Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ടെലിവിഷൻ പരമ്പര ഇൻഡോർ ചിത്രീകരണത്തിന് അനുമതി; മുഖ്യ ടൂറിസം കേന്ദ്രങ്ങൾ തുറക്കും; കോളേജ് വിദ്യാർത്ഥികൾക്ക് പെട്ടെന്ന് വാക്‌സിൻ നൽകും; മെഡിക്കൽ വിദ്യാർത്ഥികൾക്ക് ജൂലൈ ഒന്നിന് ക്ലാസുകൾ തുടങ്ങും; ചൊവ്വയും വ്യാഴവും ബാങ്കുകൾക്ക് പ്രവർത്തന അനുമതി

ടെലിവിഷൻ പരമ്പര ഇൻഡോർ ചിത്രീകരണത്തിന് അനുമതി; മുഖ്യ ടൂറിസം കേന്ദ്രങ്ങൾ തുറക്കും; കോളേജ് വിദ്യാർത്ഥികൾക്ക് പെട്ടെന്ന് വാക്‌സിൻ നൽകും; മെഡിക്കൽ വിദ്യാർത്ഥികൾക്ക് ജൂലൈ ഒന്നിന് ക്ലാസുകൾ തുടങ്ങും; ചൊവ്വയും വ്യാഴവും ബാങ്കുകൾക്ക് പ്രവർത്തന അനുമതി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സംസ്ഥാനത്തെ ആരാധനാലയങ്ങൾ തുറക്കാൻ അനുമതി നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിയന്ത്രണങ്ങൾക്ക് വിധേയമായി പ്രവേശനം അനുവദിക്കുമെന്നാണ് മുഖ്യമന്ത്രി അറിയിച്ചത്. സി, ഡി കാറ്റഗറികളിൽ പെടുന്ന ആരാധനാലയങ്ങൾ തുറക്കില്ല. 15 കൂടുതൽ പേരെ ആരാധനാലയങ്ങളിൽ അനുവദിക്കില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ആളുകളെ പരമാവധി കുറച്ച് കർശന നിയന്ത്രണങ്ങളോടെ ടെലിവിഷൻ പരമ്പര ചിത്രീകരണത്തിനും അനുമതി നൽകുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. ഇൻഡോർ ചിത്രീകരണത്തിനാണ് അനുമതി. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പ്രധാന ടൂറിസം കേന്ദ്രങ്ങൾ തുറക്കുന്നതും ആലോചിക്കും. വാക്സിൻ രണ്ട് ഡോസ് എടുത്തവരെയാണ് അനുവദിക്കുകയെന്ന് മുഖ്യമന്ത്രി അറിയിച്ചു.

കോളേജ് വിദ്യാർത്ഥികൾക്ക് വാക്സിൻ ഉടൻ ലഭ്യമാക്കുന്ന കാര്യം പരിഗണനയിലാണ്. 18-23 വയസ്സ് വരെയുള്ളവർക്ക് പ്രത്യേക കാറ്റഗറി നിശ്ചയിച്ച് വാക്സിൻ നൽകും. വാക്സിനേഷൻ പൂർത്തിയാക്കി ക്ലാസ്സുകൾ ഉടൻ ആരംഭിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. മെഡിക്കൽ വിദ്യാർത്ഥികൾക്ക് ജൂലൈ 1 മുതൽ ക്ലാസ്സ് തുടങ്ങും. അവർക്കെല്ലാവർക്കും വാക്സിൻ ലഭ്യമായതിനെ തുടർന്നാണ് ക്ലാസ് ആരംഭിക്കാൻ തീരുമാനിച്ചത്.

സ്‌കൂൾ അദ്ധ്യാപകരുടെ വാക്സിനേഷന് മുൻഗണന നൽകി പൂർത്തിയാക്കും. കുട്ടികളുടെ വാക്സിൻ ലഭ്യമാവുന്ന മുറയ്ക്ക് വിതരണം ചെയ്യും. കോവാക്സിൻ പുതിയ സ്റ്റോക്ക് ലഭ്യമായിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

മുഖ്യമന്ത്രിയുടെ വാക്കുകൾ

ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 12,617 ആണ്. ആകെ 1,17,720 പരിശോധന നടന്നതിലാണ് ഇത്. മരണം 141. ഇപ്പോൾ 1,00,437 പേരാണ് ചികിത്സയിലുള്ളത്.

സംസ്ഥാനത്ത് രോഗവ്യാപനം കുറഞ്ഞു വരുന്ന പ്രവണതയാണ് കാണുന്നത്. കഴിഞ്ഞ മൂന്നു ദിവസങ്ങളിലെ ശരാശരി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.2 ശതമാനമാണ്. ഏറ്റവും ഉയർന്ന നിരക്ക് തൃശൂർ ജില്ലയിലാണ്. 12.6 ശതമാനമാണ് അവിടത്തെ ടിപിആർ. 7.8 ശതമാനമുള്ള കണ്ണൂരാണ് ഏറ്റവും കുറഞ്ഞ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. കണ്ണൂരിനു പുറമേ ആലപ്പുഴ, കോട്ടയം, ഇടുക്കി, കോഴിക്കോട്, വയനാട്, തിരുവനന്തപുരം ജില്ലകളിൽ ടിപിആർ 10 ശതമാനത്തിലും താഴെയാണ്. ബാക്കി 7 ജില്ലകളിലും 10 മുതൽ 12.6 ശതമാനം വരെയാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കാണിക്കുന്നത്. വ്യാപനത്തിൽ കുറവു വന്നിട്ടുണ്ടെങ്കിലും ആ കുറവിന്റെ വേഗം പ്രതീക്ഷിച്ച നിലയിലല്ല.

കഴിഞ്ഞ ആഴ്ചയുമായി താരതമ്യം ചെയ്യുമ്പോൾ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് മാറ്റമില്ലാതെ തുടരുന്നത് 605 തദ്ദേശ ഭരണ സ്ഥാപനങ്ങളിലാണ്. 339 ഇടത്ത് മെച്ചപ്പെടുകയും 91 ഇടത്ത് മോശമാവുകയും ചെയ്തു.

ആശ്വസിക്കാവുന്ന സ്ഥിതിവിശേഷം എത്തണമെങ്കിൽ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 5ന് താഴെ എത്തിക്കാൻ സാധിക്കണം. കർശനമായ ജാഗ്രത തുടർന്നേ പറ്റൂ. ജനങ്ങളുടെ പൂർണ്ണ സഹകരണം അക്കാര്യത്തിൽ ആവശ്യമാണ്. മാസ്‌കുകൾ ധരിക്കുന്നതും ശരീര ദൂരം പാലിക്കുന്നതുമൊക്കെ
ഇനിയും കൃത്യമായി പാലിക്കണം. അത്തരത്തിൽ മുൻകരുതൽ സ്വീകരിച്ചു മുന്നോട്ടു പോയാൽ ലോക്ഡൗണിൽ കൂടുതൽ ഇളവുകൾ വരുത്താൻ സാധിക്കും. വീണ്ടും ലോക്ഡൗൺ ഉണ്ടാകുന്നത് ഒഴിവാക്കാനും കഴിയും. തദ്ദേശഭരണ സ്ഥാപനങ്ങളിൽ സന്നദ്ധപ്രവർത്തകരുടെ സഹായത്തോടു കൂടി വാക്‌സിൻ രജിസ്‌ട്രേഷൻ പൂർത്തിയാക്കാത്തവരുടെ വാക്‌സിൻ രജിസ്‌ട്രേഷൻ ചെയ്തു വരുന്നുണ്ട്. രോഗപ്രതിരോധത്തിനാവശ്യമായ ശക്തമായ നടപടികൾ തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ തലത്തിൽ തുടരുന്നുണ്ട്.

വാക്‌സിൻ വിതരണത്തിനാവശ്യമായ നടപടികൾ കൂടുതൽ ചിട്ടപ്പെടുത്തിയിട്ടുണ്ട്. കോവാക്‌സിൻ പുതിയ സ്റ്റോക്ക് ലഭ്യമായിട്ടുണ്ട്. രണ്ടാമത്തെ ഡോസ് ലഭിക്കേണ്ടവർക്ക് അതു നൽകാൻ കഴിയും. കുട്ടികളുടെ വാക്‌സിൻ ഏതാനും മാസങ്ങൾക്കകം ലഭ്യമായിത്തുടങ്ങും എന്നാണ് വാർത്തകൾ ഉള്ളത്. ലഭ്യമാകുന്ന മുറക്ക് കാലതാമസമില്ലാതെ നമ്മൾ അതും വിതരണം ചെയ്യും. മെഡിക്കൽ വിദ്യാർത്ഥികൾക്ക് ജൂലൈ 1 മുതൽ ക്ലാസുകൾ ആരംഭിക്കും. മെഡിക്കൽ വിദ്യാർത്ഥികൾക്കെല്ലാം വാക്‌സിനേഷൻ ലഭ്യമായതിനാലാണ് അവരുടെ ക്ലാസുകൾ ആരംഭിക്കാൻ തീരുമാനിച്ചത്. കോളേജ് വിദ്യാർത്ഥികൾക്ക് പെട്ടെന്നു തന്നെ വാക്‌സിൻ നൽകി കോളേജുകൾ തുറക്കാനുള്ള സാഹചര്യം ഒരുക്കുന്നത് ആലോചിക്കുന്നുണ്ട്. 18 വയസ്സുമുതൽ 23 വരെയുള്ള വിഭാഗത്തിന് പ്രത്യേക കാറ്റഗറിയാക്കി വാക്‌സിനേഷൻ നൽകും. അവർക്കുള്ള രണ്ടാം ഡോസും കൃത്യസമയത്തു നൽകിയാൽ നല്ല അന്തരീക്ഷത്തിൽ കോളേജുകൾ തുറക്കാനാവും. സ്‌കൂൾ അദ്ധ്യാപകരുടെ വാക്‌സിനേഷനും മുൻഗണന നൽകി പൂർത്തിയാക്കും.

ഇന്നത്തെ സാഹചര്യത്തിൽ മൂന്നാമത്തെ കോവിഡ് തരംഗത്തിന്റെ രണ്ടു സാധ്യതകളാണുള്ളത്. രണ്ടാം തരംഗത്തിൽ രോഗികളുടെ എണ്ണം കുറയുന്നതിനു മുൻപ് തന്നെ അടുത്ത തരംഗമുണ്ടായേക്കാം എന്നതാണ് ആദ്യസാധ്യത. സാമൂഹികമായ ഇടപെടലുകൾ കൂടിയാൽ വീണ്ടും രോഗവ്യാപനമുയരുകയും അതുവഴി അടുത്ത തരംഗം ഉണ്ടാവുകയും ചെയ്യാം. നിലവിലെ രോഗവ്യാപനം പരമാവധി പിൻവാങ്ങി കുറച്ചു നാളുകൾക്ക് ശേഷം അടുത്ത തരംഗമുണ്ടാകാം എന്നതാണ്
രണ്ടാമത്തെ സാധ്യത.

ഇതിലേതെങ്കിലുമൊരു രീതിയിൽ മൂന്നാമത്തെ തരംഗം സംഭവിക്കാമെന്നാണ് വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നത്. അതെപ്പോഴാണ് ഉണ്ടാവുക എന്നതിലും എത്ര തിവ്രമായിരിക്കും എന്നതിലുമാണ് വ്യത്യസ്ത നിഗമനങ്ങളുള്ളത്. രണ്ടാം തരംഗത്തോടൊപ്പം മൂന്നാമത്തെ തരംഗം ഉണ്ടാകുന്നത് കൂടുതൽ വിഷമകരമായ സാഹചര്യം സൃഷ്ടിക്കും. ആശുപ്രത്രികളിലും മറ്റു ആരോഗ്യസംവിധാനങ്ങളിലും നിലവിൽ നിരവധി രോഗികൾ ചികിത്സയിലുണ്ട്. പെട്ടെന്നു തന്നെ അടുത്ത തരംഗം ഉണ്ടായാൽ ആരോഗ്യസംവിധാനങ്ങളുടെ ശേഷിയെ അത് മറികടന്നേക്കാം.

അതുകൊണ്ട്, ആ സാധ്യതയെ പരിപൂർണ്ണമായി അടച്ചു കൊണ്ട് മൂന്നാമത്തെ തരംഗം ഉണ്ടാകുന്നത് ദീർഘിപ്പിക്കുക എന്ന ഉത്തരവാദിത്വം സമൂഹമെന്ന നിലയ്ക്ക് നമ്മളേറ്റെടുക്കണം. ഉടനടി വീണ്ടുമൊരു ലോക്ക്ഡൗണിലേയ്ക്ക് പോവുക എന്നതും ഏവർക്കും ദുഷ്‌കരവുമായിരിക്കും. സാമൂഹിക അകലം പാലിച്ചുകൊണ്ടും ആൾക്കൂട്ടങ്ങൾ ഒഴിവാക്കിക്കൊണ്ടും രോഗം പകരാതിരിക്കാനുള്ള ശ്രദ്ധ എല്ലാവരുടേയും ഭാഗത്തു നിന്നുണ്ടാകണം. കോവിഡ് മാനദണ്ഡങ്ങൾ കൃത്യമായി എല്ലാവരും പാലിക്കണം.

കൂടുതൽ വേഗത്തിൽ വ്യാപിക്കാൻ കഴിയുന്ന വിധത്തിലുള്ളതോ, രോഗപ്രതിരോധശേഷിയെ മറികടക്കാൻ കഴിയുന്നതോ, അല്ലെങ്കിൽ ഈ രണ്ടുമുള്ളതോ ആയ വിധത്തിൽ ജനിതക വ്യതിയാനം വന്ന വൈറസുകൾ ഉണ്ടാകുമ്പോളാണ് പുതിയൊരു തരംഗം ഉണ്ടാകുന്നത്. ഇതുപോലുള്ള വൈറസുകൾ ഉണ്ടാകുമ്പോൾ ജാഗ്രത കൈമോശം വരിക കൂടി ചെയ്താൽ തരംഗത്തിന്റെതീവ്രത അതിശക്തമാകും.

ഓഗസ്റ്റ് മാസത്തിൽഓണം വരികയാണ്. കഴിഞ്ഞ വർഷവും ഓണത്തിനു ശേഷം രോഗവ്യാപനം കൂടുന്ന സാഹചര്യമുണ്ടായി. ഇത്തരം ഘട്ടങ്ങൾ രോഗവ്യാപനം വർദ്ധിക്കാനുള്ള അവസരമായി മാറാതിരിക്കാൻ ശ്രദ്ധിക്കണം. കോവിഡ് വൈറസിലുണ്ടായ ഒരു പുതിയ ആൽഫാ വകഭേദം പുതിയ ചർച്ചകൾക്ക് തുടക്കമിട്ടിട്ടുണ്ട്. കോവിഡിനു കാരണമായ വൈറസ് നിരന്തരമായ ജനിതകവ്യതിയാനങ്ങൾക്ക് വിധേയമാവുകയാണ്. ഇതിനകം 40,000 ത്തിനു അടുത്ത് വകഭേദങ്ങൾ ഉണ്ടായിട്ടുണ്ട് എന്നാണ് പറയുന്നത്. അതിൽ പ്രസക്തമായ വകഭേദങ്ങൾ ഏതാണെന്ന് കണ്ടെത്തുക എന്നതാണ് പ്രധാനം. വ്യാപന നിരക്ക്, തീവ്രത, രോഗപ്രതിരോധശേഷിയെ മറികടക്കാനുള്ള കഴിവ് തുടങ്ങിയ കാര്യങ്ങളെല്ലാം പരിശോധനകൾക്ക് വിധേയമാക്കും.

ഇപ്പോൾ ഉണ്ടായത് ഡെൽറ്റാ വൈറസിൽ സംഭവിച്ച നേരിയ മാറ്റത്തിന്റെ ഭാഗമായ വകഭേദമാണ്. അതു വൈറസുണ്ടാക്കുന്ന രോഗബാധയുടെതീവ്രതയെ വർദ്ധിപ്പിക്കും എന്ന് ഭയപ്പെടേണ്ടതില്ല എന്നാണ് പഠനങ്ങൾ പറയുന്നത്. സംസ്ഥാനത്ത് നിലവിൽ മൂന്നു രോഗികളിൽ
മാത്രമാണിത് കണ്ടിട്ടുള്ളത്. അവരിൽ ഉണ്ടായ രോഗബാധ പഠന വിധേയമാക്കിയപ്പോൾ മൂന്നാമത്തെ തരംഗത്തിനുള്ള കാരണമായി ഈ ആൽഫാ വകഭേദം മാറില്ല എന്നാണ് മനസ്സിലാക്കാൻ കഴിയുന്നത്. നിരന്തരമായ ജനിതക സീക്വൻസിങ് നടത്തി ജനിതകവ്യതിയാനങ്ങളെ കണ്ടെത്താനും പഠിക്കാനും ഉള്ള ശ്രമങ്ങൾ കാര്യക്ഷമമായി നടക്കുന്നുണ്ട്. രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബയോടെക്‌നോളജിയും കോഴിക്കോട് മെഡിക്കൽ കോളേജും ആ പഠനങ്ങൾക്ക് നേതൃത്വം നൽകുന്നു. അതിനു പുറമേ, രാജ്യത്ത് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജീനോമിക്‌സ് ആൻഡ് ഇന്റഗ്രേറ്റഡ് ബയോളജി എന്ന സ്ഥാപനം ഈ പഠനങ്ങൾ നടത്തുന്നുണ്ട്.

തദ്ദേശസ്വയംഭരണ പ്രദേശങ്ങളുടെ കഴിഞ്ഞ ഏഴു ദിവസത്തെ ശരാശരി അനുസരിച്ച് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് എട്ടുശതമാനത്തിൽ താഴെയുള്ള (എ വിഭാഗം) 277 പ്രദേശങ്ങളുണ്ട്. ടിപിആർ എട്ടിനും പതിനാറിനുമിടയിലുള്ള ബി വിഭാഗത്തിൽ 575 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളാണുള്ളത്. പതിനാറിനും ഇരുപത്തിനാലിനും ഇടയിൽ ടിപിആർ ഉള്ള 171 പ്രദേശങ്ങൾ. അവ സി വിഭാഗത്തിലാണ്. പതിനൊന്നിടത്ത് ടിപിആർ ഇരുപത്തിനാലു ശതമാനത്തിലും മുകളിലാണ്. (ഡി വിഭാഗം)ഈ വിഭാഗീകരണം അനുസരിച്ചായിരിക്കും ജൂൺ ഇരുപത്തിനാല് വ്യാഴാഴ്ച മുതൽ അടുത്ത ഒരാഴ്ചത്തേക്ക് സംസ്ഥാനത്ത് നിയന്ത്രണങ്ങൾ നടപ്പാക്കുക.

ഇപ്പോൾ ചൊവ്വ, വ്യാഴം ദിവസങ്ങളിൽ ബാങ്കുകൾ പ്രവർത്തിക്കുന്നില്ല. ഈ ദിവസങ്ങളിൽ പൊതുജനങ്ങൾക്ക് ബാങ്കിലോ ബാങ്ക് ബ്രാഞ്ചുകളിലോ പ്രവേശനം ഉണ്ടാവില്ല എന്ന നിബന്ധനയോടെ ചൊവ്വ, വ്യാഴം ദിവസവും ബാങ്കുകൾക്ക് പ്രവർത്തനാനുമതി നൽകും.

കാറ്റഗറി എ യിലും ബി യിലും പെട്ട പ്രദേശങ്ങളിൽ എല്ലാ സർക്കാർ സ്ഥാപനങ്ങളും ബാങ്കുകളും 50 ശതമാനം വരെ ജീവനക്കാരെയും, കാറ്റഗറി സി യിൽ എല്ലാ സർക്കാർസ്ഥാപനങ്ങളും 25 ശതമാനം വരെ ജീവനക്കാരെയും ഉൾപ്പെടുത്തി പ്രവർത്തനം അനുവദിക്കും. ആൾക്കൂട്ടം ഒഴിവാക്കുന്നത് പരമപ്രധാനമാണ്. മീറ്റിങ്ങുകൾ പരമാവധി ഓൺലൈനാക്കുകതന്നെ വേണം.

തമിഴ്‌നാട് അതിർത്തിക്കടുത്തുള്ള മദ്യഷാപ്പുൾകൾ അടച്ചിടും. അവിടെ ലോക്ക് ഡൗണായതിനാലാണിത്. തമിഴ്‌നാട്ടിൽ നിന്ന് ഇടുക്കിയിലേക്ക് വരുന്നവർക്ക് ആന്റിജൻ ടെസ്റ്റ് റിസൾട്ട് വേണ്ടിവരും. എന്നാൽ അവിടെ ലോക്ക് ഡൗണുള്ളതിനാൽ എല്ലാദിവസവും പോയിവരാൻ അനുവദിക്കില്ല.

ഇന്ത്യയിൽ നിന്നും യു.എ.ഇ-യിലേക്ക് പോകുന്ന യാത്രക്കാർ യാത്ര പുറപ്പെടുന്നതിന് 4 മണിക്കൂർ മുമ്പെടുത്ത റാപ്പിഡ് ടെസ്റ്റ് റിപ്പോർട്ട് ഹാജരാക്കണമെന്ന് ദുബായ് ഹെൽത്ത് അഥോറിറ്റി പുറത്തിറക്കിയ മാർഗരേഖയിൽ നിഷ്‌കർഷിച്ചിട്ടുണ്ട്. പ്രവാസികളുടെ യാത്രയ്ക്ക് സഹായകരമാകുംവിധം സംസ്ഥാനത്തെ നാല് വിമാനത്താവളങ്ങളിലും എച്ച്.എൽ.എൽ. ലൈഫ് കെയർ ലിമിറ്റഡിന്റെ സഹകരണത്തോടെ കേരള സംസ്ഥാന പ്രവാസി ക്ഷേമ വികസന സഹകരണ സംഘം കോവിഡ് 19 മോളിക്യുലർ ടെസ്റ്റിങ് ലബോറട്ടറി ആരംഭിക്കുന്നതിന് സന്നദ്ധമായിട്ടുണ്ട്. അതിനുള്ള അനുമതി ലഭ്യമാക്കാൻ ആരോഗ്യ വകുപ്പിന് നിർദ്ദേശം നൽകി. ഇതിൽ സത്വര നടപടിയെടുക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി.

ആരാധനാലയങ്ങളുടെ കാര്യത്തിൽ നിയന്ത്രണങ്ങൾക്കു വിധേയമായി പ്രവേശനം അനുവദിക്കുന്നത് ആലോചിക്കും. പതിനഞ്ചിൽ അധികാരിക്കാതെ അനുവദിക്കാനാണ് ആലോചിക്കുന്നത്.കോവിഡ് രോഗികൾക്ക് മാനസിക പിൻതുണ ഉറപ്പാക്കുന്ന പ്രവർത്തനങ്ങൾ ശക്തിപ്പെടുത്താൻ നിർദ്ദേശം നൽകി.പൊതുജനങ്ങളുമായുള്ള സമ്പർക്കം പൂർണ്ണമായും ഒഴിവാക്കി, കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച്, അംഗങ്ങളുടെ എണ്ണം പരമാവധി കുറച്ച് കർശന നിയന്ത്രണങ്ങളോടെ ടെലിവിഷൻ പരമ്പര ചിത്രീകരണത്തിന് അനുമതി നൽകുന്നതും ആലോചിച്ചിട്ടുണ്ട്. ഇൻഡോർ ചിത്രീകരണമാണനുവദിക്കുക.

കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് സംസ്ഥാനത്തെ പ്രധാന ടൂറിസം കേന്ദ്രങ്ങൾ തുറക്കാൻ അനുമതിനൽകുന്ന കാര്യം ആലോചിക്കും. വാക്‌സിൻ രണ്ടു ഡോസും എടുത്തവരെ അനുവദിക്കുന്ന കാര്യമാണ് പരിഗണിക്കുന്നത്.

പുതുതായി 3 ബ്‌ളാക് ഫംഗസ് അഥവാ മ്യൂകർ മൈകോസിസ് കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഇതുവരെ റിപ്പോർട്ട് ചെയ്തത് 79 കേസുകളാണ്. അതിൽ 55 പേർ ഇപ്പോളും ചികിത്സയിലാണ്. 9 പേർ രോഗവിമുക്തരാവുകയും 15 പേർ മരണപ്പെടുകയും ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP