Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

50 കോടി ഡോസ് വാക്‌സിൻ അമേരിക്ക ലോകത്തിന് സൗജന്യമായി നൽകുമ്പോൾ ബ്രിട്ടന്റെ വീതം 10 കോടി; സമ്പന്ന രാജ്യങ്ങൾ എല്ലാം ഒരുമിച്ചു ചേർന്ന് വാക്‌സിൻ വിതരണം തുടങ്ങി; ജി 7 സമ്മേളനത്തിലെ മുഖ്യചർച്ച വാക്‌സിൻ വിതരണം; യുഎസ് വാക്‌സിനുകളുടെ ആയുധപ്പുരയെന്ന് ബൈഡൻ

50 കോടി ഡോസ് വാക്‌സിൻ അമേരിക്ക ലോകത്തിന് സൗജന്യമായി നൽകുമ്പോൾ ബ്രിട്ടന്റെ വീതം 10 കോടി; സമ്പന്ന രാജ്യങ്ങൾ എല്ലാം ഒരുമിച്ചു ചേർന്ന് വാക്‌സിൻ വിതരണം തുടങ്ങി; ജി 7 സമ്മേളനത്തിലെ മുഖ്യചർച്ച വാക്‌സിൻ വിതരണം; യുഎസ് വാക്‌സിനുകളുടെ ആയുധപ്പുരയെന്ന് ബൈഡൻ

മറുനാടൻ ഡെസ്‌ക്‌

ലണ്ടൻ: കൊറോണ വൈറസിനെ ചെറുക്കാനുള്ള നടപടികൾടെ ഭാഗമായി അമേരിക്കയെ വാക്സിനുകളുടെ ആയുധപ്പുരയായി മാറ്റുമെന്ന് ജോ ബൈഡൻ പ്രസ്താവിച്ചു. ഇതിനു തുടക്കം കുറിച്ചുകൊണ്ട് 500 മില്യൺ ഡോളറിന്റെ കരാറാണ് ഫൈസറുമായി ഒപ്പിട്ടിരിക്കുന്നതെന്നും ബൈഡൻ പറഞ്ഞു. അന്താരാഷ്ട്ര കോവാക്സ് പദ്ധിതിയിലൂടെയായിരിക്കും അതിൽ ഭൂരിഭാഗവും വിതരണം ചെയ്യുക. ചെറിയൊരു ഭാഗം ചില രാജ്യങ്ങളിൽ നേരിട്ട് എത്തിക്കും.

അടുത്ത വർഷത്തോടെ വാക്സിൻ ഏറ്റവുമധികം ആവശ്യമായ രാജ്യങ്ങളിൽ 100 മില്യൺ വാക്സിൻ ഡോസുകൾ എത്തിക്കുവാനുള്ള പദ്ധതി ബ്രിട്ടനും തയ്യാറാക്കിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി പല രാജ്യങ്ങളിലേക്കും വാക്സിൻ സൗജന്യമായി കയറ്റി അയയ്ക്കുന്ന പദ്ധതി ഉടൻ ആരംഭിക്കും. 2022 ആകുമ്പോഴേക്കും ലോകം മുഴുവൻ കോവിഡിനെതിരെ പ്രതിരോധ കുത്തിവയ്‌പ്പ് എടുത്തിരിക്കണം എന്ന ഉദ്ദേശത്തോടെയാണ് ഈ പദ്ധതി ആസൂത്രണം ചെയ്യുന്നത്.

മറ്റു പല വിഷയങ്ങളും ഉണ്ടെങ്കിലും ബ്രിട്ടനിൽ നടക്കുന്ന ജി 7 ഉച്ചകോടിയിലെ പ്രധാന വിഷയം കോവിഡും കോവിഡ് പ്രതിരോധവും തന്നെയാണ്. ആധുനിക കാലത്ത് ലോകം മുഴുവൻ ഒരു ഗ്രാമമായി ചുരുങ്ങിയിരിക്കുന്ന സാഹചര്യത്തിൽ ഈ മഹാമാരിയെ ഭൂമിയിൽ നിന്നും തന്നെ തുടച്ചു നീക്കിയില്ലെങ്കിൽ ആർക്കും നിലനിൽപില്ലെന്ന സത്യം എല്ലാവരും തിരിച്ചറിഞ്ഞിരിക്കുന്നു. അതുകൊണ്ടുതന്നെ, വ്യാപാര താത്പര്യങ്ങളും മറ്റു താത്പര്യങ്ങളും മാറ്റിവച്ച് ഈ മഹാമാരിയെ ചെറുക്കാൻ സമ്പന്ന രാഷ്ട്രങ്ങൾ ഒന്നായി കൈകോർക്കുകയാണ്.

കോവിഡിന്റെ പ്രഹരത്തിൽ കനത്ത നഷ്ടം സംഭവിച്ചത് അമേരിക്കയ്ക്കാണെന്ന് പറഞ്ഞ ജോ ബൈഡൻ ഒന്നാം ലോകമഹായുദ്ധത്തിലോ രണ്ടാം ലോക മഹായുദ്ധത്തിലോ തീവ്രവാദി ആക്രമണങ്ങളിലോ പോലും ഇത്രയധികം ജീവനുകൾ അമേരിക്കയ്ക്ക് നഷ്ടമായിട്ടില്ലെന്നും ചൂണ്ടിക്കാട്ടി. ദുരിതങ്ങൾ ഏറെ അനുഭവൈച്ചതിനാൽ ദുരിതത്തിന്റെ ആഴവും അമേരിക്കയ്ക്ക് മനസ്സിലാകും എന്നുപറഞ്ഞ ബൈഡൻ അതുകൊണ്ടു തന്നെയാണ് ലോകത്തെ കോവിഡിനെതിരെ പ്രതിരോധ ശേഷിയുള്ളതാക്കാൻ അമേരിക്ക മുൻകൈ എടുക്കുന്നത് എന്നും പറഞ്ഞു.

അമേരിക്കയിൽ വാക്സിൻ നിരക്ക് നിലവിൽ 64 ശതമാനമാണ്. ബൈഡൻ ലക്ഷ്യം വച്ച അമേരിക്കയിൽ പ്രായപൂർത്തിയായവരിൽ 70 ശതമാനം പേർക്ക് വാക്സിൻ എന്ന ലക്ഷ്യം കൈവരിക്കാൻ കുറച്ചുകൂടി സമയം എടുക്കും. എന്നിരുന്നാലും ഇതുവരെയുള്ള വാക്സിൻ പദ്ധതി ഏറെ നേട്ടങ്ങൾ സമ്മാനിച്ചിട്ടുണ്ടെന്ന് ബൈഡൻ പറഞ്ഞു. മരണനിരക്ക് കുറഞ്ഞു, അതുപോലെ ചികിത്സതേടി ആശുപത്രിയിലെത്തുന്ന രോഗികളുടെ എണ്ണത്തിലും കുറവുണ്ടായിട്ടുണ്ട്. വാക്സിൻ നൽകിയ ആത്മവിശ്വാസത്തിൽ സമ്പദ്വ്യവസ്ഥ തകർച്ചയിൽ നിന്നും ഉയ്‌രർത്തെഴുന്നേൽക്കാനും തുടങ്ങിയിട്ടുണ്ട്, ബൈഡൻ ചൂണ്ടിക്കാണിച്ചു.

അതേസമയം ബ്രിട്ടൻ നൽകുന്ന 100 മില്യൺ സൗജന്യ വാക്സിൻ ഡോസുകളീൽ 80 ശതമാനം കോവാക്സ് പദ്ധതിയിലേക്കായിരിക്കും പോവുക. ബാക്കിയുള്ളവ അർഹിക്കുന്ന രാജ്യങ്ങൾക്ക് നേരിട്ട് എത്തിച്ചുനൽകും. ഇതിൽ 25 മില്ല്യൺ ഡോസ് ഈ വർഷം അവസാനത്തോടെ വിതരണം ചെയ്യും. മഹാമാരിയിൽ ബ്രിട്ടനും ഏറെ കഷ്ടനഷ്ടങ്ങൾ ഉണ്ടായിട്ടുണ്ട്. ഒരുപക്ഷെ യൂറോപ്പിൽ കോവിഡിന്റെ ദുരന്തങ്ങൾ ഏറെ അനുഭവിക്കേണ്ടി വന്നിട്ടുള്ളത് ബ്രിട്ടനായിരിക്കും. അതുതന്നെയാണ് നിസ്സഹായരായ മനുഷ്യരെ സഹായിക്കുവാൻ ബ്രിട്ടനെ പ്രേരിപ്പിക്കുന്നതെന്നും ബോറിസ് ജോൺസൺ പറഞ്ഞു.

രണ്ടാം ലോകമഹായുദ്ധത്തിന്റെ ഇരുണ്ടനാളുകളിൽ വിൻസ്റ്റൺ ചർച്ചിലും ഫ്രാങ്ക്ളിൻ ഡി റൂസ്വെൽറ്റും ഒപ്പുവച്ച അറ്റ്ലാന്റിക് ചാർട്ടർ പുനരുജ്ജീവിപ്പിക്കുകയാണ് ജോ ബൈഡനും ബോറിസ് ജോൺസനും. രണ്ടാം ലോകമഹായുദ്ധത്തിനു ശേഷമുള്ള ഇരു രാജ്യങ്ങളിലേയും ജനങ്ങളുടെ ജീവിതത്തിന്റെ ബ്ലൂപ്രിന്റ് ആയിരുന്നു 1941-ൽ ഒപ്പുവച്ച അറ്റ്ലാന്റിക് ചാർട്ടർ എന്ന കരാർ. അതിന്റെ ഒരു മിനിയേച്ചർ പതിപ്പാണ് ഇപ്പോൾ ഇരുരാജ്യങ്ങളും കോവിഡാനന്തര കാലഘട്ടത്തിലെ ജീവിതത്തിനായി തയ്യാറാക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP