Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കോവിഡ് ആദ്യതരംഗത്തിൽ പഴി കേട്ടെങ്കിലും പ്രതിരോധത്തിലും ചികിത്സയിലും മാതൃകയായി ദേശീയതലത്തിൽ പ്രശംസ; സപ്തഭാഷാ സംഗമഭൂമി പരാധീനതകൾ പഴങ്കഥയാക്കി വികസനത്തിലും മുന്നോട്ട്; കണ്ണൂർ ജില്ലയെ വിഭജിച്ച് രൂപം നൽകിയ കാസർകോട് ജില്ലക്ക് 37 വയസ്

കോവിഡ് ആദ്യതരംഗത്തിൽ പഴി കേട്ടെങ്കിലും പ്രതിരോധത്തിലും ചികിത്സയിലും മാതൃകയായി ദേശീയതലത്തിൽ പ്രശംസ; സപ്തഭാഷാ സംഗമഭൂമി പരാധീനതകൾ പഴങ്കഥയാക്കി വികസനത്തിലും മുന്നോട്ട്; കണ്ണൂർ ജില്ലയെ വിഭജിച്ച് രൂപം നൽകിയ കാസർകോട് ജില്ലക്ക് 37 വയസ്

ബുർഹാൻ തളങ്കര

കാസർകോട്: കാസർകോട് ജില്ല രൂപീകരിച്ചിട്ട് 37 വർഷമാകുന്നു. 1984 മെയ്‌ 24ന് മുഖ്യമന്ത്രി കെ.കരുണാകരനാണ് കണ്ണൂർ ജില്ലയെ വിഭജിച്ച് രൂപം നൽകിയ കാസർകോട് ജില്ല ഉദ്ഘാടനം ചെയ്തത്. കെ.നാരായണനായിരുന്നു പ്രഥമ ജില്ലാ കളക്ടർ. മഞ്ചേശ്വരം, കാസർഗോഡ്, ഹോസ്ദുർഗ്, വെള്ളരികുണ്ട് എന്നീ 4 താലൂക്കുകൾ അടങ്ങുന്നതാണ് കാസർഗോഡ് ജില്ല. കിഴക്ക് പശ്ചിമ ഘട്ടം, പടിഞ്ഞാറ് അറബിക്കടൽ, വടക്ക് കർണ്ണാടക സംസ്ഥാനത്തിലെ ദക്ഷിണ കന്നഡ ജില്ല(ദക്ഷിണ കാനറ ജില്ല), തെക്ക് കണ്ണൂർ ജില്ല എന്നിവയാണ് കാസർകോടിന്റെ അതിർത്തികൾ.

ഒരു ബഹുഭാഷാപ്രദേശമാണ് കാസർകോട് ഇവിടെയുള്ളവർ ഏഴിൽ ക്കൂടുതൽ വ്യത്യസ്ത ഭാഷകൾ സംസാരിക്കുന്നു. മലയാളം ഔദ്യോഗികഭാഷയായി ഉപയോഗിക്കുന്നുണ്ടെങ്കിലും കന്നഡ, തുളു, കൊങ്കണി, ബ്യാരി, മറാഠി, കൊറഗഭാഷ, ഉർദു തമിഴ് എന്നീ ഭാഷകളും സംസാരിക്കുന്നു. മലയാളഭാഷയുടെ കാസർകോട് വകഭേദം തനിമയുള്ളതാണ്. കാസർകോട് ഭാഷാ മലയാളത്തിൽ കന്നഡ, ഉർദു, തുളു എന്നീ ഭാഷകളുടെ സ്വാധീനം കാണാം.

പരാധീനതകളും പരിമിതികളും മറികടന്ന് രാജ്യത്തിന് മാതൃകയാകുന്ന നിരവധി പ്രവർത്തനങ്ങളാണ് കാസർകോട് ജില്ലാ ഭരണ സംവിധാനവും തദ്ദേശഭരണ സ്ഥാപനങ്ങളും ഇതിനകം നടത്തിയിട്ടുള്ളത്.

പ്രഥമ മുഖ്യമന്ത്രി ഇ എം എസ് നമ്പൂതിരിപ്പാട് കേരളനിയമസഭയിലേക്ക് വിജയിച്ച നീലേശ്വരം മണ്ഡലവും 1987 ൽ മുഖ്യമന്ത്രി ഇ കെ നായനാർ വിജയിച്ച തൃക്കരിപ്പൂർ മണ്ഡലവും കാസർകോട് ജില്ലയിലാണ്. മുൻ മന്ത്രിമാരായ എൻ കെ ബാലകൃഷ്ണനും ചെർക്കളം അബ്ദുല്ലയും സി ടി അഹമ്മദലിയും ഇ.ചന്ദ്രശേഖരനും ജില്ലയുടെ വികസനത്തിന് ചിറകു നൽകി. എ കെ ജി ,രാമചന്ദ്രൻ കടന്നപ്പള്ളി ,എം.രാമണ്ണ റേ, ഐ. രാമറായി. ടി ഗോവിന്ദൻ , പി.കരുണാകരൻ, രാജ് മോഹൻ ഉണ്ണിത്താൻ തുടങ്ങിയ പാർലമെന്റംഗങ്ങൾ കാസർകോടിനെ പ്രതിനിധീകരിച്ചു.
ജില്ലയുടെ സർവതല സ്പർശിയായ വളർച്ചയിൽ ഈ ജനനേതാക്കളുടെ സംഭാവനകൾ വളരെവിലപ്പെട്ടതാണ്.

കേരളകേന്ദ്ര സർവ്വകലാശാലയുടെ ആസ്ഥാനം കാസർകോട് ജില്ലയ്ക്ക് ലഭിച്ചത് ഉന്നതവിദ്യഭ്യാസ മേഖലയിൽ മുതൽകൂട്ടാണ്. രണ്ട് റവന്യു ഡിവിഷനുകൾ നാല് താലുക്കുകൾ 38 ഗ്രാമ പഞ്ചായത്തുകൾ 3 നഗരസഭകൾ, ആറ് ബ്ലോക്കു പഞ്ചായത്തുകൾ എന്നിവ കാസർകോടിന്റെ പ്രാദേശിക വികസനത്തിന് കരുത്തേകുന്നു.

പുരസ്‌കാരങ്ങളുടെ നിറവിൽ കാസർകോട്

ജില്ലാ കളക്ടർ ഡോ.ഡി.സജിത് ബാബുവിന്റെ നേതൃത്വത്തിൽ നടത്തിയ മികവാർന്ന പ്രവർത്തനങ്ങൾക്ക് രണ്ട് ദേശീയ പുരസ്‌കാരങ്ങൾ കാസർകോട് ജില്ലയെ തേടിയെത്തി.അംഗ പരിമിതരുടെ ക്ഷേമത്തിനായി നടപ്പിലാക്കിയ വീ ഡിസെർവ് പദ്ധതി കേന്ദ്ര സർക്കാറിന്റെ ഗോൾഡ് മെഡലിന് അർഹമായി. ജലസംരക്ഷണത്തിനായി നടത്തിയ മാതൃകാ പ്രവർത്തനങ്ങൾ കേന്ദ്ര ജലവിഭവ മന്ത്രാലയവും ഇസ്ര യേൽ ഗവൺമെന്റും നൽകുന്ന ജലസംരക്ഷണ പുരസ്‌കാരത്തിന് അർഹമായി. സംസ്ഥാനത്തെ മികച്ച ജലസംരക്ഷണ പ്രവർത്തനങ്ങൾക്ക് ജില്ലാ കളക്ടർ ഡോ.സജിത് ബാബു വാട്ടർ വാരിയർ അവാർഡിനും അർഹനായി. ദക്ഷിണേന്ത്യയുടെ മുള തലസ്ഥാനം ബ്രാീബു ക്യാപിറ്റൽ) ആയി പത്തുലക്ഷം മുളം തൈകൾ നട്ടുപിടിപ്പിക്കുന്ന പദ്ധതി, ആയിരം തടയണകളുടെ നിർമ്മാണം, ദേശീയ ഗ്രാമീണതൊഴിലുറപ്പ് പദ്ധതിയുടെ സഹായത്തോടെ നടത്തിയ റിങ് ചെക്ക്ഡാമുകൾ എന്നിവ വേറിട്ട മാതൃകയായി. ബേളയിൽ 3. 2 കോടി ലിറ്റർ സംഭരണ ശേഷിയുള്ള വടക്കൻ കേരളത്തിലെ മനുഷ്യനിർമ്മിതമായ ഏറ്റവും വലിയ ജലസംഭരണി സ്ഥാപിച്ചു.'

ജില്ലയുടെ വിനോദ സഞ്ചാര വികസനം ബേക്കൽ കോട്ടയിൽ ഒതുക്കാതെ വലിയ പറമ്പിലും പൊസ ഡിഗുംബെയിലും റാണിപുരത്തും വിപുലമാക്കി കളക്ടറേറ്റിനു മുന്നിൽ മഹാത്മജിയുടെ സംസ്ഥാനത്തെ ഏറ്റവും വലിയ വെങ്കല പ്രതിമ സ്ഥാപിച്ചു. പൊതുജന പരാതി പരിഹാരത്തിന് വേറിട്ട മാതൃക സൃഷ്ടിച്ച കളക്ടറുടെ റീച്ച് ഔട്ട് പ്രോഗ്രാം ദേശീയശ്രദ്ധ നേടി. ജില്ലാ കളക്ടർ താലൂക്ക്തലത്തിൽ പരാതി പരിഹാരത്തിന് നേരിട്ടെത്തുന്ന റീച്ച് ഔട്ട് പ്രോഗ്രാമിന് പുറമേ കോവിഡ് കാലത്തെ ഓൺലൈൻ ജനസമ്പർക്ക പരിപാടികളും ജനങ്ങളുടെ പതിറ്റാണ്ടുകളായുള്ള പരാതികൾക്ക് പരിഹാരം കാണാൻ സഹായിച്ചു.

കോ വിഡ് പ്രതിരോധത്തിന്റെ ആദ്യ ഘട്ടത്തിൽ മുഴുവൻ രോഗികളേയും ചികിത്സിച്ച് സുഖപ്പെടുത്തി കാസർകോട് മാതൃക ദേശീയ തലത്തിൽ പ്രശംസ നേടിയിരുന്നു. കോവിഡ് ബാധിതരുടെ എണ്ണം വർധിച്ചപ്പോൾ കർണാടക അതിർത്തി അടച്ചതിനെ തുടർന്ന് കാസർകോട് പ്രതിസന്ധിയിലായി.പത്തു പേർ വിദഗ്ധ ചികിത്സ കിട്ടാതെ മരണപ്പെട്ട സാഹചര്യത്തിൽ ഇവിടെ നേരിട്ട ബുദ്ധിമുട്ടുകൾ തിരിച്ചറിഞ്ഞാണ് ടാറ്റാ അനുവദിച്ച കോവിഡ് ആശുപത്രി കാസർകോട് സ്ഥാപിക്കാൻ സംസ്ഥാന സർക്കാർ തയ്യാറായത്. പ്രഖ്യാപിച്ച് നാലു മാസത്തിനകം ആശുപത്രി പ്രവർത്തനസജ്ജമായി. നിരവധി പുതിയ തസ്തികൾ അനുവദിച്ചു

കോവിഡ് രണ്ടാം തരംഗത്തിന്റെ അതിതീവ്ര വ്യാപന ഘട്ടത്തിൽ നിരവധി രോഗികളുടെ ജീവൻ രക്ഷിക്കാൻ ഈ ആശുപത്രി സഹായകമായി.സംസ്ഥാനത്തെ ആദ്യ കോ വിഡ് ആശുപത്രി കാസർകോട് ജനറൽ ആശുപത്രിയിൽ ആരംഭിച്ച കോവിഡ് ആശുപത്രിയായിരുന്നു. കാസർകോട് ഗവ.മെഡിക്കൽ കോളേജ് കോവിഡ് ആശുപത്രി പ്രവർത്തനസജ്ജമാക്കിയത് മുഖ്യമന്ത്രി പ്രഖ്യാപനം നടത്തിയതിന്റെ നാലാം ദിവസമായിരുന്നു. ഇന്ന് കോവിഡ് പ്രതിരോധത്തിൽ ചികിത്സയിൽ ഈ ആശുപത്രി പ്രഥമസ്ഥാനത്താണ്.

കേന്ദ്ര കേരള സർവകലാശാലയിൽ കോവിഡ് പരിശോധന പി സി ആർ ലാബ് സജ്ജമാക്കിയതും മികച്ച മാതൃകയായി. വൈറസ് ബാധിതർ വീടുകളിൽ നിരീക്ഷണത്തിൽ കഴിയുകയല്ല റൂമുകളിൽ തന്നെ നിരീക്ഷണത്തിൽ കഴിയണമെന്ന് സന്ദേശം ആദ്യമായി പ്രചരിപ്പിച്ചു. കോവിഡിൽ പ്രതിസന്ധിയിലായ കർഷർക്കും തൊഴിലാളികൾക്കും സഹായം നൽകി ജില്ല വഴിക്കാട്ടി. സാമുഹിക അടുക്കളകൾ അന്നദാന കേന്ദ്രങ്ങളായി. അതിഥി തൊഴിലാളികളുടെ സംരക്ഷണത്തിനും സാമുഹിക അടുക്കളകൾ വഴി പട്ടിണി ഇല്ലാതാക്കാനും ലോക്ഡൗൺ കാലയളവിൽ സാധിച്ചു.രാജ്യത്തെ ആദ്യത്തെ സി എഫ് എൽ' ടി സി പടന്നക്കാടാണ് ആരംഭിച്ചത്. അനുകരണീയമായി.

മാഷ് പദ്ധതി

മഹാമാരിക്കെതിരായ ബോധവത്കരണത്തിൽ അദ്ധ്യാപകരെ പങ്കാളികളാക്കിയ ആദ്യ ജില്ലയാണ് കാസർകോട് ഈ മാതൃക പിന്നീട് സംസ്ഥാനം ആകെ ഏറ്റെടുത്തു.മാഷ് പദ്ധതി നിനകം ദേശീയ മാധ്യമങ്ങളുടെ ഉൾപ്പടെ ശ്രദ്ധ നേടിയിട്ടുണ്ട്. ബോധവൽക്കരണ പ്രവർത്തനങ്ങൾക്ക് വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് ജില്ലാതല ഐ ഇസി കോർഡിനേഷൻ കമ്മിറ്റി പ്രവർത്തിക്കുന്നതും കാസർകോട് ജില്ലയിൽ മാത്രമാണ്' ജില്ലാ കളക്ടർ ചെയർമാനും ജില്ലാ ഇൻഫർമേഷൻ ഓഫീസർ കൺവീനറുമായ സമിതിയാണിത്.

ഓക്‌സിജൻ പ്ലാന്റ്

കോവിഡ് രണ്ടാം തരംഗം അതിതീവ്രമായപ്പോൾ ജില്ലാ പഞ്ചായത്ത് ജില്ലാ കളക്ടറുടെ നിർദ്ദേശം പരിഗണിച്ച് ഓക്‌സിജൻ പ്ലാന്റ് സ്ഥാപിക്കാൻ നടപടികൾ ആരംഭിച്ചു.തദ്ദേശഭരണ സ്ഥാപനങ്ങളുടെ സംയുക്ത പദ്ധതിയായി ഓക്‌സിജൻ പ്ലാന്റ് സ്ഥാപിക്കുന്നതും സംസ്ഥാനത്ത് ആദ്യമായാണ്.

ഓക്‌സിജൻ സിലിണ്ടർ ചലഞ്ച്

ജില്ലാ കളക്ടറും ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണനും നടത്തിയ ഓക്‌സിജൻ സിലിണ്ടർ ചലഞ്ച് മറുനാടൻ മലയാളികൾ അടക്കം ഏറ്റെടുത്ത് വിജയിപ്പിച്ചു.ഓക്‌സിജൻ ക്ഷാമം രൂക്ഷമാകുന്ന സാഹചര്യത്തിലായിരുന്നു ഓക്‌സിജൻ സിലിണ്ടർ ചലഞ്ച് നടത്തിയത്. എം എൽ എ മാരും ത്രിതല പഞ്ചായത്ത് - നഗരസഭ ജനപ്രതിനിധികളും ജില്ലാ ഭരണ സംവിധാനവും പുരോഗതിക്ക് വഴിയൊരുക്കുന്നു. പ്രവാസികളായ കാസർകോട് ജില്ലക്കാർ നാടിന്റെ വികസനത്തിനും ക്ഷേമത്തിനും നൽകുന്ന സംഭാവനകൾ ഏറ്റവും പ്രധാനപ്പെട്ടതാണ്.
കാസർകോട് സി പി സി ആർ ഐ പ്രാദേശിക മേഖല കാർഷിക ഗ്വണ്ട കേന്ദ്രം, എച്ച് എ എൽ യൂനിറ്റ് തുടങ്ങിയ സ്ഥാപനങ്ങൾ ജില്ലയുടെ അഭിമാനമാണ്.

കാസർകോട് വികസന പാക്കേജ് ഉൾപ്പടെയുള്ള വികസന പദ്ധതികളിലൂടെ ജില്ലയുടെ പിന്നോക്കാവസ്ഥക്ക് പരിഹാരം കാണാനുള്ള പരിശ്രമത്തിലാണ് സർക്കാർ. മതനിരപേക്ഷതയും സാഹോദര്യവും ഊട്ടിയുറപ്പിച്ച് സപ്ത ഭാഷാ സംഗമ ഭൂമി എല്ലാ പ്രതിസന്ധികളേയും അതിജീവിക്കുമെന്ന് ഈ പിറന്നാൾ ദിനത്തിൽ പ്രതിജ്ഞ ചെയ്യണമെന്ന് പബ്ലിക് റിലേഷൻ ഓഫീസർ മധുസൂദനൻ അഭ്യർത്ഥിച്ചു.

കാസർകോട് ചരിത്രം

ഒൻപതാം നൂറ്റാണ്ടിനും പതിനാലാം നൂറ്റാണ്ടിനും ഇടയിൽ ഇവിടെ സന്ദർശിച്ച അറബികൾ ഹർക്വില്ലിയ(Harkwillia)എന്നാണ് ഈ പ്രദേശത്തെ വിളിച്ചിരുന്നത്. 1514-ൽ കുംബള സന്ദർശിച്ച പോർത്തുഗീസ് വ്യാപാരിയും കപ്പൽ സഞ്ചാരസാഹിത്യകാരനുമായിരുന്ന ബാർബോസ, ഇവിടെനിന്നും മാലദ്വീപിലേക്ക് ഇവിടെനിന്നും അരി കയറ്റിയയച്ചിരുന്നതായി രേഖപ്പെടുത്തിയിട്ടുണ്ട്. 1800-ൽ മലബാർ സന്ദർശിച്ച ഫ്രാൻസിസ് ബുക്കാനൻ, അത്തിപ്പറമ്പ്, കവ്വായി, നീലേശ്വരം, ബേക്കൽ, ചന്ദ്രഗിരി , മഞ്ചേശ്വരം എന്നീ സ്ഥലങ്ങളെകുറിച്ച് തന്റെ സഞ്ചാരക്കുറിപ്പുകളിൽ രേഖപ്പെടുത്തിയിട്ടുണ്ട്. വിജയനഗരസാമ്രാജ്യം കാസർകോട് ആക്രമിച്ചപ്പോൾ ഇവിടെ നീലേശ്വരം ആസ്ഥാനമാക്കിയുള്ള കോലത്തിരി രാജവംശത്തിന്റെ ഭരണമായിരുന്നു.

അള്ളടസ്വരൂപം എന്നായിരുന്നു നീലേശ്വരം രാജ്യത്തിന്റെ പേര്. കിനാവൂര് കോവിലകം ,അള്ളട സ്വരൂപത്തിന്റെ പ്രാധാന ഭാഗമായിരുന്നു. 64 ഗ്രാമങ്ങളിൽ പെട്ട കരിന്താലം ഗ്രാമം കിണാവൂർ ഗ്രാമത്തിന്റെ ഭാഗമാണ്. അവിടെയുള്ള ഏറ്റവും പ്രാചീനമായ ക്ഷേത്രമാണ് കിനാവൂർ മോലോം വിജയനഗരസാമ്രാജ്യത്തിന്റെ പതനകാലത്ത് ഇക്കേരി നായ്ക്കന്മാരായിരുന്നു ഭരണകാര്യങ്ങൾ നടത്തിയിരുന്നത്, വെങ്കപ്പ നായകിന്റെ കാലത്ത് ഇക്കേരി വിജയനഗരസാമ്രാജ്യത്തിൽനിന്നും സ്വതന്ത്രമായി.

കുംബള, ചന്ദ്രഗിരി, ബേക്കൽ എന്നീ കോട്ടകൾ ശിവപ്പ നായ്ക്‌നിർമ്മിച്ചതാണെന്നു കരുതപ്പെടുന്നു.1763-ൽ ഹൈദർ അലി ഇക്കേരി നായ്ക്കന്മാരുടെ ആസ്ഥാനമായിരുന്ന ബീദനൂർ ആക്രമിച്ചു കീഴടക്കി. പിന്നീട് ടിപ്പു സുൽത്താൻ മലബാർ മുഴുവൻ കീഴടക്കി. 1792-ലെ ശ്രീരംഗപട്ടണം ഉടമ്പടി അനുസരിച്ച് തുളുനാട് ഒഴികെയുള്ള പ്രദേശങ്ങൾ ബ്രിട്ടീഷുകാർ കൈക്കലാക്കി, ടിപ്പുവിന്റെ മരണാനന്തരം തുളുനാടും ബ്രിട്ടീഷുകാരുടെ ഭരണത്തികീഴിലായി.1956 നവംബർ ഒന്നിന് സംസ്ഥാന പുനർവ്യവസ്ഥാ നിയമം അനുസരിച്ച്, തിരുവിതാംകൂർ-കൊച്ചിയിലേക്ക് മലബാർ ജില്ലയും ദക്ഷിണ കന്നഡയിലെ കാസർഗോഡ് താലൂക്കും വിലയനം ചെയ്തുകൊണ്ട് കേരള സംസ്ഥാനം നിലവിൽ വന്നു

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP