Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

ഗസ്സയിൽ തുടങ്ങിയ ആക്രമണം വെസ്റ്റ് ബാങ്കിലേക്കും ലബനീസ് അതിർത്തിയിലേക്കും വ്യാപിപ്പിച്ചു ഇസ്രയേൽ; 150ൽ അധികം ഫലസ്തീനികളുടെ ജീവനെടുത്തു ഇസ്രയേൽ മുന്നേറ്റം; ഹിസ്ബുള്ളയും ഹമാസിനൊപ്പം ചേർന്നതോടെ ദുരിതഭീതി കൂടി; സിറിയയിൽ നിന്നും ഇസ്രയേലിന് നേരെ ആക്രമണം തുടങ്ങി; ത്രിമുഖ യുദ്ധ തന്ത്രവുമായി ഇസ്രയേൽ

ഗസ്സയിൽ തുടങ്ങിയ ആക്രമണം വെസ്റ്റ് ബാങ്കിലേക്കും ലബനീസ് അതിർത്തിയിലേക്കും വ്യാപിപ്പിച്ചു ഇസ്രയേൽ; 150ൽ അധികം ഫലസ്തീനികളുടെ ജീവനെടുത്തു ഇസ്രയേൽ മുന്നേറ്റം; ഹിസ്ബുള്ളയും ഹമാസിനൊപ്പം ചേർന്നതോടെ ദുരിതഭീതി കൂടി; സിറിയയിൽ നിന്നും ഇസ്രയേലിന് നേരെ ആക്രമണം തുടങ്ങി; ത്രിമുഖ യുദ്ധ തന്ത്രവുമായി ഇസ്രയേൽ

മറുനാടൻ ഡെസ്‌ക്‌

ഗസ്സ: രക്തംചിന്തിക്കൊണ്ട് പിറന്നുവീണ രാഷ്ട്രമാണ് ഇസ്രയേൽ. 1948ൽ ഇസ്രയേൽ രാജ്യം നിലവിൽ വന്ന് ദിവസങ്ങൾക്കകം ഈജിപ്തിന്റെയും സിറിയയുടെയും ജോർദാന്റെയും ഇറാഖിന്റെയും ലെബനോന്റെയും സംയുക്ത ആക്രമണം ഇസ്രയേലിനു നേരെ ഉണ്ടായി. പിറന്നുവീണ ഒരു കുഞ്ഞുരാഷ്ട്രം എങ്ങനെ പിടിച്ചു നൽക്കുമെന്ന ചോദ്യം തന്നെ പ്രസക്തമാണ്. എന്നാൽ, ഹിറ്റ്‌ലറുടെ നാസി വെറിക്ക് ഇരയായവർ ആ ആക്രമണത്തെ നെഞ്ചുവിരിച്ചു തന്നെ നേരിട്ടു. അറബ് സഖ്യത്തിന് ഇസ്രയേലിനെതിരെ പിടിച്ചു നിൽക്കാൻ സാധിച്ചില്ല. അതു മാത്രമല്ല, ഇസ്രയേൽ ഈജിപ്തിന്റെയും സിറിയയയുടെയും ചില ഭാഗങ്ങൾ പിടിച്ചെടുക്കുകയും ചെയ്തു ഈ രാഷ്ട്രം. അങ്ങനെ പോരാട്ട ചരിത്രമുള്ള ഇസ്രയേലിനെ സംബന്ധിച്ചിടത്തോളം ഇപ്പോൾ ഗസ്സയിലും വെസ്റ്റ്ബാങ്കിലുമൊക്കെയായി നടക്കുന്ന മിസൈൽ ആക്രമണങ്ങൾ വെറും പുഷ്പ്പം പോലെ നേരിടുകയാണ്.

ഗസ്സയിൽ ഹമാസിന്റെ മിസൈൽ ആക്രമണം തുടരുമ്പോൾ തന്നെ വെസ്റ്റ്ബാങ്കിലേക്കും ആക്രമണം വ്യാപിച്ചിട്ടുണ്ട്. ഇതിനൊപ്പം തന്നെ തന്നെ അതിർത്തിക്ക് അപ്പുറത്തുവിന്നും ലബനന്റെയും സിറിയയുടെും ആക്രമണവും നേരിടേണ്ട അവസ്ഥയിലാണ് ഇസ്രയേൽ ഡിഫൻസ് ഫോഴ്‌സ്. മൂന്ന് വശത്തു നിന്നുമുള്ള ആക്രമണങ്ങളെ നേരിടാൻ ത്രിമുഖ തന്ത്രം തന്നെ അവർ അവലംബിച്ചു കഴിഞ്ഞു. ഹിസ്ബുള്ളയും ഹമാസും ഒരുമിച്ചു നിന്നും പോരാടിയായിലും തളരില്ലെന്ന് ഉറക്കെ പ്രഖ്യാപിച്ചാണ് ഇസ്രയേൽ പോരാട്ടം കടുപ്പിക്കുന്നത്.

ഗസ്സയിൽ ഇസ്രയേൽ മിസൈൽ ആക്രമണത്തിൽ 130ലേറെ പേർ കൊല്ലപ്പെട്ടെങ്കിൽ വെസ്റ്റ്ബാങ്കിലേക്കും ആക്രമണം നീളുമ്പോൾ അവിടെയും ജീവനഷ്ടം ഫലസ്തീനികൾക്ക് തന്നെയാണ്. വെസ്റ്റ്ബാങ്കിലേക്ക് ഇസ്രയേൽ നടത്തിയ സൈനിക നടപടിയിലും വെടിവയ്‌പ്പിലും കുട്ടികളും സ്ത്രീകളും അടക്കം 11 ഫലസ്തീനികൾ കൂടി കൊല്ലപ്പെട്ടു. വെസ്റ്റ് ബാങ്കിൽ ഇസ്രയേൽ ട്രൂപ്പുകൾക്ക് നേരെ രോഷാകുലരായി എത്തിയ പ്രതിഷേധക്കെരായാണ് ഇസ്രയേൽ വെടിവെപ്ു നടത്തിയത്. ഇവിടെ 1,334 പേർക്ക് വിവിധ സംഭവങ്ങളിലായി പരിക്കേറ്റതായും റെഡ്ക്രസന്റ് അറിയിച്ചു.

ഗസ്സയിൽ വ്യോമാക്രമണമാണ് ഇസ്രയേൽ ഊർജ്ജിതമാക്കിയിരിക്കുന്നത്. ഇസ്രയേലിലേക്ക് മിസൈൽ തൊടുക്കുന്ന ലോഞ്ച് പാഡുകൾ ലക്ഷ്യമിട്ടാണ് ഇസ്രയേൽ ആക്രമണം. ഫലസ്തീൻ പ്രവിശ്യയിൽ 160 ഓളം വിമാനങ്ങൾ ഉപയോഗിച്ച് വ്യോമാക്രമണം ശക്തമാക്കിയതായി ഇസ്രയേൽ സൈന്യം അറിയിച്ചു. ടാങ്കുകളും പീരങ്കികളും കരയിൽനിന്നും യുദ്ധക്കപ്പലുകൾ വഴി കടലിൽനിന്നും ആക്രമണം തുടരുകയാണ്. വടക്കൻ ഗസ്സയിലാണ് ഇസ്രയേലി ബോംബറുകൾ ഏറ്റവും കൂടുതൽ നാശം വിതക്കുന്നത്. ഹമാസാണ് മിസൈൽ ആക്രമണം തുടങ്ങിയതെന്നും അതിന് അവർ അനുഭവിക്കുമെന്നുമാണ് ഇസ്രയേൽ നിലപാട്.

സംഘർഷം തുടങ്ങിയതിന് പിന്നാലെ പതിനായിരത്തിലധികം പേർ പലായനം ചെയ്തതായി യുഎൻ വ്യക്തമാക്കി. ഇസ്രയേൽ ആക്രമണങ്ങളിൽ അയൽ രാജ്യങ്ങളിലും പ്രതിഷേധം ശക്തമായി. ലെബനൻ അതിർത്തിയിൽ രണ്ട് ഫലസ്തീൻ അനുകൂലികളെ ഇസ്രയേൽ സൈന്യം വെടിവച്ച് കൊന്നു. ഹിസ്ബുള്ളയെ പിന്തുണയ്ക്കുന്നവരെയാണ് ഇസ്രയേൽ വെടിവെച്ചിട്ടതെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. അതേസമയം അറബ് വംശജരോട് പിന്തുണ പ്രഖ്യാപിച്ചു കൊണ്ട് അയൽരാജ്യങ്ങളിൽ നിന്നുള്ള മിസൈൽ ആക്രമണങ്ങളെയും അതേനാണയിൽ നേരിടാനാണ് ഇസ്രയേൽ പദ്ധതി. സിറിയയിൽ നിന്ന് മൂന്നുതവണ റോക്കറ്റ് ആക്രമണം ഉണ്ടായതായി ഇസ്രയേൽ വ്യക്തമാക്കി.

ജോർദാനിലും തുർക്കിയിലും ഇസ്രയേൽ വിരുദ്ധ പ്രതിഷേധം തുടരുകയാണ്. അതിനിടെ ഐക്യരാഷ്ട്ര രക്ഷാസമിതി നാളെ വീണ്ടും ചേരും. ഹമാസിനെതിരെ ഇസ്രയേൽ കരയുദ്ധം തുടങ്ങിയേക്കുമെന്ന് സൂചനയുണ്ട്. അതിന്റെ മുന്നോടിയായിട്ടാണ് ഇസ്രയേൽ പീരങ്കിയാക്രമണം ശക്തമാക്കിയത്. അതിർത്തിയിൽ 9000ത്തോളം സൈനികരെയാണ് ഇസ്രയേൽ സജ്ജമാക്കിയിരിക്കുന്നത്. ഹമാസും ആക്രമണം തുടരുകയാണ്. ഹമാസ് ഇതുവരെ ഇസ്രയേലിലേക്ക് 1800 റോക്കറ്റുകൾ അയച്ചു.

പശ്ചിമ ഗസ്സയിലെ ഷാതി അഭയാർഥി ക്യാമ്പിനു നേരെ ഇസ്രയേൽ നടത്തിയ ബോംബാക്രമണത്തിൽ നിരവധി പേർ മരിച്ചതായി ആശങ്കയുണ്ട്. ആറു കുട്ടികളുൾപെടെ ഏഴു പേരുടെ മൃതദേഹം ഇതുവരെ കണ്ടെടുത്തു. 20 പേരെങ്കിലും കുടുങ്ങിക്കിടക്കുന്ന ഇതിനകത്തുനിന്ന് ആരെയെങ്കിലും ജീവനോടെ ര ക്ഷപ്പെടുത്താനാകുമെന്ന് പ്രതീക്ഷയില്ല. ശനിയാഴ്ച പുലർച്ചെ തുടർച്ചയായ അഞ്ചു ബോംബുകൾ വർഷിച്ചാണ് അഭയാർഥി ക്യാമ്പ് ചാരമാക്കിയത്.

യു.എന്നും വിവിധ രാജ്യങ്ങളും ആവശ്യമുയർത്തിയിട്ടും ഇസ്രയേൽ ആക്രമണം തുടരുകയാണ്. സ്വയം പ്രതിരോധിക്കാൻ അവകാശമുണ്ടെന്ന അമേരിക്കൻ നിലപാട് കൂടിയായപ്പോൾ ഹമാസിനെതിരെ കലി തീർക്കാനുള്ള അവസരമായാണ് ഇസ്രയേൽ ഇതിനെ കാണുന്നത്. ആക്രമണം ഇനിയും തുടരുമെന്ന നിലപാട് ഇസ്രയേൽ തുടരുകയാണ്. ഇസ്രയേലിൽ സമാധാനം പുനഃസ്ഥാപിക്കുംവരെ ആക്രമണം തുടരുമെന്ന് പ്രധാനമന്ത്രി ബിൻയമിൻ നെതന്യാഹു പറഞ്ഞു. ഗസ്സയുടെ പശ്ചിമ, ഉത്തര മേഖലകളിലാണ് ഇസ്രയേൽ ആക്രമണം കൂടുതൽ കനപ്പിച്ചത്.

അതിനിടെ, ഇസ്രയേൽ കുടിയൊഴിപ്പിക്കുമെന്ന് പ്രഖ്യാപിച്ച കിഴക്കൻ ജറൂസലം പ്രദേശമായ ശൈഖ് ജർറാഹിൽ അറസ്റ്റ് തുടരുകയാണ്. എന്നാൽ, ഇസ്രയേൽ പ്രദേശമായ അഷ്‌ദോദ് ലക്ഷ്യമിട്ട് ശനിയാഴ്ചയും ഹമാസ് റോക്കറ്റുകൾ വിക്ഷേപിച്ചു. നിരവധി പേരുടെ മരണത്തിനിടയാക്കി ഷാതി അഭയാർഥി ക്യാമ്പിൽ ബോംബു വർഷിച്ചതിൽ പ്രതിഷേധിച്ചാണ് റോക്കറ്റാക്രമണമെന്ന് ഹമാസ് അറിയിച്ചു. ആക്രമണങ്ങളിൽ ഇതുവരെ ഒമ്പതു പേർ ഇസ്രയേലിൽ മരണപ്പെട്ടിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP