Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വാക്‌സിൻ ഡോസുകൾ പാഴാക്കൽ: സംസ്ഥാന വിഹിതത്തെ ബാധിക്കും; ജനസംഖ്യ, രോഗവ്യാപനം എന്നിവയും പരിഗണിക്കും; മുൻഗണനാക്രമം സംസ്ഥാനങ്ങൾക്ക് തീരുമാനിക്കാം: കേന്ദ്രസർക്കാരിന്റെ പുതുക്കിയ മാർഗനിർദ്ദേശം

വാക്‌സിൻ ഡോസുകൾ പാഴാക്കൽ: സംസ്ഥാന വിഹിതത്തെ ബാധിക്കും; ജനസംഖ്യ, രോഗവ്യാപനം എന്നിവയും പരിഗണിക്കും; മുൻഗണനാക്രമം സംസ്ഥാനങ്ങൾക്ക് തീരുമാനിക്കാം: കേന്ദ്രസർക്കാരിന്റെ പുതുക്കിയ മാർഗനിർദ്ദേശം

ന്യൂസ് ഡെസ്‌ക്‌

ന്യൂഡൽഹി: വാക്സിൻ ഡോസുകൾ ഉപയോഗശൂന്യമാക്കുന്ന സംസ്ഥാനങ്ങൾക്ക് വാക്സിൻ വിഹിതം കുറയുമെന്ന മുന്നറിയിപ്പുമായി കേന്ദ്രസർക്കാർ. വാക്സിൻ നയം പുതുക്കിയതിന് പിന്നാലെ കേന്ദ്രസർക്കാർ പുറത്തിറക്കിയ മാർഗനിർദ്ദേശത്തിലാണ് ഇക്കാര്യം പറയുന്നത്. ജൂൺ 21-നാരംഭിക്കുന്ന ദേശീയ കോവിഡ് വാക്സിനേഷൻ പരിപാടി നടപ്പാക്കുന്നതിനുള്ള പുതുക്കിയ മാർഗനിർദ്ദേശങ്ങളാണ് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം ചൊവ്വാഴ്ച പുറത്തിറക്കിയത്.

രാജ്യത്തെ 18 വയസ്സിന് മുകളിൽ പ്രായമുള്ള യോഗ്യരായ എല്ലാ പൗരന്മാർക്കും സൗജന്യമായി വിതരണം ചെയ്യാൻ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണപ്രദേശങ്ങൾക്കും വാക്സിൻ ലഭ്യമാക്കുമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഖ്യാപനത്തിന് പിന്നാലെയാണ് പുതുക്കിയ മാർഗ്ഗനിർദ്ദേശങ്ങൾ മന്ത്രാലയം പുറത്തിറക്കിയത്.

തിങ്കളാഴ്ച വൈകുന്നേരം പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിച്ച വിഷയങ്ങളുടെ വിശദീകരണമാണ് മാർഗനിർദ്ദേശങ്ങളിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. വാക്സിൻ വിതരണത്തിനാവശ്യമായ നിക്ഷേപം, വാക്സിൻ ലഭ്യത, വാക്സിൻ വിതരണ പ്രക്രിയയിലുണ്ടാകുന്ന ബുദ്ധിമുട്ട് എന്നിവ സംസ്ഥാനങ്ങൾ ചൂണ്ടിക്കാണിച്ചതിനെ തുടർന്നാണ് ദേശീയ വാക്സിൻ വിതരണം കേന്ദ്രസർക്കാർ ഏറ്റെടുക്കാനുള്ള തീരുമാനത്തിന് പിന്നിലെന്ന് പ്രധാനമന്ത്രി വ്യക്തമാക്കിയിരുന്നു.

ഉൽപ്പാദിപ്പിക്കുന്ന വാക്സിന്റെ 75 ശതമാനവും കേന്ദ്രം സംഭരിക്കും. 18 വയസിന് മുകളിലുള്ളവർക്ക് സൗജന്യമായി വാക്സിൻ നൽകുമെന്നതാണ് പ്രഖ്യാപനത്തിന്റെ കാതൽ. ജനസംഖ്യ, രോഗബാധയുടെ തീവ്രത, വാക്സിനേഷന്റെ വേഗത എന്നിവ നോക്കിയാവും വാക്സിൻ ഡോസുകൾ സംസ്ഥാനങ്ങൾക്ക് നൽകുക എന്ന് പുതുക്കിയ മാർഗനിർദ്ദേശത്തിൽ പറയുന്നു.

ആരോഗ്യപ്രവർത്തകർ, മുന്നണിപ്പോരാളികൾ, 45 വയസിന് മുകളിലുള്ളവർ, രണ്ടാമത്തെ ഡോസ് ലഭിക്കാനുള്ളവർ, 18 വയസിന് മുകളിലുള്ളവർ എന്നിങ്ങനെ മുൻഗണന അനുസരിച്ചാണ് വാക്സിൻ നൽകേണ്ടത്. 18 വയസിന് മുകളിലുള്ളവർക്ക് വാക്സിൻ നൽകുമ്പോൾ സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണപ്രദേശങ്ങൾക്കും മുൻഗണനാക്രമം നിശ്ചയിക്കാമെന്നും കേന്ദ്രം അറിയിച്ചു.

വാക്സിന്റെ ലഭ്യത സംബന്ധിച്ച വിവരം പൊതുജനങ്ങളെ അപ്പപ്പോൾ തന്നെ അറിയിക്കണം. ജില്ലകൾക്ക് കൈമാറിയ വാക്സിന്റെ കണക്ക് സംസ്ഥാനങ്ങൾ നൽകണം. ജില്ലാ തലത്തിലും വാക്സിനേഷൻ കേന്ദ്രങ്ങളിലും ലഭ്യമായ വാക്സിന്റെ വിവരം അതത് സമയത്ത് പുറത്തുവിടണമെന്നും കേന്ദ്രസർക്കാരിന്റെ മാർഗനിർദ്ദേശത്തിൽ പറയുന്നു.

പുതുക്കിയ വാക്സിൻ വിതരണ മാർഗ്ഗനിർദ്ദേശങ്ങൾ

1.വാക്സിൻ നിർമ്മാതാക്കളിൽ നിന്ന് പ്രതിമാസം ഉത്പാദിപ്പിക്കുന്ന വാക്സിന്റെ 75 ശതമാനം കേന്ദസർക്കാർ വാങ്ങി സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണപ്രദേശങ്ങൾക്കും കൈമാറും. ഇത് സർക്കാർ അംഗീകൃത വാക്സിൻ വിതരണകേന്ദ്രങ്ങൾ വഴി 18 വയസ് കഴിഞ്ഞ യോഗ്യരായ പൗരർക്ക് സൗജന്യമായി നൽകണം. മുൻഗണനാ ക്രമത്തിലായിരിക്കണം വിതരണം നടത്തേണ്ടത്. ജൂൺ 21 മുതലാണ് സൗജന്യവാക്സിൻ വിതരണം ആരംഭിക്കുന്നത്.

2.ആരോഗ്യപ്രവർത്തകർ, മുന്നണി പോരാളികൾ, 45 വയസിന് മുകളിൽ പ്രായമുള്ളവർ, രണ്ടാമത്തെ ഡോസ് ലഭിക്കേണ്ടവർ, 18 വയസ് പൂർത്തിയായവർ/അതിന് മുകളിൽ പ്രയമുള്ളവർ എന്ന വിധത്തിലായിരിക്കണം വിതരണത്തിൽ പാലിക്കേണ്ട മുൻഗണനാക്രമം.

3.18 വയസിന് മുകളിൽ പ്രായമുള്ളവരുടെ മുൻഗണനാക്രമം അതാത് സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണപ്രദേശങ്ങൾക്കും നിശ്ചയിക്കാം.

4.ജനസംഖ്യ, രോഗവ്യാപനം, വാക്സിനേഷന്റെ പരിപാടിയുടെ പുരോഗതി, നേരത്തെ നൽകിയ വാക്സിന്റെ പാഴാക്കൽ എന്നിവ അടിസ്ഥാനമാക്കിയായിരിക്കും സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണപ്രദേശങ്ങൾക്കുമുള്ള വാക്സിൻ വിതരണം കേന്ദ്രം നടപ്പിലാക്കുന്നത്.

5.സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണപ്രദേശങ്ങൾക്കും ലഭ്യമാക്കുന്ന വാക്സിന്റെ അളവ് കേന്ദ്രം അറിയിക്കും. ഇതനുസരിച്ച് വാക്സിൻ വിതരണത്തിനുള്ള നടപടിപടികൾ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണപ്രദേശങ്ങൾക്കും മുൻകൂട്ടി തയ്യാറാക്കാവുന്നതാണ്. ജനങ്ങൾക്ക് വാക്സിൻ വിതരണം സംബന്ധിച്ചുള്ള വിവരം ലഭ്യമാക്കേണ്ട പൂർണ ഉത്തരവാദിത്വം സംസ്ഥാന/കേന്ദ്രഭരണസർക്കാരുകളിൽ നിക്ഷിപ്തമായിരിക്കും.

6.വാക്സിൻ നിർമ്മാതാക്കൾക്കുള്ള പ്രോത്സാഹനമെന്ന നിലയിൽ പ്രതിമാസ ഉത്പാദനത്തിന്റെ 25 ശതമാനം സ്വകാര്യ ആശുപത്രികൾക്ക് വിതരണം ചെയ്യാൻ അനുമതിയുണ്ട്. വലുതും ചെറുതുമായ സ്വകാര്യ ആശുപത്രികളിലും പ്രാദേശികാടിസ്ഥാനത്തിലും വിതരണത്തിൽ സമതുലിതാവസ്ഥ പാലിക്കുന്നതായി ഉറപ്പുവരുത്തേണ്ട ചുമതല സംസ്ഥാന/ കേന്ദ്രഭരണ സർക്കാരുകൾക്കായിരിക്കും. ആവശ്യമനുസരിച്ച് സ്വകാര്യ ആശുപത്രികൾക്കുള്ള വാക്സിൻ വിതരണവും നിർമ്മാണകമ്പനികൾക്കുള്ള വില നൽകലും നാഷണൽ ഹെൽത്ത് അഥോറിറ്റിയുടെ ഇലക്ട്രോണിക് പ്ലാറ്റ് ഫോമിലൂടെ നടപ്പാക്കാൻ കേന്ദ്രം സൗകര്യമൊരുക്കും.

7.സ്വകാര്യ ആശുപത്രികൾക്ക് നൽകുന്ന വാക്സിന്റെ വില നിർമ്മാണക്കമ്പനി നിശ്ചയിക്കും. വിലയിൽ വരുത്തുന്ന മാറ്റം കമ്പനി മുൻകൂറായി അറിയിച്ചിരിക്കണം. വാക്സിൻ നൽകുന്നതിന്റെ സർവീസ് ചാർജായി 150 രൂപ വരെ സ്വകാര്യ ആശുപത്രികൾക്ക് ഗുണഭോക്താക്കളിൽ നിന്ന് ഈടാക്കാവുന്നതാണ്.

8.വരുമാനത്തിനുപരിയായി രാജ്യത്തെ എല്ലാ പൗരർക്കും സൗജന്യവാക്സിന് അർഹതയുണ്ടായിരിക്കും. വില നൽകി വാക്സിൻ സ്വീകരിക്കാൻ കഴിവുള്ളവരെ സ്വകാര്യ ആശുപത്രികളിൽ നിന്ന് വാക്സിൻ സ്വീകരിക്കാൻ പ്രോത്സാഹിപ്പിക്കും.

9.'ലോക് കല്യാൺ' പ്രചരിപ്പിക്കുന്നതിനായി സ്വകാര്യആശുപത്രികളിൽ ഇലക്ട്രോണിക് വൗച്ചറുകൾ നൽകുന്ന പദ്ധതി നടപ്പാക്കും. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് സ്വകാര്യ ആശുപത്രികളിൽ നിന്ന് വാക്സിൻ ലഭിക്കാനുള്ള അവസരം ഇതിലൂടെ നൽകാൻ സാധിക്കും.

10.കോവിൻ പ്ലാറ്റ് ഫോം കൂടാതെ എല്ലാ സർക്കാർ/സ്വകാര്യ വാക്സിനേഷൻ കേന്ദ്രങ്ങളിലും മുൻകൂർ രജിസ്ട്രേഷനുള്ള സൗകര്യം ലഭ്യമാക്കും. വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും ഈ സൗകര്യം പ്രയോജനപ്പെടുത്താവുന്നതാണ്. പൗരരുടെ അസൗകര്യം പരമാവധി കുറയ്ക്കുന്ന വിധത്തിൽ സംസ്ഥാന/കേന്ദ്രഭരണസർക്കാരുകൾ അന്തിമമായി തീരുമാനമെടുത്ത് അറിയിക്കേണ്ടതാണ്.

11.സംസ്ഥാനത്തെ ജനങ്ങൾക്കുള്ള രജിസ്ട്രേഷന് വേണ്ടി പൊതു സേവനകേന്ദ്രങ്ങളും കോൾ സെന്ററുകളും സംസ്ഥാസർക്കാരുകൾക്ക് പരമാവധി ഉപയോഗപ്പെടുത്താവുന്നതാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP