Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മധ്യ ഏഷ്യയിലേക്കും യൂറോപ്പിലേക്കും സാമ്പത്തിക പാത തുറക്കാൻ ഷി ചിൻപിങ് സ്വപ്‌നം കണ്ട പദ്ധതി; രാജ്യാന്തര കപ്പൽപാതകൾക്ക് സമീപം പോർട് സിറ്റി കൊളംബോ പദ്ധതി; ശ്രീലങ്കയെ 'വായ്പാക്കെണി നയതന്ത്ര'ത്തിൽ കുരുക്കി ചൈന; ഇന്ത്യ അടക്കമുള്ള രാജ്യങ്ങളുടെ സമ്മർദ്ദങ്ങളെ അവഗണിച്ചത് വ്യാവസായിക വളർച്ചയുടെ പേരിൽ

മധ്യ ഏഷ്യയിലേക്കും യൂറോപ്പിലേക്കും സാമ്പത്തിക പാത തുറക്കാൻ ഷി ചിൻപിങ് സ്വപ്‌നം കണ്ട പദ്ധതി; രാജ്യാന്തര കപ്പൽപാതകൾക്ക് സമീപം പോർട് സിറ്റി കൊളംബോ പദ്ധതി; ശ്രീലങ്കയെ 'വായ്പാക്കെണി നയതന്ത്ര'ത്തിൽ കുരുക്കി ചൈന; ഇന്ത്യ അടക്കമുള്ള രാജ്യങ്ങളുടെ സമ്മർദ്ദങ്ങളെ അവഗണിച്ചത് വ്യാവസായിക വളർച്ചയുടെ പേരിൽ

ന്യൂസ് ഡെസ്‌ക്‌

കൊളംബോ: ശ്രീലങ്കയെ വരുതിയിൽ നിർത്തി ഇന്ത്യൻ മഹാസമുദ്രത്തിലെ ഏറ്റവും തന്ത്രപ്രധാനമായ മേഖലയിൽ ചുവടുറപ്പിക്കാനൊരുങ്ങുകയാണ് ചൈന. ശ്രീലങ്കൻ പാർലമെന്റിൽ കഴിഞ്ഞ ആഴ്ചയിൽ പാസാക്കിയ ബില്ലിലൂടെ തലസ്ഥാനമായ കൊളംബോയ്ക്ക് സമീപം ജന്മമെടുക്കുന്നത് ചൈനയ്ക്ക് ആധിപത്യമുള്ള കോളനിയാണ്.

കപ്പൽ ചരക്കുഗതാഗതത്തിൽ മേഖലയിലെ നിർണായകശക്തിയായി നിലകൊള്ളുക എന്ന ദീർഘകാല സ്വപ്‌നമാണ് കൊളംബോ പോർട് സിറ്റിയിലൂടെ യാഥാർത്ഥ്യമാകുന്നത്. കൊളംബോ തുറമുഖത്തിനടുത്ത് കടലിൽ മണ്ണിട്ടുയർത്തി രൂപം നൽകുന്ന 269 ഹെക്ടറോളം വരുന്ന പ്രത്യേക സാമ്പത്തിക മേഖലയാണ് ചൈനയുടെ സ്വപ്‌നഭൂമിയായി മാറുന്നത്.

ഷി ചിൻപിങ് സ്വപ്‌നം കണ്ട പദ്ധതി

മധ്യ ഏഷ്യയിലേക്കും യൂറോപ്പിലേക്കും സാമ്പത്തിക പാത തുറക്കാൻ പ്രസിഡന്റ് ഷി ചിൻപിങ് സ്വപ്നം കാണുന്ന പദ്ധതിയായ 'വൺ ബെൽറ്റ്, വൺ റോഡി'ൽ ഉൾപ്പെടുന്നതാണ് പോർട് സിറ്റി കൊളംബോ.

ചൈനയുടെ പിന്തുണയോടെ നടപ്പാക്കാൻ പോകുന്ന കൊളംബോ പോർട് സിറ്റി പദ്ധതി ശ്രീലങ്കയുടെ ചരിത്രത്തിലെ ഏറ്റവും വലിയ വിദേശ നിക്ഷേപ പദ്ധതിയാണ്. ശ്രീലങ്കയിൽ ചൈന നടത്തിവരുന്ന നിക്ഷേപ, ഏറ്റെടുക്കൽ പദ്ധതികളുടെ പരമ്പരയിൽ പുതിയതും.

ശ്രീലങ്കൻ പാർലമെന്റ് പാസാക്കിയ 'ദ് കൊളംബോ പോർട് സിറ്റി ഇക്കണോമിക് കമ്മിഷൻ' ബിൽ ശ്രീലങ്കയുടെ സാമ്പത്തികരംഗത്തിന് കുതിപ്പേകുമെന്നാണ് വിലയിരുത്തുന്നതെങ്കിലും യഥാർത്ഥത്തിൽ ഗുണഭോക്താക്കളാകുക ചൈന തന്നെയെന്ന് വ്യക്തം.

തൊഴിൽ ലഭ്യത, വ്യാവസായിക വളർച്ച തുടങ്ങിയ വികസന വാഗ്ദാനങ്ങൾ ഉയർത്തിയാണ് 1.4 ബില്യൻ ഡോളറിന്റെ തുറമുഖ പദ്ധതിക്കു ശ്രീലങ്കൻ ഭരണകൂടം പച്ചക്കൊടി കാട്ടിയത്. തുറമുഖപദ്ധതിക്കെതിരെ ഇന്ത്യ അടക്കമുള്ള രാജ്യങ്ങളുടെ സമ്മർദ്ദത്തിനും രാജ്യാന്തരതലത്തിൽ അതുണ്ടാക്കാവുന്ന പ്രത്യാഘാതങ്ങളും പരിഗണിക്കാത്ത നിലപാടാണ് ശ്രീലങ്ക ഇതിൽ കൈക്കൊണ്ടതും.

വൻവായ്പ നൽകി രാജ്യങ്ങളെ കടക്കെണിയിലാക്കുകയും തുടർന്ന് അവരെ തന്ത്രപരമായി വരുതിയിലാക്കുന്ന, പല രാജ്യങ്ങളിലും പയറ്റിതെളിഞ്ഞ 'വായ്പാക്കെണി നയതന്ത്ര'മാണ് ശ്രീലങ്കയിലും ചൈന പരീക്ഷിക്കുന്നതെന്ന വിമർശനവും ഉയരുന്നു കഴിഞ്ഞു.

തന്ത്രപ്രധാനമായ മേഖല, ലക്ഷ്യമിടുന്നത് മേൽക്കൈ

രാജ്യാന്തര പ്രാധാന്യമേറിയ കപ്പൽപാതകൾക്കു സമീപമെന്നതാണ് കൊളംബോയേയും പോർട് സിറ്റിയേയും നിർണായകമാകുന്നത്. ഗൾഫ് മേഖലയിൽനിന്ന് ചൈന ഇറക്കുമതി ചെയ്യുന്ന ക്രൂഡോയിലിന്റെ 53 ശതമാനവും ഇന്ത്യൻ മഹാസമുദ്രം വഴിയാണ് കൈമാറ്റം ചെയ്യപ്പെടുന്നത് എന്നതിനാൽ ചൈനയ്ക്ക് ഈ മേഖല ഏറെ നിർണായകമാണ്.

ശ്രീലങ്കയിൽ സഹകരിച്ച് മുന്നേറാനാകുന്ന കൂടുതൽ തുറമുഖങ്ങൾ ഉണ്ടാകുന്നത് ചൈനയ്ക്ക് സാമ്പത്തികമായും സൈനികപരമായും തന്ത്രപ്രാധാന്യമേറിയതാണ്. ഇവിടെ സാന്നിധ്യമുറപ്പിക്കാൻ ഒരുപോലെ ഇന്ത്യയും ചൈനയും പരിശ്രമിച്ചിരുന്നു. മേഖലയിലെ കപ്പൽ ചരക്കുഗതാഗതത്തിൽ നിർണായക ശക്തിയാകുകയാണ് ഇരുരാജ്യങ്ങളും ലക്ഷ്യമിട്ടിരുന്നത്.

രാജ്യത്തിന്റെ 90 ശതമാനം വാണിജ്യവും എണ്ണ ഇറക്കുമതിയുടെ സിംഹഭാഗവും സമുദ്രമാർഗമാണ് നിറവേറ്റുന്നതെന്നാണ് ഇന്ത്യയ്ക്ക് ഈ മേഖലയിലെ മേധാവിത്വം നിർണായകമാക്കുന്നത്. ഈ മേഖലയിൽ സുരക്ഷിതമായ കടൽപാതകൾ സാമ്പത്തിക മുന്നേറ്റത്തിനും ഇന്ത്യയ്ക്ക് വേണ്ടതുണ്ട്.

രാജ്യാന്തരതലത്തിൽ നോക്കിയാൽ ലോകത്തെ എണ്ണവ്യാപാരത്തിന്റെ 64 ശതമാനവും ചലിക്കുന്നത് ഈ മേഖലയിലൂടെയാണ്.

അടുത്തിടെ ഇന്ത്യൻ സാമ്പത്തികരംഗത്തിന്റെ കുതിപ്പിനെ പോലും ബാധിക്കുന്ന വിധത്തിൽ കടൽവഴിയുള്ള വാണിജ്യമേഖല ചൈന വിപുലപ്പെടുത്തിയതും ഈ മേഖലയിലെ ചില രാജ്യങ്ങളുമായി ഏർപ്പെട്ട വ്യാപാര, നിക്ഷേപകരാറുകളിലൂടെയാണ്. ഇതിന് ഉദാഹരണമാണ് പാക്കിസ്ഥാൻ, ശ്രീലങ്ക, മ്യാന്മർ എന്നീ രാജ്യങ്ങളിൽ തന്ത്രപ്രധാന തുറമുഖപദ്ധതികളിൽ ചൈന ചാലക ശക്തിയായി മാറുന്നത്.

ഇതിന് പിന്നാലെയാണ് കൊളംബോ പോർട് സിറ്റി പദ്ധതിയിലൂടെ ചൈന മേഖലയിൽ മേൽക്കൈ നേടാൻ ഒരുങ്ങുന്നത്.



ഭരണം കമ്മീഷന്; തീരുമാനിക്കുക ചൈനയും

ശ്രീലങ്കയിലെ പ്രസിഡന്റ് നിയോഗിക്കുന്ന ഒരു കമ്മിഷനാകും സാമ്പത്തിക മേഖലയുടെ ഭരണാധികാരമെന്ന് സൂചിപ്പിക്കുമ്പോഴും രാജ്യത്തിന്റെ പരമാധികാരത്തെയും ഭരണഘടനയേയും വെല്ലുവിളിക്കുന്നതെന്നാണ് വിമർശകരുടെ പക്ഷം. പദ്ധതിയുടെ പ്രധാന സാമ്പത്തിക പങ്കാളിയായ ചൈനയ്ക്ക് സ്വാഭാവികമായും ഇവിടെ ഇടപെടാനാകുന്ന കാര്യമാണ് വിമർശകർ ഉയർത്തുന്നത്.

അംഗീകൃതമായ ഏതു വിദേശനാണയം ഉപയോഗിച്ചും ഈ മേഖലയിൽ വാണിജ്യനടപടികൾ സ്വീകരിക്കാമെന്നും ബില്ലിൽ പറയുന്നു. ഇന്ത്യ ഉൾപ്പെടെ പ്രമുഖ രാജ്യങ്ങളുടെ കടുത്ത സമ്മർദ്ദങ്ങളെ തള്ളിക്കളഞ്ഞാണ് ചൈനയുടെ ഗൂഢ പദ്ധതിക്ക് ശ്രീലങ്ക വഴങ്ങിക്കൊടുക്കുന്നത്.

ഏപ്രിൽ എട്ടിന് പാർലമെന്റിൽ വന്ന ബില്ലിനെതിരെ സമർപ്പിക്കപ്പെട്ട 18 ഹർജികൾ പരിഗണിച്ച ശ്രീലങ്കൻ സുപ്രീം കോടതിയും ബില്ലിലെ ചില വ്യവസ്ഥകൾ ഭരണഘടനയ്ക്കു നിരക്കുന്നതല്ലെന്നു ചൂണ്ടിക്കാട്ടിയിരുന്നു. അതേസമയം ഏകദേശം 15 ബില്യൻ(1500 കോടി) ഡോളർ (ഏകദേശം മൂന്നു ലക്ഷം കോടി ശ്രീലങ്കൻ രൂപ) നിക്ഷേപം ഉറപ്പാക്കുന്നതും 80,000 ത്തോളം തൊഴിൽ ലഭ്യമാക്കുന്നതുമാണ് ഇതെന്നാണ് ബില്ലിനെ അനുകൂലിക്കുന്നവരുടെ പക്ഷം. 225 അംഗ ശ്രീലങ്കൻ പാർലമെന്റിൽ 14859 എന്ന വോട്ടിനാണ് ബിൽ പാസാക്കിയത്.

ഇന്ത്യയെ മോഹിപ്പിച്ചു, ചൈനയെ ഒപ്പം നിർത്തി

2017 ൽ ഹമ്പന്തോഡ തുറമുഖത്തിന്റെ ദൈനംദിന വാണിജ്യപ്രവർത്തനം 110 കോടി ഡോളറിനു (7150 കോടി രൂപ) ചൈനയിലെ കമ്പനിക്കു 99 വർഷത്തേക്കു പാട്ടത്തിനു നൽകാനുള്ള കരാറിൽ ശ്രീലങ്കയും ചൈനയും ഒപ്പുവച്ചിരുന്നു. കരാറനുസരിച്ചു ലോകത്തിലെ ഏറ്റവും തിരക്കേറിയ കപ്പൽപാതകൾക്കടുത്തുള്ള തന്ത്രപ്രധാന തുറമുഖത്തിന്റെ 70% ഓഹരികൾ ചൈനീസ് സ്ഥാപനമായ ചൈന മർച്ചന്റ്‌സ് പോർട്ട് ഹോൾഡിങ്‌സിനു ലഭിച്ചിരുന്നു.

സൈനികാവശ്യങ്ങൾക്ക് ഉപയോഗിക്കാൻ പാടില്ലെന്ന വ്യവസ്ഥ ഹമ്പന്തോഡ കരാറിലുണ്ടെന്നാണ് വിശദീകരിച്ചതെങ്കിലും അത് മുഖവിലയ്‌ക്കെടുക്കാൻ ആരും തയാറായിട്ടില്ല. ഇന്ത്യൻ മഹാസുമുദ്രത്തെ അഭിമുഖീകരിക്കാനാകും വിധം തന്ത്രപ്രധാനമായ മേഖലയിലുള്ള തുറമുഖം ചൈനീസ് നാവികസേന ഉപയോഗിക്കാൻ സാധ്യതയുണ്ടെന്നത് മുൻനിർത്തി ഇന്ത്യയും യുഎസും ഹമ്പന്തോഡ നീക്കത്തിൽ ശ്രീലങ്കയെ എതിർപ്പറിയിക്കുകയും ചെയ്തിരുന്നു.

ചൈനീസ് നിക്ഷേപ കമ്പനിയുടെ പിന്തുണയിൽ ഏഷ്യൻ ഡവലപ്‌മെന്റ് ബാങ്കിന്റെ(എഡിബി) സഹകരണത്തോടെ നടപ്പാക്കുന്ന ജാഫ്‌ന ഹൈബ്രിഡ് എനർജി പ്രോജക്റ്റിലും ഇന്ത്യ പ്രതിഷേധം അറിയിച്ചെങ്കിലും അതും വിലപ്പോയില്ല. സുരക്ഷാകാരണങ്ങൾ മുൻനിർത്തിയാണ് ഇന്ത്യ ഇക്കാര്യം സൂചിപ്പിച്ചത്.

ചൈനീസ് നിക്ഷേപം ഒഴിവാക്കിയാൽ 12 ദശലക്ഷം ഡോളറിന്റെ സാമ്പത്തിക സഹായം പദ്ധതിക്കു നൽകാമെന്ന് ഇന്ത്യ വ്യക്തമാക്കിയെങ്കിലും ശ്രീലങ്കൻ സർക്കാർ ചൈനീസ് കമ്പനിയുടെ പദ്ധതിക്കൊപ്പം നിലകൊള്ളുകയായിരുന്നു.

കൊളംബോ തുറമുഖ വികസനത്തിനായി 2019ൽ ഇന്ത്യയും ജപ്പാനും ശ്രീലങ്കയും ഏർപ്പെട്ട ഈസ്റ്റ് കണ്ടെയ്‌നർ ടെർമിനൽ(ഇസിടി) പദ്ധതിയിൽ നിന്ന് ശ്രീലങ്കയുടെ ഏകപക്ഷീയമായ പിന്മാറ്റവും ഏറെ ശ്രദ്ധിക്കപ്പെട്ടു. കൊളംബോ പോർട് സിറ്റി പദ്ധതി പോലെത്തന്നെ ശ്രീലങ്കയ്ക്കു പ്രതീക്ഷാഭരിതമായിരുന്നു ഈസ്റ്റ് കണ്ടെയ്‌നർ ടെർമിനൽ(ഇസിടി) പദ്ധതിയിലെ വ്യവസ്ഥകളും. നൂറു ശതമാനം ഉടമസ്ഥാവകാശം ശ്രീലങ്കൻ സർക്കാരിൽ തന്നെ നിലനിർത്തി പദ്ധതിയുടെ നടത്തിപ്പുചുമതല മാത്രം ശ്രീലങ്ക, ഇന്ത്യ, ജപ്പാൻ എന്നീ മൂന്നു രാജ്യങ്ങൾക്കും പങ്കാളിത്തമുള്ള കമ്പനിയിൽ നിക്ഷിപ്തമാക്കാനായിരുന്നു അന്നത്തെ തീരുമാനം.

എന്നാൽ ട്രാൻസ്ഷിപ്‌മെന്റ് രംഗത്തും സമുദ്രചരക്കുഗതാഗതത്തിലും മുൻതൂക്കം ലഭിക്കാൻ സഹായിക്കുമെന്നു കരുതിയ പദ്ധതിയിൽ നിന്ന് പൊടുന്നനെ ശ്രീലങ്ക നടത്തിയ പിന്മാറ്റം ചൈനീസ് സമ്മർദ്ദത്തെ തുടർന്നാണ് എന്നായിരുന്നു അന്നത്തെ വിലയിരുത്തൽ. ഇതിനു പിൻബലമേകുന്നതാണ് നിലവിൽ ശ്രീലങ്ക പാസാക്കിയ ബില്ലും പദ്ധതിയിലെ ചൈനീസ് പങ്കാളിത്തവും.



ഇതിനിടെ ഇന്ത്യയെ കൂടി തൃപ്തിപ്പെടുത്താനെന്ന ഭാവത്തിൽ കൊളംബോയിലെ വെസ്റ്റ് കണ്ടെയ്‌നർ ടെർമിനൽ വികസിപ്പിക്കാനുള്ള കരാർ ഇന്ത്യയിലെ അദാനി ഗ്രൂപ്പ് കൂടി ഉൾപ്പെടുന്ന കൺസോർഷ്യത്തിന് ശ്രീലങ്കൻ സർക്കാർ കൈമാറിയിരുന്നു. എന്നാൽ ശ്രീലങ്കൻ സർക്കാരും അദാനി ഗ്രൂപ്പും തമ്മിലുള്ള വിഷയമെന്ന നിലയിൽ ഇന്ത്യ ആ ഇടപാടിൽ നിന്ന് ഒഴിഞ്ഞുനിന്നതും ശ്രദ്ധേയമായി.

ശ്രീലങ്കയുമായി സൗഹൃദം ഉറപ്പിക്കുന്നതിലും സഹകരണം വ്യാപിപ്പിക്കുന്നതിലും വർഷങ്ങളായി ഇന്ത്യ ശ്രമിച്ചുവരുന്നു. ഉപഭൂഖണ്ഡത്തിൽ സഹകരിച്ചു പ്രവർത്തിക്കുന്ന രാജ്യങ്ങളുടെ മുൻഗണനാപട്ടികയിലും ശ്രീലങ്ക മുന്നിലുണ്ട്. യുഎൻ പോലുള്ള രാജ്യാന്തരവേദികളിൽ ഇന്ത്യയുടെ പിന്തുണ ശ്രീലങ്ക ആഗ്രഹിക്കുന്നുമുണ്ട്. അതേസമയം പൗരാണിക വ്യാപാര പാതയായ പട്ടുപാത(സിൽക് റോഡ്) പുനഃസ്ഥാപിക്കാനുള്ള ചൈനീസ് പ്രസിഡനറ് ഷി ചിൻപിങ്ങിന്റെ വൺ ബെൽറ്റ്, വൺ റോഡ് പദ്ധതിയിലെ(ഒബിഒആർ) 'സമുദ്രയാന പട്ടുപാത'യിൽ കൊളംബോയിലെ നിക്ഷേപങ്ങൾ ചൈനയ്ക്കും ഏറെ നിർണായകമാണ്.

പ്രത്യേക സാമ്പത്തിക മേഖല വ്യക്തമാക്കുന്ന പുതിയ ബില്ലും അതിലൂടെ ഏറെ നിയന്ത്രണമുള്ള തീരഭൂമിയും ശ്രീലങ്കയിൽ ഉറപ്പാക്കുന്നതോടെ സാമ്പത്തിക, വാണിജ്യ, സുരക്ഷാ രംഗങ്ങളിൽ നിർണായകമായ ഈ മേഖലയിലെ തിരയിളക്കം ചൈനയ്ക്ക് അനുകൂലമാകുന്ന കാഴ്ചയാണിപ്പോൾ.

കന്യാകുമാരിയടക്കം ഇന്ത്യയുടെ തെക്കൻ മേഖലയ്ക്ക് മൈലുകൾ മാത്രമകലെയുള്ള തീരഭൂമിയിലെ ചൈനയുടെ നിയന്ത്രണം മേഖലയിലെ ശാക്തിക ബലാബലത്തിനും മാറ്റം വരുത്തുന്നതാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP