Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സക്കറിയയുടെ വാക്കുകൾ കോൺഗ്രസിനുള്ള കണ്ണാടി; കോൺഗ്രസ് ജീവിച്ചില്ലെങ്കിൽ കേരളം വർഗ്ഗീയത മാത്രം വിളയുന്ന ഏകവിള തോട്ടമാകും; വിഴുപ്പലക്കുന്ന നേതാക്കൾ ഇത് തിരച്ചറിയുമോ? സാഹിത്യകാരന് കൈയടിച്ചും നേതൃത്വത്തെ വിമർശിച്ചും കെപിസിസി ജനറൽ സെക്രട്ടറി; പഴകുളം മധുവിന്റെ എഫ് ബി ലൈവ് ചർച്ചയാകുമ്പോൾ

സക്കറിയയുടെ വാക്കുകൾ കോൺഗ്രസിനുള്ള കണ്ണാടി; കോൺഗ്രസ് ജീവിച്ചില്ലെങ്കിൽ കേരളം വർഗ്ഗീയത മാത്രം വിളയുന്ന ഏകവിള തോട്ടമാകും; വിഴുപ്പലക്കുന്ന നേതാക്കൾ ഇത് തിരച്ചറിയുമോ? സാഹിത്യകാരന് കൈയടിച്ചും നേതൃത്വത്തെ വിമർശിച്ചും കെപിസിസി ജനറൽ സെക്രട്ടറി; പഴകുളം മധുവിന്റെ എഫ് ബി ലൈവ് ചർച്ചയാകുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് വരുമ്പോൾ മാത്രം ഓടിക്കൂടുന്ന ഒരു സംഘം ആളുകളുടെ മോബ് - ആൾക്കൂട്ടം - ആണ് കോൺഗ്രസ് എന്ന അവസ്ഥക്ക് മാറ്റം വരണം. കോൺഗ്രസ്സിനെ ഒരു ധനാഗമമാർഗം - അതിലുമേറെ ആർത്തിപൂർത്തീകരണ ഉപകരണം - ആയി കാണുന്നവരെ എന്ത് വില കൊടുത്തും മാറ്റി നിർത്തണം-ഇതായിരുന്നു പോൾ സക്കറിയയുടെ വിമർശനം. സക്കറിയയുടെ വാക്കുകൾ കോൺഗ്രസിനുള്ള കണ്ണാടിയാണെന്ന് തിരിച്ചറിയുന്ന പാർട്ടി നേതാക്കളും ഉണ്ട്. സക്കറിയ പറഞ്ഞത് നൂറ് ശതമാനം ശരിയാണെന്ന് കെപിസിസി ജനറൽ സെക്രട്ടറി പഴകുളം മധു പറയുന്നു.

സക്കറിയയുടെ പോസ്റ്റിനെ മുൻനിർത്തി വലിയ വിമർശനമാണ് കോൺഗ്രസ് നേതാക്കൾക്കെതിരെ പഴകുളം മധു ഉയർത്തുന്നത്. ഹൃദയത്തിൽ തൊട്ട് നന്ദി പറയുന്നു. അത്രയ്ക്ക് യുക്തിസഹമാണ് സക്കറിയയുടെ പോസ്റ്റ് എന്ന് പഴകുളം മധു സമ്മതിക്കുന്നുണ്ട്. അങ്ങയെ പോലൊരു എഴുത്തുകാരനേ ഇത് പറയാനാകൂ. ഇത് കുറേ കോൺഗ്രസുകാരെങ്കിലും വായിച്ചിരുന്നുവെങ്കിൽ എന്ന ആഗ്രഹമാണ് പഴകുളം മധുവിനുള്ളത്. ഇതൊരു കണ്ണാടിയാണ്. നേരെ പിടിക്കുന്ന കണ്ണാടി. ഇത് കണ്ട് കോൺഗ്രസു നേതാക്കൾ വിലയിരുത്തണം. കോൺഗ്രസ് തകരരുതെന്ന് ആഗ്രഹിക്കുന്ന പ്രവർത്തകരാണ് ഏറെയും മധു പറയുന്നു.

കോൺഗ്രസ് ജീവിക്കണം. അല്ലെങ്കിൽ ഇവിടെ ഏകവിള തോട്ടമാകും. അവിടെ വിളയുക വർഗ്ഗീയതയാകുമെന്നും മധു വിശദീകരിക്കുന്നു. കോൺഗ്രസിനെ ഉപദേശിക്കാൻ സിപിഎമ്മിന് യോഗ്യതയില്ല. ഡൽഹിയിൽ ഏകെജി സെന്റർ ഇരിക്കുന്ന വാർഡിൽ എങ്കിലും സിപിഎം ആദ്യം ജയിക്കട്ടേ. സോഷ്യലിസവും മതേതരത്വവും ശക്തമാക്കിയത് കോൺഗ്രസാണ്. സിപിഎം യോഗത്തിൽ നിന്ന് വിവരങ്ങളൊന്നും പുറത്തു വരുന്നില്ല. എന്നാൽ കോൺഗ്രസ് നേതാക്കളുടെ ഗ്രൂപ്പ് യോഗത്തിൽ നിന്ന് ഫോട്ടോ പോലും മാധ്യമങ്ങളിൽ എത്തുന്നു. പരസ്പരം വിഴുപ്പലക്കുന്ന കോൺഗ്രസ് നേതാക്കളാണ് പാർട്ടിയുടെ ശാപമെന്നും ഫെയ്‌സ് ബുക്ക് വീഡിയയോയിൽ പഴകുളം മധു പറഞ്ഞു വയ്ക്കുന്നു.

സിപിഎം സൃഷ്ടിച്ചതിന്റെ നാലിലൊന്ന് എംഎൽഎമാരെ പോലും കോൺഗ്രസിന് സൃഷ്ടിക്കാനായില്ല. പഴയ പോലെ അഞ്ചു കൊല്ലം കഴിയുമ്പോൾ അധികാരം മാറുമെന്ന് കരുതുന്നത് മണ്ടത്തരമാണെന്നും മധു പറയുന്നു.

പോൾ സക്കറിയ കഴിഞ്ഞ ദിവസം എഴുതിയ ഫെയ്‌സ് ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപം.

കോൺഗ്രസിന് ഇത് സംഭവിച്ചു കൂടാ

കോൺഗ്രസ്മുക്തമായ ഒരു കേരളം അതിന്റെ ശത്രുക്കൾ പോലും ആഗ്രഹിക്കുന്നുണ്ട് എന്ന് തോന്നുന്നില്ല. അത് കേരളത്തിന് ആവശ്യമുള്ള പാർട്ടിയാണ്. കാരണം അതിന്റെ അടിസ്ഥാന പാരമ്പര്യം അഥവാ ചരിത്രപരമായ തിരിച്ചറിയൽ കാർഡ് മൂല്യമേന്മയുള്ളതാണ്.

കേരളത്തിലെ മൂന്ന് പ്രധാന സമുദായങ്ങളിലുംപെട്ട ഒരു നല്ല പങ്ക് പൗരന്മാർ കോൺഗ്രസ്സിന്റെ കേരളത്തിലെ സജീവമായ സാന്നിധ്യം ആഗ്രഹിക്കുന്നുണ്ട്. കോൺഗ്രസ് ബിജെ പിക്ക് ഒരു തടയാണ് എന്ന് പറയുന്നതിൽ സത്യമുണ്ടാവാം. പക്ഷേ അതിനുമപ്പുറത്ത് - നരേന്ദ്ര മോദിയുടെ കോൺഗ്രസ് മുക്തഭാരതസ്വപ്നം സജീവമായി നിൽക്കുമ്പോളും - കോൺഗ്രസ് ആണ് പ്രതീക്ഷകൾക്ക് വകയുള്ള ഒരേയൊരു ദേശീയ പാർട്ടി. അഖിലേന്ത്യാസ്വഭാവം ഇപ്പോളും നിലനിർത്തുന്ന ഒരു പ്രസ്ഥാനം. ബിജെപി അടക്കം മറ്റൊരു പാർട്ടിക്കും അത് സാധിച്ചിട്ടില്ല.

കേരളത്തിൽ കോൺഗ്രസ് തകർന്നാൽ ബിജെപി ആ ഇടം പിടിച്ചെടുക്കും എന്ന അഭിപ്രായം മലയാളികളുടെ സാമുദായികമായ കെട്ടുറപ്പിനെ കണക്കിലെടുക്കാത്ത ഒന്നാണ്. കോൺഗ്രസിന് വേണ്ടിയുള്ള ഏറ്റവും ബലഹീനമായ വാദമാണത്. എന്ന് മാത്രമല്ല കോൺഗ്രസ്സിന്റെ തട്ടകവും ബിജെപിയുടെതും പലരും കരുതുന്നത് പോലെ ഒറ്റ തട്ടകമല്ല. കോൺഗ്രസിന്റെത് വിവിധ സമുദായങ്ങളിൽ രൂഢമൂലമാണ്. ബിജെപി യുടെത് അലഞ്ഞു നടക്കുന്ന ഒന്നാണ് എന്ന് വേണം പറയാൻ.

കോൺഗ്രസിന് ആവശ്യം വെറും ബലപ്പെടുത്തലല്ല - നവീകരണമാണ്. ചിന്തയിലും, പ്രവർത്തിയിലും ലക്ഷ്യങ്ങളി ലും ഉള്ള നവീകരണം. സംഘടനയുടെ ഘടനാപരമായ നവീകരണം. ആദർശങ്ങളെ ഓർത്തെടുത്ത് നവീകരിക്കുക. മാധ്യമങ്ങളുടെ അന്നന്നത്തെ ഇരതേടലുകളനുസരിച്ച് നയങ്ങൾ സൃഷ്ടിക്കാതിരിക്കുക. എൽ ഡി എഫ് സർക്കാരിന്റെ നയങ്ങളെയും പ്രവർത്തനങ്ങ ലെയും - ശരിയായ കാരണങ്ങളോടെയാണെങ്കിൽ പോലും - ദൈനംദിനം വിമർശിച്ചതുകൊണ്ട് മാത്രം പാർട്ടി പുനരുജ്ജീവിക്ക പെടുന്നില്ല. വിമർശിക്കാനായുള്ള വിമർശനത്തിന്റെ കാര്യമാണെങ്കിൽ, അതിന്റെ ഗുണഭോക്താക്കൾ മാധ്യമങ്ങൾ മാത്രമാണ്. മാധ്യമ പ്രതിച്ഛായകളെ വിശ്വസിച്ചു പ്രവർത്തിക്കുന്നത് എത്രമാത്രം ആത്മഹത്യാപരമാണെന്നു കഴിഞ്ഞ തിരഞ്ഞെടുപ്പ് കോൺഗ്രസിനെ പഠിപ്പിച്ചിരിക്കണം.

സംഘടനയെ ഒരു പുതിയ തലമുറയുടെ കൈകളിൽ പൂർണമായി - സമ്പൂർണമായി - ഏൽപ്പിക്കുക എന്നത് മാത്രമാണ് കോൺഗ്രസിന്റെ മൃതസഞ്ജീവനി. അവർ അതിനെ വളർത്തുകയൊ തളർത്തുകയോ ചെയ്യട്ടെ. തീർച്ചയായും ഇപ്പോളത്തെ വെന്റിലേറ്റർ ജീവിതത്തിൽ നിന്ന് ഒരു മാറ്റമായിരിക്കും അത്. കോൺഗ്രസ് കേരളത്തിലെ ഒരു പോസിറ്റിവ് ഫോഴ്‌സ് ആണെന്ന് സാമാന്യ ബുദ്ധിയുള്ള ആരും നിഷേധിക്കുമെന്ന് തോന്നുന്നില്ല. പക്ഷേ കോൺഗ്രസ് അത് തിരിച്ചറിയാ തെയായി. കുറച്ചു നേതാക്കളുടെ മാധ്യമസാന്നിധ്യം സൃഷ്ടിക്കുന്ന മതിവിഭ്രമത്തിൽ നിന്ന് അവർ തന്നെയും മറ്റു പ്രവർത്തകരും രക്ഷപെടേണ്ടത് അത്യാവശ്യമാണ്. എല്ലാ മാധ്യമ വിഗ്രഹങ്ങളും ജീവിക്കുന്നത് ഒരു അരക്കില്ലത്തിൽ ആണ് എന്ന് അവർ മനസ്സിലാക്കേണ്ട തുണ്ട്. കോൺഗ്രസിനെ ആഗ്രഹിക്കുന്ന ലക്ഷ ക്കണക്കിന് ജനങ്ങളുടെ ലോകത്തെ അഭിമുഖീകരിക്കാൻ അതിനു കഴിയണം. കണക്കുകൾ അനുസരിച്ച് ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പിൽ കോൺഗ്ര സ്സിന് ലഭിച്ച വോട്ട് ശതമാനം 25.12 ഉം സിപിഎമ്മിന്റെത് 25.38 ഉം ആണ്. തമ്മിലുള്ള വ്യത്യാസം .26 മാത്രമാണ്. ഈ സാധ്യത മുന്നിൽ വച്ച് കൊണ്ടാണ് പിണറായി വിജയൻ തന്റെ മുന്നണി കരുപ്പിടിപ്പിച്ചത് എന്ന് കരുതണം. കോൺഗ്രസ് ഈ അവസ്ഥ തിരിച്ചറിഞ്ഞില്ല എന്നും സംശയിക്കണം.

(അഖിലേന്ത്യാ തലത്തിൽ കോൺഗ്രസ് ഇല്ലാതായി എന്ന് പറയാറുണ്ട്. ബിജെപിയുടെ ഏതാണ്ട് 38 ശതമാനം വോട്ടിനെതിരെ കോൺഗ്രസിന് ലഭിച്ചത് ഏതാണ്ട് 20 ശതമാനമാണ്. പക്ഷേ വാസ്തവം എന്തെന്നാൽ ഇന്ത്യയിലെ എല്ലാ കോൺഗ്രസ് ഇതര പ്രതിപക്ഷ കക്ഷികളുടെയും വോട്ട് ചേർത്ത് പിടിച്ചാൽ 20 ശത മാനത്തിൽ എത്തുന്നില്ല എന്നതാണ്. മറ്റു വാക്കുകളിൽ, അഖിലേന്ത്യാ തലത്തിൽ ഇന്ത്യൻ പ്രതിപക്ഷത്തെ ഏറ്റവും വോട്ട് ശേഖരണ ശേഷിയുള്ള പാർട്ടി കോൺഗ്രസ് ആണ്.)

തിരഞ്ഞെടുപ്പ് വരുമ്പോൾ മാത്രം ഓടിക്കൂടുന്ന ഒരു സംഘം ആളുകളുടെ മോബ് - ആൾക്കൂട്ടം - ആണ് കോൺഗ്രസ് എന്ന അവസ്ഥക്ക് മാറ്റം വരണം. കോൺഗ്രസ്സിനെ ഒരു ധനാഗമമാർഗം - അതിലുമേറെ ആർത്തിപൂർത്തീകരണ ഉപകരണം - ആയി കാണുന്നവരെ എന്ത് വില കൊടുത്തും മാറ്റി നിർത്തണം. കോൺഗ്രസിന്റെ കൂറ് മലയാളികളോട് ആയിരിക്കണം, മാധ്യമങ്ങളുടെ തലക്കെട്ടുകളോട് ആവരുത്. ഞാൻ ഒരു കോൺഗ്രസ് കാരൻ അല്ല. പക്ഷേ കേരളത്തിൽ കോൺഗ്രസിനെ ആവശ്യമുണ്ട് എന്ന് ഒരു പൗരൻ എന്ന നിലയിൽ ഉറച്ചു വിശ്വസിക്കുന്ന വ്യക്തിയാണ്. കേരളത്തിൽ മാത്രമല്ല ഇന്ത്യയിലും ആവശ്യമുണ്ട്. അതുകൊണ്ട് മാത്രമാണ് ഈ കുറിപ്പ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP