Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കിറ്റെക്സിനെതിരെ 'വസ്തുതാപരമായ തെളിവുകൾ' കാണിക്കാതെ ആരോപണങ്ങൾ ആവർത്തിച്ച് പി ടി തോമസ്; കമ്പനി സീറോ ലിക്വിഡ് ഡിസ്ചാർജ് സിസ്റ്റം സ്ഥാപിച്ചിട്ടില്ല; കടമ്പ്രയാറിലേക്ക് ഒഴുക്കുന്ന മാലിന്യം ശുദ്ധജല ശ്രോതസിനെ ബാധിക്കും; തെറ്റായ മാർഗങ്ങളിലൂടെയുള്ള 50 കോടി വേണ്ടെന്നും സാബു ജേക്കബിന്റെ വെല്ലുവിളിക്ക് മറുപടി

കിറ്റെക്സിനെതിരെ 'വസ്തുതാപരമായ തെളിവുകൾ' കാണിക്കാതെ ആരോപണങ്ങൾ ആവർത്തിച്ച് പി ടി തോമസ്; കമ്പനി സീറോ ലിക്വിഡ് ഡിസ്ചാർജ് സിസ്റ്റം സ്ഥാപിച്ചിട്ടില്ല; കടമ്പ്രയാറിലേക്ക് ഒഴുക്കുന്ന മാലിന്യം ശുദ്ധജല ശ്രോതസിനെ ബാധിക്കും; തെറ്റായ മാർഗങ്ങളിലൂടെയുള്ള 50 കോടി വേണ്ടെന്നും സാബു ജേക്കബിന്റെ വെല്ലുവിളിക്ക് മറുപടി

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: കിറ്റെക്സ് കമ്പനിക്കെതിരായ ആരോപണങ്ങളിൽ ഉന്നയിച്ചത് ജീവന്റേയും കുടിവെള്ളത്തിന്റേയും പരിസ്ഥിതിയുടേയും പ്രശ്‌നമാണെന്നും അതിനെ 50 കോടിരൂപയുടെ വലിപ്പം കാണിച്ച് ലളിതമാക്കേണ്ടതില്ലെന്നും പി.ടി തോമസ് എംഎ‍ൽഎ. 50 കോടി രൂപ തരാമെന്ന് പറഞ്ഞത് തെറ്റായ മാർഗങ്ങളിലൂടെ ആയതിനാൽ തനിക്ക് ആ തുക ആവശ്യമില്ലെന്നും പി ടി തോമസ് വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.

വസ്തുതാപരമായി തന്നെ കമ്പനിക്ക് ചൊവ്വാഴ്ച മറുപടി നൽകുമെന്നാണ് പി ടി തോമസ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നത്. ഇത് വഴി ലഭിക്കുന്ന പാരിതോഷികം ഓൺലൈൻ പഠനത്തിന് സൗകര്യമില്ലാത്ത കുട്ടികൾക്കായി ഉപയോഗിക്കുമെന്നും പിടി തോമസ് വ്യക്തമാക്കിയിരുന്നു. എന്നാൽ പഴയ ആരോപണങ്ങൾ ആവർത്തിക്കുക മാത്രമാണ് ഇന്ന് ചെയ്തത്.

ഇക്കഴിഞ്ഞ ജൂൺ 1നാണ് കിഴക്കമ്പലത്തെ കിറ്റക്സ് കമ്പനി രാസമാലിന്യങ്ങൾ ഒഴുക്കി കടമ്പ്രയാർ മലിനമാക്കുന്നുവെന്ന് പി ടി തോമസ് നിയമസഭയിൽ ഉന്നയിച്ചത്. വർഷങ്ങൾക്ക് മുമ്പെ തിരുപ്പൂരിൽ കോടതികൾ ഇടപെട്ട് അടപ്പിച്ച കിറ്റക്സിന്റെ പ്ലാന്റുകൾ കിഴക്കമ്പലത്ത് സ്ഥാപിച്ച് മാലിന്യം പുറന്തള്ളുന്നുവെന്നാണ് കടമ്പ്രയാർ ഒഴുകുന്ന തൃക്കാക്കരയിലെ എംഎൽഎ കൂടിയായ പി ടി തോമസ് ആരോപിച്ചത്.

തൃക്കാക്കര ഉൾപ്പടെ അഞ്ചു മണ്ഡലങ്ങളിലെ ജലാശയവുമായി ബന്ധപ്പെട്ടു കിടക്കുന്ന കടമ്പ്രയാർ വൻ തോതിൽ മലിനീകരിക്കപ്പെടുകയാണെന്നും ഇതിന് പിന്നിൽ കിറ്റക്‌സ് ആണെന്നുമായിരുന്നു പിടി തോമസിന്റെ ആരോപണം. കടമ്പ്രയാറിൽ നടത്തിയ പരിശോധനയിൽ വെള്ളത്തിലെ ഓക്സിജന്റെ അളവ് കുറഞ്ഞതായി കണ്ടെത്തിയെന്നാണ് മുഖ്യമന്ത്രി സഭയിൽ പി ടി തോമസ് ഉന്നയിച്ച ശ്രദ്ധ ക്ഷണിക്കലിനായി മറുപടിയായി അന്ന് പറഞ്ഞത്.

ഈ നിയമസഭാ തെരഞ്ഞെടുപ്പിൽ തോമസിന് കടുത്ത വെല്ലുവളി ഉയർത്തിയ ട്വന്റി ട്വന്റിയാണ്. ഇടതുപക്ഷത്തിന് വേണ്ടിയാണ് ട്വന്റി ട്വന്റി മ്തസരിച്ചതെന്ന ആരോപണം നേരത്തെ പിടി തോമസ് ഉന്നയിച്ചിരുന്നു. ഇതിനെ മറികടന്നായിരുന്നു പിടിയുടെ ജയം. ഇതിന് ശേഷമാണ് കടമ്പ്രയാർ മലീനികരണം പിടി ചർച്ചയാക്കിയത്. എന്നാൽ കിറ്റെക്സിനെതിരെ എംഎൽഎ പ്രചരിപ്പിക്കുന്ന ആരോപണങ്ങൾ ശുദ്ധ നുണയും അസംബന്ധവുമാണെന്നു തറപ്പിച്ചു പറഞ്ഞാണ് കിറ്റക് എംഡി സാബു വെല്ലുവിളിയുമായി രംഗത്തെത്തിയത്. ഏഴു ദിവസമാണ് സമയപരിധി. ഇതു തെളിയിക്കാൻ രേഖകളില്ലെങ്കിൽ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചതിന് മാപ്പുപറഞ്ഞ് തല മുണ്ഡനം ചെയ്ത് എംഎൽഎ സ്ഥാനം രാജിവെച്ച് ഇറങ്ങിപ്പോകണമെന്നും എംഎൽഎയെ സാബു വെല്ലുവിളിച്ചിരുന്നു.

ഇതേത്തുടർന്നാണ് പിടി തോമസ് 50 കോടി വേണ്ടെന്ന മറുപടിയുമായി എത്തിയത്. തന്റെ ആരോപണത്തിൽ ഉറച്ച് നിൽക്കുകയാണ് പി ടി തോമസ്. 13 വർഷം കഴഞ്ഞിട്ടും കിറ്റെക്‌സ് കമ്പനി സുപ്രീംകോടതി നിഷ്‌കർഷിക്കുന്ന സീറോ ലിക്വിഡ് ഡിസ്ചാർജ് സിസ്റ്റം സ്ഥാപിച്ചിട്ടില്ലെന്നും കടമ്പ്രയാർ നദി വലിയ തോതിൽ മലിനപ്പെടുന്നുവെന്നും അദ്ദേഹം പറഞ്ഞു.

10 ലക്ഷത്തിലധികം ജനങ്ങളുടെ കുടിവെള്ള സ്രോതസാണ് കടമ്പ്രയാർ നദി. നദിയിലേക്ക് ഒഴുക്കുന്ന മാലിന്യം ശുദ്ധജല ശ്രോതസിനെ ഗുരുതരമായി ബാധിക്കും.കിറ്റെക്‌സ് കമ്പനി സുപ്രീംകോടതി നിഷ്‌കർഷിക്കുന്ന സീറോ ലിക്വിഡ് ഡിസ്ചാർജ് സിസ്റ്റം സ്ഥാപിച്ചിട്ടില്ലെന്ന് പൊല്യൂഷൻ കൺട്രോൾ ബോർഡിൽ നിന്നും ലഭിച്ച മറുപടിയിൽ വ്യക്തമാണ്.

കടമ്പ്രയാർ നദി അതീവ ഗുരുതരമായ ഭീഷണി നേരിടുന്നതായി ദേശീയ ഹരിത ട്രിബ്യൂണൽ വ്യക്തമാക്കിയിട്ടുണ്ട്. കമ്പനി എല്ലാ നിയമങ്ങളും പാലിച്ചാണ് പ്രവർത്തിക്കുന്നതെന്ന ഉടമയുടെ വാദം തെറ്റാണ്. കിറ്റെക്‌സ് കമ്പനിയിൽ നിന്നുള്ള മാലിന്യം കടമ്പ്രയാർ നദി മലിനപ്പെടുത്തുന്നുണ്ടെന്ന് 2021 ഫെബ്രുവരിയിലെ ജില്ലാ പഞ്ചായത്ത് വികസന സെമിനാറിൽ ചൂണ്ടികാണിച്ചിരുന്നുവെന്നും പി.ടി തോമസ് പറഞ്ഞു.

തിരഞ്ഞെടുപ്പിനും മൂന്ന് മാസങ്ങൾക്ക് മുൻപാണ് ഈ നടപടികളിലേക്ക് ഞാൻ കടന്നത്. എന്നാൽ കമ്പനിക്കെതിരേ ഞാൻ പ്രവർത്തിച്ചതുകൊണ്ടാണ് എനിക്കെതിരേ സ്ഥാനാർത്ഥിയെ നിർത്തി പ്രതികാരം ചെയ്യാൻ നോക്കിയത്. എന്നാൽ ഇപ്പോൾ പറയുന്നത് തിരഞ്ഞെടുപ്പിൽ എനിക്കെതിരേ സ്ഥാനാർത്ഥിയെ നിർത്തിയതുകൊണ്ട് ഞാൻ വിരോധം തീർക്കുകയാണെന്നാണ്. 250 പേർ മാത്രം ജോലി ചെയ്യുന്ന ഡൈയിങ് ആൻഡ് ബ്ലീച്ചിങ് കമ്പനി അടച്ചുപൂട്ടാനല്ല പകരം രാജ്യത്തെ നിയമം നിഷ്‌കർഷിക്കുന്ന രീതിയിൽ പ്രവർത്തിക്കണമെന്നതാണ് എന്റെ ആഗ്രഹം. അതിനായാണ് പ്രവർത്തിക്കുന്നത്.- അദ്ദേഹം പറഞ്ഞു.

എറണാകുളത്താണ് യു ഡി എഫിന് ഏറ്റവും കൂടുതൽ സീറ്റ് കിട്ടാറുള്ളത്. ആ സീറ്റുകളിലേക്കാണ് ട്വന്റി ട്വന്റി ആൾക്കാരെ നിർത്തിയത്. ട്വന്റി ട്വന്റി ഇത് പിണറായി വിജയന്റെ ബി ടീം ആണെന്ന് ഞാൻ നേരത്തെ പറഞ്ഞിരുന്നുവെന്നും പിടി തോമസ് ചൂണ്ടിക്കാണിച്ചു.

കിറ്റക്‌സ് വിഷയത്തിൽ സീവേജ് മാലിന്യവും ഖര മാലിന്യവും ബ്രഹ്‌മപുരം പ്ലാന്റിൽ നിന്നുള്ള മാലിന്യവുമാണ് കടമ്പ്രയാർ നദിയെ മലിനപ്പെടുത്തുന്നത് എന്ന് മുഖ്യമന്ത്രി സഭയിൽ വിശദീകരിച്ചത്. കിറ്റക്‌സിനും സാബു ജേക്കബിനും ക്ലീൻ ചിറ്റ് നൽകുന്നതായിരുന്നു ഈ നിലപാട് വിശദീകരണം. നദിയിൽനിന്ന് എല്ലാ മാസവും സാംപിൾ ശേഖരിച്ച് പരിശോധിക്കുന്നുണ്ട്. വെള്ളത്തിലെ ഓക്‌സിജൻ അളവ് കുറവായി കാണുന്നുണ്ട്. അപകടകാരിയായ കോളിഫോം ബാക്ടീരിയയുടെ അളവ് കൂടുതലായും കാണുന്നു.

സമീപത്തെ ഫ്‌ളാറ്റ് സമുച്ചയങ്ങൾ, ഹോട്ടലുകൾ എന്നിവിടങ്ങളിൽ പരിശോധന നടത്തി നിയമലംഘനങ്ങൾ നടത്തുന്നവർക്കെതിരെ നടപടി സ്വീകരിക്കുന്നു. പുഴയുമായി ബന്ധപ്പെട്ട വ്യവസായ സ്ഥാപനങ്ങളിൽ ഇടവിട്ട് പരിശോധന നടത്തി വരുന്നു. ഈ വിഷയം ഉയർത്തിയ അംഗം ഒരു പ്രത്യേക കമ്പനിക്കെതിരെ ആരോപണം ഉയർത്തുന്നതിനു പ്രത്യേക കാരണമുണ്ടാകാം. നിയമലംഘനം ഉണ്ടോ എന്ന് പരിശോധിക്കാം എന്നും മുഖ്യമന്ത്രി വിശദീകരിച്ചിരുന്നു.

ഈ സാഹചര്യത്തിൽ കൂടിയാണ് പിടി തോമസിനെ കിറ്റക്‌സ് ഗ്രൂപ്പ് വെല്ലുവിളിച്ചത്. കിറ്റെക്സിന് തിരുപ്പൂരിൽ ഒരു ബ്ലീച്ചിങ്, ഡൈയിങ് യൂണിറ്റ് ഉണ്ടായിട്ടില്ല, ഇപ്പോഴുമില്ല. മറിച്ചു തെളിയിച്ചാൽ 10 കോടി. തിരുപ്പൂരിൽ 150 യൂണിറ്റുകൾ പൂട്ടിച്ച് മദ്രാസ് ഹൈക്കോടതിയും സുപ്രീം കോടതിയും പുറപ്പെടുവിച്ച ഉത്തരവ് കാണിച്ചാൽ 10 കോടിയും നൽകും. തിരുപ്പൂരിൽ കിറ്റെക്‌സിനുണ്ടായിരുന്നെന്നു പറയുന്ന യൂണിറ്റുകൾ കേരളത്തിലേക്കു കടത്തിക്കൊണ്ടുവന്നതിന്റെ ഏതെങ്കിലും രേഖകൾ ഹാജരാക്കിയാലും പത്തു കോടി തോമസിന് കൊടുക്കും. വടക്കേ ഇന്ത്യയിലെ കമ്പനികളുടെ ലോബികൾ വന്നു തിരിച്ചു പോകുന്നതിന്റെ എന്തെങ്കിലും രേഖകൾ. നികുതി രേഖകളായാലും മതി. 10 കോടി. കിറ്റെക്സിൽ നിന്നുള്ള ഏതെങ്കിലും രാസവസ്തു കടമ്പ്രയാറിനെ മലിനമാക്കുന്നെന്നു ജലം പരിശോധിച്ചു തെളിയിക്കാനായാലും 10 കോടി.-ഇങ്ങനെ പോകുന്ന വെല്ലുവളി.

കടമ്പ്രയാറിനെ മലിനീകരിക്കുന്നത് കിറ്റെക്‌സ് അല്ലെന്നാണ് സാബു എം. ജേക്കബിന്റെ മറുപടി. സംശയമുള്ളവർക്ക്, കിറ്റെക്‌സ് കമ്പനിയുള്ള പ്രദേശത്തിനു താഴെയും മുകളിലുമുള്ള പുഴയിലെ വെള്ളം പരിശോധിക്കാം. ഇന്ത്യൻ സ്റ്റാൻഡേർഡ് പ്രകാരം കെമിക്കലിനെ കെമിക്കൽകൊണ്ടാണ് ട്രീറ്റു ചെയ്യുന്നത്. ഇതിന് ഇന്ത്യയിലും ചൈനയിലുമെല്ലാം അനുമതിയുണ്ട്. പക്ഷേ യുഎസിലും യൂറോപ്യൻ രാജ്യങ്ങളിലും ഇത് അംഗീകരിക്കില്ല. ഈ രാജ്യങ്ങളിലേക്കാണ് കിറ്റെക്‌സിന്റെ വസ്ത്ര കയറ്റുമതി. അവർ നിർദ്ദേശിച്ചിട്ടുള്ള സാങ്കേതിക വിദ്യയും മാനദണ്ഡവുമാണ് കിറ്റെക്‌സ് ഉപയോഗിക്കുന്നത്. ബയോളജിക്കൽ പ്ലാന്റാണ് അവരുടെ നിർദ്ദേശം.

അതു പ്രകാരം കിറ്റെക്‌സിലെ കെമിക്കലിനെ ട്രീറ്റു ചെയ്യുന്നത് ബാക്ടീരിയയെ ഉപയോഗിച്ചാണ്. ഇതിന്റെ ഫലം, മാലിന്യമായി വരുന്നത് നിർജീവ ബാക്ടീരിയകളാണ്. ഇത് ഓർഗാനിക് വളമായി ഉപയോഗിക്കാം. യൂറോപ്യൻ രാജ്യങ്ങളിൽ മുന്തിരിത്തോട്ടങ്ങളിൽ ഇവ ഉണക്കിപ്പൊടിച്ച് വളമായി ഉപയോഗപ്പെടുത്തും. കിറ്റെക്‌സ് ഇവ ബ്രഹ്‌മപുരത്തു തള്ളുകയാണ് ഇപ്പോൾ ചെയ്യുന്നത്.

ഓരോ വർഷവും 40, 50 ഓഡിറ്റ് നടക്കുന്ന സ്ഥാപനമാണ് കിറ്റെക്‌സ്. ഇന്ത്യയിൽ അംഗീകരിച്ചിട്ടുള്ള കെമിക്കൽ ഓക്‌സിജൻ ഡിമാൻഡ് (സിഒഡി) 250 ആണ്. ഇവ ഏതെങ്കിലും ജലാശയങ്ങളിലേക്കു വിടാം. അമേരിക്കയിൽ ഇത് 100 ആണെങ്കിൽ സ്വിസ് സ്റ്റാൻഡേർഡ് പ്രകാരം 50 സിഒഡി മാത്രമേ പാടുള്ളൂ. കിറ്റെക്‌സിന്റേത് ഇത് 50 നു താഴെയാണ്. സാധാരണ, തെളിഞ്ഞ ഒരു ജലാശയത്തിൽ പരിശോധിച്ചാൽ സിഒഡി 50 നു മുകളിലായിരിക്കും. അത്രയ്ക്കു ശുദ്ധമാക്കിയാണ് കിറ്റെക്‌സ് വെള്ളം പുറം തള്ളുന്നത്. സ്വിസ് മാനദണ്ഡം പാലിച്ചാണ് കമ്പനി മുന്നോട്ടു പോകുന്നത്. ഇതിനുള്ള സാങ്കേതിക വിദ്യ ഇറ്റലിയിൽനിന്നും ജർമനിയിൽനിന്നും ഇറക്കുമതി ചെയ്തിരിക്കുകയാണ്. കമ്പനിയുടെ ആളുകൾ തന്നെയാണ് ഇവ പ്രവർത്തിപ്പിക്കുന്നതും.

ഒരു ചെറിയ വർക് ഷോപ് തുടങ്ങണമെങ്കിൽ പോലും മലിനീകരണ നിയന്ത്രണ ബോഡിന്റെ അനുമതി വേണമെന്നിരിക്കെ ഇത്ര വർഷങ്ങളായി പ്രവർത്തിക്കുന്ന കിറ്റെക്‌സിന് ഇവയൊന്നും ഇല്ലെന്നു പറഞ്ഞാൽ അത് അറിവില്ലായ്മയാണ്. പബ്ലിക് ലിസ്റ്റഡ് കമ്പനി എന്ന നിലയിൽ കിറ്റെക്‌സിന്റെ മറ്റ് ബിസിനസ് വിവരങ്ങളും ഓഹരി ഉടമകളെ അറിയിക്കേണ്ടതുണ്ട്. കഴിഞ്ഞ 26 വർഷങ്ങളിലെ ബാലൻസ് ഷീറ്റെടുത്തു നോക്കിയാൽ ഈ പറഞ്ഞ കാര്യങ്ങളെല്ലാം വ്യക്തമാകും. ഈ കഴിഞ്ഞ 26 വർഷങ്ങൾ ഇല്ലാതിരുന്ന പ്രശ്‌നങ്ങളാണ് ഇപ്പോൾ ഉയർന്നു വരുന്നത്. എംഎൽഎ ആരോപിക്കുന്നതു പോലെ മറ്റ് ഒരു കമ്പനികൾക്കും വേണ്ടി കിറ്റെക്‌സ് ഡൈയിങ് ജോലികൾ ചെയ്യുന്നില്ല. അവശ്യഘട്ടങ്ങളിൽ കമ്പനി തിരുപ്പൂരിലെ കമ്പനികളിൽ പോയി പ്രോസസ് ചെയ്യാറുണ്ട്. അവിടെ തയ്യൽ ജോലികൾ ചെയ്യിക്കാറുമുണ്ട് എന്നായിരുന്നു സാബു ജേക്കബ് വിഷയത്തിൽ പ്രതികരിച്ചത്.

10 മുതൽ 24 വരെ മാസം പ്രായമുള്ള പിഞ്ചു കുഞ്ഞുങ്ങൾക്കായി കിറ്റെക്‌സിൽ നിർമ്മിക്കുന്ന വസ്ത്രങ്ങൾ 100 ശതമാനം അമേരിക്കയിലേക്കു കയറ്റുമതി ചെയ്യുകയാണ്. ഇവയ്ക്ക് ഇസഡ് കാറ്റഗറി സുരക്ഷയാണുള്ളത്. കുഞ്ഞുങ്ങൾ ഈ വസ്ത്രങ്ങൾ വായിൽ വയ്ക്കാം, ബട്ടണുകൾ വിഴുങ്ങാം. ഇതിന്റെയെല്ലാം അപകട സാധ്യതകൾ ഒഴിവാക്കിയാണ് വസ്ത്രങ്ങൾ നിർമ്മിക്കുന്നത്. രാസവസ്തുക്കളടങ്ങിയ നിറം ഉപയോഗിച്ചാൽ ഒരുപക്ഷേ അത് കുഞ്ഞുങ്ങളുടെ ഉമിനീരുമായി പ്രതിപ്രവർത്തിച്ച് അവരുടെ മരണത്തിനു പോലും ഇടയാക്കിയേക്കാം. അതുകൊണ്ടുതന്നെ ഇറക്കുമതി ചെയ്ത ഓർഗാനിക് ഡൈകളും കെമിക്കലുകളുമാണ് ഉപയോഗിക്കുന്നത്. ഇവിടെയുള്ള വെള്ളം മാത്രമാണ് ഉൽപാദനത്തിന് ഉപയോഗിക്കുന്നത്. ഗ്ലോബൽ ഓർഗാനിക് ടെക്‌സ്‌റ്റൈൽസിന്റെ സർട്ടിഫിക്കേഷനുള്ള ഡൈകളാണ് ഉപയോഗിക്കുന്നത്. ഇത് നേരിട്ട് ശരീരത്തിൽ എത്തിയാൽ പോലും അപകടമുണ്ടാക്കുന്നതല്ല. അതുകൊണ്ടാണ് കമ്പനിയുടെ ഭാഗത്തുനിന്നു കടമ്പ്രയാറിനു യാതൊരു മലിനീകരണവും സംഭവിക്കുന്നില്ല എന്നു പറയുന്നത്.

ഇറ്റാലിയൻ സാങ്കേതിക വിദ്യയാണ് ജലശുദ്ധീകരണത്തിന് കമ്പനി ഉപയോഗപ്പെടുത്തുന്നത്. സിംഗപ്പൂരിൽ സർക്കാർ നടത്തുന്ന നിവാട്ടർ എന്ന കുടിവെള്ള കമ്പനിയുണ്ട്. മലിനജലം ശുദ്ധീകരിച്ചാണ് ബോട്ടിലിലാക്കുന്നത്. ഹോട്ടലുകളിലും വീടുകളിലും നിന്നുള്ള വെള്ളമാണ് ശുദ്ധീകരിക്കുന്നത്. സൈന്യം അടക്കമുള്ള സർക്കാർ സംവിധാനങ്ങളിലും മറ്റും ഈ വെള്ളം മാത്രമേ ഉപയോഗിക്കാവൂ എന്നാണ് നിർദ്ദേശം. ഇതേ സാങ്കേതിക വിദ്യയാണ് ഇവിടെയും ഉപയോഗപ്പെടുത്തുന്നത്. വെള്ളം എത്ര മലിനമാണെങ്കിലും അതിനെ ട്രീറ്റ് ചെയ്ത് ഏതു സ്റ്റാൻഡേർഡിലേക്കും എത്തിക്കാവുന്നതാണ്.

കിറ്റെക്‌സിൽ ബാക്കിയാവുന്ന ഈ വെള്ളം 25 ഏക്കർ വരുന്ന ഭൂമിയിലെ കൃഷിക്കാണ് ഉപയോഗപ്പെടുത്തുന്നത്. വാഴയും ഫലവൃക്ഷങ്ങളുമെല്ലാം അവിടെ കൃഷി ചെയ്യുന്നുണ്ട്. മഴക്കാലത്തു മാത്രമേ വെള്ളം പുറത്തേക്കു കളയേണ്ടതുള്ളൂ.ഒരു നാലാംഘട്ട മെഷീൻ സ്ഥാപിച്ചാൽ വെള്ളത്തെ 97.5 ശതമാനം ഉപയോഗയോഗ്യമാക്കും. അക്കാര്യവും കമ്പനി ആലോചിക്കുന്നുണ്ട്. ഒക്ടോബർനവംബർ മാസങ്ങളിൽ വെള്ളം വാങ്ങിയാണ് ഉപയോഗിക്കുന്നത്. അതുകൊണ്ടുതന്നെ പരമാവധി വെള്ളം ഉപയോഗപ്പെടുത്താനാണ് തീരുമാനമെന്നും സാബു എം. ജേക്കബ് പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP