Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സ്ലൊവാക്യയെ തകർത്ത് സ്പെയ്ൻ പ്രീ ക്വാർട്ടറിൽ; നിർണായക ജയം എതിരില്ലാത്ത അഞ്ച് ഗോളുകൾക്ക്; സ്ലൊവാക്യയ്ക്ക് തിരിച്ചടിയായി മാർട്ടിൻ ദുബ്രാവ്കയുടെ സെൽഫ് ഗോളും

സ്ലൊവാക്യയെ തകർത്ത് സ്പെയ്ൻ പ്രീ ക്വാർട്ടറിൽ; നിർണായക ജയം എതിരില്ലാത്ത അഞ്ച് ഗോളുകൾക്ക്; സ്ലൊവാക്യയ്ക്ക് തിരിച്ചടിയായി മാർട്ടിൻ ദുബ്രാവ്കയുടെ സെൽഫ് ഗോളും

സ്പോർട്സ് ഡെസ്ക്

സെവിയ്യ: എതിരില്ലാത്ത അഞ്ചുഗോളുകൾക്ക് സ്ലൊവാക്യയെ തകർത്ത് സ്പെയ്ൻ യൂറോ കപ്പിന്റെ പ്രീ ക്വാർട്ടറിൽ. ഗോൾമഴ പിറന്ന മത്സരത്തിൽ ഗ്രൂപ്പ് ഇ യിൽ നിന്നും രണ്ടാം സ്ഥാനക്കാരായാണ് സ്പെയ്ൻ പ്രീ ക്വാർട്ടറിലേക്ക് പ്രവേശിച്ചത്. ഇതാദ്യമായാണ് സ്പെയ്ൻ യൂറോ കപ്പിൽ അഞ്ച് ഗോളുകൾ നേടുന്നത്.

പ്രീ ക്വാർട്ടറിൽ പ്രവേശിക്കാൻ ജയം അനിവാര്യമായിരുന്ന മത്സരത്തിലുടനീളം ആക്രമണ ഫുട്ബോളാണ് സ്പെയ്ൻ കാഴ്ച വെച്ചത്. മൂന്നു മത്സരങ്ങളിൽ നിന്നും അഞ്ചുപോയന്റുകളാണ് സ്പെയ്ൻ സ്വന്തമാക്കിയത്. മത്സരം ആരംഭിക്കുമ്പോൾ വെറും രണ്ട് പോയന്റുകൾ മാത്രമുള്ള സ്പെയ്ൻ ഗ്രൂപ്പിൽ മൂന്നാം സ്ഥാനത്തായിരുന്നു.

അയ്മെറിക് ലാപോർട്ടെ, പാബ്ലോ സരാബിയ, ഫെറാൻ ടോറസ് എന്നിവർ സ്പെയ്നിനായി സ്‌കോർ ചെയ്തപ്പോൾ മാർട്ടിൻ ദുബ്രാവ്ക, ജുറാജ് കുക്ക എന്നിവരുടെ സെൽഫ് ഗോളുകളും ടീമിന് തുണയായി.

കഴിഞ്ഞ മത്സരത്തിൽ കളിച്ച ടീമിൽ നിന്നും നാല് മാറ്റങ്ങളുമായാണ് സ്പെയ്ൻ ഇന്ന് സ്ലൊവാക്യയ്ക്കെതിരേ കളിക്കാനിറങ്ങിയത്. കോവിഡ് മുക്തനായി നായകൻ സെർജിയോ ബുസ്‌കെറ്റ്സ് ടീമിൽ തിരിച്ചെത്തി. മത്സരം തുടങ്ങിയപ്പോൾ തൊട്ട് സ്പെയ്ൻ ആക്രമിച്ചാണ് കളിച്ചത്.

നാലാം മിനിട്ടിൽ തന്നെ സ്പെയ്നിന്റെ ആൽവാരോ മൊറാട്ടയ്ക്ക് മികച്ച അവസരം ലഭിച്ചു. എന്നാൽ താരത്തിന്റെ ഷോട്ട് സ്ലൊവാക്യ ഗോൾകീപ്പർ ദുബ്രാവ്ക കൈയിലൊതുക്കി. 10-ാം മിനിട്ടിൽ സ്പെയ്നിന് അനുകൂലമായി റഫറി പെനാൽട്ടി വിധിച്ചു. വാറിന്റെ സഹായത്തോടെയാണ് സ്പെയ്നിന് പെനാൽട്ടി ലഭിച്ചത്. എന്നാൽ കിക്കെടുത്ത പരിചയ സമ്പന്നനായ ആൽവാരോ മൊറാട്ടയുടെ കിക്ക് മികച്ച ഒരു ഡൈവിലൂടെ ഗോൾകീപ്പർ ദുബ്രാവ്ക തട്ടിയകറ്റി സ്ലൊവാക്യയുടെ രക്ഷകനായി.

18-ാം മിനിട്ടിൽ ലഭിച്ച രണ്ട് സുവർണാവസരങ്ങൾ സ്പെയ്നിന്റെ സരാബിയ നഷ്ടപ്പെടുത്തി. പാസിങ് ഗെയിമിലെ പാളിച്ചകളും ക്ലിനിക്കൽ സ്ട്രൈക്കറുടെ അഭാവവും സ്പെയ്നിനെ വല്ലാതെ ബാധിച്ചു. മറുവശത്ത് സ്ലൊവാക്യ പ്രതിരോധത്തിൽ മാത്രമാണ് ശ്രദ്ധ കേന്ദ്രീകരിച്ചത്.

24-ാം മിനിട്ടിൽ മൊറാട്ടയുടെ ശക്തിയേറിയ പോസ്റ്റിലേക്കുള്ള കിക്ക് ഗോൾകീപ്പർ ദുബ്രാവ്ക തട്ടിയകറ്റി. ഒടുവിൽ 30-ാം മിനിട്ടിൽ സ്പെയ്ൻ മത്സരത്തിൽ ലീഡെടുത്തു. സ്ലൊവാക്യ ഗോൾകീപ്പർ ദുബ്രാവ്കയുടെ അബദ്ധമാണ് ഗോളിൽ കലാശിച്ചത്.

സരാബിയ എടുത്ത തകർപ്പൻ ലോങ്റേഞ്ചർ സ്ലൊവാക്യയുടെ ക്രോസ്ബാറിൽ തട്ടി പൊന്തി. പന്ത് പോസ്റ്റിന് താഴേയ്ക്ക് വീഴുന്നതുകണ്ട ദുബ്രാവ്ക പന്ത് പുറത്തേക്ക് തട്ടാൻ ശ്രമിച്ചു. എന്നാൽ താരം തട്ടിയത് സ്വന്തം വലയിലേക്ക് തന്നെയായിരുന്നു. ഇത് സെൽഫ് ഗോളായി കലാശിച്ചു. അതുവരെ ലോകോത്തര നിലവാരമുള്ള പ്രകടനം കാഴ്ചവെച്ച ദുബ്രാവ്ക ഒറ്റ നിമിഷം കൊണ്ട് സ്ലൊവാക്യയുടെ വില്ലനായി.

ഗോൾ നേടിയിട്ടും ലീഡ് കൂട്ടാനാണ് സ്പെയ്ൻ ശ്രമിച്ചത്. ആക്രമണങ്ങൾക്ക് കൂടുതൽ കരുത്ത് പകരാൻ മുന്നേറ്റനിരയും മധ്യനിരയും നന്നായി പോരാടി. അതിന്റെ ഭാഗമായി സ്പെയ്ൻ ആദ്യ പകുതിയുടെ ഇൻജുറി ടൈമിൽ രണ്ടാം ഗോൾ നേടി.

ഇത്തവണ ഹെഡ്ഡറിലൂടെ പ്രതിരോധതാരം ലാപോർട്ടെയാണ് ഗോൾ നേടിയത്. ജെറാർഡ് മൊറേനോയുടെ പാസ് താരം കൃത്യമായി വലയിലെത്തിച്ചു. സ്ഥാനം തെറ്റി നിന്ന ദുബ്രവാകയ്ക്ക് ഇത് നോക്കി നിൽക്കാനേ സാധിച്ചുള്ളൂ. ആദ്യ പകുതിയിൽ ഒരു നല്ല അവസരം പോലും സൃഷ്ടിക്കാൻ സ്ലൊവാക്യയ്ക്ക് കഴിഞ്ഞില്ല.

രണ്ടാം പകുതിയിൽ സ്പെയ്ൻ പ്രതിരോധത്തിൽ കൂടുതൽ ശ്രദ്ധിച്ചപ്പോൾ ആക്രമിച്ച് കളിക്കാനാണ് സ്ലൊവാക്യ ശ്രമിച്ചത്. എന്നാൽ സ്ലൊവാക്യയുടെ ആക്രമണങ്ങൾക്കിടലൂടെ സ്പെയ്ൻ മത്സരത്തിലെ മൂന്നാം ഗോൾ കണ്ടെത്തി.

56-ാം മിനിട്ടിൽ പാബ്ലോ സരാബിയയാണ് സ്പെയ്നിനായി മൂന്നാം ഗോൾ നേടിയത്. ബോക്സിൽ പ്രതിരോധ താരങ്ങൾക്കിടയിൽ നിന്ന സരാബിയയുടെം കാലിലേക്ക് കൃത്യമായി ജോർഡി ആൽബ പന്തെത്തിച്ചു. പന്ത് സ്വീകരിച്ച സരാബിയ മികച്ച ഫിനിഷിലൂടെ പന്ത് വലയിലെത്തിച്ചു.

മൂന്നുഗോളുകൾ നേടിയിട്ടും സ്പെയ്ൻ ആക്രമണത്തിന് കുറവുണ്ടായില്ല. 66-ാം മിനിട്ടിൽ സ്ലൊവാക്യയ്ക്കെതിരേ സ്പെയ്ൻ നാലാം ഗോൾ സ്‌കോർ ചെയ്തു. മൊറാട്ടയ്ക്ക് പകരം ഗ്രൗണ്ടിലെത്തിയ മുന്നേറ്റതാരം ഫെറാൻ ടോറസ്സാണ് ടീമിനായി സ്‌കോർ ചെയ്തത്. പകരക്കാരനായി വന്ന് ആദ്യ ടച്ചിൽ തന്നെ ഗോൾ നേടിക്കൊണ്ട് ടോറസ് അത്ഭുതം സൃഷ്ടിച്ചു. സരാബിയയുടെ മികച്ച പാസിൽ നിന്നും തകർപ്പൻ കിക്കിലൂടെയാണ് താരം ഗോൾ നേടിയത്. യൂറോ ചരിത്രത്തിൽ പകരക്കാരനായി വന്ന് അതിവേഗത്തിൽ ഗോൾ നേടിയ രണ്ടാമത്തെ താരം എന്ന റെക്കോഡും താരം സ്വന്തമാക്കി.

തൊട്ടുപിന്നാലെ സ്ലൊവാക്യയുടെ ജുറാജ് കുക്കയുടെ സെൽഫ് ഗോളിലൂടെ സ്പെയ്ൻ മത്സരത്തിലെ അഞ്ചാം ഗോൾ നേടി. 71-ാം മിനിട്ടിൽ സ്ലൊവാക്യൻ ബോക്സിനകത്തുവെച്ചുണ്ടായ കൂട്ടപ്പൊരിച്ചിലിനിടെ കുക്കയുടെ കാലിൽ തട്ടി പന്ത് വലയിലെത്തി. ഇതോടെ സ്പെയ്ൻ വിജയമുറപ്പിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP