Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

യൂറോ കപ്പ് ക്വാർട്ടർ: അട്ടിമറി വീരന്മാരായ സ്വിറ്റ്‌സർലൻഡിനെ കീഴടക്കി സ്‌പെയിൻ സെമിയിൽ; പെനാൽട്ടി ഷൂട്ടൗട്ടിൽ ജയം 3-1 എന്ന സ്‌കോറിന്; സ്‌പെയിന് തുണയായത് തകർപ്പൻ സേവുകൾ നടത്തിയ ഗോൾകീപ്പർ ഉനൈ സിമോണിന്റെ പ്രകടനം

യൂറോ കപ്പ് ക്വാർട്ടർ: അട്ടിമറി വീരന്മാരായ സ്വിറ്റ്‌സർലൻഡിനെ കീഴടക്കി സ്‌പെയിൻ സെമിയിൽ; പെനാൽട്ടി ഷൂട്ടൗട്ടിൽ ജയം 3-1 എന്ന സ്‌കോറിന്; സ്‌പെയിന് തുണയായത് തകർപ്പൻ സേവുകൾ നടത്തിയ ഗോൾകീപ്പർ ഉനൈ സിമോണിന്റെ പ്രകടനം

സ്പോർട്സ് ഡെസ്ക്

സെയ്ന്റ് പീറ്റേഴ്സ്ബർഗ്: യൂറോ കപ്പിൽ പെനാൽട്ടി ഷൂട്ടൗട്ടിലേക്ക് നീണ്ട ആദ്യ ക്വാർട്ടർ ഫൈനൽ മത്സരത്തിൽ അട്ടിമറി വീരന്മാരായ സ്വിറ്റ്‌സർലൻഡിനെ കീഴടക്കി സ്‌പെയിൻ സെമിയിൽ. നിശ്ചിത സമയത്തും എക്സ്ട്രാ ടൈമിലും ഇരുടീമുകളും ഒരു ഗോളുകൾ മാത്രംനേടി സമനില പാലിച്ചതോടെയാണ് മത്സരം പെനാൽറ്റി ഷൂട്ടൗട്ടിന് വഴിമാറിയത്. പെനാൽട്ടി ഷൂട്ടൗട്ടിൽ 3-1 എന്ന സ്‌കോറിനാണ് സ്പെയിൻ സ്വിസ് പടയെ തകർത്തത്. തകർപ്പൻ സേവുകൾ നടത്തിയ ഗോൾകീപ്പർ ഉനൈ സിമോണിന്റെ പ്രകടന മികവിലാണ് സ്പെയിൻ സെമി ഫൈനലിലേക്ക് പ്രവേശിച്ചത്.

പെനാൽട്ടി ഷൂട്ടൗട്ടിൽ സ്പെയിനിനായി ഡാനി ഓൽമോ, ജെറാർഡ് മൊറേനോ, മികേൽ ഒയാർസബാൽ എന്നിവർ സ്‌കോർ ചെയ്തപ്പോൾ സ്വിസ് ടീമിനായി മരിയോ ഗാവ്രനോവിച്ചിന് മാത്രമാണ് ലക്ഷ്യം കാണാനായത്. ഫാബിയാൻ ഷാർ, മാനുവേൽ അകാൻജി, റൂബൻ വർഗസ്സ് എന്നിവർക്ക് ലക്ഷ്യം കാണാനായില്ല.

പ്രീ ക്വാർട്ടറിൽ ഫ്രാൻസിനെതിരേ പെനാൽട്ടി ഷൂട്ടൗട്ടിൽ അഞ്ച് കിക്കുകളും വലയിലെത്തിച്ച സ്വിസ് പടയ്ക്ക് ഇന്ന് ആ മികവ് പുറത്തെടുക്കാനായില്ല. തോറ്റെങ്കിലും തലയുയർത്തിയാണ് സ്വിസ് പട മടങ്ങുന്നത്. പത്തുപേരായി ചുരുങ്ങിയിട്ടും മികച്ച പ്രകടനമാണ് ടീം കാഴ്ചവെച്ചത്. സൂപ്പർമാൻ സേവുകളുമായി കളം നിറഞ്ഞ സ്വിസ് ഗോൾകീപ്പർ യാൻ സോമർ ആരാധകരുടെ മനം കവർന്നു.

പെനാൽറ്റി ഷൂട്ടൗട്ടിൽ ആദ്യ കിക്കെടുത്ത സ്‌പെയിന് പിഴച്ചു. ഷോട്ട് പോസ്റ്റിലിടിച്ച് തെറിച്ചു. ഗാവ്‌റനോവിച്ച് സ്വിറ്റ്‌സർലൻഡിനായി ലക്ഷ്യം കണ്ടു, സ്വിറ്റ്‌സർലൻഡ്-1 സ്‌പെയിൻ-0, പിന്നാലെ ഡാനി ഓൽമോ സ്‌കോർ ചെയ്തതോടെ സ്വിറ്റ്‌സർലൻഡ്-1 സ്‌പെയിൻ-1.

ഷാറിന്റെ കിക്ക് സിമോൺ തട്ടിയിട്ടതോടെ സ്‌പെയിന് ആശ്വാസം. സ്വിറ്റ്‌സർലൻഡ്-1 സ്‌പെയിൻ-1. റോഡ്രിയുടെ കിക്ക് സോമർ തടുത്തതോടെ വീണ്ടും പ്രതീക്ഷ സ്വിറ്റ്‌സർലൻഡിന്. സ്വിറ്റ്‌സർലൻഡ്-1 സ്‌പെയിൻ-1. പിന്നാലെ മാനുവൽ അക്കാൻജിയുടെ ഷോട്ട് തട്ടിയകറ്റി സിമോൺ സ്‌പെയിന് ജീവവായു നൽകി. സ്വിറ്റ്‌സർലൻഡ്-1 സ്‌പെയിൻ-1.

സ്പാനീഷ് പടയുടെ പ്രതീക്ഷ വാനോളം ഉയർത്തി മൊറേനോ ലക്ഷ്യം കണ്ടു. സ്‌പെയിൻ-2 സ്വിറ്റ്‌സർലൻഡ്-1. സ്വിസ് നിരയിൽ നിന്നും പ്രതീക്ഷയോടെ എത്തിയ വർഗസ്സിന് ലക്ഷ്യം പിഴച്ചു. സ്‌പെയിൻ-2 സ്വിറ്റ്‌സർലൻഡ്-1. പിന്നാലെ ഗോൾ വലയിലെത്തിച്ച് ഒയാർസബാൽ വിജയം ഉറപ്പിച്ചു. സ്‌പെയിൻ-3 സ്വിറ്റ്‌സർലൻഡ്-1



സ്വിറ്റ്സർലൻഡിനായി ഷെർദാൻ ഷാക്കിരി ഗോൾ നേടിയപ്പോൾ ഡെന്നിസ് സാക്കറിയയുടെ സെൽഫ് ഗോൾ സ്പെയിനിന് തുണയായി. മികച്ച കളി പുറത്തെടുത്ത സ്പെയിൻ മത്സരത്തിന്റെ എട്ടാം മിനിട്ടിൽ തന്നെ സ്വിറ്റ്സർലൻഡിനെതിരേ ലീഡെടുത്തു. സ്വിസ് താരം ഡെന്നിസ് സാക്കറിയയുടെ സെൽഫ് ഗോളാണ് സ്പെയിനിന് തുണയായത്.

എട്ടാം മിനിട്ടിൽ സ്പെയിനിന് അനുകൂലമായി ലഭിച്ച മത്സരത്തിലെ ആദ്യ കോർണറാണ് ഗോളിന് വഴിവെച്ചത്. കോക്കെ എടുത്ത കോർണർ കിക്ക് ബോക്സിന് പുറത്തുനിന്ന ജോർഡി ആൽബയുടെ കാലിലേക്കാണെത്തിയത്. ആൽബയെടുത്ത ലോങ്റേഞ്ചർ സ്വിസ് താരം സാക്കറിയയുടെ കാലിൽ തട്ടി തിരിഞ്ഞ് ഗോൾകീപ്പർ സോമറിനെ കാഴ്ചക്കാരനാക്കി വലയിലെത്തി. മത്സരത്തിൽ ലക്ഷ്യത്തിലേക്ക് അടിച്ച ആദ്യ കിക്കിൽ തന്നെ ഗോൾ നേടാൻ സ്പെയിനിന് സാധിച്ചു.

പതിനേഴാം മിനിട്ടിൽ സ്വിസ് ബോക്സിന് തൊട്ടുവെളിയിൽ വെച്ച് ആൽവാരോ മൊറാട്ടയെ ഫൗൾ ചെയ്തതിന് സ്പെയിനിന് അനുകൂലമായി ഫ്രീകിക്ക് ലഭിച്ചു. എന്നാൽ കോക്കെ എടുത്ത ഫ്രീകിക്ക് സ്വിസ് ക്രോസ്ബാറിന് മുകളിലൂടെ പറന്നു. ഇരുപത്തി മൂന്നാംമിനിട്ടിൽ സ്വിസ് മുന്നേറ്റതാരം ബ്രീൽ എംബോളോ പരിക്കേറ്റ് മടങ്ങിയത് ടീമിന് തിരിച്ചടിയായി. താരത്തിന് പകരം റൂബൻ വർഗസ്സ് ഗ്രൗണ്ടിലെത്തി.

25-ാം മിനിട്ടിൽ സ്പെയിനിന്റെ അസ്പിലിക്യൂട്ടയ്ക്ക് മികച്ച അവസരം ലഭിച്ചെങ്കിലും താരത്തിന്റെ ഹെഡ്ഡർ സ്വിസ് ഗോൾകീപ്പർ സോമർ അനായാസം കൈയിലൊതുക്കി. ആദ്യ പകുതിയിൽ നിരവധി സെറ്റ്പീസുകളാണ് സ്വിറ്റ്സർലൻഡ് നേടിയെടുത്തത്. പക്ഷേ അതൊന്നും ഗോളാക്കി മാറ്റാൻ ടീമിന് സാധിച്ചില്ല. ആദ്യ പകുതി പിന്നിടുമ്പോൾ സ്‌പെയിൻ ഒരു ഗോളിന് മുന്നിലായിരുന്നു.

രണ്ടാം പകുതിയുടെ തുടക്കത്തിൽ, സരാബിയയ്ക്ക് പകരം ഗ്രൗണ്ടിലെത്തിയ ഓൽമോയ്ക്ക് മികച്ച ഗോളവസരം ലഭിച്ചെങ്കിലും താരത്തിന്റെ ദുർബലമായ ഷോട്ട് സ്വിസ് ഗോൾകീപ്പർ സോമർ കൈയിലൊതുക്കി. രണ്ടാം പകുതിയിൽ സമനില ഗോൾ നേടാനായി സ്വിസ് ടീം ആക്രമിച്ചുകളിച്ചു. 56-ാം മിനിട്ടിൽ സാക്കറിയയുടെ ഗോളെന്നുറച്ച ഹെഡ്ഡർ സ്പെയിൻ പോസ്റ്റിലുരുമ്മി കടന്നുപോയി. 59-ാം മിനിട്ടിൽ ഫെറാൻ ടോറസിന് മികച്ച അവസരം ലഭിച്ചെങ്കിലും താരത്തിന് ലക്ഷ്യം കാണാനായില്ല.

അറുപത്തിനാലാം മിനിട്ടിൽ സ്വിസ്സിന്റെ സ്യൂബറുടെ ഗോൾവലയിലേക്കുള്ള ഷോട്ട് തട്ടിയകറ്റി ഗോൾകീപ്പർ സിമോൺ സ്പെയിനിന്റെ രക്ഷകനായി. ഒടുവിൽ തുടർച്ചയായ ആക്രമണങ്ങൾക്കൊടുവിൽ സ്വിറ്റ്സർലൻഡ് സമനില ഗോൾ നേടി.

നായകൻ ഷെർദാൻ ഷാക്കിരിയാണ് സ്വിസ് പടയ്ക്കായി ഗോൾ നേടിയത്. സ്പെയിൻ പ്രതിരോധം വരുത്തിയ വലിയ പിഴവിൽ നിന്നുമാണ് 68-ാം മിനിട്ടിൽ ഗോൾ പിറന്നത്. ബോക്സിനുള്ളിലേക്ക് വന്ന പന്ത് ക്ലിയർ ചെയ്യുന്നതിൽ ലാപോർട്ടെയും പോൾ ടോറസ്സും പരാജയപ്പെട്ടു. ഇരുവരും തമ്മിലുണ്ടായ ആശയക്കുഴപ്പമാണ് ഇതിനുകാരണം. ഈ പിഴവിലൂടെ പന്ത് പിടിച്ചെടുത്ത ഫ്ര്യൂലർ നായകൻ ഷാക്കിരിക്ക് പാസ് നൽകി. കൃത്യമായി പാസ് സ്വീകരിച്ച ഷാക്കിരി അനായാസം പന്ത് വലയിലെത്തിച്ചു. ഇതോടെ മത്സരം ആവേശത്തിലായി. ഗോൾ വഴങ്ങിയതോടെ സ്പെയിൻ ഉണർന്നുകളിച്ചു.

പിന്നാലെസ്വിറ്റ്സർലൻഡിന് മത്സരത്തിൽ തിരിച്ചടി നേരിടുന്നു. സ്വിസ് ഗോളിന് വഴിവെച്ച റെമോ ഫ്ര്യൂലർ ചുവപ്പുകാർഡ് കണ്ട് പുറത്തായതോടെ ടീം പത്തുപേരായി ചുരുങ്ങി. 84-ാം മിനിട്ടിൽ ലഭിച്ച മികച്ച അവസരം സ്പെയിനിന്റെ മൊറേനോ പാഴാക്കി. വൈകാതെ മത്സരത്തിലെ നിശ്ചിത സമയം പൂർത്തിയായി ഇരുടീമുകളും എക്സ്ട്രാ ടൈമിൽ കളിക്കാനാരംഭിച്ചു.

92-ാം മിനിട്ടിൽ മൊറേനോയ്ക്ക് വീണ്ടും സുവർണാവസരം ലഭിച്ചു. ജോർഡി ആൽബയുടെ ക്രോസിൽ ഗോൾകീപ്പർ മാത്രം മുന്നിൽ നിൽക്കെ മൊറേനോയെടുത്ത ഷോട്ട് പോസ്റ്റിന് പുറത്തേക്ക് പോയി. പത്തുപേരായി ചുരുങ്ങിയതുമൂലം അധികസമയത്ത് സ്വിറ്റ്സർലൻഡ് പ്രതിരോധത്തിൽ മാത്രമാണ് ശ്രദ്ധിച്ചത്. 95-ാം മിനിട്ടിൽ ജോർഡി ആൽബയെടുത്ത ലോങ്റേഞ്ചർ സോമർ തട്ടിയകറ്റി.

100-ാം മിനിട്ടിൽ ഒരു ഓപ്പൺ ഹെഡ്ഡർ ലഭിച്ചിട്ടും അത് ഗോളാക്കി മാറ്റാൻ മൊറേനോയ്ക്ക് സാധിച്ചില്ല. തൊട്ടുപിന്നാലെ ഗോൾകീപ്പർ മാത്രം മുന്നിൽ നിൽക്കേ മൊറേനോയ്ക്ക് അവസരം ലഭിച്ചു. ലക്ഷ്യത്തിലേക്ക് കൃത്യമായി ഷൂട്ട് ചെയ്തെങ്കിലും ഗോളെന്നുറച്ച കിക്ക് അത്ഭുതകരമായി സോമർ തട്ടിയകറ്റി. 103-ാം മിനിട്ടിൽ സ്പെയിനിന്റെ ഒയാർസബാലിന്റെ ഗോളെന്നുറച്ച ഷോട്ട് തട്ടിയകറ്റി സോമർ വീണ്ടും സ്വിസ് ടീമിന്റെ രക്ഷകനായി.

എക്സ്ട്രാ ടൈമിൽ തകർപ്പൻ പ്രതിരോധമാണ് സ്വിറ്റ്സർലൻഡ് കാഴ്ചവെച്ചത്. സ്പെയിൻ താരങ്ങൾ ബോക്സിനുള്ളിൽ നിറഞ്ഞിട്ടും സ്വിസ് പ്രതിരോധനിര പാറപോലെ ഉറച്ചുനിന്നു. 111-ാം മിനിട്ടിൽ ഡാനി ഓൽമോയുടെ മികച്ച ഷോട്ട് സോമർ കൈയിലൊതുക്കി. 116-ാം മിനിട്ടിൽ സെർജിയോ ബുസ്‌കെറ്റ്സിന്റെ ഹെഡ്ഡറും സോമർ കൈപ്പിടിയിലാക്കി. വൈകാതെ എക്സ്ട്രാ ടൈമും അവസാനിച്ചു. മത്സരം പെനാൽട്ടി ഷൂട്ടൗട്ടിലേക്ക് നീളുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP