Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

നിയമസഭയിൽ എംഎ‍ൽഎമാരുടേത് മാപ്പർഹിക്കാത്ത പെരുമാറ്റം; ബജറ്റ് തടയാൻ ശ്രമിച്ചതിൽ എന്തു സന്ദേശമാണ് ജനങ്ങൾക്ക് നൽകുന്നത്? നിയമസഭാ കയ്യാങ്കളി കേസ് പിൻവലിക്കാൻ കഴിയില്ലെന്ന് സുപ്രീം കോടതി

നിയമസഭയിൽ എംഎ‍ൽഎമാരുടേത് മാപ്പർഹിക്കാത്ത പെരുമാറ്റം; ബജറ്റ് തടയാൻ ശ്രമിച്ചതിൽ എന്തു സന്ദേശമാണ് ജനങ്ങൾക്ക് നൽകുന്നത്?  നിയമസഭാ കയ്യാങ്കളി കേസ് പിൻവലിക്കാൻ കഴിയില്ലെന്ന് സുപ്രീം കോടതി

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: നിയമസഭാ കയ്യാങ്കളി കേസ് പിൻവലിക്കാൻ സർക്കാരിന് കഴിയില്ലെന്ന് സുപ്രീം കോടതി. നിയമസഭയിൽ എംഎ‍ൽഎമാരുടേത് മാപ്പർഹിക്കാത്ത പെരുമാറ്റമെന്ന് കോടതി നിരീക്ഷിച്ചു. ബജറ്റ് തടയാൻ ശ്രമിച്ചതിൽ എന്തു സന്ദേശമാണ് ജനങ്ങൾക്ക് നൽകുന്നതെന്നും കോടതി വിമർശിച്ചു. ധനബിൽ പാസാക്കുന്നത് തടഞ്ഞവർക്ക് എന്ത് പരിരക്ഷയാണ് നൽകേണ്ടതെന്നു കോടതി ചോദിച്ചു. കേസ് ബുധനാഴ്ച പരിഗണിക്കാൻ മാറ്റി.

നിയമസഭാ കയ്യാങ്കളിക്കേസ് പിൻവലിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ നൽകിയ ഹർജി പരിഗണിക്കുകയായിരുന്നു സുപ്രീം കോടതി. കേസ് തീർപ്പാക്കണമെന്ന സർക്കാർ ആവശ്യം തള്ളിയ ഹൈക്കോടതി പ്രതികൾ വിചാരണ നേരിടണമെന്നും വിധിച്ചിരുന്നു. സ്പീക്കറുടെ അനുമതിയില്ലാതെ നിയമസഭാ സെക്രട്ടറി നൽകിയ കേസ് നിലനിൽക്കില്ലെന്നും കേരളം വ്യക്തമാക്കിയിരുന്നു. സംസ്ഥാന സർക്കാരിനു വേണ്ടി സ്റ്റാൻഡിങ് കോൺസൽ ജി. പ്രകാശ് ആണ് ഹർജി സമർപ്പിച്ചത്.

പ്രതികളായ വി. ശിവൻകുട്ടി, ഇ.പി. ജയരാജൻ, കെ.ടി. ജലീൽ എന്നിവരും കോടതിയെ സമീപിച്ചിട്ടുണ്ട്. എല്ലാ ഹർജികളും ഒന്നിച്ചാണ് പരിഗണിക്കുന്നത്. കേസിൽ മുൻ പ്രതിപക്ഷ നേതാവ് രമേശ ചെന്നിത്തല തടസഹർജി നൽകിയിട്ടുണ്ട്. ജസ്റ്റിസുമാരായ ഡി.വൈ. ചന്ദ്രചൂഡ്, ആർ. സുബാഷ് റെഡ്ഡി, എസ്. രവീന്ദ്ര ഭട്ട് എന്നിവരടങ്ങുന്ന ബെഞ്ചാണ് ഹർജി  മാറ്റിയത്.

നേരത്തെ നിയമസഭാ കയ്യാങ്കളി കേസ് പിൻവലിക്കാനുള്ള സർക്കാരിന്റെ ഹർജി ഹൈക്കോടതി തള്ളിയിരുന്നു. ഇതോടെ കെ.ടി.ജലീൽ, ഇ.പി.ജയരാജൻ വി.ശിവൻകുട്ടി, കെ.അജിത്, കെ.കുഞ്ഞഹമ്മദ്, സി.കെ.സദാശിവൻ എന്നിവർ വിചാരണ നേരിടണം. പൊതുമുതൽ നശിപ്പിച്ച കേസ് എഴുതി തള്ളാൻ സർക്കാരിനാവില്ലെന്നാണ് ഹൈക്കോടതിയും ചൂണ്ടിക്കാട്ടിയത്. കേസ് പിൻവലിക്കണമെന്ന സർക്കാരിന്റെ അപേക്ഷ നേരത്തെ തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി തള്ളിയിരുന്നു. തുടർന്നാണ് സർക്കാർ ഹൈക്കോടതിയിൽ റിവിഷൻ ഹർജി നൽകിയത്.

ജനപ്രതിനിധികൾ ഉൾപ്പെട്ട കേസ് അനന്തമായി നീട്ടിക്കൊണ്ടുപോകാനാവില്ലെന്നും, അതിനാൽ കേസ് പിൻവലിക്കുകയാണെന്നുമാണ് സർക്കാർ കോടതിയെ അറിയിച്ചത്. എന്നാൽ ഈ വാദം കോടതി അംഗീകരിച്ചില്ല. 2015 മാർച്ച് 13 ന് അന്നത്തെ ധനമന്ത്രിയായിരുന്ന കെ എം മാണി ബജറ്റ് അവതരിപ്പിക്കുമ്പോൾ സ്പീക്കറുടെ ചേംബറിൽ കയറി കസേര അടക്കം മറിച്ചിട്ടു നടത്തിയ പ്രതിഷേധത്തിൽ രണ്ടര ലക്ഷം രൂപ നഷ്ടമുണ്ടായെന്നാണ് കേസ്.

നിയമസഭാ സെക്രട്ടറിയുടെ പരാതിയിൽ അന്നത്തെ ആറു എംഎൽഎ മാർക്കെതിരെ പൊതുമുതൽ നശീകരണ നിയമ പ്രകാരം ജാമ്യമില്ലാ വകുപ്പു ചുമത്തി കന്റോൺമെന്റ് പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. പൊതുമുതൽ അടക്കമുള്ള കുറ്റകൃത്യങ്ങൾ പ്രതികൾ നടത്തിയതിനാൽ കേസ് പിൻവലിക്കാനാവില്ലെന്ന നിലപാടാണ് കീഴ്ക്കോടതിയും സ്വീകരിച്ചത്.

ഹർജി പിൻവലിക്കരുതെന്നാവശ്യപ്പെട്ട് പൊതുപ്രവർത്തകരും കോട്ടയം സ്വദേശികളുമായ എം ടി.തോമസ്, പീറ്റർ മയിലിപറമ്പിൽ എന്നിവരായിരുന്നു ഹർജി നൽകിയിരുന്നത്. നിയമസഭയിൽ നടന്ന കൈയാങ്കളി പരസ്യമായി ടി.വി. ചാനലുകളിലൂടെ നാട്ടുകാർ കണ്ടിട്ടുള്ളതാണ്. ഇത്തരം നിയമവിരുദ്ധ പ്രവൃത്തികൾ ചെയ്ത പ്രതികൾക്കെതിരേ യാതൊരു നിയമനടപടിയുമുണ്ടായില്ലെങ്കിൽ അത് നിയമവ്യവസ്ഥയോടുള്ള പൊതുസമൂഹത്തിന്റെ വിശ്വാസം നഷ്ടപ്പെടുത്തുമെന്ന് ഹർജിക്കാർ വാദിച്ചിരുന്നു ഇത് കോടതി അംഗീകരിക്കുകയായിരുന്നു.

പൂട്ടിക്കിടന്ന ബാറുകൾ തുറക്കാൻ മുൻ ധനമന്ത്രി കെ.എം.മാണി ഒരുകോടി രൂപ കൈക്കൂലി വാങ്ങിയെന്നാരോപിച്ചാണ്, ബജറ്റ് അവതരണത്തിനു ശ്രമിച്ച മാണിയെ തടയാൻ ഇടതുപക്ഷം സഭയ്ക്ക് അകത്തും പുറത്തും പ്രക്ഷോഭം സംഘടിപ്പിച്ചത്. ഇതിനിടയിലാണ് പ്രതിപക്ഷ എംഎൽഎ.മാർ സ്പീക്കറുടെ ഡയസ്സിൽ അതിക്രമിച്ചു കടന്ന് കംപ്യൂട്ടറുകളും കസേരകളും തല്ലിത്തകർത്തത്. വി.ശിവൻ കുട്ടി മുഖ്യമന്ത്രിക്ക് നൽകിയ കത്തിന്റെ അടിസ്ഥാനത്തിലാണ് കേസ് പിൻവലിക്കാൻ സർക്കാർ കോടതിയെ സമീപിച്ചത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയടക്കമുള്ള തടസ്സ ഹർജി നൽകിയിരുന്നു.സുപ്രീം കോടതിയിലും ചെന്നിത്തല തടസഹർജി നൽകിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP