Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സൂപ്പർ താരങ്ങളുടെ പരുക്കിൽ വലഞ്ഞു ബൽജിയം; ഇറ്റലിക്കെതിരെയുള്ള ക്വാർട്ടർ ഫൈനൽ നഷ്ടമായേക്കും; സെൽഫ് ഗോളും സൂപ്പർ ഗോളും പിറന്ന മത്സരത്തിൽ ക്രൊയേഷ്യയെ തൂത്തെറിഞ്ഞ് ഒരു സ്പാനിഷ് വിജയഗാഥ

സൂപ്പർ താരങ്ങളുടെ പരുക്കിൽ വലഞ്ഞു ബൽജിയം; ഇറ്റലിക്കെതിരെയുള്ള ക്വാർട്ടർ ഫൈനൽ നഷ്ടമായേക്കും; സെൽഫ് ഗോളും സൂപ്പർ ഗോളും പിറന്ന മത്സരത്തിൽ ക്രൊയേഷ്യയെ തൂത്തെറിഞ്ഞ് ഒരു സ്പാനിഷ് വിജയഗാഥ

സ്വന്തം ലേഖകൻ

സെവിയ്യ: സൂപ്പർ താരങ്ങളുടെ പരുക്കിൽ വലഞ്ഞ് ബൽജിയത്തിന്റെ കിരീട മോഹങ്ങൾക്ക് കനത്ത തിരിച്ചടി. നിലവിലെ ചാംപ്യന്മാരായ പോർച്ചുഗലിനെ കീഴടക്കിയെങ്കിലും (10) മത്സരത്തിനിടെ പരുക്കേറ്റ കെവിൻ ഡി ബ്രൂയ്‌നെ, ഏദൻ ഹസാഡ് എന്നിവരുടെ അസാന്നിധ്യമാണ് ബൽജിയത്തിന്റെ യൂറോ കപ്പ് മോഹത്തിന് മേൽ കരി നിഴൽ വീഴ്‌ത്തിയിരിക്കുന്നത്. ഇറ്റലിക്കെതിരെ വെള്ളിയാഴ്ച നടക്കുന്ന ക്വാർട്ടർ ഫൈനൽ ടീമിന് നഷ്ടമായേക്കും.

പോർച്ചുഗലുമായി നടന്ന മത്സരത്തിന്റെ 48ാം മിനിറ്റിൽ പോർച്ചുഗീസ് മിഡ്ഫീൽഡർ ജോവ പാലിഞ്ഞയുടെ പിന്നിൽനിന്നുള്ള ടാക്കിളിൽ ഉപ്പൂറ്റിക്കു പരുക്കേറ്റു വീണ ഡി ബ്രൂയ്‌നെ കോച്ച് റോബർട്ട് മാർട്ടിനെസിനോട് തന്നെ ഉടൻ പിൻവലിക്കാൻ ആവശ്യപ്പെടുകയായിരുന്നു. പകരം ഇറങ്ങിയ ഡ്രൈസ് മെർട്ടെൻസാണു തുടർന്നു കളിച്ചത്. രണ്ടാം പകുതിക്കിടെ പാലിഞ്ഞയുടെ ടാക്കിളിൽ ഇടതു കാലിന്റെ ഉപ്പൂറ്റിക്കു പരുക്കുപറ്റിയ ഡി ബ്രൂയ്‌നെ വേദനകണ്ടു പുളഞ്ഞു നിലത്തുവീണു. മുടന്തിക്കൊണ്ടാണു മൈതാനം വിട്ടതും. ഫൗളിനു പാലിഞ്ഞയ്ക്കു മഞ്ഞക്കാർഡും കിട്ടി.

കളിക്കിടെ പേശി വലിച്ചിൽ അനുഭവപ്പെട്ട നായകൻ ഏദൻ ഹസാഡിനെയും മാർട്ടിനെസിന് 87ാം മിനിറ്റിൽ പിൻവലിക്കേണ്ടിവന്നു. ചെൽസിക്കെതിരായ ചാംപ്യൻസ് ലീഗ് ഫൈനലിനിടെ മുഖത്തിനേറ്റ പരുക്കു സുഖപ്പെടാഞ്ഞതിനെ തുടർന്നു യൂറോ കപ്പിൽ റഷ്യയ്‌ക്കെതിരായ ആദ്യ മത്സരവും ഡി ബ്രൂയ്‌നെയ്ക്കു നഷ്ടമായിരുന്നു. ഡെന്മാർക്കിനെതിരായ രണ്ടാം മത്സരത്തിൽ രണ്ടാം പകുതിയിൽ പകരക്കാരനായി ഇറങ്ങിയ ഡിബ്രൂയ്‌നെയാണു ബൽജിയത്തിന്റെ വിജയഗോൾ നേടിയത്.

കഴിഞ്ഞ ക്ലബ് ഫുട്‌ബോൾ സീസണിന്റെ ഭൂരിഭാഗം സമയവും പരുക്കിന്റെ പിടിയിലായിരുന്ന ഹസാർഡിനു യൂറോ കപ്പിൽ ഫോം കണ്ടെത്തിയതിനു പിന്നാലെയാണു വീണ്ടും പരുക്കേൽക്കുന്നത്.

ചരിത്രം കുറിച്ച് സ്പാനിഷ് വിജയഗാഥ
യൂറോ കപ്പ് ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച മത്സരങ്ങളിലൊന്നിൽ ക്രൊയേഷ്യ ഉയർത്തിയ വെല്ലുവിളി മറികടന്ന് സ്‌പെയ്ൻ ക്വാർട്ടറിൽ. മൂന്നിനെതിരെ അഞ്ചുഗോളുകൾക്കായിരുന്നു സ്പെയിനിന്റെ വിജയം. എട്ടുഗോളുകൾ പിറന്നതോടെ യുറോകപ്പിന്റെ ചരിത്രത്തിൽ തന്നെ ഏറ്റവും കൂടുതൽ ഗോളുകൾ പിറക്കുന്ന രണ്ടാമത്തെ മത്സരമെന്ന ഖ്യാതിയും ഇന്നത്തെ മത്സരം നേടി.പാബ്ലോ സരാബിയ, സെസാർ അസ്പിലിക്വെറ്റ, ഫെറാൻ ടോറസ്, അൽവാരോ മൊറാട്ട, മൈക്കൽ ഒയർസബാൽ എന്നിവരാണ് സ്പാനിഷ് ടീമിനായി സ്‌കോർ ചെയ്തത്.

നിശ്ചിത സമയത്ത് ഇരു ടീമും മൂന്നു ഗോളുകൾ വീതം നേടി സമനില പാലിച്ചതോടെയാണ് വിജയിയെ തീരുമാനിക്കാൻ മത്സരം എക്‌സ്ട്രാ ടൈമിലേക്ക് നീണ്ടത്. അധിക സമയത്ത് രണ്ടുഗോളുകൾ കൂടി നേടിയാണ് സ്പെയിൻ വിജയം ഉറപ്പിച്ചത്.84-ാം മിനിറ്റ് വരെ രണ്ടു ഗോളിന് പിന്നിലായിരുന്ന ക്രൊയേഷ്യ എഴു മിനിറ്റിനിടെ രണ്ടു ഗോളുകൾ വലയിലെത്തിച്ചാണ് മത്സരം എക്‌സ്ട്രാ ടൈമിലേക്ക് നീട്ടിയത്. സ്പാനിഷ് ഗോൾകീപ്പർ സിമോണിന്റെ സെൽഫ് ഗോളിൽ മുന്നിലെത്തിയ ക്രൊയേഷ്യയ്ക്കായി മിസ്ലാവ് ഓർസിച്ചും മാരിയോ പസാലിച്ചുമാണ് ഗോളുകൾ നേടിയത്.

കളിയുടെ തുടക്കം മുതൽ തന്നെ നിയന്ത്രണം ഏറ്റെടുത്ത സ്പാനിഷ് നിര മികച്ച ഒട്ടേറെ അവസരങ്ങൾ സൃഷ്ടിച്ചു. എന്നാൽ 20-ാം മിനിറ്റിൽ സ്പാനിഷ് ഗോൾകീപ്പർ ഉനായ് സിമോണിന്റെ പിഴവിൽ നിന്ന് ക്രൊയേഷ്യയാണ് ആദ്യം മുന്നിലെത്തിയത്. മൈതാന മധ്യത്തു നിന്ന് പെഡ്രി നൽകിയ ബാക്ക് പാസ് പിടിച്ചെടുക്കുന്നതിൽ സിമോണിന് സംഭവിച്ച അബദ്ധമാണ് ഗോളിന് കാരണമായത്. താരത്തിന്റെ കാലിൽ തട്ടി പന്ത് വലയിൽ.

ഗോൾ വഴങ്ങിയതോടെ ഒന്ന് പതറിയ സ്പാനിഷ് നിര വൈകാതെ മത്സരത്തിലെ നിയന്ത്രണം തിരികെ പിടിച്ചു. സിമോണിന്റെ പിഴവിന് 38-ാം മിനിറ്റിൽ പാബ്ലോ സരാബിയ പരിഹാരം കണ്ടെത്തി. സ്പാനിഷ് ടീമിന്റെ ഒന്നിച്ചുള്ള മുന്നേറ്റമാണ് സമനില ഗോളിന് വഴിവെച്ചത്. ക്രൊയേഷ്യ ബോക്‌സിൽ ഗോളിനായുള്ള ശ്രമത്തിനിടെ ഗയയുടെ ഷോട്ട് ലിവാകോവിച്ച് തടഞ്ഞത് നേരെ സരാബിയയുടെ മുന്നിൽ. സമയമൊട്ടും പാഴാക്കാതെ ബുള്ളറ്റ് ഷോട്ടിലൂടെ സരാബിയ പന്ത് വലയിലെത്തിച്ചു, സ്‌കോർ 1-1.

ഇതിനിടെ ആദ്യ പകുതിയിൽ മികച്ച അവസരങ്ങളും സ്‌പെയ്ൻ നഷ്ടപ്പെടുത്തിയിരുന്നു. 16-ാം മിനിറ്റിൽ ഗോളെന്നുറച്ച അവസരം കോക്കെ നഷ്ടപ്പെടുത്തി. ഗോൾകീപ്പർ മാത്രം മുന്നിൽനിൽക്കേ താരത്തിന് ലക്ഷ്യം കാണാനായില്ല. കോക്കെയുടെ ഷോട്ട് ക്രൊയേഷ്യൻ ഗോളി ഡൊമിനിക് ലിവാകൊവിച്ച് തടഞ്ഞു. 19-ാം മിനിറ്റിൽ അൽവാരോ മൊറാട്ടയും അവസരം നഷ്ടപ്പെടുത്തി.പിന്നാലെ 57-ാം മിനിറ്റിൽ ഫെറാൻ ടോറസിന്റെ മികച്ചൊരു ക്രോസിൽ നിന്നായിരുന്നു സ്‌പെയ്‌നിന്റെ രണ്ടാം ഗോൾ. താരത്തിന്റെ പിൻ പോയന്റ് ക്രോസ് സെസാർ അസ്പിലിക്വെറ്റ ഹെഡറിലൂടെ വലയിലെത്തിക്കുകയായിരുന്നു.

77-ാം മിനിറ്റിൽ പാവു ടോറസ് പെട്ടെന്നെടുത്ത ഒരു ക്രോസ് ഫീൽഡ് പാസിൽ നിന്നായിരുന്നു സ്‌പെയ്‌നിന്റെ മൂന്നാം ഗോൾ വന്നത്. പാസ് സ്വീകരിച്ച ഫെറാൻ ടോറസ് കലേറ്റ കാറിനെ വെട്ടിച്ച് പന്ത് വലയിലെത്തിക്കുകയായിരുന്നു. 85-ാം മിനിറ്റിൽ മിസ്ലാവ് ഓർസിച്ചിലൂടെ ക്രൊയേഷ്യ രണ്ടാം ഗോൾ നേടി. ഗോൾലൈൻ ടെക്‌നോളജി വഴിയാണ് ഈ ഗോൾ അനുവദിക്കപ്പെട്ടത്. പിന്നാലെ ഇൻജുറി ടൈമിന്റെ രണ്ടാം മിനിറ്റിൽ പസാലിച്ചിന്റെ ഗോളിൽ ക്രൊയേഷ്യ മൂന്നാം ഗോളും നേടി.

പിന്നാലെ എക്‌സ്ട്രാ ടൈമിലേക്ക് നീണ്ട മത്സരത്തിന്റെ 100-ാം മിനിറ്റിൽ അൽവാരോ മൊറാട്ട സ്‌പെയ്‌നിനായി നാലാം ഗോൾ നേടി. ഡാനി ഒൽമോയുടെ ക്രോസിൽ നിന്നായിരുന്നു ഗോൾ. 103-ാം മിനിറ്റിൽ മൈക്കൽ ഒയർസബാലിലൂടെ സ്‌പെയ്ൻ ഗോൾ പട്ടിക തികച്ചു. ഇത്തവണയും ഡാനി ഒൽമോയുടെ ക്രോസിൽ നിന്നായിരുന്നു ഗോൾ.അബദ്ധത്തിൽ സെൽഫ് ഗോൾ വഴങ്ങിയെങ്കിലും സ്പാനിഷ് ഗോൾകീപ്പർ ഉനായ് സിമോൺ മികച്ച സേവുകളുമായി ടീമിന്റെ രക്ഷയ്‌ക്കെത്തി. എക്‌സ്ട്രാ ടൈമിലും മികച്ച അവസരങ്ങൾ ലഭിച്ചെങ്കിലും കൂടുതൽ ഗോൾ നേടാൻ സ്‌പെയ്‌നിന് സാധിച്ചില്ല. ക്വാർട്ടറിൽ ഇന്നത്തെ ഫ്രാൻസ് - സ്വിറ്റ്‌സർലൻഡ് മത്സര വിജയികളെ സ്‌പെയ്ൻ നേരിടും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP