Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അമ്മായി അമ്മ വീട്ടിലെത്തിയാൽ ഭർത്താവിന്റെ പീഡനം കൂടും; കതകടച്ചു ഭർത്താവ് ഇരുന്നപ്പോൾ വാതിലിൽ തട്ടിവിളിച്ച് ഭാര്യ; ശബ്ദം കേട്ട് പുറത്തിറങ്ങിയ ശാന്തമ്മ മരുമകളുടെ മുടിയിൽ കുത്തിപ്പിടിച്ച് ഉപദ്രവിച്ചത് അതിക്രൂരമായി; പ്രിയങ്കയുടെ ആത്മഹത്യയുടെ മൂലകാരണം രാജൻ പി ദേവിന്റെ ഭാര്യ; മകന് പിന്നാലെ അമ്മയും അഴിക്കുള്ളിലാകും

അമ്മായി അമ്മ വീട്ടിലെത്തിയാൽ ഭർത്താവിന്റെ പീഡനം കൂടും; കതകടച്ചു ഭർത്താവ് ഇരുന്നപ്പോൾ വാതിലിൽ തട്ടിവിളിച്ച് ഭാര്യ; ശബ്ദം കേട്ട് പുറത്തിറങ്ങിയ ശാന്തമ്മ മരുമകളുടെ മുടിയിൽ കുത്തിപ്പിടിച്ച് ഉപദ്രവിച്ചത് അതിക്രൂരമായി; പ്രിയങ്കയുടെ ആത്മഹത്യയുടെ മൂലകാരണം രാജൻ പി ദേവിന്റെ ഭാര്യ; മകന് പിന്നാലെ അമ്മയും അഴിക്കുള്ളിലാകും

വിഷ്ണു ജെജെ നായർ

തിരുവനന്തപുരം: വട്ടപ്പാറയിൽ പ്രിയങ്കയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ഭർത്താവും രാജൻ പി ദേവിന്റെ മകനുമായ ഉണ്ണി പി ദേവിനൊപ്പം അമ്മ ശാന്തമ്മയും കുടുങ്ങും. ഉണ്ണിയെ കഴിഞ്ഞ ദിവസം വട്ടപ്പാറ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഉണ്ണിയുടെ അമ്മ ശാന്തമ്മയുടെ അറസ്റ്റും ഉടനുണ്ടാകും. കോവിഡ് ബാധയെ തുടർന്ന് ക്വാറന്റൈനിലാണ് അവരിപ്പോൾ. ക്വാറന്റൈൻ കാലാവധി കഴിഞ്ഞാലുടൻ അറസ്റ്റുണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ.

മകനോടൊപ്പം ചേർന്ന് ശാന്തമ്മയും പ്രിയങ്കയെ ശാരീരികമായും മാനസികമായും ഉപദ്രവിച്ചിരുന്നു. എറണാകുളത്ത് ഫ്ളാറ്റിൽ താമസിക്കുന്ന ഇവർ ഇടയ്ക്കിടെ മകനോടൊപ്പം വന്ന് ആഴ്‌ച്ചകളോളം താമസിക്കാറുണ്ടായിരുന്നു. ഇവർ വരുന്ന ദിവസങ്ങളിലായിരുന്നു ഉണ്ണി പ്രിയങ്കയെ കൂടുതൽ ഉപദ്രവിക്കുന്നതും.

മരിക്കുന്നതിന് കറച്ചുദിവസം മുമ്പ് പ്രിയങ്കയോട് വഴക്കിട്ട് ഉണ്ണി മുറിയിൽ കയറി കതകടച്ചിരുന്നപ്പോൾ പ്രിയങ്ക വാതിലിൽ തട്ടി വാതിൽ തുറക്കാനാവശ്യപ്പെട്ടു. കുറേ നേരമായിട്ടും വാതിൽ തുറക്കാതായപ്പോൾ മുട്ടലിന്റെ ശക്തി കൂടി. ഇത് കേട്ട് പുറത്തിറങ്ങി വന്ന ശാന്തമ്മ പ്രിയങ്കയെ അസഭ്യം പറയുകയും മുടിയിൽ കുത്തിപ്പിടിച്ച് ഉപദ്രവിക്കുകയും ചെയ്തിരുന്നു. വീട്ടിലെത്തിയ പ്രിയങ്ക ഇത് ബന്ധുക്കളോട് പറഞ്ഞിരുന്നു. വട്ടപ്പാറ പൊലീസിന് നൽകിയ പരാതിയിലും ഇത് സൂചിപ്പിച്ചിരുന്നു.

പൊലീസ് അന്വേഷണത്തിൽ പരാതി ശരിയാണെന്നും പലതവണ ശാന്തമ്മ പ്രിയങ്കയെ ഉപദ്രവിച്ചിരുന്നതായും കണ്ടെത്തിയതിനെ തുടർന്നാണ് ശാന്തമ്മയെ കസ്റ്റഡിയിലെടുക്കാൻ തീരുമാനിച്ചത്. പ്രിയങ്കയുടെ അത്മഹത്യയിൽ ശാന്തമ്മയുടെ പങ്കും അന്വേഷിക്കും. ക്വാറന്റൈൻ കാലാവധി പൂർത്തിയാക്കിയതിനെ തുടർന്ന് ഉണ്ണി പി ദേവിനെ കഴിഞ്ഞ ദിവസം വട്ടപ്പാറ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.

അതേസമയം പ്രിയങ്കയുടെ ഫോണിൽ നിന്നും അവസാനകോൾ ഉണ്ണിയുടെ ഫോണിലേയ്ക്കായിരുന്നു എന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. രണ്ട് തവണയാണ് പ്രിയങ്ക ഉണ്ണിയെ വിളിച്ചിട്ടുള്ളത്. ഈ കോളുകൾ പ്രിയങ്കയുടെ ആത്മഹത്യയ്ക്ക് പ്രേരണയായിട്ടുണ്ടെന്നും പൊലീസ് സംശയിക്കുന്നു. ഇതും അന്വേഷിക്കും.

ജീവനൊടുക്കുന്നതിന് തലേദിവസമാണ് ഉണ്ണിക്കെതിരേ പ്രിയങ്ക വട്ടപ്പാറ പൊലീസിൽ പരാതി നൽകിയത്.. ഗാർഹിക പീഡനത്തിനിരയായെന്നും ഉണ്ണി നിരന്തരം ഉപദ്രവിച്ചെന്നുമായിരുന്നു പ്രിയങ്കയുടെ പരാതി. അങ്കമാലിയിൽ ഉണ്ണിയുടെ വീട്ടിലാണ് പ്രിയങ്കയും താമസിച്ചിരുന്നത്. ജീവനൊടുക്കുന്നതിന് രണ്ടുദിവസം മുമ്പ് പ്രിയങ്കയെ ഉപദ്രവിച്ച ശേഷം ഉണ്ണി വീട്ടിൽനിന്ന് ഇറക്കിവിട്ടു. തുടർന്ന് പ്രിയങ്ക സഹോദരൻ വിഷ്ണുവിനെ വിളിച്ചുവരുത്തി സ്വന്തം വീട്ടിലേക്ക് വരികയായിരുന്നു. അതിന് മുമ്പ് അങ്കമാലി പൊലീസിലും പരാതി നൽകിയിരുന്നു.

വീട്ടിൽ എത്തിയ ശേഷമാണ് വട്ടപ്പാറ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. ഇതിനുശേഷം വീട്ടിലെത്തിയ പ്രിയങ്ക കിടപ്പുമുറിയിൽ തൂങ്ങിമരിക്കുകയായിരുന്നു. വീട്ടിൽനിന്ന് പുറത്താക്കിയ ശേഷം ഉണ്ണി പ്രിയങ്കയെ അസഭ്യം പറയുന്ന വീഡിയോ ദൃശ്യങ്ങൾ ബന്ധുക്കൾ പുറത്തുവിട്ടിരുന്നു. പ്രിയങ്ക സ്വന്തം മൊബൈൽ ഫോണിൽ റെക്കോഡ് ചെയ്ത ദൃശ്യങ്ങളായിരുന്നു ഇത്. കേട്ടാലറയ്ക്കുന്ന ഭാഷയിലാണ് ഉണ്ണി ഭാര്യയെ തെറിവിളിക്കുന്നത്. ഇതിനൊപ്പം ഉണ്ണിയുടെ ആക്രമണത്തിൽ പരിക്കേറ്റതിന്റെ പാടുകളും പ്രിയങ്ക ഫോണിൽ റെക്കോഡ് ചെയ്തിരുന്നു. ഇതും ബന്ധുക്കൾ പുറത്തുവിട്ടിരുന്നു.

2019-ലാണ് പ്രിയങ്കയും ഉണ്ണിയും വിവാഹിതരായത്. കായിക അദ്ധ്യാപികയായിരുന്ന പ്രിയങ്കയും ഉണ്ണിയും പരിചയത്തിലാവുകയും പിന്നീട് വീട്ടുകാരുടെ സമ്മതപ്രകാരം വിവാഹിതരാവുകയുമായിരുന്നു. വിവാഹസമയത്ത് മുപ്പത് പവനോളമാണ് പ്രിയങ്കയുടെ വീട്ടുകാർ നൽകിയത്. വിവാഹശേഷം വാഹനം വാങ്ങാനും ഫ്‌ളാറ്റ് വാങ്ങാനും പണം നൽകി. എന്നാൽ ഇതിനുശേഷവും ഉണ്ണി പി.രാജൻദേവ് പണം ആവശ്യപ്പെട്ട് പ്രിയങ്കയെ നിരന്തരം മർദിച്ചിരുന്നു എന്നാണ് ആരോപണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP