Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഇസ്രയേൽ - ഫലസ്തീൻ സംഘർഷം തുടരുന്നതിനിടെ സമാധാന ശ്രമങ്ങളുമായി അമേരിക്ക; ടെൽ അവീവിലെത്തിയ യു എസ് നയതന്ത്രജ്ഞൻ ചർച്ച നടത്തി; ഒഴിഞ്ഞുപോകാൻ മുന്നറിയിപ്പ് നൽകിയതിന് പിന്നാലെ ഗസ്സയിൽ അന്താരാഷ്ട്ര മാധ്യമ ഓഫീസുകൾ തകർത്ത് വ്യോമാക്രമണം

ഇസ്രയേൽ - ഫലസ്തീൻ സംഘർഷം തുടരുന്നതിനിടെ സമാധാന ശ്രമങ്ങളുമായി അമേരിക്ക; ടെൽ അവീവിലെത്തിയ യു എസ് നയതന്ത്രജ്ഞൻ ചർച്ച നടത്തി; ഒഴിഞ്ഞുപോകാൻ മുന്നറിയിപ്പ് നൽകിയതിന് പിന്നാലെ ഗസ്സയിൽ അന്താരാഷ്ട്ര മാധ്യമ ഓഫീസുകൾ തകർത്ത് വ്യോമാക്രമണം

ന്യൂസ് ഡെസ്‌ക്‌

ടെൽ അവീവ്: ഇസ്രയേൽ ഫലസ്തീൻ സംഘർഷം രൂക്ഷമായി തുടരുന്നതിനിടെ സമാധാന ശ്രമങ്ങളുമായി അമേരിക്ക. സമാധാനം നീക്കങ്ങളുടെ ഭാഗമായി ടെൽ അവീവിലെത്തിയ യു എസ് പ്രതിനിധി ഹാഡി അമർ ഇസ്രയേൽ, ഫലസ്തീൻ, യുഎൻ ഉദ്യോഗസ്ഥരുമായി നടത്തിയ ചർച്ചയിൽ 'സുസ്ഥിര ശാന്തത' അനിവാര്യമാണെന്ന് വ്യക്തമാക്കി. അതേസമയം, ഒരു വർഷത്തെ വെടിനിർത്തൽ ഉടമ്പടി സംബന്ധിച്ച ഈജിപ്തിന്റെ നിർദ്ദേശം ഇസ്രയേൽ തള്ളിയിരുന്നു.

തിങ്കളാഴ്ച പോരാട്ടം ആരംഭിച്ചതിനുശേഷം ഗസ്സയിൽ 139 പേരും ഇസ്രയേലിൽ ഒമ്പത് പേരും കൊല്ലപ്പെട്ടതായാണ് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ശനിയാഴ്ച ഉച്ചതിരിഞ്ഞ് ടെൽ അവീവിലും ഇസ്രയേലിലെ മറ്റിടങ്ങളിലും ഗസ്സയിൽ നി്ന്നുള്ള ആക്രമണത്തിന്റെ മുന്നറിയിപ്പായി സൈറനുകൾ മുഴങ്ങിരുന്നു. ഗസ്സയിൽ മരിച്ചവരിൽ ഡസൻ കണക്കിന് തീവ്രവാദികളുണ്ടെന്ന് ഇസ്രയേൽ പറയുന്നത്. എന്നാൽ ഫലസ്തീൻ ആരോഗ്യ ഉദ്യോഗസ്ഥർ പറയുന്നത് പകുതിയോളം സ്ത്രീകളും കുട്ടികളുമാണെന്നാണ്.

സംഘർഷം മൂർച്ഛിക്കുന്നതിനിടെ ഗസ്സയിൽ അന്താരാഷ്ട്ര മാധ്യമങ്ങൾ പ്രവർത്തിക്കുന്ന കെട്ടിടം ഇസ്രയേൽ ബോംബിട്ട് തകർത്തു. അൽ-ജസീറ, അമേരിക്കൻ ന്യൂസ് ഏജൻസിയായ അസോസിയേറ്റഡ് പ്രസ്സ് എന്നിവയടക്കം നിരവധി മാധ്യമ ഓഫീസുകൾ പ്രവർത്തിക്കുന്ന ജല ടവർ എന്ന 13 നില കെട്ടിടമാണ് വ്യോമാക്രമണത്തിലൂടെ തകർത്തതെന്ന് അൽ ജസീറ റിപ്പോർട്ട് ചെയ്തു.

ആക്രമണത്തിൽ ആളപായം ഉണ്ടായിട്ടുണ്ടോ എന്ന കാര്യം വ്യക്തമല്ല. ബോംബ് സ്ഫോടനത്തിൽ കെട്ടിടം പൂർണമായും തകർന്നതായി റിപ്പോർട്ടിൽ പറയുന്നു. ആക്രമണത്തിന് ഒരു മണിക്കൂർ മുമ്പായി ഇസ്രയേൽ സേനയുടെ മുന്നറിയിപ്പ് ലഭിച്ചിരുന്നതിനാൽ ജീവനക്കാരെ ഒഴിപ്പിച്ചിരുന്നു. മാധ്യമ സ്ഥാപനങ്ങൾക്കും പ്രവർത്തകർക്കും നേരെ നടക്കുന്ന ആക്രമണങ്ങൾ യുദ്ധ കുറ്റകൃത്യങ്ങളാണെന്ന് എത്തിക്കൽ ജേർണലിസം നെറ്റ്‌വർക്ക് ചൂണ്ടിക്കാണിച്ചു.

സംഘർഷം അതിരൂക്ഷമായി തുടരവെ ഫലസ്തീൻ ജനങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് ലെബനനിൽ നിന്നും വൻ ജനാവലി അതിർത്തിയിലേക്ക് എത്താനിരിക്കുന്നു എന്നാണ് പശ്ചിമേഷ്യൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. നഹർ അൽ ബാരെദ് ക്യാമ്പിൽ നിന്നും ലെബനീസ്-ഫലസ്തീൻ ബേർഡറിലേക്ക് ബസുകളിലാണ് പ്രതിഷേധക്കാർ പുറപ്പെട്ടിരിക്കുന്നത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങളും പ്രചരിക്കുന്നുണ്ട്.

കഴിഞ്ഞ ദിവസം ഇസ്രയേൽ അതിർത്തി കടക്കാൻ ശ്രമിച്ച ഒരു ലെബനീസ് യുവാക്കൾക്ക് നേരെ വെടിവെപ്പ് നടന്നിരുന്നു. ഇവരിൽ ഒരാൾ കൊല്ലപ്പെടുകയും ചെയ്തു. കൊല്ലപ്പെട്ടത് തങ്ങളുടെ അംഗമാണെന്ന് അന്താരാഷ്ട്ര ഭീകര പട്ടികയിലുള്ള ലെബനനിലെ ഹിസ്ബൊള്ള സംഘം അറിയിച്ചിരുന്നു.ഗസ്സയിലേക്കുള്ള ഇസ്രയേൽ സൈനിക ആക്രമണത്തിൽ നിന്നും നിലവിൽ പിന്മാറില്ലെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ നിലപാട്.

' അവർ ഞങ്ങളുടെ തലസ്ഥാനത്തെ ആക്രമിച്ചു. ഞങ്ങളുടെ നഗരങ്ങളിലേക്ക് റോക്കറ്റാക്രമണം നടത്തി. അവരതിന് ശിക്ഷ അനുഭവിക്കുകയാണ്. അത് തുടരും,' തെൽ അവീവിലെ സൈനിക ആസ്ഥാനത്ത് നടന്ന സുരക്ഷാ കൂടിക്കാഴ്ചയിൽ നെതന്യാഹു പറഞ്ഞു. ' ഇത് അവസാനിച്ചിട്ടില്ല' നെതന്യാഹു പറഞ്ഞു.

സമാന പ്രതികരണമാണ് നെതന്യാഹുവിന്റെ മുതിർന്ന ഉപദേഷ്ടാവായ മാർക് റെഗവ് ബിബിസിയോട് നടത്തിയത്. സംയമനം പാലിക്കാനുള്ള അന്തരാഷ്ട്ര സന്ദേശം തെറ്റായ സമയത്താണെന്ന് മാർക് റെഗവ് ചൂണ്ടിക്കാണിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP