Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

സ്‌കോർപ്പിയോയിൽ രണ്ടു ദിവസം കറങ്ങി നടന്ന് ആളെ നോക്കി വച്ചു; അഞ്ച് ലക്ഷം രൂപക്ക് ക്വട്ടേഷൻ ഉറപ്പിച്ചു; കുറ്റം ഏൽക്കാൻ അഞ്ചാളെ ഒരുക്കാൻ പറ്റാതെ വന്നതോടെ പദ്ധതി പാളി; സിപിഐഎം പ്രാദേശിക നേതാവിനെ വധിക്കാൻ പദ്ധതി ഇട്ടിരുന്നതായി കൊടുവള്ളിയിൽ യൂത്ത് ലീഗ് നേതാവിന്റെ വെളിപ്പെടുത്തൽ

സ്‌കോർപ്പിയോയിൽ രണ്ടു ദിവസം കറങ്ങി നടന്ന് ആളെ നോക്കി വച്ചു;  അഞ്ച് ലക്ഷം രൂപക്ക് ക്വട്ടേഷൻ ഉറപ്പിച്ചു; കുറ്റം ഏൽക്കാൻ അഞ്ചാളെ ഒരുക്കാൻ പറ്റാതെ വന്നതോടെ പദ്ധതി പാളി;  സിപിഐഎം പ്രാദേശിക നേതാവിനെ വധിക്കാൻ പദ്ധതി  ഇട്ടിരുന്നതായി കൊടുവള്ളിയിൽ യൂത്ത് ലീഗ് നേതാവിന്റെ വെളിപ്പെടുത്തൽ

ജാസിം മൊയ്തീൻ

കോഴിക്കോട്: സിപിഐഎം താമരശ്ശേരി ഏരിയ കമ്മറ്റി അംഗവും കർഷക തൊഴിലാളി യൂണിയൻ ജില്ലാ വൈസ് പ്രസിഡണ്ടും കൊടുവള്ളി നഗരസഭ കൗൺസിലറുമായ കെ ബാബുവിനെ വധിക്കാൻ പദ്ധതിയിട്ടിരുന്നതായി വെളിപ്പെടുത്തൽ. മുസ്ലിം യൂത്ത് ലീഗ് നേതാവും കൊടുവള്ളി നഗരസഭ കൗൺസിലറുമായിരുന്ന കോഴിശ്ശേരി മജീദാണ് വെളിപ്പെടുത്തൽ നടത്തിയത്. മുസ്ലിം ലീഗ് കൊടുവള്ളി മുനിസിപ്പൽ കമ്മറ്റി ട്രഷററും യൂത്ത് ലീഗ് ജില്ല കൗൺസിൽ അംഗവുമാണ് മജീദ് കോഴിശ്ശേരി.

കോഴിക്കോട് പ്രസ്‌ക്ലബിൽ നടത്തിയ വാർത്താ സമ്മേളനത്തിലാണ് മജീദ് ഈ വെളിപ്പെടുത്തൽ നടത്തിയത്. ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ കൊടുവള്ളിയിലെ മുസ്ലിം ലീഗ് നേതാക്കളുടെ വീടുകളിലെ നിത്യ സന്ദർശകനാണെന്നും ഈ സന്ദർശനത്തിന് പിന്നിൽ സ്വർണ്ണക്കടത്ത്, ഹവാല ബന്ധങ്ങളാണെന്നും മജീദ് വെളിപ്പെത്തി.

2013 ജൂലൈയിൽ കൊടുവള്ളിയിൽ അബൂബക്കൽ സിദ്ദീഖ് എന്ന വ്യക്തി മരണപ്പെട്ടിരുന്നു. സ്വാഭാവിക മരണമായിരുന്ന ഇതിനെ രാഷ്ട്രീയപരമായി ചിത്രീകരിക്കാനും സി പി എം ഏരിയ കമ്മിറ്റി അംഗം കെ.ബാബുവിനെ പ്രതിസ്ഥാനത്തുകൊണ്ടുവരാനും അദ്ദേഹത്തെ വധിക്കാനും ക്വട്ടേഷൻ നൽകിയതായാണ് വെളിപ്പെടുത്തൽ. കെ .ബാബുവിനെ വധിക്കാനും അന്നത്തെ ഡിവൈഎഫ് നേതാവ് പ്രദീപനെ വെട്ടി പരിക്കേൽപ്പിക്കാനും കൊടുവള്ളി ബാങ്ക് പ്രസിഡന്റിനെ ഭീഷണിപ്പെടുത്താനുമായിരുന്നു പദ്ധതി. ഇത് സംബന്ധിച്ച് മുസ്ലിം ലീഗ് നേതാക്കളുടെ നേതൃത്വത്തിൽ ഗൂഢാലോചന നടന്നിരുന്നതായും മജീദ് കോഴിശ്ശേരി പറഞ്ഞു.

2013 ജൂലൈ 24ന് കൊടുവള്ളി മുനിസിപ്പൽ ലീഗ് ഓഫീസിൽ വെച്ചു ഗൂഢാലോചന നടത്തിയിരുന്നതായും മജീദ് വെളിപ്പെടുത്തുന്നു.നിലവിലെ മുസ്ലിം ലീഗ് കൊടുവള്ളി മുനിസിപ്പൽ ജനറൽ സെക്രട്ടറി കെ.കെ.എ ഖാദർ യൂത്ത് ലീഗ് മണ്ഡലം ജനറൽ സെക്രട്ടറി എം.നസീഫി തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ചർച്ചകൾ നടന്നിരുന്നത്. സിപിഐഎം ഏരിയ കമ്മറ്റി അംഗം ബാബുവിനെ വധിക്കാനും മറ്റ് രണ്ട് പേരെ ആക്രമിച്ച് പരിക്കേൽപ്പിക്കാനുമാണ് പദ്ധതിയിട്ടിരുന്നത്. മുസ്ലിംലിഗ് മുനിസിപ്പൽ പ്രസിഡന്റ് വി.അബ്ദുഹാജി ഉൾപ്പെട്ട ഭാരവാഹി യോഗം കൃത്യം നടത്താനായി കെകെഎ ഖാദറിനെയും എം നസീഫിനെയും ചുമതലപ്പെടുത്തുകയായിരുന്നു.ലീഗ് ഓഫിസിൽ നടന്ന ഗൂഢാലോചനയുടെ ഭാഗമായി കെ.കെ.എ ഖാദറും,എം.നസീഫും കോഴിക്കോട് ബീച്ചിൽ ക്വട്ടേഷൻ സംഘവുമായി 2013 ഓഗസ്റ്റ് മാസം രണ്ട് തവണ കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്.

5 ലക്ഷം രൂപക്കായിരുന്നു ക്വട്ടേഷൻ. ക്വട്ടേഷൻ സംഘത്തലവൻ കൊയിലാണ്ടി സ്വദേശി നബീൽ എന്ന വ്യക്തിക്ക് കെ.കെ.എ ഖാദറും എം.നസീഫും ചേർന്ന് 50000 രൂപ അഡ്വാൻസ് നൽകി .5 ലക്ഷം രൂപ ഹവാല പണം സ്വരൂപിക്കാനുള്ള ഉത്തരവാദിത്തം വി.അബ്ദുഹാജിക്കായിരുന്നു.ക്വട്ടേഷൻ സംഘം കെ.ബാബുവിന്റെ വീട്ടിലും പരിസരത്തും മാനിപുരത്തുമായി വെളുത്ത സ്‌കോർപ്പിയോ കാറിൽ രണ്ടു ദിവസം കറങ്ങി നടന്ന് ബാബുവിനെ തിരിച്ചറിഞ്ഞു. വധിക്കാനുള്ള പദ്ധതി തയ്യാറാക്കി ലീഗ് നേതാക്കളെ വിവരമറിയിച്ചു. കൃത്യം നടത്താമെന്നും എന്നാൽ കുറ്റം ഏറ്റെടുക്കാൻ 5 പേരെ തയ്യാറാക്കണമെന്നും പാർട്ടിയോട് ആവശ്യപ്പെട്ടു. 5 പ്രതികളെ ലഭിക്കാതിരുന്നതോടെ സംഘം ഇതിൽ നിന്ന് പിന്മാറുകയാണ് ഉണ്ടായതെന്നും മജീദ് വാർത്ത സമ്മേളനത്തിൽ പറഞ്ഞു.

എന്നാൽ ബാബുവിനെ വധിക്കുന്നതിൽ നിന്നും പിന്മാറിയെങ്കിലും ഡിവൈഎഫ്ഐ നേതാവായിരുന്ന പ്രദീപിനെ അക്രമിച്ച് പരിക്കേൽപ്പിക്കാൻ ഈ സംഘം ശ്രമിച്ചിരുന്നതായും മജീദ് വെളിപ്പെടുത്തുന്നു. പ്രദീപിനെ നാല് തവണ വലയം വെച്ച് പ്രദീപിനെ അക്രമിക്കാൻ വാഹനം എത്തിയെങ്കിലും പ്രദീപ് ഒഴിഞ്ഞ് മാറുകയായിരുന്നു. ഇതേ സഘവും ഈ ഗൂഢാലോചനക്ക് നേതൃത്വം നൽകിയവരും തന്നെയാണ് മുൻ പഞ്ചായത്ത് സെക്രട്ടറി അജിത റാണിയുടെ അസ്വാഭിക മരണത്തിനു പിന്നിലെന്നും മജീദ് ആരോപിക്കുന്നു.

കൊടുവള്ളി, ഒളവണ്ണ ,പുതുപ്പാടി പഞ്ചായത്തുകളിൽ സെക്രട്ടറിയായിരുന്ന അജിതയുടെ സാമ്പത്തിക കാര്യങ്ങൾ മരണത്തിനു മുൻപും ശേഷവും ശേഷവും കൈകാര്യം ചെയ്തിരുന്നത് നിലവിലെ ലീഗ് മുനിസിപ്പൽ ജനറൽ സെക്രട്ടറിയാണ്.മരണ ശേഷം ഇവരുടെ സ്വത്ത് കൈമാറ്റം സംബന്ധിച്ച് അന്വഷണം വേണമെന്നും മജീദ് ആവശ്യപ്പെടുന്നു. ഇയാൾ നടത്തിയിട്ടുള്ള സാമ്പത്തിക കുറ്റകൃത്യങ്ങളെ സംബന്ധിച്ച് ലിഗ് ജില്ലാ നേതൃത്തിന് അറിവുണ്ടങ്കിലും പാർട്ടിയിൽ നിന്ന് പുറത്താക്കാൻ മടിക്കുന്നതിന് പിന്നിൽ വധശ്രമത്തിന്റെ ഗൂഢാലോചന പുറത്ത് വരുമെന്ന് ഭയന്നിട്ടാണ്.

കെകെഎ ഖാദറിന്റെ നേതൃത്വത്തിൽ ഹരിത സ്നേഹസംഘം ,സുരക്ഷസംഘം എന്നിവയിലേക്ക് പിരിച്ച് കിട്ടിയ 96 ലക്ഷം രൂപയോളം പണത്തിന്റെ ഇടപാടുകളിലും അവ്യക്തതയുണ്ടെന്ന് മജീദ് ആരോപിക്കുന്നു. മുസ്ലിം ലിഗ് പാർട്ടിയെ ഇതിനായി ദുരുപയോഗിച്ചെങ്കിൽ അതിന് കൂട്ട് നിന്നവരെ പുറത്താക്കാൻ ജില്ലാ സംസ്ഥാന നേതൃത്വം തയ്യാറാകണം. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥിയായി മൽസരിച്ച് കാരാട്ട് ഫൈസലിനോട് പരാജയപ്പെട്ട കെ.കെ.എ.ഖാദർ യു ഡി എഫ് വിമത സ്ഥാനാർത്ഥികൾക്ക് വേണ്ടി പ്രവർത്തിച്ചിട്ടും അദ്ദേഹത്തെ വീണ്ടും മുനിസിപ്പൽ സെക്രട്ടറിയാക്കിയത് യു ഡി എഫ് അണികളോടുള്ള ലീഗിന്റെ വെല്ലുവിളിയാണ്.

ഹരിതസ്നേഹ സംഘം, സുരക്ഷ സ്‌കീം പദ്ധതികളിലൂടെ സ്ത്രീകളെയും വിധവകളെയും തട്ടിപ്പിനിരയാക്കിയത് സംബന്ധിച്ച് സാമൂഹിക വകുപ്പ് മന്ത്രിക്ക് പരാതി നൽകും.ശക്തമായ അന്വഷണം നടത്തി ഈ തട്ടിപ്പുകൾക്ക് നേതൃത്വം നൽകിയവരെ ശിക്ഷിക്കണം.ഈ പദ്ധതികൾക്കായി പിരിപ്പിച്ച 96 ലക്ഷം രൂപയുടെ കണക്ക് പുറത്ത് വിടാത്തത് തട്ടിപ്പിന്റെ ആഴം വർദ്ധിപ്പിക്കുന്നുവെന്നും ്മജീദ് കോഴിശ്ശേരി ആരോപിക്കുന്നു. നിരവധി തവണ പാർട്ടി വേദികളിൽ ഇക്കാര്യം ഉന്നയിച്ചിരുന്നെങ്കിലും കൃത്യമായ മറുപടിയുണ്ടായില്ല. വിശദീകരിക്കാം എന്ന് പറഞ്ഞ് ഒഴിഞ്ഞ് മാറുകയാണുണ്ടായത്. ചോദ്യം ചെയ്ത മുനിസിപ്പൽ യൂത്ത് ലീഗ് ട്രഷററും യൂത്ത് ലീഗ് ജില്ലാ കൗൺസിൽ അംഗവുമായ തന്നെ യോഗങ്ങളിൽ നിന്ന് അകറ്റി നിർത്തുന്നതിനാൽ പാർട്ടിയുടെ ഉത്തരവാദിത്തത്തിൽ നിന്ന് രാജി വെക്കാൻ ഞാൻ തയ്യാറാവുകയാണെന്നും മജീദ് കോഴിശ്ശേരി വാർത്ത സമ്മേളനത്തിൽ പറഞ്ഞു.

ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ കൊടുവള്ളിയിലെ ലീഗ് നേതാക്കളുടെ സ്ഥിരം സന്ദർശകനായതിന് പിന്നിലെദുരൂഹതയും പുറത്ത് വരേണ്ടതുണ്ടെന്ന് മജീദ് കോഴിശ്ശേരി ആവശ്യപ്പെടുന്നു.സ്വർണ്ണ കടത്ത് കേസിൽ ഫൈസൽ കാരാട്ടിനെതിരെ കള്ളക്കേസ് ചമക്കാൻ കൊടുവള്ളിയിലെ ലീഗ് ബിജെപി ബന്ധം ഉപോയഗിച്ച് ഇപ്പോൾ എൻഐഎയിലുള്ള ഉദ്യോഗസ്ഥനെ സ്വീധിനിച്ച് ശ്രമം നടത്തിയിരുന്നു. കുഞ്ഞാലിക്കുട്ടി വഴിയാണ് ഈ ശ്രമങ്ങൾ നടന്നത്.

ഹരിതസ്നേഹ സംഘത്തിന്റെ അഴിമതി സംബന്ധിച്ച് വാർത്ത പ്രസിദ്ധീകരിച്ച മാധ്യമ പ്രവർത്തകനെതിരെ ഭീഷണിയുണ്ടായി.ഇത് സംബന്ധിച്ച് വിജിലൻസിലും ക്രൈംബ്രാഞ്ചിലും നൽകിയ പരാതിയിൽ അന്വഷണം ഊർജ്ജിതമാക്കണം. കെ.കെ.എ.ഖാദർ, എം.നസീഫ്, വി.അബ്ദുഹാജി എന്നിവരെ ചോദ്യം ചെയ്താൽ വധശ്രമ ഗൂഢാലോചന മാഫിയ, കള്ളപ്പണ ഇടപാടുകളുടെ പ്രഭവകേന്ദ്രം ഒന്നാണന്ന് മനസ്സിലാകും .മുസ്ലിം ലീഗിലെ ആഭ്യന്തര കാര്യങ്ങൾ പുറത്ത് മാധ്യമങ്ങൾക്ക് ചോർത്തിക്കൊടുത്ത് പാർട്ടിയെ നശിപ്പിക്കാൻ കച്ചകെട്ടി ഇറങ്ങിയ ലോബി തന്നെയാണ് ഹരിത സ്നേഹ സംഘത്തിന്റെയും സുരക്ഷ സ്‌കീമിന്റെയും തട്ടിപ്പിനും കൂട്ട് നിൽക്കുന്നതും.

ഇത്തരം സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങൾക്ക് കൂട്ട് നിന്നവർക്കെതിരെ നിയമ നടപടി ആവശ്യപ്പെടുമെന്നും യൂത്ത് ലീഗ് കൊടുവള്ളി മുനിസിപ്പൽ കമ്മറ്റി ട്രഷററും യൂത്ത് ലീഗ് ജില്ല കൗൺസിൽ അംഗവുമായിരുന്ന മജീദ് കോഴിശ്ശേരി ഇന്ന് കോഴിക്കോട് പ്രസ്‌ക്ലബിൽ നടത്തിയ വാർത്ത സമ്മേളനത്തിൽ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP