Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സംസ്ഥാനത്ത് ലോക്ക്ഡൗൺ ഈ മാസം 16 വരെ നീട്ടി; ശനിയും ഞായറും സമ്പൂർണ ലോക്ക്ഡൗൺ; സ്റ്റേഷനറി, ജൂവലറി, തുണിക്കടകൾ ജൂൺ 11ന് തുറക്കാം; ടിപിആർ നിരക്ക് കുറയുന്നതോടെ ഘട്ടം ഘട്ടമായി അൺലോക്ക് നടപ്പാക്കും

സംസ്ഥാനത്ത് ലോക്ക്ഡൗൺ ഈ മാസം 16 വരെ നീട്ടി; ശനിയും ഞായറും സമ്പൂർണ ലോക്ക്ഡൗൺ; സ്റ്റേഷനറി, ജൂവലറി, തുണിക്കടകൾ ജൂൺ 11ന് തുറക്കാം; ടിപിആർ നിരക്ക് കുറയുന്നതോടെ ഘട്ടം ഘട്ടമായി അൺലോക്ക് നടപ്പാക്കും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ക്ഡൗൺ ഈ മാസം 16 വരെ നീട്ടി സംസ്ഥാന സർക്കാർ ഉത്തരവിട്ടു. നിലവിലെ നിയന്ത്രണങ്ങൾ തുടരാനാണ് തീരുമാനം. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഇനിയും താഴാതെ ഇളവ് നൽകാൻ സാധിക്കില്ലെന്നാണ് വിദഗ്ദ്ധ സമിതിയുടെ നിർദ്ദേശം. ഇത് പ്രകാരമാണ് സർക്കാർ തീരുമാനം.

12, 13 തീയതികളിൽ കർശന നിയന്ത്രണങ്ങളോടെയുള്ള സമ്പൂർണ ലോക്ഡൗൺ ആയിരിക്കുമെന്ന് കോവിഡ് അവലോകന യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. അവശ്യവസ്തുക്കൾ വിൽക്കുന്ന സ്ഥാപനങ്ങൾ, വ്യവസായത്തിനാവശ്യമായ അസംസ്‌കൃത വസ്തുക്കൾ (പാക്കേജിങ് ഉൾപ്പെടെ), നിർമ്മാണ സാമഗ്രികൾ വിൽക്കുന്ന സ്ഥാപനങ്ങൾ തുടങ്ങിയവയ്ക്ക് ജൂൺ 16 വരെ പ്രവർത്തനാനുമതി നൽകും. ബാങ്കുകൾ നിലവിലുള്ളതുപോലെ തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ പ്രവർത്തിക്കും. സ്റ്റേഷനറി, ജൂവലറി, പാദരക്ഷകളുടെ ഷോറൂം, തുണിക്കടകൾ, ഒപ്റ്റിക്കൽസ് തുടങ്ങിയ കടകൾക്ക് ജൂൺ 11ന് ഒരു ദിവസം മാത്രം രാവിലെ 7 മുതൽ വൈകിട്ട് 7 വരെ പ്രവർത്തനാനുമതി നൽകും.

സർക്കാർ, അർധസർക്കാർ സ്ഥാപനങ്ങൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, കോർപറേഷനുകൾ, കമ്മിഷനുകൾ തുടങ്ങിയവ ജൂൺ 17 മുതൽ 50 ശതമാനം ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി പ്രവർത്തനം ആരംഭിക്കും. സ്വകാര്യ ആശുപത്രികൾക്ക് വാക്സിനേഷൻ പ്രവർത്തനങ്ങൾക്ക് വേണ്ട സഹായം നൽകും. അതാത് ജില്ലകളിലെ സ്വകാര്യ ആശുപത്രികളെ വാക്സിനേഷൻ പ്രവർത്തനങ്ങളിൽ ഉപയോഗപ്പെടുത്താൻ മുഖ്യമന്ത്രി നിർദ്ദേശിച്ചു.

വാഹന ഷോറൂമുകൾ മെയിന്റനൻസ് വർക്കുകൾക്ക് മാത്രം ജൂൺ 11ന് തുറക്കാം. മറ്റ് പ്രവർത്തനങ്ങളും വിൽപനയും അനുവദിക്കില്ല. ഹൈക്കോടതി നിർദ്ദേശ പ്രകാരം അഭിഭാഷകരെയും അവിടുത്തെ മറ്റ് ഉദ്യോഗസ്ഥരെയും വാക്സിനേഷൻ മുൻഗണനാ വിഭാഗത്തിൽപ്പെടുത്തും. സ്വകാര്യ ബസ് തൊഴിലാളികൾക്കും മുൻഗണന നൽകും.

വയോജനങ്ങളുടെ വാക്സിനേഷൻ കാര്യത്തിൽ നല്ല പുരോഗതിയുണ്ട്. അവശേഷിക്കുന്നവർക്ക് കൂടി ഉടൻ കൊടുത്തു തീർക്കും. സി കാറ്റഗറി കോവിഡ് രോഗികളെ ചികിത്സിക്കുന്ന സ്ഥലങ്ങളിൽ റസ്പിറേറ്ററി തെറപ്പിസ്റ്റുകളെ നിയോഗിക്കേണ്ടതുണ്ടോ എന്ന് പരിശോധിക്കാൻ വിദഗ്ധസമിതിയോടും ആരോഗ്യവകുപ്പിനോടും മുഖ്യമന്ത്രി നിർദ്ദേശിച്ചു. കുട്ടികളിലെ കോവിഡ് ബാധയെപ്പറ്റി ശാസ്ത്രീയമായി പരിശോധിക്കും. വിദേശ രാജ്യങ്ങളിൽ കോവാക്സിന് അംഗീകാരം ലഭ്യമല്ലാത്തതിനാൽ രണ്ട് ഡോസ് കോവാക്സിൻ എടുത്തവർക്ക് വിദേശ യാത്ര ചെയ്യാൻ എന്ത് ചെയ്യാനാകുമെന്ന് പരിശോധിക്കും.

നീറ്റ് പരീക്ഷയ്ക്കാവശ്യമായ ചില സർട്ടിഫിക്കറ്റുകൾ റവന്യു ഓഫിസുകളിൽ പോയി വാങ്ങേണ്ടതുണ്ട്. സർട്ടിഫിക്കറ്റുകൾ ഇ ഡിസ്ട്രിക്റ്റ് പോർട്ടൽ വഴി ഓൺലൈനായി ലഭ്യമാക്കും. അടുത്ത അധ്യയന വർഷം മുതൽ പരീക്ഷകൾക്ക് ശേഷം സർട്ടിഫിക്കറ്റുകൾ ലഭ്യമാക്കിയാൽ മതി. എല്ലാ പരീക്ഷകളും ജൂൺ 16 ശേഷം മാത്രമേ ആരംഭിക്കൂവെന്നും മുഖ്യമന്ത്രി അറിയിച്ചു.

ചീഫ് സെക്രട്ടറി, ആരോഗ്യവകുപ്പ് സെക്രട്ടറി തുടങ്ങിയവർ പങ്കെടുക്കുന്ന യോഗത്തിൽ എല്ലാ വശങ്ങളും പരിശോധിച്ചശേഷമാണ് തീരുമാനം. രോഗസ്ഥിരീകരണ നിരക്ക് 10ലും താഴെയെത്തിയ ശേഷം മാത്രം ലോക്ഡൗൺ പൂർണമായി പിൻവലിച്ചാൽ മതിയെന്നാണ് ആരോഗ്യവിദഗ്ധരുടെ നിർദ്ദേശം. നിലവിൽ ലോക്ക്ഡൗൺ പിൻവലിച്ചാൽ രോഗികളുടെ എണ്ണം കൂട്ടുമെന്നുമാണ് ഇവരുടെ അഭിപ്രായം.

രോഗസ്ഥിരീകരണ നിരക്ക് (ടിപിആർ) 10ൽ താഴെയെത്തിയ ശേഷം ലോക്ഡൗൺ പൂർണമായി പിൻവലിച്ചാൽ മതിയെന്നാണു വിദഗ്‌ധോപദേശം. എന്നാൽ, രോഗലക്ഷണങ്ങളുള്ളവർ മാത്രം പരിശോധനയ്ക്കു വരുന്നതിനാലാണു ടിപിആർ കൂടുന്നത് എന്നതിനാൽ ലോക്ഡൗണിൽ ഇളവുകൾ നൽകാമെന്ന നിർദ്ദേശവുമുയർന്നു. ജനജീവിതം സ്തംഭിച്ചതിനാൽ രോഗവ്യാപനം കൂടുതലുള്ള മേഖലകളിൽ മാത്രം നിയന്ത്രണങ്ങൾ തുടരുക എന്ന അഭിപ്രായവും ഉയർന്നിരുന്നു.

സംസ്ഥാനത്ത് കോവിഡ് വ്യാപനം അതിരൂക്ഷമായ രണ്ടാം തരംഗത്തിൽ ഇത് രണ്ടാം തവണയാണ് ലോക്ക്ഡൗൺ നീട്ടുന്നത്. നേരത്തെ ജൂൺ ഒൻപത് വരെ ലോക്ക്ഡൗൺ നീട്ടിയിരുന്നെങ്കിലും ഇളവുകൾ ഉണ്ടായിരുന്നു. രണ്ടാം തരംഗത്തിൽ ടിപിആർ 30ൽ നിന്ന് 15ലേക്ക് വളരെപ്പെട്ടെന്നു കുറഞ്ഞുവെങ്കിലും അതിനു ശേഷം കാര്യമായ കുറവുണ്ടായില്ല. തുടർന്നാണു നിബന്ധനകൾ കർശനമാക്കിയത്. 

വിവിധ ഘട്ടങ്ങളിലായി നടപ്പാക്കിയ ലോക്ക് ഡൗൺ കോവിഡ് രണ്ടാം തരംഗത്തെ ഫലപ്രദമായി പ്രതിരോധിക്കുന്നുവെന്നാണ് വിദഗ്ധസമിതി വിലയിരുത്തൽ. എന്നാൽ ടിപിആർ 15 ശതമാനത്തോട് അടുത്ത് നിൽക്കുന്നതുകൊണ്ട് ഇപ്പോഴത്തെ സാഹചര്യത്തിൽ നിയന്ത്രണം ഇളവ് ചെയ്യുന്നത് ഗുണകരമാകില്ലെന്നാണ് വിലയിരുത്തൽ. ഘട്ടം ഘട്ടമായി അൺലോക്ക് എന്ന നയമാണ് സർക്കാർ സ്വീകരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP