Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

'യാസ്' നാശനഷ്ടങ്ങൾ വിലയിരുത്താനുള്ള യോഗം 'ബഹിഷ്‌കരിച്ച്' ബംഗാൾ മുഖ്യമന്ത്രി; മമതയുടെ പെരുമാറ്റം 'കാർക്കശ്യവും അഹങ്കാരവും' നിറഞ്ഞതെന്ന് കേന്ദ്രസർക്കാർ; ബംഗാളിന് വേണ്ടി പ്രധാനമന്ത്രിയുടെ കാല് പിടിക്കാനും തയ്യാർ; ഈ അധിക്ഷേപം നിർത്തണമെന്നും മമത; തിരഞ്ഞെടുപ്പിന് ശേഷവും 'രാഷ്ട്രീയ പോര്' തുടരുന്നു

'യാസ്' നാശനഷ്ടങ്ങൾ വിലയിരുത്താനുള്ള യോഗം 'ബഹിഷ്‌കരിച്ച്' ബംഗാൾ മുഖ്യമന്ത്രി; മമതയുടെ പെരുമാറ്റം 'കാർക്കശ്യവും അഹങ്കാരവും' നിറഞ്ഞതെന്ന് കേന്ദ്രസർക്കാർ; ബംഗാളിന് വേണ്ടി പ്രധാനമന്ത്രിയുടെ കാല് പിടിക്കാനും തയ്യാർ; ഈ അധിക്ഷേപം നിർത്തണമെന്നും മമത; തിരഞ്ഞെടുപ്പിന് ശേഷവും 'രാഷ്ട്രീയ പോര്' തുടരുന്നു

ന്യൂസ് ഡെസ്‌ക്‌

ന്യൂഡൽഹി: യാസ് ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ നാശനഷ്ടങ്ങൾ വിലയിരുത്തുന്നതിന് വേണ്ടി പ്രധാനമന്ത്രി വിളിച്ചുചേർത്ത അവലോകനയോഗത്തിൽ നിന്ന് പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജി വിട്ടുനിന്നതിൽ അതൃപ്തി അറിയിച്ച് കേന്ദ്ര സർക്കാർ.

മമത ബാനർജിയുടെ പെരുമാറ്റം അഹങ്കാരവും കാർക്കശ്യവും നിറഞ്ഞതായിരുന്നുവെന്ന് കേന്ദ്ര സർക്കാർ രൂക്ഷമായ ഭാഷയിൽ വിമർശിച്ചു.

പ്രകൃതി ദുരന്തത്തിന്റെ വ്യാപ്തി നേരിട്ട് അറിയാൻ ബംഗാളിൽ നേരിട്ടെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി വിമാനത്താവളത്തിൽ വെച്ച് 15 മിനിറ്റ് നീണ്ടുനിന്ന കൂടിക്കാഴ്ച മാത്രമാണ് മമത നടത്തിയത്. കൂടിക്കാഴ്ചയിൽ സംസ്ഥാനത്തെ നാശനഷ്ടങ്ങൾ സംബന്ധിച്ച റിപ്പോർട്ട് മമത പ്രധാനമന്ത്രിക്ക് കൈമാറി.

'താങ്കൾക്ക് എന്നെ കാണണമെന്ന് അറിയിച്ചതുകൊണ്ടാണ് ഞാൻ വന്നത്. ഈ റിപ്പോർട്ട് താങ്കൾക്കു മുന്നിൽ സമർപ്പിക്കാൻ ഞാനും ചീഫ് സെക്രട്ടറിയും ആഗ്രഹിക്കുന്നു. ഞങ്ങൾക്ക് മറ്റൊരു യോഗത്തിൽ പങ്കെടുക്കേണ്ടതുണ്ട്. അതിന് പോകാനുള്ള അനുമതി നൽകണം', എന്ന് മമത പ്രധാനമന്ത്രിയെ അറിയിച്ചതായി ഔദ്യോഗിക വൃത്തങ്ങൾ പറഞ്ഞു.

പ്രധാനമന്ത്രിയുമായി വിമാനത്താവളത്തിൽ കൂടിക്കാഴ്ച നടത്തുന്ന കാര്യം അദ്ദേഹത്തിന്റെ ഓഫീസിനെ മുൻകൂട്ടി അറിയിച്ചിരുന്നതായും എന്നാൽ വിമാനത്താവളത്തിൽ കാത്തിരിക്കാൻ ആവശ്യപ്പെടുകയായിരുന്നെന്നും മമത ബാനർജിയുടെ ഓഫീസ് പറയുന്നു.

പ്രധാനമന്ത്രിക്കും ഗവർണർ ജഗ്ദീപ് ധൻകറിനും മമതയ്ക്കുവേണ്ടി അര മണിക്കൂർ കാത്തിരിക്കേണ്ടി വന്നുവെന്നാണ് കേന്ദ്രസർക്കാർ വ്യക്തമാക്കി. പ്രകൃതി ദുരന്ത സമയത്തുപോലും മമതയുടെ പ്രതികരണം പരിതാപകരവും നിലവാരം കുറഞ്ഞ രാഷട്രീയ ലക്ഷ്യത്തോടെയുള്ളതുമാണെന്നും കേന്ദ്ര സർക്കാർ പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട് ബംഗാളിൽ എത്തിയപ്പോൾ ബംഗാൾ സർക്കാരിന്റെ പ്രതിനിധികൾ ആരും ഉണ്ടായിരുന്നില്ലെന്നും കേന്ദ്ര സർക്കാർ വൃത്തങ്ങൾ പറഞ്ഞു. വളരെ തിടുക്കത്തിൽ എത്തിയ മമത ബാനർജി ചുഴലിക്കാറ്റിന്റെ നാശനഷ്ടവുമായി ബന്ധപ്പെട്ട പേപ്പറുകൾ നൽകി വേഗം പോകുകയാണ് ചെയ്തത്.

ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യമായിട്ടായിരിക്കും ഒരു മുഖ്യമന്ത്രി, പ്രധാനമന്ത്രിയെയും ഗവർണറെയും പോലെ ഉന്നതവ്യകതികളോട് ഇത്തരത്തിൽ അനാദരവ് കാണിച്ചതെന്നും കേന്ദ്രസർക്കാർ വൃത്തങ്ങൾ കുറ്റപ്പെടുത്തി.


എന്നാൽ ബംഗാളിലെ ജനങ്ങളുടെ ക്ഷേമത്തിനായി പ്രധാനമന്ത്രി കാലുപിടിക്കാൻ ആവശ്യപ്പെട്ടാൽ അതും ചെയ്യാൻ തയ്യാറാണെന്ന് മമത ബാനർജി പ്രതികരിച്ചു. നിയമസഭാ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതുകൊണ്ടാണോ തങ്ങളോട് എല്ലായ്‌പ്പോഴും കലഹിച്ചുകൊണ്ടിരിക്കുന്നതെന്ന് ചോദിച്ച മമത തന്നെ അധിക്ഷേപിക്കരുതെന്നും ആവശ്യപ്പെട്ടു.

'ബംഗാളിനാണ് ഞാൻ പ്രഥമപരിഗണന നൽകുന്നത്. ബംഗാളിനെ ഒരിക്കലും ഞാൻ അപകടത്തിലാക്കില്ല. ഇവിടെയുള്ള ജനങ്ങൾക്ക് മുഴുവൻ വേണ്ടി ഒരു കാവൽക്കാരിയായി ഞാൻ തുടരും. ബംഗാളിലെ ജനങ്ങളുടെ ക്ഷേമത്തിനായി പ്രധാനമന്ത്രി എന്നോട് കാലുപിടിക്കാൻ ആവശ്യപ്പെടുകയാണെങ്കിൽ അതുചെയ്യാനും ഞാൻ തയ്യാറാണ്. പക്ഷേ എന്നെ അധിക്ഷേപിക്കരുത്.

എനിക്ക് മറ്റൊരു യോഗത്തിൽ പങ്കെടുക്കേണ്ടതുണ്ടായിരുന്നു. പ്രധാനമന്ത്രി എന്നെ അവഹേളിച്ചു, എന്റെ പ്രതിച്ഛായ തകർക്കുന്നതിന് വേണ്ടി ട്വീറ്റുകൾ ചെയ്തു. പ്രധാനമന്ത്രിയുടെ ഓഫീസ് നൽകിയ ഒരു ഭാഗത്തുനിന്നുമാത്രമുള്ള വിവരം പ്രചരിപ്പിച്ചുകൊണ്ട് അവരെന്നെ അധിക്ഷേപിച്ചു. ദയവുചെയ്ത് എന്നെ അധിക്ഷേപിക്കരുത്.' വെർച്വൽ വാർത്താസമ്മേളനത്തിൽ പങ്കെടുക്കവേ മമത പറഞ്ഞു.

യാസ് ചുഴലിക്കാറ്റ് നാശംവിതച്ച പശ്ചിമബംഗാളിൽ എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി വിളിച്ച അവലോകനയോഗത്തിൽ പങ്കെടുക്കാതെ മുഖ്യമന്ത്രി മമതാ ബാനർജി മടങ്ങിയതിനു പിന്നാലെയാണ് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ തമ്മിൽ പോരുതുടങ്ങിയത്.

ചീഫ് സെക്രട്ടറി ആലോപൻ ബന്ദോപാധ്യായയെ കേന്ദ്രസർവീസിലേക്ക് തിരിച്ചയക്കാൻ കേന്ദ്രസർക്കാർ ഉത്തരവിട്ടതിന്റെ പശ്ചാത്തലത്തിലാണ് മമതയുടെ പ്രതികരണം.

'എന്നെ ഇതുപോലെ അധിക്ഷേപിക്കരുത്. ഞങ്ങൾക്ക് വളരെ മികച്ച വിജയമാണ് നേടാനായത്. അതുകൊണ്ടാണോ നിങ്ങൾ ഇങ്ങനെ പെരുമാറുന്നത് നിങ്ങൾ എല്ലാവഴിയും നോക്കി, പക്ഷേ പരാജയപ്പെട്ടു. എന്തുകൊണ്ടാണ് ഞങ്ങളോട് എന്നും കലഹിച്ചുകൊണ്ടിരിക്കുന്നത്' മമത ചോദിച്ചു.

പ്രധാനമന്ത്രിയുടെ യോഗത്തിൽ പങ്കെടുക്കാത്ത മുഖ്യമന്ത്രിയുടെ നടപടി ജനാധിപത്യമര്യാദകൾക്ക് നിരക്കാത്തതാണെന്ന് ഗവർണറും ബിജെപി. അധ്യക്ഷൻ ജെ.പി. നഡ്ഡയും ആഭ്യന്തരമന്ത്രി അമിത് ഷായും കുറ്റപ്പെടുത്തി.

എന്നാൽ, ദിഗയിലെ തന്റെ സന്ദർശനം മുൻകൂട്ടി തീരുമാനിച്ചതാണെന്നും പ്രധാനമന്ത്രിയുടെ അനുമതിവാങ്ങിയാണ് താൻ പോയതെന്നും മമത പിന്നീട് വിശദീകരിച്ചു.ഗവർണർ ജഗദീപ് ധൻഖറും ജലവിഭവ മന്ത്രിയും പ്രതിപക്ഷ നേതാവ് ശുഭേന്ദു അധികാരിയുമടക്കമുള്ളവർ മാത്രമാണ് അവലോകന യോഗത്തിൽ അവശേഷിച്ചത്.

അടുത്തിടെ, കോവിഡ് അവലോകനയോഗത്തിൽ മുഖ്യമന്ത്രിമാരെ സംസാരിക്കാൻ അനുവദിക്കാതെ മോദി അപമാനിച്ചതായും മമത ആരോപിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP