Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പ്രശാന്ത് മലയവയൽ എത്തിയത് ചെറുപഴം തുണി സഞ്ചിയുമായിലാക്കി; ചെറുപഴം സെക്രട്ടറി ചോദിച്ചപ്പോൾ സ്ഥാനാർത്ഥിക്ക് വേണ്ടി കഴിപ്പിച്ച പൂജ പ്രസാദം മറ്റാർക്കും കൊടുക്കില്ലെന്ന് ജില്ലാ നേതാവിന്റെ മറുപടി; ആ സഞ്ചിയിൽ ഉണ്ടായിരുന്നത് 25 ലക്ഷം എന്ന് പ്രസീത അഴിക്കോട്; ഗണേശിനെ കുടുക്കി സുരേന്ദ്രന്റെ ശബ്ദരേഖ; 'ജാനു കോഴ' പുതിയ തലത്തിൽ

പ്രശാന്ത് മലയവയൽ എത്തിയത് ചെറുപഴം തുണി സഞ്ചിയുമായിലാക്കി; ചെറുപഴം സെക്രട്ടറി ചോദിച്ചപ്പോൾ സ്ഥാനാർത്ഥിക്ക് വേണ്ടി കഴിപ്പിച്ച പൂജ പ്രസാദം മറ്റാർക്കും കൊടുക്കില്ലെന്ന് ജില്ലാ നേതാവിന്റെ മറുപടി; ആ സഞ്ചിയിൽ ഉണ്ടായിരുന്നത് 25 ലക്ഷം എന്ന് പ്രസീത അഴിക്കോട്; ഗണേശിനെ കുടുക്കി സുരേന്ദ്രന്റെ ശബ്ദരേഖ; 'ജാനു കോഴ' പുതിയ തലത്തിൽ

മറുനാടൻ മലയാളി ബ്യൂറോ

കണ്ണൂർ: ബത്തേരിയിൽ എൻഡിഎ സ്ഥാനാർത്ഥിയാവാൻ, ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രൻ സി കെ ജാനുവിന് ബത്തേരിയിൽവെച്ച് 25 ലക്ഷംരൂപകൂടി കോഴനൽകിയെന്ന് മൊഴി. വയനാട് ജില്ലാ സെക്രട്ടറി പ്രശാന്ത് മലവയൽ മാർച്ച് 26ന് രാവിലെ ബത്തേരിയിലെ മണിമല ഹോം സ്റ്റേയിൽവച്ചാണ് പണം കൈമാറിയതെന്ന് ജെആർപി ട്രഷറർ പ്രസീത അഴീക്കോടാണ് വയനാട് ക്രൈംബ്രാഞ്ച് ഡിവൈഎസ്‌പി ആർ മനോജ്കുമാറിന് മൊഴി നൽകിയത്. ഇത് മാധ്യമങ്ങൾക്ക് മുമ്പിലും പ്രസീത വെളിപ്പെടുത്തി. പുതിയ ശബ്ദരേഖയും പുറത്തു വിട്ടു. ബിജെപി സംസ്ഥാന ഓർഗനൈസിങ് സെക്രട്ടറി എം ഗണേശനെ വെട്ടിലാക്കുന്നതാണ് ഇത്. അതുകൊണ്ട് തന്നെ കേസിൽ ഗണേശും പ്രതിയാകും.

പൂജ നടത്തിയതിന്റെ പ്രസാദം എന്ന് പറഞ്ഞാണ് ചെറിയ തുണിസഞ്ചിയിൽ പണം നൽകിയത്. ജെആർപി സംസ്ഥാന സെക്രട്ടറി പ്രകാശൻ മൊഴാറ, കോ ഓർഡിനേറ്റർ ബിജു അയ്യപ്പൻ എന്നിവരും മുറിയിലുണ്ടായിരുന്നു. പണംകൈമാറുന്നതിന്റെ തലേന്ന് 25 ലക്ഷം ശരിയാക്കിയിട്ടുണ്ടെന്ന് കെ സുരേന്ദ്രൻ ഫോണിൽ തന്നെ വിളിച്ചറിയിച്ചതായും പ്രസീത പറഞ്ഞു. പണം കൈമാറുന്നത് സംബന്ധിച്ച കാര്യങ്ങളാരായാൻ ബിജെപി സംഘടനാ സെക്രട്ടറി എം ഗണേശൻ മൂന്ന് തവണ ഫോണിൽ വിളിച്ചിട്ടും എടുത്തില്ലന്നും ഗണേശ്ജി ആരാണെന്ന് സി കെ ജാനുവിന് അറിയില്ലേയെന്ന നീരസവും സുരേന്ദ്രൻ പ്രകടമാക്കിയതായും പ്രസീത പറഞ്ഞു. മാർച്ച് ഏഴിന് തിരുവനന്തപുരം ഹൊറൈസൺ ഹോട്ടലിൽ കെ സുരേന്ദ്രൻ ജാനുവിന് 10 ലക്ഷംരൂപ കൈമാറിയതായി പ്രസീത നേരത്തെ വെളിപ്പെടുത്തിയിരുന്നു.

എത്ര പണം ചോദിച്ചാലും തരാൻ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ തയ്യാറായിരുന്നുവെന്നും സി.കെ.ജാനുവിന് പത്ത് ലക്ഷത്തിന് പുറമെ 25 ലക്ഷം കൂടി ലഭിച്ചെന്നും പ്രസീത അഴീക്കോട് പറയുന്നു. കെ.സുരേന്ദ്രനുമായുള്ള പുറത്തുവന്ന പുതിയ ഫോൺ സംഭാഷണങ്ങൾ തന്റേത് തന്നെയെന്ന് പ്രസീത സ്ഥിരീകരിച്ചു. ബിജെപി. വയനാട് ജില്ലാ ജനറൽ സെക്രട്ടറി പ്രശാന്ത് മലവയൽ തങ്ങൾ താമസിച്ചിരുന്ന കോട്ടക്കുന്നിലെ മണിമല റിസോർട്ടിലെത്തി ജാനുവിന് പണം കൈമാറിയെന്ന് പ്രസീത അന്വേഷണ സംഘത്തിന് മൊഴിനൽകിയിട്ടുണ്ടായിരുന്നു. കെ.സുരേന്ദ്രനുമായുള്ള ഫോൺസംഭാഷണത്തിന് തൊട്ടടുത്ത ദിവസമായിരുന്നു പണം എത്തിയതെന്നും അവർ പറഞ്ഞു.

പ്രശാന്ത് മലയവയൽ പണം കൊണ്ടുവന്നത് തുണി സഞ്ചിയിലാണ്. അതിൽ മുകളിൽ ചെറുപഴവും മറ്റുമൊക്കെയായിരുന്നു. പൂജ കഴിച്ച സാധനങ്ങളാണ്. സ്ഥാനാർത്ഥിക്ക് കൊടുക്കാനാണെന്നുമാണ് ചോദിച്ചപ്പോൾ പറഞ്ഞത്. അതിൽ നിന്നൊരു ചെറുപഴം ഞങ്ങളുടെ സെക്രട്ടറി ചോദിച്ചപ്പോൾ സ്ഥാനാർത്ഥിക്ക് വേണ്ടി കഴിപ്പിച്ച പൂജയാണെന്നാണ് പറഞ്ഞത്. അഞ്ചു മിനിറ്റ് കഴിഞ്ഞപ്പോൾ സി.കെ.ജാനു വന്ന് സഞ്ചി വാങ്ങിയെന്നും പ്രസീത പറഞ്ഞു.

തന്റെ വെളിപ്പെടുത്തലിന് പിന്നിൽ മറ്റൊരു കക്ഷികൾക്കും പങ്കില്ല. ദളിത് ആദിവാസികളുടെ സംഘടനയിൽ പ്രവർത്തിക്കുന്നവരാണ് ഞങ്ങൾ. ഇക്കാര്യങ്ങളൊക്കെ തുറന്ന് പറയാനുള്ള ആർജ്ജവമൊക്കെ ഞങ്ങൾക്കുണ്ട്. ഞങ്ങളുടെ സമൂഹം ഞങ്ങൾക്കൊപ്പമുണ്ട്. എൻഡിഎയുമായി പാർട്ടിക്ക് ഇനി ബന്ധം ഉണ്ടാകില്ല. അടുത്ത ദിവസം തന്നെ ഇക്കാര്യത്തിൽ തീരുമാനമുണ്ടാകും. സി.കെ.ജാനുവിനെ സംബന്ധിച്ച് ഞങ്ങൾക്ക് ഒരു പുകഞ്ഞ കൊള്ളിയാണ്. അത് പുറത്ത് തന്നെയാണ്. ഒറ്റയ്ക്കാണ് തന്റെ പോരാട്ടം, ഇതിന്റെ പേരിൽ താമസിക്കുന്ന വാടക വീട് വരെ ഒഴിഞ്ഞ് കൊടുക്കേണ്ട സ്ഥിതിയുണ്ട്. നിലപാട് മാറ്റില്ലെന്നും പ്രസീത പറഞ്ഞു

'പാർട്ടിയുമായി ധാരണയുണ്ടാക്കുമ്പോൾ കെ.സുരേന്ദ്രൻ ചില വാക്കുകൾ തന്നിരുന്നു. അഞ്ചു സീറ്റായിരുന്നു സി.കെ.ജാനു ആവശ്യപ്പെട്ടത്. തിരുവനന്തപുരത്തെ ചർച്ചയിൽ അത് ചുരുക്കി രണ്ട് സീറ്റാക്കി മാറ്റി. സുൽത്താൻ ബത്തേരിയും ബാലുശ്ശേരിയുമായിരുന്നു ഇത്. അവിടങ്ങളിൽ പ്രവർത്തനം തുടങ്ങാനും പറഞ്ഞു. എന്നാൽ ബാലുശ്ശേരി പിന്നീട് എടുത്തുമാറ്റി. ഇതേ കുറിച്ച് സുരേന്ദ്രനെ വിളച്ച് ആരാഞ്ഞപ്പോൾ, ബാലുശ്ശേരി തരാൻ പറ്റില്ല. അവിടെ ചില പ്രശ്നങ്ങളുണ്ട്. സുൽത്താൻബത്തേരിയിൽ എ ക്ലാസ് പരിഗണനയുണ്ടാകുമെന്നും പറഞ്ഞു. എല്ലാ പാർട്ടി സന്നാഹങ്ങളും ഈ മണ്ഡലത്തിൽ ഉണ്ടാകുമെന്നും അറിയിച്ചു. എന്നാൽ എല്ലാ സന്നാഹത്തിന്റേയും എതിർപ്പാണ് ബത്തേരിയിൽ നിന്ന് നേരിട്ടതെന്നും പ്രസീത പറയുന്നു. മാതൃഭൂമി ചാനലിലാണ് ഇക്കാര്യത്തിൽ ഇന്ന് പ്രസീതയുടെ വിശദ അഭിമുഖം വന്നത്.

സി.കെ.ജാനുവിന് ഓട്ടോറിക്ഷ ചിഹ്നത്തിൽ മത്സരിച്ചപ്പോൾ ലഭിച്ചതിനേക്കാൾ വോട്ട് ഗണ്യമായി കുറഞ്ഞു താമര ചിഹ്നത്തിൽ മത്സരിച്ചപ്പോൾ. വോട്ട് കുറഞ്ഞത് സംബന്ധിച്ച് വിലയിരുത്താൻ പാർട്ടി ആവശ്യപ്പെട്ടപ്പോൾ സി.കെ.ജാനു തന്നെ ഇങ്ങോട്ട് ദേഷ്യപ്പെടുകയാണ് ഉണ്ടായത്. വോട്ട് മറിച്ച ആളുമായി സി.കെ.ജാനു കൂടുതൽ സൗഹൃദത്തിലായ കാഴ്ചയും കണ്ടു. കേരളത്തിൽ വോട്ട് കുറഞ്ഞതിൽ സന്തോഷിക്കുന്ന ഏക സ്ഥാനാർത്ഥി സി.കെ.ജാനുവാണ്-പ്രസീത പറയുന്നു.

എത്ര വേണമെങ്കിലും പണം തരാൻ ബിജെപി തയ്യാറാണ്. എത്രയാണ് വേണ്ടതെന്ന് നിങ്ങൾ പറഞ്ഞോളൂവെന്ന് സുരേന്ദ്രൻ പറഞ്ഞിട്ടുണ്ട്. അവർക്കൊപ്പം നിന്നാൽ കൂടുതൽ പണം കിട്ടും. അതുകൊണ്ട് പൈസ കിട്ടാത്തതുകൊണ്ടാണ് ഞങ്ങൾ ഇങ്ങനെ വെളിപ്പെടുത്തൽ നടത്തുന്നതെന്ന് പറയുന്നത് ശരിയല്ല. തന്നെ സംബന്ധിച്ച് പാർട്ടി പ്രവർത്തകർക്ക് വ്യക്തമായ വിശദീകരണം നൽകേണ്ടതുണ്ട്. കെ.സുരേന്ദ്രനുമായി സംസാരിക്കാൻ പാർട്ടി എന്നെയാണ് ഏൽപ്പിച്ചത്'പ്രസീത കൂട്ടിച്ചേർത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP