Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

രണ്ടാം പിണറായി മന്ത്രിസഭയുടെ സത്യപ്രതിജ്ഞ 20 ന് വൈകിട്ട് മൂന്നരയ്ക്ക്; സെൻട്രൽ സ്റ്റേഡിയത്തിലെ ചടങ്ങിൽ ആകെ പങ്കെടുക്കുക 500 പേർ മാത്രം; 500 ഇത്തരം കാര്യങ്ങൾക്ക് വലിയ സംഖ്യയല്ലെന്ന് മുഖ്യമന്ത്രി; സത്യപ്രതിജ്ഞ വൈകിപ്പിച്ചത് പോലും ജനപങ്കാളിത്തം ഉറപ്പാക്കാൻ കഴിയുമെന്ന പ്രതീക്ഷയിൽ എന്നും പിണറായി വിജയൻ

രണ്ടാം പിണറായി മന്ത്രിസഭയുടെ സത്യപ്രതിജ്ഞ 20 ന് വൈകിട്ട് മൂന്നരയ്ക്ക്; സെൻട്രൽ സ്റ്റേഡിയത്തിലെ ചടങ്ങിൽ ആകെ പങ്കെടുക്കുക 500 പേർ മാത്രം; 500 ഇത്തരം കാര്യങ്ങൾക്ക് വലിയ സംഖ്യയല്ലെന്ന് മുഖ്യമന്ത്രി; സത്യപ്രതിജ്ഞ വൈകിപ്പിച്ചത് പോലും ജനപങ്കാളിത്തം ഉറപ്പാക്കാൻ കഴിയുമെന്ന പ്രതീക്ഷയിൽ എന്നും പിണറായി വിജയൻ

മറുനാടൻ മലയാളി ബ്യൂറോ

 തിരുവനന്തപുരം: രണ്ടാം പിണറായി മന്ത്രിസഭയുടെ സത്യപ്രതിജ്ഞ 20 ന് വൈകിട്ട് 3 മണിക്ക് നടക്കും. ചടങ്ങ് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിലാണ് ചടങ്ങെന്ന് മുഖ്യമന്ത്രി അറിയിച്ചു. സ്റ്റേഡിയത്തിൽ ഒരുക്കുന്ന പൊതുവേദിയിൽ വച്ചായിരിക്കും മുഖ്യമന്ത്രിയും മന്ത്രിമാരും ഗവർണർക്ക് മുമ്പാകെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുക.

സ്റ്റേഡിയത്തിൽ ഉണ്ടാകുക 500 പേർ മാത്രമായിരിക്കും. കഴിഞ്ഞ മന്ത്രിസഭയുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ 40, 000 ത്തോളം പേർ പങ്കെടുത്തിരുന്നു. 500 ഇത്തരം കാര്യങ്ങൾക്ക് വലിയ ഒരുസംഖ്യയല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് സെൻട്രൽ സ്റ്റേഡിയത്തിൽ 1000 പേർക്ക് പങ്കെടുക്കാം. എന്നാൽ, 500 ആയി ചുരുക്കിയിരിക്കുകയാണ്.

ജനാധിപത്യത്തിന്റെ മൂന്നുതൂണുകളെയും ഉൾപ്പെടുത്താതെ വയ്യ. 140 എംഎൽഎമാരുണ്ട്..അവരെ ഒഴിവാക്കാൻ കഴിയില്ല. ന്യായാധിപന്മാരെയും, അനിവാര്യരായ ഉദ്യോഗസ്ഥരെയും ക്ഷണിക്കുന്നുണ്ട്. സത്യപ്രതിജ്ഞ വൈകിപ്പിച്ചത് പോലും ജനപങ്കാളിത്തം ഉറപ്പാക്കാൻ വേണ്ടിയായിരുന്നു. എന്നാൽ, സത്യപ്രതിജ്ഞ അനിശ്ചിതമായി വൈകിപ്പിക്കാൻ കഴിയില്ല.

പ്രവേശനം പാസുള്ളവർക്ക് മാത്രമായിരിക്കും. 48 മണിക്കൂർ മുമ്പെടുത്ത ആർടിപിസിആർ, ട്രൂനാറ്റ്, ആർടിലാമ്പ് പരിശോധനയിൽ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉള്ളവർക്കായി പ്രവേശനം ചുരുക്കും. സ്റ്റേഡിയത്തിൽ പ്രവേശിക്കുന്നവരെല്ലാം ഡബിൾ മാസ്‌ക് ധരിക്കണം.

ജനാധിപത്യത്തിൽ ജനങ്ങളാൽ തിരഞ്ഞെടുക്കപ്പെട്ടവരുടെ സത്യപ്രതിജ്ഞ അവരെ തിരഞ്ഞെടുത്ത ജനങ്ങളുടെ മധ്യത്തിൽ ജനങ്ങളുടെ ആഘോഷതിമിർപ്പിനിടയിൽ തന്നെയാണ് സാധാരണനിലയിൽ നടക്കേണ്ടത്. അതാണ് ജനാധിപത്യത്തിലെ കീഴ്‌വഴക്കവും. പക്ഷേ നിർഭാഗ്യവശാൽ കോവിഡിന്റെ പശ്ചാത്തലത്തിൽ ജനമധ്യത്തിൽ ജനങ്ങളുടെ ആഘോഷ തിമിർപ്പിനിടയിൽ ഇത് നടത്താനാവില്ല. അതുകൊണ്ടാണ് പരിമിതമായ തോതിൽ ഈ ചടങ്ങ് നടത്താൻ തീരുമാനിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.

'തിരുവനന്തപുരത്തെ സെൻട്രൽ സ്റ്റേഡിയം 50,000 പേർക്ക് ഇരിക്കാവുന്ന ഇടമാണ്. എന്നാൽ സ്റ്റേഡിയത്തിൽ പരമാവധി 500 പേരുടെ സാന്നിധ്യമാണ് ഇക്കുറി സത്യപ്രതിജ്ഞ ചടങ്ങിന്റെ ഭാഗമായി ഉണ്ടാകുക. അഞ്ചു വർഷം മുമ്പ് ഇതേ വേദിയിൽ നാൽപതിനായിരത്തിലധികം പേരുടെ സാന്നിധ്യത്തിൽ നടത്തിയ പരിപാടിയാണ് പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ചുരുക്കുന്നത്. 500 എന്നത് ഇത്തരമൊരു കാര്യത്തിന് വലിയ സംഖ്യ അല്ല എന്ന് കാണാൻ കഴിയും. 140 എംഎൽഎമാരുണ്ട്. 29 എംപിമാരുണ്ട്. സാധാരണ നിലയിൽ നിയമസഭാ അംഗങ്ങൾ ഉൾക്കൊള്ളുന്ന പാർലമെന്ററി പാർട്ടിയാണ് ഇതിനകത്തുള്ള കാര്യങ്ങൾ തീരുമാനിക്കുന്നത് തന്നെ. അവരെ ഒഴിവാക്കുന്നത് ജനാധിപത്യത്തിൽ ഉചിതമായ കാര്യമല്ല. ജനാധ്യത്തിന്റെ അടിത്തൂണുകളാണ് ലെജിസ്ലേറ്ററും എക്സിക്യുട്ടീവും ജുഡീഷ്യറിയും.

ജനാധിപത്യത്തെ മാനിക്കുന്ന ഒരാൾക്കും ഈ മൂന്നിനേയും ഒഴിവാക്കാൻ കഴിയില്ല. ഇവമൂന്നും ഉൾപ്പെട്ടാലെ ജനാധിപത്യം അതിന്റെ സത്വയോടെ പുലരൂ. ഈ സാഹചര്യത്തിലാണ് ന്യായാധിപന്മാരേയും ഉദ്യോഗസ്ഥരേയും ഈ പരിപാടിയിലേക്ക് ക്ഷണിക്കുന്നതെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

മുഖ്യമന്ത്രിയുടെ വാക്കുകൾ

പുതിയ മന്ത്രിസഭയുടെ സത്യപ്രതിജ്ഞ ഇരുപതാം തീയതി വ്യാഴാഴ്ച പകൽ മൂന്നര മണിക്ക് നടക്കും. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ ഒരുക്കുന്ന പൊതുവേദിയിൽ വച്ചായിരിക്കും മുഖ്യമന്ത്രിയും മന്ത്രിമാരും ബഹുമാനപ്പെട്ട കേരള ഗവർണ്ണർ ശ്രീ. ആരിഫ് മുഹമ്മദ് ഖാന്റെ മുമ്പാകെ സത്യപ്രതിജ്ഞ ചൊല്ലി അധികാരമേൽക്കുക.

ജനാധിപത്യത്തിൽ ജനങ്ങളാൽ തെരഞ്ഞെടുക്കപ്പെട്ടവരുടെ സത്യപ്രതിജ്ഞ അവരെ തെരഞ്ഞെടുത്ത ജനങ്ങളുടെ മധ്യത്തിൽ, ജനങ്ങളുടെ ആഘോഷത്തിമിർപ്പിനിടയിൽ തന്നെയാണ് നടക്കേണ്ടത്. അതാണ് ജനാധിപത്യത്തിൽ കീഴ് വഴക്കവും. എന്നാൽ, നിർഭാഗ്യവശാൽ, കോവിഡ് മഹാമാരിയുടെയും പ്രകൃതിക്ഷോഭ ദുരന്തത്തിന്റെയും പശ്ചാത്തലത്തിൽ ജനമധ്യത്തിൽ ആഘോഷത്തിമിർപ്പോടെ നടത്താനാവില്ല. അതുകൊണ്ടാണ് പരിമിതമായ വിധത്തിൽ, ചുരുങ്ങിയ തോതിൽ ചടങ്ങ് നടത്തുന്നത്.

അമ്പതിനായിരത്തിലേറെ പേർക്ക് ഇരിക്കാവുന്ന ഇടമാണ് സെൻട്രൽ സ്റ്റേഡിയം. എന്നാൽ, ഇതിന്റെ നൂറിലൊന്നുപേരുടെ മാത്രം, അതായത് ഏകദേശം അഞ്ഞൂറുപേരുടെ മാത്രം സാന്നിധ്യത്തിലാണ് ഇക്കുറി സത്യപ്രതിജ്ഞാ ചടങ്ങ് നടത്തുന്നത്. അഞ്ചുകൊല്ലം മുമ്പ് ഇതേ വേദിയിൽ നാൽപതിനായിരത്തിലധികം പേരുടെ സാന്നിധ്യത്തിൽ നടത്തിയ പരിപാടിയാണ് ഇന്നത്തെ പ്രത്യേക സാഹചര്യത്തിൽ ഇങ്ങനെ ചുരുക്കുന്നത്.അഞ്ഞൂറുപേർ എന്നത്, ഇത്തരമൊരു കാര്യത്തിന് വലിയ സംഖ്യയല്ല. 140 നിയമസഭാ സാമാജികരുണ്ട്. 29 എംപിമാരുണ്ട്. പാർലമെന്ററി പാർട്ടി യോഗമാണ് സത്യപ്രതിജ്ഞ ചെയ്യേണ്ടത് ആരൊക്കെയെന്ന് നിശ്ചയിക്കുന്നത്. ആ പാർലമെന്ററി പാർട്ടി അംഗങ്ങളെ, അതായത് എംഎൽഎമാരെ ഒഴിവാക്കുന്നത് ജനാധിപത്യത്തിൽ ഉചിതമല്ല.

ജനാധിപത്യ വ്യവസ്ഥയുടെ അടിത്തൂണുകളാണ് ലെജിസ്ലേച്ചർ, എക്‌സിക്യൂട്ട്, ജുഡീഷ്യറി എന്നിവ. ജനാധിപത്യത്തെ മാനിക്കുന്ന ഒരാൾക്കും ഇവ മൂന്നിനെയും ഒഴിവാക്കാനാവില്ല. ഇവയാകെ ഉൾപ്പെട്ടാലെ ജനാധിപത്യം പുലരൂ. ഈ സാഹചര്യത്തിലാണ് ബഹുമാനപ്പെട്ട ന്യായാധിപന്മാരെയും അനിവാര്യരായ ഉദ്യോഗസ്ഥരെയും ക്ഷണിച്ചിട്ടുള്ളത്.
ജനാധിപത്യത്തിന്റെ നാലാം തൂണാണല്ലോ മാധ്യമരംഗം. അവരെയും ഒഴിവാക്കാനാവില്ല. ഇതും ക്രമീകരിക്കും. തങ്ങൾ തെരഞ്ഞെടുത്തയച്ചവർ സത്യപ്രതിജ്ഞ ചെയ്യുന്നത് കാണാനും അറിയാനും ജനങ്ങൾക്കുള്ള അവകാശങ്ങൾ സഫലമാകുന്നത് മാധ്യമപ്രവർത്തകർ വഴിയാണല്ലോ. ഇങ്ങനെ നോക്കുമ്പോൾ 500 എന്നത് മൂന്ന് കോടിയോളം ജനങ്ങളുടെ ഭാഗധേയം നിർണ്ണയിക്കുന്ന പ്രാരംഭഘട്ടത്തിലെ ചടങ്ങിൽ അധികമല്ല എന്നാണ് കാണുന്നത്. അസാധാരണ സാഹചര്യത്തിൽ അസാധാരണ നടപടിയെന്ന നിലയിലാണ് സംഖ്യ ഇങ്ങനെ ചുരുക്കിയിട്ടുള്ളത്. ഇതുൾക്കൊള്ളാതെ ഇതിനെ മറ്റൊരു വിധത്തിൽ അവതരിപ്പിക്കാൻ ആരും തയ്യാറാകരുതെന്നാണ് അഭ്യർത്ഥിക്കാനുള്ളത്.

21 മന്ത്രിമാരുണ്ട്. ഗവർണറുണ്ട്. ചീഫ് സെക്രട്ടറിയുണ്ട്. രാജ്ഭവനിലെയും സെക്രട്ടറിയേറ്റിലെയും ഒഴിച്ചുനിർത്താനാവാത്തതും സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കുള്ളതുമായ ഉദ്യോഗസ്ഥരുണ്ട്. ഇവരാകെ അടച്ചുകെട്ടിയ ഒരു ഹാളിൽ ദീർഘസമയം ചെലവഴിച്ചു സത്യപ്രതിജ്ഞ നടത്തുന്നത് ഒഴിവാക്കാനാണ് ആലോചിച്ചത്. ഇതു കൂടി കണക്കിലെടുത്താണ് സ്റ്റേഡിയത്തിലാക്കുന്നത്. സ്റ്റേഡിയത്തിൽ എന്നു പറഞ്ഞാൽ തുറസ്സായ സ്ഥലം, സാമൂഹ്യ അകലം, വായുസഞ്ചാരം, ഒഴിവാക്കാനാവാത്തവരുടെ മാത്രം സാന്നിധ്യം തുടങ്ങിയവയാൽ ആകും സ്റ്റേഡിയത്തിലെ സത്യപ്രതിജ്ഞാ ചടങ്ങ് ശ്രദ്ധിക്കപ്പെടുക.

ഭരണഘടനാ പദവി വഹിക്കുന്നവർ, പ്രോട്ടോകോൾ പ്രകാരം അനിവാര്യമായവർ, സമൂഹത്തിലെ വിവിധ ധാരകളുടെ പ്രതിനിധികൾ തുടങ്ങി നിർബന്ധമായും പങ്കെടുക്കേണ്ടവർ മാത്രമാണ് ഉണ്ടാവുക. ജനലക്ഷങ്ങളോടായി ഒരു കാര്യം പറയട്ടെ. സെൻട്രൽ സ്റ്റേഡിയമല്ല, സത്യത്തിൽ ഞങ്ങളെ സംബന്ധിച്ചിടത്തോളം കേരള ജനതയിലെ ഒരോരുത്തരുടേയും മനസ്സാണ് സത്യപ്രതിജ്ഞാ വേദി.

കോവിഡ് പ്രോട്ടോകോൾ പാലിക്കേണ്ടിവരുന്നതുകൊണ്ടാണ് ജനങ്ങളുടെ അതിവിപുലമായ സാന്നിധ്യത്തെ നിയന്ത്രിച്ച് നിർത്തേണ്ടിവരുന്നത്. ഈ പരിമിതിയില്ലായിരുന്നുവെങ്കിൽ കേരളമാകെ സെൻട്രൽ സ്റ്റേഡിയത്തിലേക്ക് ഇരമ്പിയെത്തുമായിരുന്നെന്ന് ഞങ്ങൾക്കറിയാം. ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് ചരിത്ര വിജയം സമ്മാനിച്ചുകൊണ്ട്, ഈ രണ്ടാമൂഴം ചരിത്രത്തിൽ ആദ്യമെന്നവണ്ണം സാധ്യമാക്കിയവരാണ് നിങ്ങൾ. തുടങ്ങിവച്ചതും ഏറെ മുന്നോട്ടുകൊണ്ടുപോയതുമായ ക്ഷേമ, വികസന നടപടികൾ ആവേശപൂർവ്വം തുടരണമെന്ന് വിധിയെഴുതിയവരാണ് നിങ്ങൾ. നിങ്ങൾ ഒരോരുത്തരും ഞങ്ങളുടെ മനസ്സുകളിലുണ്ട്. അതിനപ്പുറമല്ലല്ലോ ഒരു സ്റ്റേഡിയവും.

കോവിഡ് മഹാമാരിമൂലം നിയുക്ത ജനപ്രതിനിധികൾക്ക് ജനങ്ങളുടെ ഇടയിലേക്ക് തിരിച്ച് ചെന്ന് നന്ദി പറയാൻ പോലും കഴിഞ്ഞിട്ടില്ല. ജനങ്ങൾക്കാവട്ടെ ഇവിടേക്ക് വരുന്നതിന് മഹാമാരിമൂലം തടസ്സമുണ്ടാകുകയും ചെയ്തു. ഈ സാഹചര്യത്തിന്റെ പ്രത്യേകതമൂലം വരാൻ ആഗ്രഹിച്ചിട്ടും വരാൻ കഴിയാത്ത ജനതയെ ഹൃദയം കൊണ്ട് അഭിവാദ്യം ചെയ്യുന്നു.

ജനങ്ങൾ തെരഞ്ഞെടുത്ത ജനകീയ മന്ത്രിസഭ അധികാരമേൽക്കുമ്പോൾ അത് അതിഗംഭീരമായി തന്നെ ആഘോഷിക്കാൻ ജനങ്ങൾക്ക് അവകാശമുണ്ട്. ആ അവകാശത്തെ ആരും തടയില്ല. ഈ മഹാമാരി മാറും. അധികം വൈകാതെ അതിന്റെ തീവ്രത കുറയും. അതു കുറയുന്ന മുറയ്ക്ക് രണ്ടാമൂഴത്തിന്റെ ആവേശവും ആഹ്‌ളാദവും നാം ഒരുമിച്ച് നിന്ന് ആഘോഷിക്കുക തന്നെ ചെയ്യും. രോഗാതുരതയുടെ കാർമേഘമെല്ലാം അകന്നുപോകുകയും സുഖസന്തോഷങ്ങളുടെ സൂര്യപ്രകാശം തെളിയുകയും ചെയ്യും. ആ നല്ല കാലത്തിന്റെ പുലർച്ചയ്ക്കു വേണ്ടി നാം ചെയ്യുന്ന വിട്ടുവീഴ്ചകളാണ് ഇന്നത്തെ അസൗകര്യങ്ങൾ.

സത്യപ്രതിജ്ഞ അൽപ്പം ഒന്ന് വൈകിച്ചതുപോലും ജനാഭിലാഷം പൂർണ്ണമായും പ്രതിഫലിപ്പിക്കുന്ന വിധത്തിലുള്ള സത്യപ്രതിജ്ഞാ ചടങ്ങിന് അവസരം ഉണ്ടാകുമോ എന്ന് നോക്കാനാണ്. കഴിയുന്നത്ര ജനങ്ങളെ പങ്കെടുപ്പിച്ചുകൊണ്ട് അവർക്കാകെ തൃപ്തി വരുന്ന വിധത്തിൽ ചടങ്ങ് നടത്താമെന്ന പ്രതീക്ഷയിലാണ്. എന്നാൽ, ഭരണഘടനാപരമായ ഉത്തരവാദിത്തം അനിശ്ചിതമായി വൈകിപ്പിക്കാനാവില്ലല്ലോ. അതുകൊണ്ട് പരിമിതികൾക്കു വിധേയമായി ചടങ്ങ് നടത്തേണ്ടിവരും.

നാട്ടിൽ ഉള്ളവർ മുതൽ പ്രവാസി സഹോദരങ്ങൾ വരെ ആവേശപൂർവ്വം കാത്തിരിക്കുകയാണ് സത്യപ്രതിജ്ഞാ ചടങ്ങെന്നറിയാം. ചടങ്ങ് കാണാനായി മാത്രം കടൽ കടന്ന് ഇവിടേക്ക് വരാൻ കാത്തിരുന്ന നൂറുകണക്കിന് ആളുകളുണ്ട്. ശാരീരിക വൈഷമ്യങ്ങളും രോഗാവസ്ഥയും പോലും മറന്ന് കേരളത്തിന്റെ തന്നെ വിദൂര ദിക്കുകളിൽ നിന്ന് തിരുവനന്തപുരത്തേക്ക് എത്താൻ നിശ്ചയിച്ചിരുന്നവരുണ്ട്. അവരൊക്കെ അവരുടെ ജയമായി തന്നെയാണ് ഇതിനെ കാണുന്നത്. അവരുടെയൊക്കെ ആത്മാർത്ഥമായ സ്‌നേഹത്തിന് വാക്കുകൾ കൊണ്ട് നന്ദി പറഞ്ഞ് തീർക്കാനാവില്ല. നേരിട്ടുവന്ന് പങ്കെടുത്ത പോലെ കരുതണമെന്നും ദൃശ്യമാധ്യമങ്ങളിലൂടെ സത്യപ്രതിജ്ഞാ ചടങ്ങ് കാണണമെന്നും അങ്ങനെ കാണുമ്പോഴും നേരിട്ട് കണ്ടതായി തന്നെ കരുതണമെന്നും അഭ്യർത്ഥിക്കട്ടെ.

നിങ്ങളുടെ കരുതൽ ശരിയാണ്.എൽഡിഎഫ് സർക്കാരിന്റെ ഭരണത്തുടർച്ചയിൽ അകമഴിഞ്ഞ് ആഹ്‌ളാദിക്കുന്ന വലിയ വിഭാഗം നാട്ടിലും പുറത്തുമുണ്ട്. രക്തസാക്ഷി കുടുംബങ്ങൾ മുതൽ ഈ വിജയം ഉറപ്പിക്കാനായി നിസ്വാർത്ഥമായി അഹോരാത്രം പണിപ്പെട്ടവർ വരെ. ജനാധിപത്യവും മതനിരപേക്ഷതയുമൊക്കെ ഈ നാട്ടിൽ എക്കാലവും പുലരണമെന്ന് ആഗ്രഹിക്കുന്നവരാണവർ.
ക്ഷേമത്തിന്റെയും വികസനത്തിന്റെയും പാതയിലൂടെ കേരളം എന്നും പുരോഗമിക്കണമെന്ന് ആഗ്രഹിക്കുന്നവരാണവർ. ഒരുപാട് സഹിച്ചവരുണ്ട്. കടുത്ത യാതനാനുഭവങ്ങളിലൂടെ കടന്നുപോയവരുണ്ട്. കോവിഡ് പ്രതിരോധത്തിൽ ജീവൻ പോലും തൃണവത്ഗണിച്ച് സ്വയം അർപ്പിച്ചവരുണ്ട്. എല്ലാവരോടുമായി പറയട്ടെ. സ്ഥിതിഗതികൾ മാറുമ്പോൾ ജനാധിപത്യത്തിനും മതനിരപേക്ഷതയ്ക്കും കേരള ജനതയ്ക്കാകെയുമുണ്ടായ ഈ വിജയം നമുക്ക് ഒരുമിച്ച് വിപുലമായ തോതിൽ ആഘോഷിക്കാനാവും.

പ്രധാനപ്പെട്ട മറ്റൊരു കാര്യം കൂടി അറിയിക്കട്ടെ. കോവിഡ് 19 വ്യാപന പശ്ചാത്തലത്തിൽ ചടങ്ങിലേക്ക്, ക്ഷണിക്കപ്പെട്ട അതിഥികൾക്ക് മാത്രമായിരിക്കും പ്രവേശനം. പങ്കെടുക്കുന്നവർ ഉച്ചയ്ക്ക് 2.45ന് മുമ്പായി സ്റ്റേഡിയത്തിൽ എത്തിച്ചേരേണ്ടതും 48 മണിക്കൂറിനകം എടുത്തിട്ടുള്ള ആർടിപിസിആർ, ട്രൂനാറ്റ്, ആർടി ലാമ്പ് നെഗറ്റീവ് റിസൾട്ടോ, ആന്റിജൻ നെഗറ്റീവ്/ രണ്ട് ഡോസ് കോവിഡ് വാക്‌സിനേഷൻ സർട്ടിഫിക്കറ്റോ കൈവശം വെക്കേണ്ടതുണ്ട്.നിയുക്ത എൽഎൽഎമാർക്ക് ആർടിപിസിആർ ടെസ്റ്റിനുള്ള സൗകര്യം എംഎൽഎ ഹോസ്റ്റലിലും സെക്രട്ടറിയേറ്റ് അനക്‌സ് 1ലും എർപ്പെടുത്തിയിട്ടുണ്ട്. സെക്രട്ടറിയേറ്റ് അനക്‌സ് 1, പ്രസ്സ് ക്ലബ് എന്നിവയ്ക്കു എതിർവശത്തുള്ള ഗേറ്റുകൾ വഴിയാണ് സ്റ്റേഡിയത്തിലേക്കുള്ള പ്രവേശനം. ക്ഷണക്കത്തിനോടൊപ്പം ഗേറ്റ്പാസും വെച്ചിട്ടുണ്ട്.

കാർ പാർക്കിങ് സൗകര്യം സെക്രട്ടറിയേറ്റ് മെയിൻ കാമ്പസ്, സെക്രട്ടറിയേറ്റ് അനക്‌സ് 2, കേരള യൂണിവേഴ്‌സിറ്റി കാമ്പസ് എന്നിവിടങ്ങളിൽ ഏർപ്പെടുത്തിയിട്ടുണ്ട്. പങ്കെടുക്കുന്നവർ ചടങ്ങിൽ ഉടനീളം നിർബന്ധമായും ഡബിൾ മാസ്‌ക് ധരിക്കേണ്ടതും കോവിഡ് 19 പ്രോട്ടോകോൾ കർശനമായി പാലിക്കേണ്ടതുമാണ്. പ്രത്യേക കാർ പാസുള്ളവർക്ക് മറ്റു പാസുകൾ ആവശ്യമില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP