Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പിണറായിക്ക് കൈകൊടുക്കുന്ന ചിത്രം കാട്ടി ആദിവാസികളെ സ്വാധീനിച്ചു; സത്യം തുറന്നു പറഞ്ഞ കരാറുകാരനെ ഭീഷണിപ്പെടുത്തുന്നതും ഉന്നതബന്ധങ്ങൾ എണ്ണി പറഞ്ഞു; ആദിവാസികളെ കൂടി പ്രതികളാക്കിയത് അഗസ്റ്റിൻ സഹോദരന്മാരുടെ അറസ്റ്റ് ഒഴിവാക്കാൻ; കേരളത്തിൽ കഴിഞ്ഞ ഒക്ടോബറിന് ശേഷം നടന്നത് 100 കോടിയുടെ മരംകൊള്ള

പിണറായിക്ക് കൈകൊടുക്കുന്ന ചിത്രം കാട്ടി ആദിവാസികളെ സ്വാധീനിച്ചു; സത്യം തുറന്നു പറഞ്ഞ കരാറുകാരനെ ഭീഷണിപ്പെടുത്തുന്നതും ഉന്നതബന്ധങ്ങൾ എണ്ണി പറഞ്ഞു; ആദിവാസികളെ കൂടി പ്രതികളാക്കിയത് അഗസ്റ്റിൻ സഹോദരന്മാരുടെ അറസ്റ്റ് ഒഴിവാക്കാൻ; കേരളത്തിൽ കഴിഞ്ഞ ഒക്ടോബറിന് ശേഷം നടന്നത് 100 കോടിയുടെ മരംകൊള്ള

മറുനാടൻ മലയാളി ബ്യൂറോ

കല്പറ്റ: പട്ടയഭൂമിയിലെ റിസർവ്‌ചെയ്ത മരങ്ങൾ മുറിക്കുന്നതുമായി ബന്ധപ്പെട്ട് 2020 ഒക്ടോബർ 24-ന് റവന്യൂ വകുപ്പ് പുറപ്പെടുവിച്ച ഉത്തരവിന്റെ മറവിൽ സംസ്ഥാനത്ത് മുറിച്ചു മാറ്റിയത് നൂറു കോടിയുടെ മരങ്ങൾ. റവന്യൂവകുപ്പിന്റെ ഉടമസ്ഥതയിലുള്ള റിസർവ് മരങ്ങളായ ഈട്ടി, തേക്ക് തുടങ്ങിയവയാണ് കടത്തിയത്. മൂന്നുമാസത്തിനുശേഷം റവന്യൂവകുപ്പ് ഈ ഉത്തരവ് പിൻവലിച്ചു എന്നതാണ് മറ്റൊരു വിചിത്രത. അതായത് ചിലർക്ക് പ്രത്യേക സമയത്ത് മാത്രം മരം മുറിക്കാനായുള്ള ഉത്തരവ്.

വയനാട്, തൃശ്ശൂർ, എറണാകുളം, ഇടുക്കി, പത്തനംതിട്ട ജില്ലകളിലാണ് വ്യാപകമായി മരം മുറിച്ചത്. വയനാട് മുട്ടിൽ സൗത്ത് വില്ലേജിൽ നിന്ന് മുറിച്ചുകടത്താൻ ശ്രമിച്ച 15 കോടിയോളം രൂപ വിലവരുന്ന ഈട്ടിത്തടി മാത്രമാണ് ഇതിൽ പിടിച്ചെടുത്തത്. ഇടുക്കി, തൃശ്ശൂർ, എറണാകുളം ജില്ലകളിലാണ് വലിയ തോതിൽ മരം മുറിച്ചുകടത്തിയതെങ്കിലും ഇവിടങ്ങളിലൊന്നും ഒരു നടപടിയും ഉണ്ടായിട്ടില്ല. 101 മരങ്ങളാണ് വയനാട്ടിൽ നിന്നു മുറിച്ചത്. തൃശ്ശൂർ, എറണാകുളം ജില്ലകളിൽ 500 ഈട്ടി, തേക്ക് മരങ്ങളെങ്കിലും മുറിച്ചുകാണുമെന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥരുടെ നിഗമനം. ഇടുക്കിയിൽ ഇതിലും കൂടുതൽ വരുമെന്നും കരുതുന്നു. വയനാട്ടിലെ സത്യസന്ധനായ വനംവകുപ്പ് ഉദ്യോഗസ്ഥനാണ് ഈ തട്ടിപ്പ് കണ്ടെത്തിയത്.

അതിനിടെ മുട്ടിൽ മരംവെട്ടിനെ കുറിച്ച് വനംവകുപ്പിനു മൊഴി നൽകിയതിനെത്തുടർന്നു പ്രതികൾ ഭീഷണിപ്പെടുത്തിയതായി പരാതിപ്പെട്ട കരാറുകാരനു പൊലീസ് സംരക്ഷണം അനുവദിച്ചിട്ടുണ്ട്. ജീവനു ഭീഷണിയുണ്ടെന്നും കലക്ടർ ഉൾപ്പെടെയുള്ള ഉന്നതരുടെ പേരു പറയാൻ സമ്മർദം ചെലുത്തിയെന്നുമാണു മരം മുറിക്കാൻ കരാറെടുത്ത ബത്തേരി മൂലങ്കാവ് സ്വദേശി ഹംസക്കുട്ടിയുടെ പരാതി. മരം മുറിച്ച ഇനത്തിൽ നൽകാനുള്ള 11 ലക്ഷം രൂപ ഇതുവരെ നൽകിയിട്ടില്ല. മരംമുറിക്ക് അനുമതിയുണ്ടെന്നു തെറ്റിദ്ധരിപ്പിച്ചാണു കരാർ നൽകിയതെന്നു ഹംസക്കുട്ടി പറഞ്ഞു.

ഉന്നതരാഷ്ട്രീയക്കാർക്കും ഉദ്യോഗസ്ഥർക്കുമൊപ്പമുള്ള ഫോട്ടോകൾ കാണിച്ചു പ്രതികൾ ഭീഷണിപ്പെടുത്തി. അതിനിടെ, മുട്ടിൽ മരംമുറിയുമായി ബന്ധപ്പെട്ട് വൈത്തിരി തഹസിൽദാരുടെ പരാതിയിൽ 68 പേരെ പ്രതി ചേർത്ത് മീനങ്ങാടി പൊലീസ് കേസെടുത്തു. ഇതിൽ ആദിവാസികളും ഉണ്ട്. ഇവരേയും ചിലർ ചതിക്കുകയായിരുന്നു. ആദിവാസികൾ ഇത് തുറന്നു പറഞ്ഞിട്ടും അവർക്കെതിരേയും കേസെടുത്തു. ഇത് ഉന്നതര രക്ഷിക്കാനാണെന്ന ആക്ഷേപം ശക്തമാണ്. മാംഗോ ഫോണിന്റെ പേരിൽ വ്യാജ പ്രചരണം നടത്തിയ അഗസ്റ്റിൻ സഹോദരന്മാരാണ് വയനാട്ടിലെ തട്ടിപ്പിന് പിന്നിലെന്ന് വ്യക്തമാണ്.

ഹംസകുട്ടിയെ ഭീഷണിപ്പെടുത്തിയതും ഇവരാണ്. ആദിവാസികളെ കേസിൽ പ്രതിയാക്കുമ്പോൾ അവരെ അറസ്റ്റ് ചെയ്താൽ പ്രതിഷേധം ഉയരും. അതുകൊണ്ട് തന്നെ അവരെ അറസ്റ്റ് ചെയ്യാൻ കഴയില്ല. ഈ പഴുതുപയോഗിച്ച് അഗസ്റ്റിൻ സഹോദരന്മാരുടെ അറസ്റ്റ് ഒഴിവാക്കാനാണ് ശ്രമം. അതായത് റവന്യുവകുപ്പിലും പൊലീസിലും എല്ലാം അഗസ്റ്റിൻ സഹോദരന്മാർക്ക് വലിയ സ്വാധീനമുണ്ട്. പിണറായി വിജയനുമായി കൈകൊടുക്കുന്ന ചിത്രവും മറ്റും കാട്ടിയാണ് ഇവർ ആദിവാസികളെ പറ്റിച്ചത്.

മരക്കച്ചവടം ചെയ്ത റോജി അഗസ്റ്റിൻ, സഹോദരൻ ആന്റോ അഗസ്റ്റിൻ, കർഷകർ എന്നിവർ അടക്കം 42 പേർക്കെതിരേയാണ് വനംവകുപ്പ് കേസെടുത്തത്. ഭൂമിയുടെ ഉടമസ്ഥരിൽ 15 ആദിവാസി വിഭാഗക്കാരുമുണ്ട്. റോജി തങ്ങളെ തെറ്റിദ്ധരിപ്പിച്ച് മരം കച്ചവടം ചെയ്തതാണെന്ന് ഭൂവുടമകൾ വനംവകുപ്പിന് മൊഴി നൽകിയിട്ടുണ്ട്. എന്നിട്ടും ആദിവാസികളെ കേസിൽ പ്രതികളാക്കി. ഇതാണ് ഉന്നതര രക്ഷിക്കാനുള്ള നീക്കത്തിന് തെളിവ്. ഇതോടെ സാക്ഷികൾ ഇല്ലാ കേസായി ഇതു മാറും. കോടതിയിൽ കേസെത്തുമ്പോൾ പ്രതികളാരും തങ്ങളെ പ്രശ്നത്തിലാക്കുന്ന മൊഴികൾ കൊടുക്കില്ല. അങ്ങനെ യഥാർത്ഥ പ്രതികൾ രക്ഷപ്പെടും.

1964-ലെ ചട്ടങ്ങൾ പ്രകാരം ഭൂമി പതിച്ചുകിട്ടുന്ന സമയത്ത് വൃക്ഷവില അടച്ച് റിസർവ് ചെയ്ത ചന്ദനം ഒഴികെയുള്ള എല്ലാ മരങ്ങളും കർഷകർക്ക് മുറിക്കാമെന്നായിരുന്നു 2020-ലെ ഉത്തരവ്. ഇതിന് ആരുടെയും അനുവാദം വാങ്ങേണ്ടതില്ലെന്നും വ്യക്തമാക്കി. മരം മുറിക്കുന്നത് തടസ്സപ്പെടുത്തിയാൽ ഗുരുതരമായ കൃത്യവിലോപമായി കണക്കാക്കി ഉദ്യോഗസ്ഥർക്കുനേരെ കർശന നടപടി സ്വീകരിക്കുമെന്ന താക്കീതും പ്രിൻസിപ്പൽ സെക്രട്ടറിയുടെ ഉത്തരവിലുണ്ടായിരുന്നു. നടപടിയെക്കുറിച്ചുള്ള ഇത്തരം പരാമർശം സാധാരണ ഉത്തരവുകളിൽ ഉണ്ടാവാറില്ല.

സംസ്ഥാനത്ത് വ്യാപകമായി മരംകൊള്ളയ്ക്ക് പശ്ചാത്തലമൊരുക്കാനാണ് റവന്യൂ വകുപ്പിന്റെ വിചിത്രമായ ഉത്തരവെന്ന് അന്നുതന്നെ പരിസ്ഥിതി സംഘടനകൾ ആരോപിച്ചിരുന്നു. ഉത്തരവിൽ വ്യക്തതയില്ലാത്തതിനാൽ ഇതുപ്രകാരം തത്കാലം മരം മുറിക്കരുതെന്ന് ചില ജില്ലകളിൽ കളക്ടർമാർ വാക്കാൽ നിർദ്ദേശം നൽകി. ഉത്തരവ് മരം കൊള്ളയ്ക്ക് സാഹചര്യമൊരുക്കുമെന്ന് കളക്ടർമാരുൾപ്പെടെ റവന്യൂവകുപ്പിനെ അറിയിച്ചെങ്കിലും മുഖവിലയ്ക്കെടുത്തില്ല.

ഇതിനിടയിലാണ് ഈട്ടി, തേക്ക് മരങ്ങൾ മുറിച്ചുകടത്തിയത്. ഉത്തരവു ചോദ്യംചെയ്ത് ഹൈക്കോടതിയിൽ ഹർജികൾ വന്ന പശ്ചാത്തലത്തിൽ മൂന്നൂ മാസത്തിനുശേഷമാണ് ഉത്തരവ് റവന്യൂ വകുപ്പ് പിൻവലിച്ചത്. ഉത്തരവ് തെറ്റായി വ്യാഖ്യാനിച്ച് പട്ടയത്തിലെ ഷെഡ്യൂൾ പ്രകാരം റിസർവ് ചെയ്ത മരങ്ങളും മുറിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടതായി റദ്ദുചെയ്തുകൊണ്ടുള്ള ഉത്തരവിൽ റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി വ്യക്തമാക്കി. റിസർവ് മരങ്ങൾ വ്യാപകമായി മുറിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടെന്ന് ഉത്തരവിൽ പറഞ്ഞെങ്കിലും ഇക്കാര്യത്തിൽ ഒരു നടപടിക്കും സർക്കാർ തയ്യാറായില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP