Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

'എന്നെ അറസ്റ്റ് ചെയ്യുമായിരിക്കും; കേരള പൊലീസിന്റെ മനസ്സിലിരുപ്പ് അതൊക്കെയായിരിക്കും; മുൻപ് എന്നെ അറസ്റ്റ് ചെയ്തപ്പോഴുണ്ടായ അനുഭവം പിണറായി വിജയൻ ഓർമിക്കുന്നതായിരിക്കും നല്ലത്': തിരഞ്ഞെടുപ്പ് കൈക്കൂലി കേസിൽ അറസ്റ്റ് പ്രതീക്ഷിച്ച് കെ.സുരേന്ദ്രൻ; തത്കാലം നടപടി ശാസനയിൽ ഒതുക്കി കേന്ദ്ര നേതൃത്വവും

'എന്നെ അറസ്റ്റ് ചെയ്യുമായിരിക്കും; കേരള പൊലീസിന്റെ മനസ്സിലിരുപ്പ് അതൊക്കെയായിരിക്കും; മുൻപ് എന്നെ അറസ്റ്റ് ചെയ്തപ്പോഴുണ്ടായ അനുഭവം പിണറായി വിജയൻ ഓർമിക്കുന്നതായിരിക്കും നല്ലത്': തിരഞ്ഞെടുപ്പ് കൈക്കൂലി കേസിൽ അറസ്റ്റ് പ്രതീക്ഷിച്ച് കെ.സുരേന്ദ്രൻ; തത്കാലം നടപടി ശാസനയിൽ ഒതുക്കി കേന്ദ്ര നേതൃത്വവും

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: സംസ്ഥാന ബിജെപിയിൽ കെ.സുരേന്ദ്രനെ അദ്ധ്യക്ഷ സ്ഥാനത്ത് നിന്ന് ഉടൻ നീക്കം ചെയ്യേണ്ടെന്ന് കേന്ദ്ര നേതൃത്വം തീരുമാനിച്ചതിന് പിന്നാലെ സുരേന്ദ്രന്റെ പ്രതികരണം എത്തി. മഞ്ചേശ്വരത്ത് തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ കൈക്കൂലി നൽകിയെന്ന കേസിൽ പൊലീസ് തന്നെ അറസ്റ്റ് ചെയ്യുമായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. സർക്കാർ തന്നെ ലക്ഷ്യം വയ്ക്കുന്നത് ബിജെപിയുടെ അമരത്തിരിക്കുന്ന ആളെന്ന നിലയിലാണെന്നും ബിജെപിയെ അപകീർത്തിപ്പെടുത്താനാണ് ശ്രമം നടക്കുന്നതെന്നും സുരേന്ദ്രൻ പറഞ്ഞു.

പൊലീസ് അതിക്രമങ്ങളെയും നടപടികളെയും ശക്തമായി നേരിടും. സിപിഎമ്മിന്റെ പ്രതികാര രാഷ്ട്രീയത്തിനെതിരെ ശക്തമായ പ്രതിരോധം തീർക്കുമെന്നും സുരേന്ദ്രൻ ചാനൽ അഭിമുഖത്തിൽ പറഞ്ഞു.'എന്നെ അറസ്റ്റ് ചെയ്യുമായിരിക്കും. അതൊക്കെയായിരിക്കും കേരള പൊലീസിന്റെ ഉദേശം. എന്നെ ലക്ഷ്യം വയ്ക്കുന്നത് വ്യക്തിപരമായിട്ടല്ല, ബിജെപിയുടെ അമരത്തിരിക്കുന്ന ആളെന്ന നിലയിലാണ്. ബിജെപിയെ അപകീർത്തിപ്പെടുത്താനാണ് ശ്രമം. പ്രവർത്തകരുടെ ആത്മവിശ്വാസം നഷ്ടപ്പെടുത്താനാണ്. മുൻപ് എന്നെ അറസ്റ്റ് ചെയ്തപ്പോഴുണ്ടായ അനുഭവം പിണറായി വിജയൻ ഓർമിക്കുന്നതായിരിക്കും നല്ലത്. ഞാനിതൊക്കെ പ്രതീക്ഷിക്കുന്നുണ്ട്. ഇതൊന്നും പ്രതീക്ഷിക്കാതെ പൊതുജീവിതത്തിന് ഇറങ്ങിയിട്ടുള്ളവരല്ല ബിജെപി പ്രവർത്തകർ. പൊലീസ് അതിക്രമങ്ങളെയും നടപടികളെയും ശക്തമായി നേരിടും. 300ഓളം കേസുകൾ എന്റെ പേരിലുണ്ട്. അങ്ങനെയൊരാളിൽ നിന്ന് വെറൊന്നും പ്രതീക്ഷിക്കേണ്ടതില്ല. പ്രതികാരരാഷ്ട്രീയത്തിനെതിരെ ശക്തമായ പ്രതിരോധം തീർക്കും.''സുരേന്ദ്രൻ പറഞ്ഞു.

കൊടകര കള്ളപ്പണക്കേസുമായി ബിജെപിയെ ഒരിക്കലും ബന്ധപ്പെടുത്താൻ സാധിക്കില്ലെന്നും സുരേന്ദ്രൻ പറഞ്ഞു.

''അപകടം സംഭവിച്ച്, കാറും പണവും നഷ്ടപ്പെട്ടപ്പോൾ ധർമ്മരാജൻ അദ്ദേഹത്തിന് അറിയുന്ന ആൾക്കാരെ വിളിച്ചിട്ടുണ്ടായിരിക്കും. അതിലെന്താണ് തെറ്റ്. എന്നെ ചിലപ്പോൾ വിളിച്ചിട്ടുണ്ടാകും. ധർമ്മരാജന്റെ പേരിൽ സ്പിരിറ്റ് കേസുണ്ടോയെന്ന് എനിക്ക് എങ്ങനെ അറിയാൻ സാധിക്കും. എല്ലാവരുടെയും പൂർവ്വകാലം അന്വേഷിച്ചിട്ട് ഫോൺ എടുക്കാൻ പറ്റില്ലല്ലോ. കൊടകരക്കേസുമായി ബിജെപിയെ ഒരിക്കലും ബന്ധപ്പെടുത്താൻ സാധിക്കില്ല. മുഖ്യമന്ത്രിയുടെ ഓഫീസും സിപിഐഎമ്മും ഒരുവിഭാഗം മാധ്യമങ്ങളും തെറ്റായ വാർത്തകളാണ് സൃഷ്ടിക്കുന്നത്. മഞ്ചേശ്വരത്തെ കെ സുന്ദരയെ കണ്ടിട്ടില്ല. സംസാരിച്ചിട്ടില്ല. മാധ്യമങ്ങളിലൂടെയാണ് കാര്യങ്ങൾ അറിയുന്നത്. നിയമം അനുസരിച്ച് പണം കൊടുക്കുന്നവനും വാങ്ങുന്നവരും ഒരുപോലെ കുറ്റക്കാരാണ്. പിന്നെ എന്താണ് എന്നെ മാത്രം പ്രതിയാക്കിയത്.'

നിയമസഭാ തെരഞ്ഞെടുപ്പിലെ ദയനീയ പരാജയത്തിന് പിന്നാലെ ഉയർന്നുവന്ന കുഴൽപ്പണക്കേസ് അടക്കമുള്ള ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ സംസ്ഥാന ബിജെപിയിൽ ഉടൻ അഴിച്ചുപണി നടത്തേണ്ടെന്ന ധാരണയിൽ കേന്ദ്ര നേതൃത്വം എത്തിയിരിക്കുകയാണ്. കെ സുരേന്ദ്രനെ സംസ്ഥാന അധ്യക്ഷ സ്ഥാനത്തുനിന്നു നീക്കുന്നതു രാഷ്ട്രീയമായി ബിജെപിക്ക് ഗുണത്തേക്കാൾ ഏറെ ദോഷം ചെയ്യുമെന്ന വിലയിരുത്തലിന്റെ പശ്ചാത്തലത്തിലാണ് നേതൃത്വത്തിന്റെ തീരുമാനം. സുരേന്ദ്രൻ കേന്ദ്ര നേതാക്കളുമായി കൂടിക്കാഴ്ച നടത്തി, വിവാദങ്ങളിൽ വിശദീകരണം നൽകിയിരുന്നു.

കേരളത്തിലെ തെരഞ്ഞെടുപ്പു പ്രവർത്തനങ്ങളെക്കുറിച്ചും ഫണ്ട് വിനിയോഗത്തെക്കുറിച്ചും ഒട്ടേറെ പരാതികൾ ദേശീയ നേതൃത്വത്തിനു ലഭിച്ചിട്ടുണ്ട്. ഇക്കാര്യങ്ങൾ വിശദമായി പരിശോധിക്കാൻ നേതൃത്വം തീരുമാനിച്ചിട്ടുണ്ട്. എന്നാൽ ഉടൻ സംസ്ഥാനത്ത് നേതൃമാറ്റം കൊണ്ടുവരുന്നത് ഗുണത്തേക്കാളേറെ ദോഷം ചെയ്യുമെന്നാണ് പാർട്ടി വിലയിരുത്തുന്നത്. ആരോപണങ്ങൾ അംഗീകരിക്കുന്നതിനു തുല്യമാവും അതെന്ന് നേതാക്കൾ പറയുന്നു.

കേന്ദ്ര നേതൃത്വത്തിന്റെ നിർദ്ദേശപ്രകാരം ഡൽഹിയിൽ എത്തിയ കെ സുരേന്ദ്രൻ പാർട്ടി അധ്യക്ഷൻ ജെപി നഡ്ഢയുമായി കൂടിക്കാഴ്ച നടത്തി. വിവാദങ്ങളിൽ സുരേന്ദ്രൻ വിശദീകരണം നൽകി. രാഷ്ട്രീയമായും നിയമപരമായും നേരിടാനുള്ള നിർദ്ദേശമാണ് നഡ്ഢ നൽകിയത്.

രാഷ്ട്രീയ എതിരാളികളേക്കാൾ വിവാദങ്ങൾക്കു മൂർച്ച കൂട്ടുന്നത് പാർട്ടിയിലെ ഗ്രൂപ്പ് പോര് ആണെന്നാണ് നേതൃത്വം കരുതുന്നത്. ഒന്നിച്ചു നിന്നില്ലെങ്കിൽ കർശന നടപടിയുണ്ടാവുമെന്ന സൂചന നേതൃത്വം നൽകിയിട്ടുണ്ട്. സംസ്ഥാനത്ത് പാർട്ടിയെ ശക്തിപ്പെടുത്താൻ ഉടൻ നടപടിയുണ്ടാവുമെന്നും, എന്നാൽ അതു വിവാദങ്ങളുടെ പേരിൽ ആവില്ലെന്നുമുള്ള സൂചനയാണ് നേതൃത്വം നൽകുന്നത്.

സംസ്ഥാന സർക്കാരിനെതിരായ പോരാട്ടം ശക്തമാക്കാൻ ദേശീയാധ്യക്ഷൻ ജെ.പി. നഡ്ഡ നിർദ്ദേശം നൽകിയതായി കെ. സുരേന്ദ്രൻ പറഞ്ഞു. നഡ്ഡയുടമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷമായിരുന്നു സുരേന്ദ്രന്റെ പ്രതികരണം.

കേരളത്തിലെ ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യം സംബന്ധിച്ച് നഡ്ഡയെ അറിയിച്ചതായി സുരേന്ദ്രൻ മാധ്യമങ്ങളോട് പറഞ്ഞു. പിണറായി വിജയൻ സർക്കാരിന്റെ വിദ്വേഷ രാഷ്ട്രീയത്തിനും കള്ളക്കേസുകൾക്കും എതിരായി ശക്തമായി പ്രതികരിക്കാൻ നഡ്ഡ നിർദ്ദേശിച്ചതായി സുരേന്ദ്രൻ പറഞ്ഞു. പിണറായി വിജയന്റെ ഫാസിസ്റ്റ് നടപടികൾക്കെതിരായി പോരാട്ടം നടത്താൻ അദ്ദേഹം ആവശ്യപ്പെട്ടതായും സുരേന്ദ്രൻ വ്യക്തമാക്കി.

കുഴൽപ്പണ ആരോപണവുമായി ബന്ധപ്പെട്ട വിഷയങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു കെ. സുരേന്ദ്രൻ നഡ്ഡയുടെ വസതിയിൽവെച്ച് കൂടിക്കാഴ്ച നടത്തിയത്. കേന്ദ്രമന്ത്രി വി. മുരളീധരനും ചർച്ചയിൽ പങ്കെടുത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP