Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

2021 ഫെബ്രുവരിയിൽ കേന്ദ്ര സർക്കാർ പ്രസിദ്ധീകരിച്ച കണക്കു പ്രകാരം പെട്രോളിൻ മേൽ ചുമത്തുന്ന 67 രൂപ നികുതിയിൽ വെറും 4 രൂപ മാത്രമാണ് സംസ്ഥാനങ്ങളുമായി പങ്കുവയ്ക്കുന്ന ബേസിക് എക്‌സൈസ് തീരുവ; ആറു കൊല്ലം കൊണ്ട് കേന്ദ്ര നികുതി 307 ശതമാനം കൂടി; ദ്രോഹിക്കുന്നത് മോദി സർക്കാർ; ഇന്ധന വിലവർദ്ധനവിൽ ഞെട്ടിക്കുന്ന കണക്കുമായി മുഖ്യമന്ത്രി

2021 ഫെബ്രുവരിയിൽ കേന്ദ്ര സർക്കാർ പ്രസിദ്ധീകരിച്ച കണക്കു പ്രകാരം പെട്രോളിൻ മേൽ ചുമത്തുന്ന 67 രൂപ നികുതിയിൽ വെറും 4 രൂപ മാത്രമാണ് സംസ്ഥാനങ്ങളുമായി പങ്കുവയ്ക്കുന്ന ബേസിക് എക്‌സൈസ് തീരുവ; ആറു കൊല്ലം കൊണ്ട് കേന്ദ്ര നികുതി 307 ശതമാനം കൂടി; ദ്രോഹിക്കുന്നത് മോദി സർക്കാർ; ഇന്ധന വിലവർദ്ധനവിൽ ഞെട്ടിക്കുന്ന കണക്കുമായി മുഖ്യമന്ത്രി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: 2021 ഫെബ്രുവരിയിൽ കേന്ദ്രസർക്കാർ പ്രസിദ്ധീകരിച്ച കണക്കുപ്രകാരം പെട്രോളിന് ചുമത്തിയിരുന്ന 67 രൂപ എക്സൈസ് തീരുവയിൽ 4 രൂപ മാത്രമാണ് സംസ്ഥാനങ്ങളുമായി പങ്കുവെക്കുന്നതെന്ന നിർണ്ണായക വെളിപ്പെടുത്തലുമായി മുഖ്യമന്ത്രി പിണറായി വിജയൻ. നികുതി വർധനയുടെ ഗുണഭോക്താക്കൾ കേന്ദ്രമാണ്. ഈ സാഹചര്യത്തിൽ സംസ്ഥാനം നികുതി വേണ്ടെന്ന് വെക്കണമെന്ന് പറയുന്നത് വിചിത്രമായ വാദമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇന്ധന വില അടിക്കടി ഉയരുന്നത് കേരളം പോലുള്ള ഉപഭോക്തൃസംസ്ഥാനത്തിന് തിരിച്ചടിയാണെന്നും സാമ്പത്തിക വളർച്ചയ്ക്ക് അത് വലിയ ദോഷം ചെയ്യുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുകയും ചെയ്തു.

ഇന്ധനവില നിയന്ത്രണം കമ്പനികൾക്ക് നൽകിയ ശേഷം വിലവർധിക്കുകയാണ് ചെയ്തതെന്ന് മുഖ്യമന്ത്രി പറഞ്ഞു. സി.എച്ച്.കുഞ്ഞമ്പുവിന്റെ ശ്രദ്ധ ക്ഷണിക്കലിലാണ് മുഖ്യമന്ത്രി കേന്ദ്രത്തിനെതിരേ വലിയ വിമർശനം നിയമസഭയിൽ ഉന്നയിച്ചത്. ഈ വർഷം ഇതുവരെ 19 തവണ ഇന്ധന വില വർധിച്ചതായും അദ്ദേഹം ചൂണ്ടിക്കാട്ടി. വിലവർധനവിന്റെ പ്രധാനകാരണക്കാർ കേന്ദ്ര സർക്കാർ ആണെന്ന ആരോപണം മുഖ്യമന്ത്രി ഉന്നയിച്ചു. കഴിഞ്ഞ ആറുവർഷത്തിനിടയിൽ ഏതാണ്ട് 307 ശതമാനം നികുതി വർധനവ് ഇന്ധനവിലയിൽ ഉണ്ടായി എന്നദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്ധനവിലയുമായി  ബന്ധപ്പെട്ട നാലിന എക്സൈസ് തീരുവയിൽ ഒന്നുമാത്രമാണ് സംസ്ഥാനവുമായി പങ്കിടുന്നത്-മുഖ്യമന്ത്രി പിറഞ്ഞു

സി.എച്ച്. കുഞ്ഞമ്പുവിന്റെ ശ്രദ്ധക്ഷണിക്കലിന് മുഖ്യമന്ത്രിയുടെ മറുപടി

പെട്രോൾ-ഡീസൽ വില നിയന്ത്രണം 2010 ലും 2014 ലും കേന്ദ്ര സർക്കാർ എടുത്തുമാറ്റിയശേഷം ഇന്ധന വില ക്രമാനുഗതമായി ഉയരുന്ന സ്ഥിതി വിശേഷമാണ് ഉണ്ടായിരിക്കുന്നത്. അന്താരാഷ്ട്ര കമ്പോളത്തിൽ ക്രൂഡോയിൽ വില താഴുമ്പോൾ അതിന്റെ നേട്ടം രാജ്യത്തെ ഉപഭോക്താക്കൾക്ക് കിട്ടുമെന്ന് ഉയർത്തിയ അവകാശവാദത്തിന് വസ്തുതകളുടെ പിൻബലമില്ലാതായിരിക്കുകയാണ്. ഇതിനു കാരണം അന്താരാഷ്ട്ര കമ്പോളത്തിൽ വില താഴുമ്പോൾ അതിനുസൃതമായി എക്‌സൈസ് തീരുവ വർദ്ധിപ്പിച്ച് കേന്ദ്ര സർക്കാർ വില താഴാതെ പിടിച്ചുനിർത്തുകയും പലപ്പോഴും ഉയർത്തുകയും ചെയ്യുന്നതുകൊണ്ടാണ്.

കേന്ദ്ര സർക്കാരിന്റെ കഴിഞ്ഞ ആറു വർഷക്കാലത്തെ കണക്കുകൾ പരിശോധിച്ചാൽ പെട്രോളിന്മേലും ഡീസലിന്മേലുമുള്ള കേന്ദ്ര നികുതി 307 ശതമാനം വർദ്ധിച്ചതായി കാണാം. 2021 ൽ ഇതിനകം പെട്രോൾ-ഡീസൽ വില 19 തവണ വർദ്ധിക്കുന്ന സ്ഥിതിയുമുണ്ടായി. കേന്ദ്ര സർക്കാർ ചുമത്തുന്ന എക്‌സൈസ് തീരുവയിൽ നാലിനങ്ങളുണ്ട്. അവ ബേസിക് എക്‌സൈസ് തീരുവ, സ്‌പെഷ്യൽ അഡീഷണൽ എക്‌സൈസ് ഡ്യൂട്ടി, കൃഷി പശ്ചാത്തലസൗകര്യ വികസന സെസ്, അഡീഷണൽ എക്‌സൈസ് ഡ്യൂട്ടി ആൻഡ് റോഡ് പശ്ചാത്തല സൗകര്യ വികസന സെസ് എന്നിവയാണ്.

ഇതിൽ ബേസിക് എക്‌സൈസ് തീരുവ ഒഴികെയുള്ളവ ഒന്നുംതന്നെ സംസ്ഥാനങ്ങളുമായി പങ്കിടേണ്ടവയല്ല. എല്ലാ വിലവർദ്ധനയും പങ്കിടേണ്ടാത്ത തീരുവകളിലാണ് കേന്ദ്ര സർക്കാർ വരുത്തിക്കൊണ്ടിരിക്കുന്നത്. 2021 ഫെബ്രുവരിയിൽ കേന്ദ്ര സർക്കാർ പ്രസിദ്ധീകരിച്ച കണക്കുപ്രകാരം പെട്രോളിൻ മേൽ ചുമത്തിയിരുന്ന 67 രൂപ എക്‌സൈസ് തീരുവയിൽ വെറും 4 രൂപ മാത്രമാണ് സംസ്ഥാനങ്ങളുമായി പങ്കുവയ്‌ക്കേണ്ട ബേസിക് എക്‌സൈസ് തീരുവ.

ഈ അവസ്ഥ നിലനിൽക്കവെയാണ് കേന്ദ്ര സർക്കാർ സംസ്ഥാന സർക്കാർ നികുതി കുറയ്ക്കണമെന്ന വിചിത്രവാദമുയർത്തുന്നത്. പെട്രോളിയം ഉത്പന്നങ്ങളുടെ വില അനിയന്ത്രിതമായി വർദ്ധിക്കാതിരിക്കണമെങ്കിൽ അന്താരാഷ്ട്ര കമ്പോളത്തിൽ വില കുറയുമ്പോൾ കേന്ദ്ര സർക്കാർ എക്‌സൈസ് തീരുവയിൽ വർദ്ധന വരുത്തുന്ന രീതി അവസാനിപ്പിക്കണം.

കേന്ദ്ര സർക്കാർ അടിക്കടി ഉയർത്തുന്ന ഇന്ധനവില കാരണമുണ്ടാകുന്ന വിലക്കയറ്റം ഉപഭോഗത്തിന്റെ ശക്തിപ്പെടുത്തലിനെ തടസ്സപ്പെടുത്തുന്നതു വഴി സാമ്പത്തിക വളർച്ചയ്ക്ക് വിഘാതം നിൽക്കും. ഇന്ധനവില വർദ്ധന കാരണമുണ്ടാകുന്ന അവശ്യസാധാനങ്ങളുടെ വിലക്കയറ്റം ഉപഭോക്തൃ സംസ്ഥാനമായ കേരളത്തെ പ്രത്യേകിച്ച് ദോഷകരമായി ബാധിക്കും. അനിയന്ത്രിതമായി ഇന്ധനവില വർദ്ധന വരുത്തുന്ന നിലപാടിൽനിന്നും കേന്ദ്ര സർക്കാർ പിന്തിരിയണമെന്നാണ് സംസ്ഥാന സർക്കാരിന്റെ നിലപാട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP