Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

കൊടകര കുഴൽപ്പണ കേസിൽ നടൻ സുരേഷ് ഗോപിയേയും ചോദ്യം ചെയ്യും; മഞ്ചേശ്വരത്ത് തെരഞ്ഞെടുപ്പിൽ നിന്ന് പിന്മാറിയത് രണ്ടര ലക്ഷം വാങ്ങിയെന്ന് സുരേന്ദ്രന്റെ അപരനായിരുന്ന സുന്ദരയുടെ വെളിപ്പെടുത്തൽ; സുരേന്ദ്രൻ ജയിച്ചാൽ കർണാടകത്തിൽ വൈൻ പാർലറും പുതിയ വീടും വാഗ്ദാനം ചെയ്‌തെന്നും സുന്ദര; ബിജെപി കൂടുതൽ കുരുക്കുകളിലേക്ക്

കൊടകര കുഴൽപ്പണ കേസിൽ നടൻ സുരേഷ് ഗോപിയേയും ചോദ്യം ചെയ്യും; മഞ്ചേശ്വരത്ത് തെരഞ്ഞെടുപ്പിൽ നിന്ന് പിന്മാറിയത് രണ്ടര ലക്ഷം വാങ്ങിയെന്ന് സുരേന്ദ്രന്റെ അപരനായിരുന്ന സുന്ദരയുടെ വെളിപ്പെടുത്തൽ; സുരേന്ദ്രൻ ജയിച്ചാൽ കർണാടകത്തിൽ വൈൻ പാർലറും പുതിയ വീടും വാഗ്ദാനം ചെയ്‌തെന്നും സുന്ദര; ബിജെപി കൂടുതൽ കുരുക്കുകളിലേക്ക്

മറുനാടൻ മലയാളി ബ്യൂറോ

തൃശൂർ: കൊടകര കുഴൽപ്പണ കേസിൽ നടൻ സുരേഷ് ഗോപിയേയും ചോദ്യം ചെയ്യും. കുഴൽപ്പണം കൊണ്ടു വന്നത് തൃശൂരിൽ വച്ചാണ് കവർച്ച ചെയ്തത്. ഈ പണം തൃശൂരിൽ തെരഞ്ഞെടുപ്പിൽ ചെലവഴിക്കാനായിരുന്നോ എന്ന സംശയം ഉയരുന്നുണ്ട്. ഈ സാഹചര്യത്തിലാണ് സുരേഷ് ഗോപിയെ അന്വേഷണ സംഘം വിളിപ്പിക്കുന്നത്.

ബിജെപി തൃശ്ശൂർ സ്ഥാനാർത്ഥിയായിരുന്നു സുരേഷ് ഗോപി. തെരഞ്ഞെടുപ്പ് ഫണ്ടിനെ കുറിച്ചുള്ള വിവരങ്ങൾ അന്വേഷിക്കും. തൃശ്ശൂരിലേക്ക് തെരഞ്ഞെടുപ്പ് ഫണ്ട് വന്നിട്ടുണ്ടോ, അവ എങ്ങനെയൊക്കെ വിനിയോഗിച്ചു എന്നെല്ലാം അന്വേഷണ സംഘം ആരായും. തൃശ്ശൂരിൽ സുരേഷ് ഗോപിയുടെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിൽ ധർമ്മരാജനും സംഘവും എത്തിയെന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ചിരിക്കുന്ന വിവരം. കുഴൽപ്പണ തട്ടിപ്പിന്റെ ഗൂഢാലോചന കേന്ദ്രം തൃശൂരെന്ന് അന്വേഷണ സംഘത്തിന്റെ നിഗമനം.

അതിനിടെ ബിജെപി നേതാക്കൾ ലക്ഷങ്ങൾ നൽകിയതുകൊണ്ടാണ് താൻ തെരഞ്ഞെടുപ്പിൽ പത്രിക പിൻവലിച്ചതെന്ന് മഞ്ചേശ്വരത്ത് കെ സുരേന്ദ്രന്റെ അപര സ്ഥാനാർത്ഥിയായിരുന്ന കെ സുന്ദര വെളിപ്പെടുത്തി. ബിജെപി നേതാക്കൾ രണ്ട് ലക്ഷം രൂപയും സ്മാർട്ട് ഫോണും നൽകി. 15 ലക്ഷം ചോദിച്ചെങ്കിലും രണ്ട് ലക്ഷം രൂപയാണ് കിട്ടിയതെന്ന് സുന്ദര പറയുന്നു. പണം ബിജെപി നേതാക്കൾ വീട്ടിലെത്തി അമ്മയുടെ കയ്യിൽ കൊടുത്തു. കെ സുരേന്ദ്രൻ ജയിച്ചാൽ കർണാടകത്തിൽ വൈൻ പാർലറും പുതിയ വീടും വാഗ്ദാനം ചെയ്‌തെന്നും കെ സുന്ദര പറഞ്ഞു.

ചാനലുകളോട് സുന്ദര ഇത് വെളിപ്പെടുത്തുകയും ചെയ്തു. ഇതോടെ സുരേന്ദ്രൻ കൂടുതൽ വെട്ടിലാകുകയാണ്. സുരേന്ദ്രനുമായി ഫോണിൽ സംസാരിച്ചിരുന്നു. പണം നൽകിയത് പാർട്ടിയാണ്. സുരേന്ദ്രൻ നേരിട്ട് നൽകിയിട്ടില്ലെന്നും സുന്ദര പറയുന്നു. ഇതോടെ ബിജെപി കൂടുതൽ വെട്ടിലാകുകയാണ്. സുൽത്താൻ ബത്തേരിയിൽ ബിജെപി സ്ഥാനാർത്ഥി സികെ ജാനുവിന് പത്ത് ലക്ഷം സുരേന്ദ്രൻ നേരിട്ടു കൊടുത്തുവെന്ന ആരോപണം ഉയർന്നിരുന്നു. ഇത് സുരേന്ദ്രൻ നിഷേധിച്ചു. ഇതിന് പിന്നാലെയാണ് പുതിയ വെളിപ്പെടുത്തൽ.

സുരേന്ദ്രൻ മത്സരിച്ച കോന്നിയിൽ നിന്നും കഴിഞ്ഞ ദിവസം അന്വേഷണ സംഘം വിവരങ്ങൾ ശേഖരിച്ചിരുന്നു. സുരേന്ദ്രൻ അടക്കമുള്ള നേതാക്കൾ താമസിച്ചിരുന്ന ഹോട്ടലിൽ നിന്നാണ് പൊലീസ് വിവരങ്ങൾ ശേഖരിച്ചത്. ഹോട്ടൽ രജിസ്റ്ററിലെ വിവരങ്ങളും എത്ര പണം നൽകി തുടങ്ങിയ വിവരങ്ങളുമാണ് ശേഖരിച്ചത്.

അതിനിടെ, കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പ്രാഥമിക അന്വേഷണം തുടങ്ങി. പൊലീസ് എഫ്‌ഐആർ ശേഖരിച്ച ഇഡി അന്വേഷണ സംഘത്തിന്റെ കണ്ടെത്തലുകളും പരിശോധിച്ചു. കേസ് ഏറ്റെടുക്കുന്നത് സംബന്ധിച്ച് 10 ദിവസത്തിനകം നിലപാട് അറിയിക്കാൻ ഹൈക്കോടതിയും ഇഡിക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

ബിജെപി നേതാക്കൾ സംശയ നിഴലിലുള്ള കൊടകര കുഴൽപ്പണ കേസിൽ എൻഫോഴ്‌സ്‌മെന്റ് അന്വേഷണം ഇല്ലാത്തത് വലിയ വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു. രേഖാമൂലം പരാതി കിട്ടിയിട്ടും മറ്റ് കേസുകളിൽ കാണിക്കുന്ന താൽപ്പര്യം കൊടകരയിൽ കാണിക്കുന്നില്ലെന്നായിരുന്നു പ്രധാന ആരോപണം.

ഇക്കാര്യം ചൂണ്ടികാട്ടി ഹൈക്കോടതിയിലും ഹർജിയെത്തി. ഇതിനിടെയാണ് കേസ് തങ്ങളുടെ പരിധിയിൽ വരുമോ എന്ന പ്രാഥമിക പരിശോധന ഇഡി തുടങ്ങിയത്. നിലവിൽ കുഴൽപ്പണ കേസിന് വിദേശ ബന്ധമുള്ളതായി കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. മാത്രമല്ല എഫ്‌ഐആറിൽ 25 ലക്ഷം രൂപ കാണാതായെന്നാണ് രേഖപ്പെടുത്തിയത്.

ഈ സാഹചര്യത്തിൽ പിഎംഎൽഎ അക്ട് അനുസരിച്ച് കേസ് നിലനിൽക്കുമോ എന്നാണ് ഇഡി ഉദ്യോഗസ്ഥർ പരിശോധിക്കുന്നത്. ഇപ്പോഴത്തെ പൊലീസ് അന്വേഷണം കാര്യക്ഷമാണെന്നും ഇഡി ഉദ്യോഗസ്ഥർ വിശദീകരിക്കുന്നു. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP