Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മച്ചമ്പിക്ക് പിന്തുണയുമായി മച്ചമ്പിയും; വിൽപത്ര വിവാദത്തിൽ ഉഷാ മോഹൻദാസ് കൂടുതൽ ഒറ്റപ്പെടുന്നു; ഗണേശിനെ പിണക്കിയാൽ ബസ് വ്യവസായം പൊളിയുമെന്ന് ഉറപ്പായതിനാൽ കളം മാറ്റി ചവിട്ടി ശരണ്യാ മനോജ്; രണ്ടാം വിൽപത്രം ബാലകൃഷ്ണ പിള്ള സ്വന്തമായി തയ്യാറാക്കിയത് തന്നെയെന്ന് സമ്മതിച്ച് അനന്തിരവനും; ഗണേശിന് പിന്തുണ കൂടുമ്പോൾ

മച്ചമ്പിക്ക് പിന്തുണയുമായി മച്ചമ്പിയും; വിൽപത്ര വിവാദത്തിൽ ഉഷാ മോഹൻദാസ് കൂടുതൽ ഒറ്റപ്പെടുന്നു; ഗണേശിനെ പിണക്കിയാൽ ബസ് വ്യവസായം പൊളിയുമെന്ന് ഉറപ്പായതിനാൽ കളം മാറ്റി ചവിട്ടി ശരണ്യാ മനോജ്; രണ്ടാം വിൽപത്രം ബാലകൃഷ്ണ പിള്ള സ്വന്തമായി തയ്യാറാക്കിയത് തന്നെയെന്ന് സമ്മതിച്ച് അനന്തിരവനും; ഗണേശിന് പിന്തുണ കൂടുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

കൊല്ലം: ആർ ബാലകൃഷ്ണ പിള്ളയുടെ വിൽപത്ര വിവാദത്തിൽ കുടുംബത്തിനുള്ളിൽ കെബി ഗണേശ് കുമാറിന് പിന്തുണ കൂടുന്നു. ഗണേശിനോട് തെറ്റിനിന്ന ശരണ്യാ മനോജും ഗണേശിന് പിന്തുണയുമായി എത്തി. ആർ ബാലകൃഷ്ണ പിള്ളയുടെ സഹോദരിയുടെ മകനാണ് മനോജ്. പിള്ളയുമായി ഏറെ അടുപ്പമുണ്ടായിരുന്ന മനോജ് അടുത്ത കാലത്ത് കേരളാ കോൺഗ്രസ് ബി വിട്ട് കോൺഗ്രസിൽ ചേർന്നിരുന്നു. ഗണേശിനെതിരെ എന്നും വിമർശനങ്ങൾ മാത്രം ഉന്നയിച്ചിരുന്ന അമ്മായിയുടെ മകനാണ് മനോജ്. ഈ മനോജും വിൽപത്രവിവാദത്തിൽ ഗണേശിനൊപ്പമാണ്.

ഗണേശിന്റെ രാഷ്ട്രീയ ഭാവി തകർക്കാനാണ് വിൽപ്പത്ര വിവാദം ഉയർത്തിക്കൊണ്ടു വന്നതെന്ന് മനോജ് പറയുന്നു. ബാലകൃഷ്ണപിള്ള സ്വന്തം നിലയിൽ തയ്യാറാക്കിയതാണ് വിൽപ്പത്രമെന്ന് മനോജ് പറഞ്ഞു. പെൺമക്കൾക്കാണ് പിള്ള കൂടുതൽ സ്വത്തുക്കൾ നൽകിയത്. ഇപ്പോഴത്തെ വിവാദങ്ങൾ ഗണേശിന്റെ രാഷ്ട്രീയ ഭാവി തകർക്കാനാണെന്നും മനോജ് പറഞ്ഞു. ദീർഘകാലമായി ഗണേശുമായി അഭിപ്രായ വ്യത്യാസത്തിലാണ് മനോജ്. ഗണേശുമായുള്ള വിയോജിപ്പുകൾ നിലനിർത്തിക്കൊണ്ടാണ് വിൽപത്ര വിവാദത്തിൽ ഗണേശിന് പിന്തുണ നൽകുന്നതെന്നും മനോജ് പറഞ്ഞു.

സോളാർ കേസിൽ ഗണേശിനെതിരെ മുമ്പ് ആരോപണവുമായി കേരളാ കോൺഗ്രസ് ബി മുൻ സംസ്ഥാന ജനറൽ സെക്രട്ടറി കൂടിയായ ശരണ്യ മനോജ് രംഗത്തു വന്നിരുന്നു. സോളാർ കേസിലെ മുഖ്യപ്രതി കെ ബി ഗണേശ് കുമാറാണ്. പരാതിക്കാരിയെക്കൊണ്ട് പലതും പറയിക്കുകയും എഴുതിക്കുകയും ചെയ്തത് ഗണേശ്‌കുമാറാണ് എന്നും മനോജ് കുമാർ ആരോപിച്ചിരുന്നു. അത്തരത്തിലൊരു വ്യക്തിയാണ് ഇപ്പോൾ ഗണേശിനെ പിന്തുണയ്ക്കുന്നത്. രണ്ടര കൊല്ലം കഴിഞ്ഞാൽ ഗണേശ് ഗതാഗത മന്ത്രിയാകും. അതുകൂടി മനസ്സിലാക്കിയാണ് മനോജിന്റെ കളം മാറ്റി ചവിട്ടൽ എന്നാണ് വിലയിരുത്തൽ.

അഞ്ചു കൊല്ലവും കെബി ഗണേശ് കുമാർ ഗതാഗത മന്ത്രിയാകണമെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ ആഗ്രഹം. ചെറു കക്ഷികൾക്കൊന്നും സീറ്റ് നൽകാതെ ഇടതുപക്ഷത്തിന്റെ ഭാഗമായി നിന്ന് തുടർച്ചയായി രണ്ടാം തവണയും എംഎൽഎയായ വ്യക്തിയെന്ന നിലയിൽ ഗണേശിനെ പരിഗണിക്കാനായിരുന്നു നീക്കം. ഇതിനിടെയാണ് കുടുംബ പ്രശ്നമെത്തിയത്. ഇതോടെ പദ്ധതി മാറ്റി. ഗണേശിനെ ആദ്യ ടേമിൽ പോലും മന്ത്രിയാക്കിയില്ല. രണ്ടാം ടേമിൽ പരിഗണിക്കുമെന്നാണ് ഇപ്പോൾ പറയുന്നത്. ഈ നീക്കത്തിന് പിന്നിൽ മനോജാണെന്ന് ഗണേശ് സംശയിച്ചിരുന്നു. ഈ വ്യക്തിയാണ് ഇപ്പോൾ പിന്തുണയുമായി എത്തുന്നത്.

വിൽപത്രം ബാലകൃഷ്ണ പിള്ള തന്നെ തയ്യാറാക്കിയതാണെന്ന് പകൽ പോലെ എല്ലാവർക്കും അറിയാം. ആദ്യ വിൽപത്രം റദ്ദാക്കിയതിനും രണ്ടാമത്തേത് എഴുതാനുമുള്ള തീരുമാനത്തിന് പിന്നിൽ മകൻ ഗണേശിനോടുള്ള താൽപ്പര്യവുമായിരുന്നു. കോവിഡ് ബാധിതനായി മകൻ ആശുപത്രിയിൽ കിടക്കുമ്പോൾ അസുഖം പോലും വകവയ്ക്കാതെ പിള്ള പത്തനാപുരത്ത് പ്രചരണത്തിനും തുടക്കമിട്ടു. എങ്ങനേയും മകൻ ജയിച്ചു മന്ത്രിയായി കാണാൻ പിള്ള ആഗ്രഹിച്ചിരുന്നു. ഈ ആഗ്രഹമാണ് മകൾ ഉഷാ മോഹൻദാസ് തകർത്തത്. ഇതിന് പിന്നിൽ ചരടു വലിച്ചത് ശരണ്യാ മനോജാണെന്നും ഏവരും കരുതിയിരുന്നു.

കേരളത്തിൽ ഏറ്റവും കൂടുതൽ ബസുകളുള്ള മുതലാളിയാണ് ശരണ്യാ മനോജ്. റൂട്ട് തെറ്റിച്ച് ഓട്ടവും പെർമിറ്റില്ലാ ഓട്ടവും പതിവാക്കിയ ബസുടമ. ഇതെല്ലാം വലിയ പരാതിയായി നിലവിലുണ്ട്. ഗണേശ് ഗതാഗത മന്ത്രിയായാൽ ഈ കള്ളമെല്ലാം പൊളിയും. ശരണ്യാ ബസുകൾക്ക് പിടിവീഴും. മാഫിയാ സംസ്‌കാരവുമായി നടത്തുന്ന ഇടപെടലുകളും പൊളിയും. ഇത് മനസ്സിൽ വച്ച് ശരണ്യാ മനോജ് നടത്തിയ ഇടപെടലാണെന്നായിരുന്നു ഏവരും കരുതിയത്.

ബാലകൃഷ്ണ പിള്ളയുടെ മനസാക്ഷി സൂക്ഷിപ്പുകാരനായിരുന്നു ഒരുകാലത്ത് ശരണ്യാ മനോജ്. സഹോദരിയുടെ മകനായ ശരണ്യാ മനോജിനോട് അമിത വാൽസല്യം പിള്ളയ്ക്കുണ്ടായിരുന്നു. ശരണ്യാ ഗ്രൂപ്പിന്റെ വളർച്ചയ്ക്ക് കരുത്തായതും പിള്ളയുടെ ഇടപെടലായിരുന്നു. എന്നും ഗണേശും മനോജും പിണത്തിലായിരുന്നു. ഗണേശ് രണ്ടു തവണ ഗതാഗത മന്ത്രിയായപ്പോഴും ശരണ്യാ ഗ്രൂപ്പിന് സഹായകമായത് പിള്ളയുടെ ഇടപെടലായിരുന്നു. എന്നാൽ തനിക്കൊന്നും രാഷ്ട്രീയമായി കിട്ടുന്നില്ലെന്ന പരാതിയിൽ മനോജ് കളം മാറി. കോൺഗ്രസിൽ എത്തി. കൊടിക്കുന്നിൽ സുരേഷിന്റെ വിശ്വസ്തനായി. പത്തനാപുരത്ത് ഗണേശിനെതിരെ മത്സരിക്കാനും ശ്രമിച്ചു.

എന്നാൽ മനോജിന് കോൺഗ്രസ് സീറ്റ് നൽകിയില്ലെന്ന് മാത്രമല്ല പത്തനാപുരത്ത് ഗണേശിനെ പിടിച്ചു കെട്ടാനും യുഡിഎഫിനായില്ല. ഇടതുപക്ഷം അധികാരത്തിൽ എത്തി. വോട്ടെണ്ണൽ റിസൾട്ട് പുറത്തു വന്നതിന് പിന്നാലെ പിള്ള മരിക്കുകയും ചെയ്തു. വിൽപത്രത്തിലെ വിവാദം ഉഷാ മോഹൻദാസ് ഏറ്റെടുത്തതോടെ പ്രശ്നം മുഖ്യമന്ത്രിക്ക് മുന്നിലെത്തി. ഗണേശിന് മന്ത്രിസ്ഥാനവും തൽകാലം പോയി. എന്നാൽ വിവാദം കൊഴുക്കുമ്പോൾ ഉഷാ മോഹൻദാസിനെ ശരണ്യാ മനോജും തള്ളി പറയുന്നു. പിള്ളയുടെ രണ്ടാമത്തെ മകൾ ബിന്ദുവും ഗണേശിനൊപ്പമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP