Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പിണറായി വീണ്ടും സത്യപ്രതിജ്ഞ ചെയ്തത് മെയ്‌ 20ന്; രാഷ്ട്രീയ ഗുണ്ട കൊടി സുനിയെ തിരുവനന്തപുരത്ത് നിന്ന് ഇഷ്ട ജയിലിലേക്ക് വിടുതൽ നൽകിയത് ജൂൺ രണ്ടിനും; ഋഷിരാജ് സിംഗിന്റെ കൺവെട്ടത്തേക്ക് 2019ൽ ടിപി കേസ് പ്രതിയെ മാറ്റിയത് സ്വർണ്ണ കടത്തിലെ പരാതിയിൽ; കണ്ണൂർ ലോബിയെ വിയ്യൂരിൽ നിന്ന് നിയന്ത്രിക്കാൻ വീണ്ടും അവസരം നൽകിയത് ഇടതു സർക്കാരോ?

പിണറായി വീണ്ടും സത്യപ്രതിജ്ഞ ചെയ്തത് മെയ്‌ 20ന്; രാഷ്ട്രീയ ഗുണ്ട കൊടി സുനിയെ തിരുവനന്തപുരത്ത് നിന്ന് ഇഷ്ട ജയിലിലേക്ക് വിടുതൽ നൽകിയത് ജൂൺ രണ്ടിനും; ഋഷിരാജ് സിംഗിന്റെ കൺവെട്ടത്തേക്ക് 2019ൽ ടിപി കേസ് പ്രതിയെ മാറ്റിയത് സ്വർണ്ണ കടത്തിലെ പരാതിയിൽ; കണ്ണൂർ ലോബിയെ വിയ്യൂരിൽ നിന്ന് നിയന്ത്രിക്കാൻ വീണ്ടും അവസരം നൽകിയത് ഇടതു സർക്കാരോ?

പ്രത്യേക ലേഖകൻ

കോഴിക്കോട്: രാമനാട്ടുകര അപകടത്തോടെ ചർച്ചകളിൽ എത്തിയ സ്വർണ്ണ കടത്തിന് പിന്നിൽ നടക്കാതെ പോയ മോഷണത്തിന് പദ്ധതിയൊരുക്കിയതുകൊടി സുനി നേരിട്ടു തന്നെ. വിയ്യൂർ ജയിലിൽ ഇത്തരം ക്വട്ടേഷൻ പ്രവർത്തനങ്ങൾ കൊടി സുനി നടത്തിയതായി റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതിനൊപ്പം ചില ഭീഷണികളും. ഇതോടെയാണ് വിയ്യൂരിൽ നിന്ന് കൊടി സുനിയെ തിരുവനന്തപുരത്തേക്ക മാറ്റിയത്. ഇതോടെ ജയിൽ ഡിജിപി ഋഷിരാജ് സിംഗിന്റെ നേരിട്ടുള്ള മേൽനോട്ടത്തിലായി കാര്യങ്ങൾ. എന്നാൽ ഭരണ തുടർച്ചയുണ്ടായതിന് പിന്നാലെ കൊടി സുനിക്ക് വിയ്യൂരിലേക്ക് മാറാനുമായി. ഇതോടെയാണ് സ്വർണ്ണ കടത്തിൽ കൊടുവള്ളി-കണ്ണൂർ ലോബികൾ തമ്മിലെ പോര് പുതിയ തലത്തിലെത്തിയത്.

കൊടുവള്ളിയിലെ നേതാക്കൾക്ക് ഇടതു ഭരണത്തിൽ സ്വാധീനവും മുമ്പുണ്ടായിരുന്നു. എന്നാൽ ഈ നിയമസഭാ തെരഞ്ഞെടുപ്പോടെ ഇതു കുറഞ്ഞു. കണ്ണൂരിൽ അടക്കം കൊടി സുനിയുടേയും ആകാശ് തില്ലങ്കേരിയുടേയും ഗ്യാങ്ങ് സിപിഎമ്മിനെ പിന്തുണയ്ക്കുകയും ചെയ്തു. ഈ വർഷം തുടക്കത്തിൽ കണ്ണൂർ എയർപോർട്ടിലെ ചില പ്രശ്നങ്ങളുടെ പേരിൽ സിപിഎമ്മും തില്ലങ്കേരിയും ഉരസലിലായിരുന്നു. എന്നാൽ തുടർഭരണമെന്ന വിശാലാശയത്തിന് വേണ്ടി എല്ലാം മറന്ന് തില്ലങ്കേരിയും പ്രവർത്തിച്ചു. അഴിക്കോട്ടെ സിപിഎം വിജയത്തിൽ ഇത് പ്രകടവുമായി. ഇതിന് പിന്നാലെയാണ് കൊടി സുനിക്ക് വിയ്യൂരിലേക്ക് മടക്കം കിട്ടുന്നത്. ജൂൺ രണ്ട് ബുധനാഴ്ചയാണ് തിരുവനന്തപുരത്ത് നിന്ന് വിയ്യൂരിലേക്ക് കൊടി സുനിക്ക് വിടുതൽ ലഭിക്കുന്നത്. മെയ്‌ 20നായിരുന്നു പിണറായിയുടെ രണ്ടാം സർക്കാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിൽ എത്തിയത്.

തന്നെ വിയ്യൂരിലേക്ക് മാറ്റണമെന്ന അപേക്ഷ ജയിൽ വകുപ്പിന് കൊടി സുനി നൽകുകയായിരുന്നു. രണ്ടാം പിണറായി സർക്കാർ അധികാരത്തിൽ ഏറിയതിന് പിന്നാലെ ഈ വിഷയത്തിൽ തീരുമാനവും എടുത്തു. ജൂൺ ആദ്യവാരത്തിൽ കൊടി സുനി വിയ്യൂരിൽ തിരിച്ചെത്തി. വിയ്യൂർ ജയിലിൽ ഇരുന്ന് കാക്ക രഞ്ജിത്തിനെ കൊണ്ട് ക്വട്ടേഷൻ ചെയ്യിച്ചുവെന്ന പഴയ ഇന്റലിജൻസ് റിപ്പോർട്ടെല്ലാം സർക്കാർ മറന്നു. വിയ്യൂരിൽ എത്തിയതോടെ ഋഷിരാജ് സിംഗിന്റെ കണ്ണിൽ നിന്ന് കൊടി സുനി വഴുതി മാറി. വീണ്ടും ഭരണം കിട്ടിയ ആവേശത്തിൽ സ്വർണ്ണ കടത്തിൽ കൊടി സുനി വീണ്ടും ഇടപെടലുകൾ തുടങ്ങിയെന്നാണ് കേന്ദ്ര ഏജൻസികളുടെ അനുമാനം.

വിയ്യൂർ ജയിലിൽ കൊടി സുനിക്ക് ആരെങ്കിലും ഫോൺ കൊടുത്തിട്ടുണ്ടാകമെന്നാണ് നിഗമനം. അതുകൊണ്ട് തന്നെ അർജുൻ ആയങ്കിയുടെ ഫോണിലേക്ക് വന്ന എല്ലാ കോളുകളും പരിശോധിക്കും. സംശയമുള്ള നമ്പരുകൾ തേടി അന്വേഷണവും നടത്തും. കൊടി സുനിയുടെ പിൻബലത്തിലാണ് അർജുൻ ആയങ്കി കരിപ്പൂർ വിമാനത്താവളത്തിലെ ഓപ്പറേഷന് തെല്ലും ഭയമില്ലാതെ എത്തിയതെന്നും വിലയിരുത്തലുണ്ട്. ആകാശ് തില്ലങ്കേരിയും കൊടി സുനിയും തമ്മിൽ വിയ്യൂരിൽ എത്തിയ ശേഷം ആശയ വിനിമയമുണ്ടോ എന്നും പരിശോധിക്കും. എങ്ങനെയാണ് തിരുവനന്തപുരത്ത് നിന്ന് വിയ്യൂരിലേക്ക് കൊടി സുനി എത്തിയത് എന്നും കേന്ദ്ര ഏജൻസികൾ കണ്ടെത്താൻ ശ്രമിക്കും.

കൊടി സുനി ഉൾപ്പടെ ടി.പി കേസ് പ്രതികളുടെ സ്വർണക്കടത്ത് ക്വട്ടേഷനുകൾ അവസാനിപ്പിക്കാൻ സിപിഎം നേരിട്ട് ഇടപെട്ട കാലമുണ്ടായിരുന്നു. ഇതുകൂടി ലക്ഷ്യമിട്ടാണ് ജയിലുകളുടെ ഭരണച്ചുമതല ഡിജിപി ഋഷിരാജ് സിങിന്റെ നിയന്ത്രണത്തിലാക്കിയത്. കൊടി സുനിയുടെയും കൂട്ടരുടെയും സ്വന്തം നിലയ്ക്കുള്ള ക്വട്ടേഷനുകൾ പാർട്ടിക്കും സർക്കാരിനും വിനയായി മാറിയതോടെയാണ് ഈ ഇടപെടൽ 2019ൽ ഉണ്ടായത്. മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ട് ഇടപെട്ടാണ് ജയിലിലെ റെയ്ഡ് ഉൾപ്പടെയുള്ള നടപടികൾ കർക്കശമാക്കിയത്. കൊടി സുനിയെപ്പോലെയുള്ളവർക്ക് പരോൾ നൽകുന്നത് തന്നെ അറിയിച്ചുവേണമെന്ന് ഋഷിരാജ് സിങ് ജയിൽ അധികൃതർക്ക് നിർദ്ദേശം നൽകുകയും ചെയ്തു. ഇതോടെ ക്വട്ടേഷനുകൾ തിരുവനന്തപുരത്ത് ഇരുന്ന് ഏറ്റെടുക്കാൻ കൊടിസുനിക്ക് കഴിയാതെയായി.

കൂത്തുപറമ്പിൽ കൈതേരിൽ റഫ്ഷാൻ എന്നയാളെ തട്ടിക്കൊണ്ടുപോയതിന് പിന്നിൽ കൊടി സുനിയുമായി ബന്ധപ്പെട്ട സംഘമാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ജയിലിലുള്ള സിപിഎം പ്രവർത്തകരെ കൊടി സുനി ഇത്തരം ക്വട്ടേഷൻ സംഘങ്ങളുമായി ബന്ധപ്പെടുത്തുന്നുവെന്ന കണ്ടെത്തലും ചർച്ചയായി. ഇതെല്ലാം കൂടി കണക്കിലെടുത്താണ് കൊടി സുനിക്ക് പൂട്ടിടാൻ സിപിഎം അന്ന് തീരുമാനിച്ചത്. കൊടി സുനിയുടെയും കൂട്ടരുടെയും ഹവാല ഇടപാടുകളും സ്വർണക്കടത്തും കേന്ദ്ര രഹസ്യാന്വേഷണ ഏജൻസി അന്ന് തന്നെ മനസിലാക്കിയിരുന്നു. ഇതുകൂടി കണക്കിലെടുത്താണ് സർക്കാർ നിലപാട് കർക്കശമാക്കിയതും തിരുവനന്തപുരത്തേക്ക് മാറ്റിയതും.

2019ൽ കണ്ണൂർ, വിയ്യൂർ ജയിലുകളിൽ നടത്തിയ റെയ്ഡിൽ മൊബൈൽ ഫോൺ, മെമ്മറി കാർഡ്, കഞ്ചാവ് എന്നിവ പിടിച്ചെടുത്തിരുന്നു. ഋഷിരാജ് സിങ് നേരിട്ടാണ് റെയ്ഡ് നടത്തിയത്. വിയ്യൂർ ജയിലിൽനിന്ന് കൊടി സുനി, മുഹമ്മദ് ഷാഫി എന്നിവരിൽനിന്ന് മൊബൈൽ പിടിച്ചെടുത്തിരുന്നു. ഇവരെ പിന്നീട് പൂജപ്പുര സെൻട്രൽ ജയിലിലേക്ക് മാറ്റുകയായിരുന്നു. അന്ന് കൊടി സുനി ഭീഷണിപ്പെടുത്തുന്നുവെന്ന് വ്യാപാരിയുടെ പരാതിയും ചർച്ചകളിൽ എത്തിയിരുന്നു. ഖത്തറിലെ സ്വർണ വ്യാപാരി മജീദ് കൊഴിശേരിയായിരുന്നു പരാതിക്കാരൻ.

രേഖയില്ലാത്ത സ്വർണം വാങ്ങണമെന്നാവശ്യപ്പെട്ടാണ് ഭീഷണി ഇയാളെ കൊടി സുനി ഭീഷണിപ്പെടുത്തിയത്. ഇല്ലെങ്കിൽ നാട്ടിലെ കുടുംബത്തെ ആക്രമിക്കുമെന്നും പറഞ്ഞിരുന്നു. കാടി സുനിയുമായി ബന്ധമുള്ള സംഘം ഖത്തറിൽ പ്രവർത്തിക്കുന്നുവെന്നും ഇവരെ ജയിലിൽ നിന്ന് കൊടി സുനി നിയന്ത്രിക്കുന്നുവെന്നും പരാതിയിൽ പറയുന്നുണ്ടായിരുന്നു. ഇതെല്ലാം വിയ്യൂരിൽ ഉണ്ടായിരുന്നപ്പോഴാണ് കൊടി സുനിക്ക് ചെയ്യാനായത്. എന്നിട്ടും രണ്ടാം പിണറായി സർക്കാർ അധികാരത്തിൽ എത്തിയ ആദ്യ നാളുകളിൽ തന്നെ കൊടി സുനിയുടെ അപേക്ഷയിൽ തിരുവനന്തപുരത്തെ ജയിലിൽ നിന്ന് വിയ്യൂരിലേക്ക് കൊടി സുനിയെ മാറ്റുകയാണ് ചെയ്തത്.

കൊടി സുനി പരോൾകാലയളവിൽ കോഴിക്കോട്ടെത്തി ക്രിമിനൽസംഘവുമായി രഹസ്യകൂടിക്കാഴ്ച നടത്തിയതും 2019ൽ വലിയ ചർച്ചയായിരുന്നു. ഒട്ടേറെ പിടിച്ചുപറിക്കേസുകളിലെ പ്രതിയായ കാക്ക രഞ്ജിത്ത്, ടി.പി. വധക്കേസിൽ കുറ്റവിമുക്തനാക്കപ്പെട്ട കോടിയേരി ചിരുന്നംകണ്ടിയിൽ സി.കെ. രജികാന്ത് (കൂരാപ്പൻ) എന്നിവരുൾപ്പെടുന്ന സംഘത്തെയാണ് കോഴിക്കോട്ടെ ഒരു ഫ്ളാറ്റിൽ കണ്ടത്. ഒന്നിച്ചുകണ്ടപ്പോഴെടുത്ത ഫോട്ടോ പൊലീസിന് ലഭിച്ചെങ്കിലും ഗൂഢാലോചനയുടെ ലക്ഷ്യം വ്യക്തമല്ലെന്ന് പറഞ്ഞ് കേസ് അന്വേഷണം അവസാനിപ്പിച്ചു. 2018 ഡിസംബറിലാണ് ആ സംഭവം. വിയ്യൂർ ജയിലിൽനിന്ന് പരോളിൽ ഇറങ്ങിയ കൊടി സുനി, ഇതേദിവസങ്ങളിൽ കൈതേരി സ്വദേശിയായ റഫ്ഷാനെ തട്ടിക്കൊണ്ടുപോയി വയനാട്ടിലെ സ്വകാര്യ റിസോർട്ടിൽ തടഞ്ഞുവെച്ച് ഭീഷണിപ്പെടുത്തിയെന്ന് കൂത്തുപറമ്പ് പൊലീസ് കണ്ടെത്തിയിരുന്നു. പിന്നീട് ഈ കേസിൽ ജയിലിലെത്തി അറസ്റ്റ് ചെയ്യുകയും ചെയ്തു.

ഈ തട്ടിക്കൊണ്ടുപോകലിനുശേഷം തിരികെ വിയ്യൂർ സെൻട്രൽ ജയിലിലേക്ക് മടങ്ങുന്നതിനിടെയാണ് കോഴിക്കോട് പാലാഴിയിലെ ഒരു ഫ്ളാറ്റിൽ സംഘം ഒത്തുചേർന്നത്. ജയിലിനുള്ളിൽനിന്ന് കൊടി സുനി സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളിൽ കുറ്റകൃത്യങ്ങൾ ആസൂത്രണം ചെയ്യുന്നുവെന്ന കേസുകൾ അന്വേഷണത്തിലിരിക്കെയാണ് രഹസ്യ ഒത്തുചേരൽ വിവരം പുറത്തുവന്നത്. 2019 ജൂലൈയിലായിരുന്നു ഒത്തു ചേരൽ ഫോട്ടോ പോലും ചർച്ചയായത്. കാക്ക രഞ്ജിത്തിന് പുറമെ, ദിൽഷാദ്, ഫൈസൽ, സൂരജ്, പ്രകാശൻ തുടങ്ങിയവരും സംഘത്തിലുണ്ടായിരുന്നു. ഇതിൽ പലരും ജീവപര്യന്തംശിക്ഷ കഴിഞ്ഞിറങ്ങിയവരും കൊലക്കേസ് ഉൾപ്പെടെയുള്ളവയിൽ പ്രതി ചേർക്കപ്പെട്ടവരുമാണ്.

ജയിലിലിരുന്ന് കൊടി സുനിയുടെ നിർദ്ദേശപ്രകാരം കള്ളക്കടത്ത് സ്വർണം തട്ടിയെടുക്കുന്നതിന് കാക്ക രഞ്ജിത്ത് ഉൾപ്പെട്ട സംഘം പങ്കാളികളായെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. കാക്ക രഞ്ജിത്തിനെ അറിയില്ലെന്ന മൊഴിനൽകി തടിയൂരുകയായിരുന്നു കൊടി സുനി. പിന്നീട് ഈ കേസ് തന്നെ അട്ടിമറിക്കപ്പെട്ടു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP