Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ഉമ്മിയുടെ കഴുത്തിൽ വാപ്പി കേബിൾ മുറുക്കിയപ്പോൾ ഉമ്മി ഉറങ്ങി പോയി; ഉറങ്ങിയരിക്കുന്ന ഉമ്മിയുടെ മടിയിൽ കിടന്നു അവൾ ഉറങ്ങിയത് ഒരു മുത്തശ്ശി കഥ പറയും പോലെ അവൾ പറഞ്ഞു തീർത്തു; ഭർത്താവിന്റെ പീഡനം കാരണം ഭാര്യ മരണപ്പെട്ടു എന്ന് വായിക്കുന്ന ഓരോ വാർത്തയിലും ഞാൻ ഷീജയെ കാണുന്നു

ഉമ്മിയുടെ കഴുത്തിൽ വാപ്പി കേബിൾ മുറുക്കിയപ്പോൾ ഉമ്മി ഉറങ്ങി പോയി; ഉറങ്ങിയരിക്കുന്ന ഉമ്മിയുടെ മടിയിൽ കിടന്നു അവൾ ഉറങ്ങിയത് ഒരു മുത്തശ്ശി കഥ പറയും പോലെ അവൾ പറഞ്ഞു തീർത്തു; ഭർത്താവിന്റെ പീഡനം കാരണം ഭാര്യ മരണപ്പെട്ടു എന്ന് വായിക്കുന്ന ഓരോ വാർത്തയിലും ഞാൻ ഷീജയെ കാണുന്നു

സ്വന്തം ലേഖകൻ

സ്ത്രീധന പ്രശ്‌നത്തെ തുടർന്ന് വിസ്മയ എന്ന പെൺകുട്ടി ആത്മഹത്യ ചെയ്തത് കേരളക്കരയെ തന്നെ ഞെട്ടിച്ചിരിക്കുകയാണ്. സ്ത്രീധനത്തിന്റെ പേരിൽ നിരവധി പെൺകുട്ടികളാണ് കേരളത്തിൽ ഓരോ വർഷവും ആത്മഹത്യ ചെയ്യുന്നത്. വിസ്മയയുടെ ആത്മഹത്യയുടെ പശ്ചാത്തലത്തിൽ മാളു ഷെഹീർഖാൻ എന്ന പെൺകുട്ടി എഴുതിയ പോസ്റ്റ് ചർച്ചയാവുകയാണ്

പോസ്റ്റ് വായിക്കാം
ഏകദേശം 10 വർഷം മുൻപ് ഞാൻ ഒരു പെൺകുട്ടിയെ പരിചയപ്പെട്ടു. ഷീജ എന്നായിരുന്നു അവളുടെ പേര്. ഒരേ കോമ്പൗണ്ടിലെ രണ്ട് വീടുകളിലെ താമസക്കാർ ആയിരുന്നു ഞങ്ങൾ. രാവിലെ 8 മണിക്ക് ഭർത്താവ് ജോലിക്ക് പോയി കഴിഞ്ഞാൽ വൈകുന്നേരം അയാൾ തിരിച്ചു വരുന്നത് വരെ മിക്ക ദിവസങ്ങളിലും കതകടച്ചു മൂന്നു വയസ്സ് ഉള്ള കുഞ്ഞിനേയും കൊണ്ട് അകത്ത് ഇരിക്കുന്ന ഒരു പെൺകുട്ടി. ആദ്യമൊക്കെ ഒന്ന് സംസാരിക്കാൻ ഞാൻ ഒരുപാട് ശ്രമിച്ചിട്ടും എന്നോട് മിണ്ടാൻ വരാതെ അവൾ ഒഴിഞ്ഞു മാറിക്കൊണ്ടേ ഇരുന്നു. പിന്നീട് എപ്പോഴോ എന്നോട് അവൾ സംസാരിക്കാൻ തുടങ്ങി. മൂന്നു വയസുള്ള അവളുടെ മോൾ എന്നെ മമ്മിന്നു വിളിക്കാൻ തുടങ്ങി. അവളെ കേൾക്കാൻ ആരും ഇല്ലാ എന്ന തോന്നലിനു മാറ്റം വന്ന പോലെ എന്നോട് മനസ്സ് തുറക്കാൻ തുടങ്ങി. സംശയ രോഗവും മദ്യപാനവും മാനസികവും ശാരീരികവും ആയ അവൾ അനുഭവിച്ച പീഡനങ്ങളും ഒക്കെ അവൾ എന്നോട് പറയാൻ തുടങ്ങി.
എനിക്ക് അറിയില്ലായിരുന്നു എങ്ങിനെ സമാധാനിപ്പിക്കണം എന്ന്. കുഞ്ഞിനേയും കൊണ്ട് നിനക്ക് നിന്റെ വീട്ടിൽ പൊയ്ക്കൂടേ എന്ന് ചോദിച്ചപ്പോൾ ഒക്കെ 'വിവാഹം കഴിഞ്ഞു കുടുംബമായി താമസിക്കുന്ന ആങ്ങളമാർക്കും അവരുടെ ഭാര്യമാർക്കും ഭാരം ആവാൻ ഞാൻ എന്റെ കുഞ്ഞിനേം കൊണ്ട് പോകില്ല' എന്ന് പറഞ്ഞു അവൾ കരഞ്ഞത് ഇന്നും എന്റെ കണ്മുന്നിൽ ഉണ്ട്. 3 വയസുള്ള കുഞ്ഞിന് പോലും അയാളെ പേടി ആയിരുന്നു. അയാൾ ഒരിടത്ത് ഇരിക്കാൻ പറഞ്ഞാൽ അയാൾ എഴുനേൽക്കാൻ പറയും വരെ ആ കുഞ്ഞു ചലിക്കില്ലായിരുന്നു.അത്രയ്ക്ക് കുഞ്ഞിന് പോലും അയാളെ ഭയം ആയിരുന്നു. തിന്നാനും കുടിക്കാനും കൊടുത്ത് നായക്കുട്ടികളെ പൂട്ടിയിട്ടു വളർത്തും പോലെ ഒരു അമ്മയേം കുഞ്ഞിനേം അയാൾ അടച്ചിട്ടു വളർത്തി.

ഒരു ദിവസം വൈകിട്ട് ഒരുപാട് സന്തോഷത്തിൽ അവൾ എന്നോട് വന്നു പറഞ്ഞു നാളെ ഞങ്ങൾ ഒരു യാത്ര പോകുവാണ് എന്ന്. വെളുപ്പിനെ പോകും എന്നെ കണ്ടില്ലേൽ നീ ടെൻഷൻ ആകല്ലേ എന്ന്. ചിരിച്ചു കൊണ്ട് പോയ ആ മുഖം മാത്രമേ ഇന്നും ഓർമയിൽ ഉള്ളു.

രാവിലെ മില്ലിലെ ജോലിക്കാർ അയാൾ ജോലിക്ക് ചെന്നില്ല എന്നും പറഞ്ഞു അന്വേഷിച്ചു വന്നു. ഞാൻ അവരോട് പറഞ്ഞു അയാൾ ഭാര്യയെയും കുഞ്ഞിനേയും കൂട്ടി യാത്ര പോയി എന്ന്. തിരികെ പോകാൻ തുടങ്ങിയ അവർക്ക് എന്തോ സംശയം തോന്നി അവർ ആ വീടിനടുത്തേക്ക് പോയി. ജനലിൽ കൂടി കുഞ്ഞു നോക്കി നിൽക്കുന്നുണ്ട് എന്ന് പറയുന്നത് കേട്ട് ഞാനും പോയി നോക്കി. കതക് തള്ളി നോക്കിയപ്പോൾ തുറന്നു കിടക്കുന്നുണ്ടായിരുന്നു. ആരൊക്കെയോ അകത്തേക്ക് പോയി തിരിച്ചു വന്നിട്ട് അവൾ മരിച്ചു എന്നും ഭിത്തിയിൽ ചാരി ഇരുത്തിയിരിക്കുന്നു എന്നും പറയുന്നതാണ് കേട്ടത്.

എല്ലാവരും മോളെ പുറത്തേക്ക് വിളിച്ചു. അവൾ വന്നില്ല. എന്നെ കൊണ്ട് എല്ലാരും കൂടി പുറത്തു നിന്ന് കുഞ്ഞിനെ വിളിപ്പിച്ചു. അകത്തേക്ക് കയറാൻ ആരും സമ്മതിച്ചില്ല. മമ്മിന്നു വിളിച്ച് ആ പൊന്നുമോൾ ഓടി വന്നെന്നെ കെട്ടിപ്പിടിച്ചു. 'ഉമ്മിയോട് ഒന്ന് എഴുനേറ്റ് മോൾക്ക് ചായ ഇട്ടു തരാൻ പറയാമോ മമ്മി' എന്ന് ചോദിച്ചു ആ കുഞ്ഞ് കരഞ്ഞത് ഓർത്തു ഞാൻ ഇന്നും കരയാറുണ്ട്.

എന്റെ മടിയിൽ ഇരുന്നുകൊണ്ട് ആ മൂന്നു വയസുകാരി ആണ് പൊലീസിന് മൊഴി കൊടുത്തത്. ഉമ്മിയുടെ കഴുത്തിൽ വാപ്പി കേബിൾ മുറുക്കിയതും അതിനു മുൻപ് വിറക് കൊണ്ട് ഉമ്മിയെ അടിച്ചതും കേബിൾ മുറുകിയപ്പോൾ ഉമ്മി ഉറങ്ങി പോയതും ഉറങ്ങി ഇരിക്കുന്ന ഉമ്മിയുടെ മടിയിൽ കിടന്നു അവൾ ഉറങ്ങിയതും ഒരു മുത്തശ്ശി കഥ പറയും പോലെ അവൾ പറഞ്ഞു തീർത്തു. ഉമ്മി ഉറങ്ങിയപ്പോൾ വാപ്പി ഡ്രെസ്സും മോൾടെ യ ഡേയ്ക്ക് എടുത്ത ഫോട്ടോസും ഉൾപ്പെടെ എടുത്തു കതക് അടച്ചു പുറത്തേക്ക് പോയതും അവൾ പറഞ്ഞു. ഇന്നും ഓർക്കുമ്പോൾ നെഞ്ച് പിടയുന്നൊരു അനുഭവം....

അവൾ മരിച്ച ദിവസം രാത്രി ഭയങ്കരമായ മഴ ആയിരുന്നു. ആർത്തുല്ലസിച്ചു പെയ്ത ഒരു മഴ. ആ വീടിനുള്ളിൽ അവൾ അടി കൊണ്ട് കരഞ്ഞിട്ടുണ്ടാവും, അലറി വിളിച്ചിട്ടുണ്ടാവും. ആ മഴയ്‌ക്കൊപ്പം അവളുടെ കരച്ചിൽ ഞങ്ങൾ ആരും കേൾക്കാതെ പോയതുമാകാം അതോ അവൾ കരഞ്ഞു കാണില്ലേ..., എല്ലാം സഹിച്ചപോലെ എല്ലാ സങ്കടങ്ങളും അമർത്തി പിടിച്ചത് പോലെ ആ കരച്ചിലും അവൾ അമർത്തി പിടിച്ചത് ആയിരിക്കുമോ..? അറിയില്ല... അവൾ പോയി... ചിരിച്ചു കൊണ്ട് എന്നോട് തലേ ദിവസം യാത്ര പോകുവാണ് എന്ന് പറഞ്ഞത് പോലെ തന്നെ യാത്ര പോയി... ഒറ്റയ്ക്ക് ആണെന്ന് മാത്രം
അവസാനമായി അവളെ ഒന്ന് കാണാൻ പോലും ഞാൻ പോയില്ല.., എനിക്ക് കഴിയുമായിരുന്നില്ല. ഞാൻ അവളെ കണ്ടില്ല... ആ ചിരിച്ച മുഖം ഓർമയിൽ ഉണ്ട്... അത് മാത്രം മതി
അവൾ മരിച്ചതിന്റെ അടുത്ത ദിവസം തന്നെ അയാൾ അറസ്റ്റിൽ ആയി. തെളിവെടുപ്പിന് കൊണ്ട് വന്ന ദിവസം പൊലീസ് സംരക്ഷണയിൽ കൊണ്ട് വന്ന അയാളെ തല്ലാൻ അവളുടെ ആങ്ങളമാരിൽ ഒരാൾ പാഞ്ഞു വന്നപ്പോൾ തടഞ്ഞു നിർത്തി ഒരു പൊലീസ് കോൺസ്റ്റബിൾ ആ ആങ്ങളയോട് ഒരു ചോദ്യം ചോദിച്ചു
'ഇത്രയൊക്കെ തന്റേടം ഉള്ള ആങ്ങളമാർ ഒക്കെ ആ മരിച്ചു പോയ പെൺകൊച്ചിന് ഉണ്ടല്ലേ....?? എന്നിട്ട് ഈ ആങ്ങളമാർ ഒക്കെ അവൾ ചാകുന്നത് വരെ എവിടെ ആയിരുന്നു...?? കെട്ടിച്ചു വിട്ട പെങ്ങൾക്ക് സുഖം ആണോ എന്ന് ചോദിക്കാൻ നിനക്ക് ഒക്കെ കഴിയുമായിരുന്നു എങ്കിൽ അവൾ മരിക്കില്ലായിരുന്നു. അവളെ അന്വേഷിക്കാൻ ആരെങ്കിലും ഉണ്ടെന്ന തോന്നൽ അവനു ഉണ്ടായിരുന്നു എങ്കിൽ അവൻ അവളെ ഇങ്ങിനെ ക്രൂരമായി മർദിക്കില്ലായിരുന്നു. അവൾ ജീവിച്ചിരുന്നപ്പോൾ അവളുടെ സങ്കടം കാണാത്ത ഒരുത്തനും ഇവന്റെ ദേഹത്ത് കൈ വയ്ക്കരുത്'
മരണവീട്ടിൽ ആണെങ്കിൽ പോലും എഴുനേറ്റ് നിന്ന് കയ്യടിക്കാൻ തോന്നിപ്പോയ വാക്കുകൾ..
ഇന്ന് വിസ്മയ മരിച്ച വാർത്ത പോസ്റ്റ് ചെയ്തത് കണ്ടിട്ട് എന്നോട് കുറെ പേര് ചോദിച്ചു ആ കുട്ടിയെ അറിയുമോ എന്ന്.. അതെ ഞാൻ അറിയും, അവളെ മാത്രം അല്ല ഈ കഴിഞ്ഞ പത്തുവർഷത്തിനിടയിൽ ഭർത്താവിന്റെ പീഡനം കാരണം ഭാര്യ മരണപ്പെട്ടു എന്ന് വായിക്കുന്ന ഓരോ വാർത്തയിൽ ഉള്ള സ്ത്രീകളെയും ഞാൻ അറിയും. അവരിൽ ഒക്കെ ഷീജയെ ഞാൻ കാണുന്നുണ്ട്, അവളുടെ കരച്ചിൽ ഞാൻ കേൾക്കുന്നുണ്ട്..
കഴിഞ്ഞ ഒന്നര വർഷത്തിനിടെ കൊല്ലം ജില്ലയിൽ മാത്രം സ്ത്രീധനം കാരണം മാനസികവും ശാരീരികവും ആയ ഉപദ്രവങ്ങളാൽ കൊല്ലപ്പെടുകയും ആത്മഹത്യ ചെയ്യുകയും ചെയ്ത പെൺകുട്ടികൾ ആണ് ഈ ഫോട്ടോയിൽ ഉള്ളത്. വിസ്മയയുടെ ചാറ്റ് പഴയത് ആണെന്നും അടികൊണ്ട പാടുകൾ ഉൾപ്പെടുന്ന ഫോട്ടോകൾ പഴയത് ആണെന്നും പറയപ്പെടുന്നുണ്ട്.
ഇതൊക്കെ കണ്ടിട്ടും നിങ്ങൾക്ക് അച്ഛൻ അമ്മമാർക്ക് അവളെ ഒന്ന് ചേർത്ത് പിടിക്കാരുന്നില്ലേ...?? പോയാൽ ഒരു സർക്കാർ ഉദ്യോഗസ്ഥന്റെ ഭാര്യ പദവി പോകുമായിരിക്കും, അവൾ ഇന്നും നിങ്ങൾക്ക് ഒപ്പം ഉണ്ടാകുമായിരുന്നില്ലേ...?? സ്ത്രീധനത്തിന് വേണ്ടി കഴിഞ്ഞ വർഷം ഉത്രയെ കൊന്നതും കൃതി ആത്മഹത്യ ചെയ്തതും നിങ്ങളും വായിച്ചിരുന്നില്ലേ...?? ഒരു നിമിഷം നിങ്ങളുടെ മകളെയും ആ സ്ഥാനത്തു ഒന്ന് സങ്കൽപ്പിച്ചു നോക്കാമായിരുന്നില്ലേ...??
അറിയില്ല നാളെ എന്താകും എന്ന്! ഇനിയും ഒരുപാട് വാർത്തകൾ വരും ഇതുപോലെ.. ഇനിയും എണ്ണിയെണ്ണി കണക്ക് പറഞ്ഞു പലരും അവരുടെ മക്കളെ തൂക്കി വിൽക്കും അറവുശാലയിലേക്ക് അറക്കാൻ വേണ്ടി വില പറഞ്ഞു വിൽക്കുന്ന പോത്തുകളെ കണ്ടിട്ടില്ലേ.., ആരും പിന്നീട് പോയി തിരക്കാറില്ലല്ലോ അവർക്ക് സുഖമാണോ ജീവനുണ്ടോ എന്ന്! അതുപോലെയാണിന്നു പലരും.. ആരും ഒന്നും പഠിക്കില്ല.. ആരും ഒന്നും അനുസരിക്കില്ല... ഇതൊക്കെ ആവർത്തിച്ചു കൊണ്ടേ ഇരിക്കും...
ഓരോ മരണ വാർത്ത കേട്ട് കഴിയുമ്പോഴും നമുക്ക് പോസ്റ്റ് ഇടാം..
'സ്ത്രീധനം കൊടുക്കുന്നതും വാങ്ങുന്നതും തെറ്റാണ്..., A divorced daughter is better than a dead daughter.....'
ഒരു മാറ്റവും സംഭവിക്കില്ല എന്നുറപ്പ് ഉള്ള ഒരു പോസ്റ്റ്
എല്ലാ ഭാര്യമാരോടും എല്ലാ പെണ്മക്കളോടും ഒന്ന് പറഞ്ഞോട്ടെ, എനിക്ക് എന്റെ ഭാര്യയെ തല്ലിക്കളയാൻ ഉള്ള ഉടമ്പടി ആണ് കല്യാണം എന്ന ധാരണ ഉള്ള ഭർത്താവ് ആണ് നിങ്ങൾക്ക് ഉള്ളത് എങ്കിൽ ആ മുഖത്ത് നോക്കി തല്ലു കൊള്ളാൻ മനസ്സില്ല എന്ന് പറഞ്ഞിങ്ങു പോന്നേക്കണം.

മാളു ഷെഹീർഖാൻ

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP