Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

മെഹുൽ ചോക്‌സി കരീബിയയിൽ അടിച്ചു പൊളിക്കവേ ഹണിട്രാപ്പിൽ കുടുങ്ങിയോ? ഡൊമിനിക്കയിൽ പിടിയിലാകുമ്പോൾ ഒപ്പമുണ്ടായത് കാമുകിയല്ല; അടുത്ത ബന്ധം സ്ഥാപിച്ച യുവതി കെണിയിൽ വീഴ്‌ത്തി തട്ടിക്കൊണ്ടു പോയെന്നും വാദം; കരീബിയൻ കഥയിൽ ട്വിസ്റ്റ് തുടരുന്നു

മെഹുൽ ചോക്‌സി കരീബിയയിൽ അടിച്ചു പൊളിക്കവേ ഹണിട്രാപ്പിൽ കുടുങ്ങിയോ? ഡൊമിനിക്കയിൽ പിടിയിലാകുമ്പോൾ ഒപ്പമുണ്ടായത് കാമുകിയല്ല; അടുത്ത ബന്ധം സ്ഥാപിച്ച യുവതി കെണിയിൽ വീഴ്‌ത്തി തട്ടിക്കൊണ്ടു പോയെന്നും വാദം; കരീബിയൻ കഥയിൽ ട്വിസ്റ്റ് തുടരുന്നു

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ഇന്ത്യൻ ബാങ്കുകളെ കബളിപ്പിച്ച് പതിനായിരത്തിലേറെ കോടികളുമായി മുങ്ങിയ ഇന്ത്യൻ ശതകോടീശ്വരൻ മെഹുൽ ചോക്‌സി ഇത്രയും കാലം കരീബിയൻ ബീച്ചുകളിൽ അടിച്ചുപൊളി ജീവിതവുമായി മുന്നോട്ടു പോകുകയായിരുന്നു. ഇന്ത്യൻ അധികാരികളുടെ കണ്ണുവെട്ടിച്ചു ആന്റിഗ്വയിൽ കഴിഞ്ഞ അദ്ദേഹം ഒടുവിൽ ഡൊമിനിക്കയിൽ വെച്ച് പിടിയിലാകുകയായിരുന്നു. ഇങ്ങനെ ചോക്‌സി പിടിയിലാകുമ്പോൾ അദ്ദേഹത്തിനൊപ്പം കാമുകിയും ഉണ്ടായിരുന്നു എന്നായിരുന്നു പുറത്തുവന്ന റിപ്പോർട്ടുകൾ. എന്നാൽ, ഈ കഥയിൽ ഇപ്പോൾ മറ്റൊരു ട്വിസ്റ്റു കൂടി പുറത്തുവന്നിട്ടുണ്ട്.

ഡൊമിനിക്കയിൽ പിടിയിലായ മെഹുൽ ചോക്‌സിക്കൊപ്പം കണ്ടെത്തിയ യുവതി അദ്ദേഹത്തിന്റെ കാമുകിയല്ലെന്ന് റിപ്പോർട്ട്. മെഹുൽ ചോക്‌സിയുമായി അടുപ്പമുള്ളവരാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ചോക്‌സിയെ ആന്റിഗ്വയിൽനിന്ന് തട്ടിക്കൊണ്ടുപോയതാണെന്നും ഈ സംഘത്തിൽ ഉൾപ്പെട്ടയാളാണ് യുവതിയെന്നുമാണ് ഇവരുടെ വാദം. നേരത്തെ അഭിഭാഷകർ മുഖേന മെഹുൽ ചോക്‌സിയും ഇതേ ആരോപണം ഉന്നയിച്ചിരുന്നു. ഇതോടെ ചോക്‌സിയെ ആരെങ്കിലും ഹണിട്രാപ്പിൽ കുടുക്കിയിരിക്കാം എന്നാണ് പുറത്തുവരുന്ന സൂചനകൾ.

മെയ് 23-നാണ് മെഹുൽ ചോക്‌സിയെ ആന്റിഗ്വയിൽനിന്ന് കാണാതായത്. അദ്ദേഹം ആന്റിഗ്വയിൽനിന്ന് മുങ്ങിയെന്നായിരുന്നു പുറത്തുവന്ന റിപ്പോർട്ടുകൾ. എന്നാൽ മെഹുൽ ചോക്‌സിയെ ഒരു സംഘം തട്ടിക്കൊണ്ടുപോയെന്നാണ് അദ്ദേഹത്തിന്റെ അഭിഭാഷകർ പറയുന്നത്. ഇന്ത്യൻ ബന്ധങ്ങളുള്ളവരാണ് തട്ടിക്കൊണ്ടുപോയതെന്നും ആന്റിഗ്വയിലെ ഉദ്യോഗസ്ഥരുടെ സഹകരണത്തോടെയാണ് ഇത് നടന്നതെന്നും ഇവർ വാദിക്കുന്നു. ചോക്‌സിയെ ഇവർ മർദിച്ചതായും പിന്നീട് ബോട്ടിൽ ഡൊമിനിക്കയിലേക്ക് കൊണ്ടുപോയെന്നുമാണ് അഭിഭാഷകരുടെ വാദം.

ചോക്‌സിയുടെ കാമുകിയെന്ന് പറയുന്ന യുവതി ദിവസങ്ങൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് അദ്ദേഹവുമായി പരിചയം സ്ഥാപിച്ചത്. രാവിലെയും വൈകിട്ടും നടക്കാനിറങ്ങുന്ന ചോക്‌സിയെ അവർ സ്ഥിരമായി നേരിട്ടു കണ്ട് സംസാരിച്ചു. മെയ് 23-ാം തീയതി യുവതി തന്റെ അപ്പാർട്ട്‌മെന്റിലേക്ക് ചോക്‌സിയെ ക്ഷണിച്ചു. ഇതനുസരിച്ച് അപ്പാർട്ട്‌മെന്റിലെത്തിയ ചോക്‌സിയെ അവിടെ കാത്തിരുന്ന ഒരു സംഘം തട്ടിക്കൊണ്ടുപോയെന്നാണ് അഭിഭാഷകർ പറയുന്നത്.

കാമുകിക്കൊപ്പമാണ് ചോക്‌സി ഡൊമിനിക്കയിലേക്ക് പോയതെന്ന് ആന്റിഗ്വൻ പ്രധാനമന്ത്രി ഗസ്സ്റ്റൺ ബ്രൗൺ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. പിടിയിലായ ചോക്‌സിയെ ഇന്ത്യയിലേക്ക് നാടു കടത്താനും അദ്ദേഹം ഡൊമിനിക്കയോട് അഭ്യർത്ഥിച്ചു. ഈ പ്രസ്താവന വന്ന് മണിക്കൂറുകൾക്കകമാണ് ചോക്‌സിയെ കെണിയൊരുക്കി തട്ടിക്കൊണ്ടുപോയതാണെന്നും ഈ സംഘത്തിന് ഇന്ത്യൻ ബന്ധമുണ്ടെന്നുമുള്ള ആരോപണങ്ങളും ഉയരുന്നത്.

അതിനിടെ, അറസ്റ്റിലായ ചോക്‌സിയെ തിങ്കളാഴ്ച ഡൊമിനിക്ക ചൈന ഫ്രണ്ട്ഷിപ്പ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അദ്ദേഹത്തിന്റെ കോവിഡ് പരിശോധനഫലം നെഗറ്റീവാണ്. നേരത്തെ അദ്ദേഹത്തിന്റെ കൈകളിൽ മുറിവേറ്റ പാടുകളുള്ള ചിത്രങ്ങൾ പുറത്തു വന്നിരുന്നു. ചോക്‌സിക്ക് മർദനമേറ്റതായും അഭിഭാഷകർ ആരോപിച്ചിരുന്നു.

13,500 കോടി രൂപയുടെ ബാങ്ക് തട്ടിപ്പ് കേസിൽ പ്രതിയായതോടെയാണ് രത്‌നവ്യാപാരിയായ മെഹുൽ ചോക്‌സി ഇന്ത്യയിൽനിന്ന് മുങ്ങിയത്. ആന്റിഗ്വയിലേക്ക് കടന്ന അദ്ദേഹം അവിടെ പൗരത്വവും നേടി. ഇതിനിടെയാണ് നാടകീയമായ സംഭവവികാസങ്ങൾക്കൊടുവിൽ ഡൊമിനിക്കയിൽവെച്ച് പിടിയിലായത്. ഡൊമിനിക്കയിൽ പിടിയിലായ ചോക്‌സിയെ ഇന്ത്യയിലേക്ക് എത്തിക്കാനുള്ള ശ്രമങ്ങളും പുരോഗമിക്കുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP