതിയ ചുവട്. ഫോർട്ടുകൊച്ചി ബീച്ച് സംരക്ഷണത്തിനായി വിശദമായ പദ്ധതി തയാറായി വരുന്നു. ചീനവലകളുടെ സംരക്ഷണവും ഏറ്റെടുത്തു നടപ്പാക്കാനായി

20 ടൺ സംഭരണ ശേഷിയുള്ള മൂന്ന് ഓക്സിജൻ ടാങ്കകൾ സിംഗപ്പൂരിൽ നിന്നും ജില്ലയിലെത്തിച്ച് കോ വിഡ് പ്രതിരോധത്തിന് കരുത്തായിചെല്ലാനത്ത് മാത്രയാ മത്സ്യ ഗ്രാമം പദ്ധതി നടപ്പാക്കാനുള്ള സർക്കാർ തീരുമാനത്തിന് സജീവമായ ഇടപെടൽ.ജില്ലയിലെ ആദിവാസി ഊരുകളിൽ സമ്പൂർണ്ണ വാക്സിനേഷൻ നടപ്പാക്കുന്നതിന് ്രൈടബ് വാക്സ് മിഷൻ നടപ്പാക്കി.

ചെല്ലാനത്ത് ഈ വർഷം കടലാക്രമണം രൂക്ഷമായ സാഹചര്യത്തിൽ പ്രശ്ന പരിഹാരത്തിന് അടിയന്തര ഇടപെടൽ നടത്തി. തീരസംരക്ഷണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിവരുന്നു. കടലാക്രമണ കെടുതികളോട് പൊരുതാൻ ചെല്ലാനത്തുകാർക്കൊപ്പം ചേർന്ന് ജില്ലയിലെ സർക്കാർ സംവിധാനങ്ങൾ പ്രവർത്തിപ്പിക്കുന്നതിൽ നിർണ്ണായക പങ്കുവഹിച്ചു. കടലാക്രമണത്തിൽ നാശനഷ്ടങ്ങൾ നേരിട്ടതും ചെളി നിറഞ്ഞതുമായ വീടുകൾ, പൊതു സ്ഥാപനങ്ങൾ, റോഡുകൾ എന്നിവ വൃത്തിയാക്കി ജില്ലാ ഫയർഫോഴ്സിന്റെ നേതൃത്വത്തിൽ നടന്ന ശുചീകരണ ദൗത്യം വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് നിർവഹിച്ചു.

കോവിഡ് രണ്ടാം തരംഗ വ്യാപനത്തിന് എതിരായ പ്രതിരോധനടപടികൾ വിലയിരുത്തുന്നതിന് പ്രധാനമന്ത്രി നരേന്ദ്ര മോദി വിളിച്ചുചേർത്ത വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടെയും ജില്ലാകളക്ടർമാരുടേയും ഓൺലൈൻ അവലോകന യോഗത്തിൽ കേരളത്തിന്റെ പ്രതിരോധവും നേട്ടങ്ങളും വിശദീകരിച്ച് അവതരണം നടത്തിയത് എസ്. സുഹാസായിരുന്നു.

2021 മെയിൽ കനത്ത മഴയിൽ കൊച്ചി നഗരത്തിൽ വെള്ളക്കെട്ട് ഉണ്ടാകാതിരിക്കാൻ അതിവേഗത്തിൽ ഇടപെട്ടു. കലൂർ, ജഡ്ജസ് അവന്യൂ, സ്റ്റേഡിയം, മുല്ലശ്ശേരി കനാൽ പരിസരം തുടങ്ങി വിവിധ കേന്ദ്രങ്ങളിൽ അതിവേഗത്തിൽ നടത്തിയ പ്രവർത്തങ്ങൾ ഫലം കണ്ടു. കൊച്ചി നഗരസഭയുടെ കൂടി പങ്കാളിത്തത്തോടെയായിരുന്നു ശ്രമം. 105 ഒജ ശേഷിയുള്ള ഒരു പമ്പ് സെറ്റ് ആലപ്പുഴയിൽ നിന്ന് എത്തിച്ചാണ് വെള്ളമൊഴുകാനുള്ള തടസങ്ങൾ നീക്കിയത്. 10 ലക്ഷം ലിറ്റർ വെള്ളം മണിക്കൂറിൽ പമ്പ് ചെയ്ത് കളയാവുന്ന വിധം വലിയ സെറ്റ് ഉപയോഗിച്ച് നടത്തിയ ഇടപെടൽ ഏറെ പ്രയോജനപ്പെടുകയും ചെയ്തു.

വാക്സിനേഷൻ വേഗതയുടെ കാര്യത്തിലും എറണാകുളം ജില്ല ദേശീയ തലത്തിൽ ഒന്നാമതെത്തിയിരുന്നു. 2021 മെയിലെ കണക്ക് പ്രകാരം ദേശീയ ശരാശരിയേക്കാൾ ജില്ല മുന്നിലെത്തി. നാൽപ്പതിനായിരത്തിലേറെ ആക്ടീവ് കേസുകളുള്ള രാജ്യത്തെ നഗരങ്ങളിൽ ഏറ്റവും വേഗതയിൽ വാക്സിനേഷൻ നടക്കുന്നത് എറണാകുളം ജില്ലയിലാണ്.

കോവിഡ് വ്യാപനത്തിനിടയിൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കോവിഡ് പ്രോട്ടോക്കോൾ ഉറപ്പാക്കി തിരഞ്ഞെടുപ്പ് പ്രക്രിയകൾ വിജയകരമായി പൂർത്തിയാക്കി. സമാധാനപരവും സുതാര്യവുമായി ജില്ലയിൽ തിരഞ്ഞെടുപ്പ് പൂർത്തിയാക്കുന്നതിന് നേതൃത്വം നൽകി

ആർ.ടി.പി.സി.ആർ പരിശോധനാ നിരക്ക് കുറച്ചതിനെത്തുടർന്ന് സ്വകാര്യ ലാബുകൾ പ്രവർത്തനം നിർത്തുകയോ പരിശോധന നടത്താതിരിക്കുകയോ ചെയ്യുന്ന സാഹചര്യത്തിൽ കർശന നടപടി സ്വീകരിച്ചു. കൂടിയ നിരക്ക് ഈടാക്കുന്ന ലാബുകൾക്കെതിരെ ദുരന്ത നിവാരണ നിയമപ്രകാരം വിട്ടുവീഴ്ചയില്ലാതെ നടപടിയെടുക്കുമെന്ന നിലപാട് സ്വീകരിച്ചു. കോവിഡ് പ്രതിരോധത്തിനായി ആദ്യഘട്ടത്തിലേതിനു സമാനമായി സ്വകാര്യ ആശുപത്രികളെയും സഹകരിപ്പിച്ച് പ്രവർത്തിക്കാനായി. സ്വകാര്യ ലാബുകളെയും ഇത്തരത്തിൽ ഉപയോഗപ്പെടുത്തി

രണ്ടാം കോവിഡ് വ്യാപനഘട്ടത്തിൽ അതിഥി തൊഴിലാളികൾക്കായി പ്രത്യേക കൺട്രോൾ റൂം തുറന്നു. അമ്പതിനായിരത്തിലധികം അതിഥി തൊഴിലാളികൾക്ക് ഭക്ഷ്യകിറ്റുകളും വിതരണം ചെയ്തു. അതിഥി തൊഴിലാളികൾക്കായി വാക്സിനേഷൻ ക്യാംപ് സംഘടിപ്പിച്ചു. ജില്ലയിലെ സർക്കാർ ആശുപത്രികളിലേക്ക് ബിപിസിഎല്ലിൽ നിന്ന് മെഡിക്കൽ ഓക്സിജൻ വിതരണം ഊർജിതമാക്കുന്നതിന് നടപടി സ്വീകരിച്ചു. ഓക്സിജന്റെ കൂടുതൽ കരുതൽ ശേഖരം ഒരുക്കുന്നതിനും നേതൃത്വം നൽകി

കോവിഡ് രോഗപ്രതിരോധ നടപടികൾ ശക്തമാക്കുന്നതിന്റെ ഭാഗമായി പ്രത്യേക കോവിഡ് പരിശോധന ക്യാമ്പയിനുകൾ സംഘടിപ്പിച്ചു. പൊതു , സ്വകാര്യ ആശുപത്രികൾക്ക് പുറമേ സഞ്ചരിക്കുന്ന ലബോറട്ടറികളും ഇതിനായി പ്രയോജനപ്പെടുത്തി.

എന്റെ കുളം എറണാകുളം പദ്ധതിയുടെ ഭാഗമായി വടവുകോട് പുത്തൻ കുരിശ് ഗ്രാമപഞ്ചായത്തിലെ പന്നിക്കുഴിച്ചിറ ഹരിത കേരളം പദ്ധതിയുടെ ഭാഗമായി പുനരുജ്ജീവിപ്പിച്ചു. നവീകരിച്ച തൃപ്പുണിത്തുറ പാവം കുളങ്ങര ക്ഷേത്രക്കുളവും നാടിന് സമർപ്പിച്ചു.അമ്പാട്ടുകാവ് മെട്രോ സ്റ്റേഷന് സമീപം വൃത്തിഹീനവും അപകടകരവുമായ സാഹചര്യത്തിൽ പ്രായമുള്ള അമ്മയും മകളും മരുമകനും മൂന്നു മാസം പ്രായമായ കുഞ്ഞിനെയും സംരക്ഷണം നൽകി.

ചെല്ലാനത്തെ പ്രതിരോധ പ്രവർത്തനത്തിന് മുഖ്യമന്ത്രിയുടെ പ്രശംസ ലഭിച്ചു. ജില്ലയിൽ കോവിഡ്19 മാഹാമാരി, ചുഴലിക്കാറ്റ്, പേമാരി എന്നിവ മൂലം തൊഴിൽ നഷ്ടപ്പെട്ട് ദുരിതം അനുഭവിക്കുന്ന മത്സ്യത്തൊഴിലാളികൾക്ക് ഭക്ഷ്യകിറ്റുകൾ വിതരണം ചെയ്തു.

ജില്ലാ ഭരണകൂടവും കൊച്ചി കോർപ്പറേഷനും കൊച്ചിൻ പോർട്ട് ട്രസ്റ്റുമായി സഹകരിച്ച് പോർട്ടിന്റെ ഉടമസ്ഥതയിൽ വില്ലിങ്ടൺ ഐലന്റിലുള്ള സാമുദ്രിക ഹാളിൽ നൂറ് ബെഡുകളുള്ള കോവിഡ് ആശുപത്രി സജ്ജമാക്കി

നിയമസഭാ തിരഞ്ഞെടുപ്പ് വേളയിൽ ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ കോതമംഗലം പീസ് വാലിയിൽ ഭിന്നശേഷിക്കാർക്കായി വോട്ടിങ് പരിശീലന പരിപാടി സംഘടിപ്പിച്ചു. വീൽചെയറിൽ സഞ്ചരിക്കുന്ന അൻപതോളം ഭിന്നശേഷിക്കാരാണ് പരിപാടിയിൽ പങ്കെടുത്തത്. പീസ് വാലിയിൽ സജ്ജമാക്കിയ മാതൃക പോളിങ് ബൂത്തിൽ ഭിന്നശേഷിക്കാർക്ക് പരിശീലനം നൽകി.

വൃദ്ധ ദമ്പതിമാരുടെ സ്ഥലവും വീടും മതസ്ഥാപനത്തിന്റെ പേരിൽ കബളിപ്പിച്ച് ആധാരം നടത്തിയെന്ന പെരുമ്പാവൂർ കണ്ടന്തറ സ്വദേശികളായ പരീത് മുഹമ്മദ്, കദീജ ബീവി എന്നിവരുടെ അന്വേഷണത്തിന് ഉത്തരവിട്ടു. ഇവരുടെ സ്വത്തുക്കൾ കൈക്കലാക്കിയ ശേഷം ഇവരെ അനാഥാലയത്തിന് കൈമാറാൻ ശ്രമിച്ചു എന്നായിരുന്നു പരാതി. അനാരോഗ്യം മൂലം ചേംബറിലേക്ക് എത്താൻ പ്രയാസം നേരിട്ട ഇവരുടെ അടുത്തെത്തി പരാതി വാങ്ങുകയായിരുന്നു.

ഓൺലൈൻ പഠനത്തിന് ബുദ്ധിമുട്ടുന്ന വിദ്യാർത്ഥികൾക്ക് മൊബൈൽ ഫോൺ നേരിട്ട് എത്തിച്ച് വിദ്യാർത്ഥികളുടെ പ്രിയ കളക്ടറായും അദ്ദേഹം മാറി. കളക്ടറുടെ ഔദ്യോഗിക ഫേസ്‌ബുക്ക് പേജിന് കഴിഞ്ഞ രണ്ടു വർഷങ്ങളിൽ വലിയ സ്വീകാര്യതയാണ് ലഭിച്ചുവരുന്നത്. 2019 ജൂൺ 20ന് എറണാകുളം കളക്ടറായി സുഹാസ് ചുമതലയേൽക്കുമ്പോൾ 1.40 ലക്ഷം പേരാണ് ഈ പേജ് പിന്തുടർന്നിരുന്നത്. ചുമതലയേറ്റ് കൃത്യം ഒരു വർഷം തികഞ്ഞ് 2020 ജൂൺ 19 ന് ഫേസ്‌ബുക്ക് ഫോളേവേഴ്സ് മൂന്നു ലക്ഷം പിന്നിട്ടു. ഒരു വർഷത്തിനുള്ളിൽ 1.60 ലക്ഷം പേർ കൂടി കളക്ടറുടെ പേജിലേക്കെത്തി. നിലവിൽ 391,856 ആണ് പേജ് ലൈക്ക്. ജില്ലാ ഭരണകൂടത്തിന്റെ പ്രവർത്തനങ്ങൾ സൂതാര്യമായി ജനങ്ങളിലേക്കെത്തിക്കുന്നതിനും അവരുമായി സംവദിക്കുന്നതിനും പേജ് പ്രയോജനപ്പെടുത്തുന്നു. സുപ്രധാന വിഷയങ്ങളിൽ ലൈവായി ജനങ്ങളോട് സംവദിക്കുന്നതിന് ഫേസ്‌ബുക്കും ലൈവും സുഹാസ് വിനിയോഗിച്ചിരുന്നു.

കൊച്ചി മെട്രോ ദീർഘിപ്പിക്കൽ, ഗിഫ്റ്റ് സിറ്റി, സിറ്റി ഗ്യാസ് ലൈൻ പദ്ധതി ഉൾപ്പടെയുള്ള നിരവധി വികസന പദ്ധതികൾക്ക് ഭരണപരമായ പിന്തുണ നൽകാനും അദ്ദേഹത്തിന് കഴിഞ്ഞു. ചെല്ലാനത്ത് നിന്നാരംഭിച്ച എസ്. സുഹാസിന്റെ ഇടപെടലുകൾ ജില്ലയുടെ സമഗ്ര വികസനത്തിനും മുന്നേറ്റത്തിനും വഴിയൊരുക്കുന്നതായിരുന്നു. വെല്ലുവിളികളെ അതിജീവിച്ച് കരുത്തോടെ മുന്നേറാനും ജില്ലയ്ക്ക് എസ്. സുഹാസിന്റെ ഭരണസാരഥ്യം സഹായകരമായി. ആ ചാരിതാർഥ്യത്തോടെയാണ് അദ്ദേഹം പടിയിറങ്ങുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP